‘കൊട്ടക’യുടെ കദനകഥ; ശ്രദ്ധേയമായി ഹ്രസ്വചിത്രം
Mail This Article
കോവിഡ് മഹാമാരി ലോകത്തെ മുഴുവനും നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കുന്ന നിരാശാജനകമായ കാലത്തെ അതിജീവിച്ച് മുന്നേറുകയാണ് നാം. സാങ്കേതികത വളരുമ്പോഴും പകരംവയ്ക്കാനാവാത്ത ചില സന്തോഷങ്ങൾ വീണ്ടും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഒടിടിയിലേക്ക് സിനിമാ ലോകം ചുവടുവച്ചെങ്കിലും തിയറ്ററിനെ അത്രയെളുപ്പം മറക്കാനാവില്ല.
ലോക്ഡൗണിൽ ആളുകൾ ഏറ്റവും കൂടുതൽ മിസ് ചെയ്ത ഒന്ന് തിയറ്ററിൽ പോയുള്ള സിനിമ കാണലാണ്. യുവത്വത്തിന്റെ ആഘോഷമാണ് ഓരോ തിയറ്ററിലും കാണുന്നത്. എന്നാൽ കോവിഡിൽ തിയറ്ററുകൾക്ക് ലോക്ക് വീണപ്പോൾ ജീവിതംതന്നെ ഇരുട്ടിലായ ഒരുപറ്റം ദിവസവേതന ജോലിക്കാരുണ്ട്. അവരുടെ ജീവിതകഥ പറയുകയാണ് തിരുവല്ല കുറ്റപ്പുഴ സ്വദേശി അനന്ദകൃഷ്ണൻ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത കൊട്ടക എന്ന ഹ്രസ്വചിത്രം.
തിയറ്ററിൽ ദിവസവേതന ജോലി നോക്കുന്ന ജോണി എന്നയാളുടെ ജീവിതത്തിൽ കോവിഡ് കാലഘട്ടം സൃഷ്ടിച്ച അനിശ്ചിതത്വമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വീട്ടിലെ നിത്യച്ചെലവുകൾക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായ ഭിന്നശേഷിക്കാരനായ ജോണി പലരുടെയും സഹായംകൊണ്ടാണ് മുന്നോട്ടു പോകുന്നത്. എന്നാൽ അയാളുടെ ജീവിതത്തിലേക്ക് വെളിച്ചമായി എത്തുന്ന അനേകം ആളുകളിലൂടെ സിനിമയെന്ന ജനപ്രിയ മാധ്യമത്തിന്റെ പ്രസക്തിയും ചർച്ചചെയ്യുന്നു.
ഒക്ടോബറിലായിരുന്നു ചിത്രീകരണം. ഒന്നര ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. ജോണിയായി എത്തിയത് കെ.ആർ.രതീഷാണ്. യമുന, ആര്യൻ സുരേഷ്, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, ജെറിൻ വർഗീസ്, സി.എസ്.സുധി, അരുൺ കുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനോയ് ടി.വർഗീസാണ് സിനിമറ്റോഗ്രഫി. പ്രശസ്ത നടൻ അനീഷ് ഗോപാലാണ് ചിത്രം ഓൺലൈനായി റിലീസ് ചെയ്തത്.
∙ സംവിധാനം സ്വപ്നം
സ്വന്തമായൊരു സിനിമ എന്നതാണ് അനന്ദുവിന്റെ സ്വപ്നം. അതിനായി സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് സിനിമയ്ക്കായുള്ള യാത്ര തുടരുകയാണിപ്പോൾ. കൂതറ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തിരുന്നു. സ്വന്തമായി ചെയ്യാനൊരുങ്ങുന്ന മിഴികൾ എന്ന സിനിമയുടെ ചർച്ചകളിലാണിപ്പോൾ. സി.എസ്.സുധിയുടേതാണ് കഥ. പ്രശസ്ത സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള സൗഹൃദമാണ് അനന്ദുവിന്റെ സിനിമാ മേഖലയിലെ പ്രചോദനവും പിന്തുണയും.