ലഹരിക്കെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ് അക്കാദമി
Mail This Article
കേരളീയ സമൂഹത്തിൽ ലഹരിയുടെ ഉപയോഗം ഭയാനകമായ വിധം വർധിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സദുദ്ദേശപരമായ പുതിയ ലഹരിയുടെ സന്ദേശവുമായി കേരള പൊലീസ് അക്കാദമിയുടെ ഷെയർ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. തൊഴിലിടത്തിൽ നിന്ന് ദിനവും കൂലിയായി കിട്ടുന്ന തുകയുടെ നല്ലൊരു ശതമാനവും ലഹരിക്കായി ചിലവാക്കുന്നവരുടെ പരിചിതമായ കഥാപരിസരത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്.
കട്ട, ഷെയർഎന്നിങ്ങനെ ഓമനപ്പേരുള്ള ലഹരി നുകരാനുള്ള പണപ്പിരിവിനായി പരസ്പരം ഒത്തുകൂടുന്ന കൂട്ടുകാരുടെ ഒരു സംഘം. അവർ അക്ഷമരായി ഇനിയുമെത്തിചേരാനുള്ള മിത്രത്തെ കാത്തിരിക്കുന്നു. ഒടുവിൽ അയാൾ എത്തിയതിനു ശേഷം അവർ തിരക്കിട്ട് പണപിരിവ് നടത്തി , സാധനം വാങ്ങാനായി പുറപ്പെടുന്നിടത്ത് കഥ വികസിക്കുന്നു. ആ സഞ്ചാരത്തിൽ മനുഷ്യന്റെ പല അവസ്ഥകളിലൂടെ ചിത്രം കടന്നുപോകുന്നു.
ഒടുവിൽ യഥാർത്ഥ ഹർഷം മയക്കുമരുന്നുകളിലും ലഹരിയിലും അല്ലെന്നും, മറിച്ച് അന്യരുടെ മനസ്സുകളിൽ സന്തോഷം വിതയ്ക്കുന്നതിൽ ആണ് എന്നും ചിത്രം വളരെ ആഴത്തിലും സ്പർശ്യമായ തരത്തിലും പ്രേക്ഷകരെ ബോധിപ്പിക്കുന്നു.
സീനിയർ സിവിൽ പൊലീസ് ഓഫിസറും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ അരുൺ കുന്നമ്പത്ത് രചനയും സംവിധാനവും നിർവഹിച്ച ഷെയറിന്റെ ക്യാമറയും എഡിറ്റിങും സുധീപ് ഇ.എസ്. നിർവഹിച്ചിരിക്കുന്നു. പ്രവാസിയായ ശരത് ശങ്കർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് . ഡിവൈഎസ്പി ബി. സന്തോഷ്, എസ്ഐ ശ്രീമതി അപർണ ലവകുമാർ എന്നിവർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരായ സുന്ദരൻ പി.എൻ., ശിവദാസൻ, സി.കെ മഹേഷ്, വിനോദ്കുമാർ, സതീഷ്, സനൽ, ലിഗിൻ രാജ് എന്നിവരും ബാലതാരം ആര്യനന്ദ വിനോദ്കുമാറും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.