രാജ്യാന്തര ചലച്ചിത്ര മേളകളിൽ താരമായി ‘ഡുണ്ടുമോൻ’; പറന്നുയരാൻ ‘യുഎഫ്ഒ പേടകം’
Mail This Article
കേട്ടുമറന്ന മുത്തശ്ശി കഥകളിലെ ഭയപ്പെടുത്തുന്ന ചില കഥാപാത്രങ്ങൾ ഇന്നും നമ്മുടെയൊക്കെ മനസിലുണ്ടാകും. പാക്കാച്ചി, കോക്കാച്ചി, മാക്കാൻ, അഞ്ചുകണ്ണൻ തുടങ്ങി പല പേരുകളിൽ അവർ നമ്മുടെ ബാല്യകാല ഭാവനകളിലെ വികൃതരൂപങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് ആ പട്ടികയിലേക്ക് ചില പുതിയ പേരുകൾകൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പുതുതലമുറയിലെ ഒരു കഥാപാത്രത്തെ ആസ്പദമാക്കി നിമൽ വിജയൻ എന്ന സംഗീത സംവിധായകൻ ഒരുക്കിയ ഹ്രസ്വ ചിത്രമായിരുന്നു ഡുണ്ടുമോൻ. നിരവധി രാജ്യാന്തര ചലച്ചിത്ര വേദികളിലടക്കം മികച്ച പ്രതികരണമാണ് ഡുണ്ടുമോന് ലഭിച്ചത്. നിരവധി പുരസ്കാരങ്ങളും രാജ്യാന്തര തലത്തിൽ ഈ കൊച്ചു സിനിമയെ തേടിയെത്തി. മലയാളത്തിന്റെ അഭിമാനമായ ഡുണ്ടുമോന്റെ വലിയ വിജയത്തിന് ശേഷം “യുഎഫ്ഒ പേടകം” എന്ന തന്റെ പുതിയ ഹ്രസ്വ ചിത്രവും ആളുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് നിമൽ.
റോക്ക്, ജാസ് മുതലായ തനിക്ക് ഏറെ വശമുള്ള സംഗീത ശൈലിയിൽ നിന്ന് മാറി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിമലിനെ ഡുണ്ടുമോനിലേക്ക് എത്തിച്ചത്. മറ്റ് പലരെ പോലെയും കോവിഡ് കാലത്ത് ലോക്ക്ഡൗണിൽ വീടിനുള്ളിലേക്ക് ഒതുങ്ങിയപ്പോഴാണ് തന്നിലെ കലാകാരന് കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ സാധിച്ചതെന്ന് നിമൽ പറയുന്നു. വളരെ യാദൃച്ഛികമായി ഒരു ദിവസം തന്റെ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ നിമലിന് തോന്നിയ ഒരു ആശയമാണ് ഡുണ്ടുമോൻ എന്ന ഹ്രസ്വ ചിത്രമായത്. മകളെ ഭക്ഷണം കഴിപ്പിക്കാൻ തന്റെ ഭാര്യ പറയുന്ന കഥയും അതിലെ കഥാപാത്രവും നിമലിനെ ഏറെ സ്വാധീനിക്കുകയും അതിൽ നിന്ന് ഒരു കഥയും ആവിഷ്കാരവും രൂപപ്പെടുകയുമായിരുന്നു.
ഡുണ്ടുമോന് ലഭിച്ച പ്രചോദനമാണ് യുഎഫ്ഒ പേടകം എന്ന തന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിലേക്കും നിമലിനെ എത്തിച്ചിരിക്കുന്നത്. ഡുണ്ടുമോനിൽ അഭിനയിച്ച അതേ കുട്ടിതാരങ്ങൾ തന്നെയാണ് യുഎഫ്ഒ പേടകത്തിലും എത്തുന്നത്. ലൊക്കേഷനിലും മാറ്റമില്ല. പുഷ്പക വിമാനം ഉൾപ്പടെയുള്ള ഹിന്ദു പുരാണങ്ങളെ, നിഗൂഢമായ യുഎഫ്ഒ കഥകളുമായി ചേർത്ത് അവതരിപ്പിക്കുകയാണ് യുഎഫ്ഒ പേടകത്തിൽ നിമൽ.
കഥ, തിരക്കഥ, സംവിധാനം, സംഗീതം, എഡിറ്റിങ് അങ്ങനെ ഡുണ്ടുമോൻ എന്ന തന്റെ ആദ്യ ചിത്രത്തിൽ എല്ലാ മേഖലകളിലും കൈവെക്കേണ്ടി വന്ന നിമലിൽ യുഎഫ്ഒ പേടകത്തിലേക്ക് എത്തുമ്പോൾ ഒരുപടികൂടി മുന്നിലേക്ക് കടന്നു. ഇത്തവണ തന്റെ ചിത്രം പൂർത്തിയാക്കാൻ നിമൽ വിഎഫ്എക്സ് വരെ പഠിച്ചു. തന്റെ പരിശ്രമങ്ങൾക്കെല്ലാം ഫലം ഉണ്ടാകുമെന്ന് തന്നെയാണ് നിമൽ കരുതുന്നത്.
യുഎഫ്ഒ പേടകത്തിലേക്ക് എത്തുമ്പോൾ കഥ പറച്ചിലിനപ്പുറം കുട്ടികൾക്ക് ഒരു ആസ്വാദന അനുഭവം പങ്കുവെക്കുവാനും നിമൽ ശ്രമിക്കുന്നുണ്ട്. ചിത്രം ആദ്യം വിവിധ ഫിലിം ഫെസ്റ്റിവലുകളിലായിരിക്കും പ്രദർശിപ്പിക്കുക.