ADVERTISEMENT

ചെന്നൈയില്‍ നടന്ന ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടിയുടെ സംഘാടനത്തിൽ വന്ന പിഴവിന്റെ പേരിൽ സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ വിമർശിച്ചവർക്കെതിരെ പരസ്യ പ്രതികരണവുമായി റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. ഇപ്പോൾ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഖദീജയും റഹീമയും തങ്ങളുടെ പ്രതികരണം അറിയിച്ചത്. 

 

‘ചെന്നൈയിലെ പരിപാടിക്കിടെ ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായത് നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ്. എന്നിട്ടും അതിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെന്നു പറഞ്ഞ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇപ്പോൾ ഞങ്ങളുടെ പിതാവിനെ കുറ്റപ്പെടുത്തുന്നവർ ഒന്ന് മനസ്സിലാക്കുക, മുൻ വർഷങ്ങളിൽ മനുഷ്യർ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോൾ അവർക്കു കൈത്താങ്ങായി നിന്നിരുന്നു അദ്ദേഹം. 2016ൽ ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവർക്കു സാമ്പത്തിക സഹായം എത്തിക്കുന്നതിനു വേണ്ടിയായിരുന്നു. 2018ൽ പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടി വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചു. 2020ൽ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേർത്തു പിടിച്ച് മാസങ്ങളോളും അവർക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ൽ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹപ്രവർത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ട് സംസാരിക്കുന്നതിനു മുന്‍പേ ഒന്നു ചിന്തിക്കൂ’, റഹീമയും ഖദീജയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

 

ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും അകത്ത് പ്രവേശിക്കാനായില്ല; എ.ആർ.റഹ്മാനെതിരെ അണപൊട്ടി പ്രതിഷേധം

 

സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് ചിലർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. 

 

സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തി. സംഗീതപരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com