ADVERTISEMENT

കൊച്ചി ∙ ഷിപ്‌യാഡിൽ നിർമാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ വൻകിട വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽനിന്നു ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് രാജസ്ഥാൻ, ബിഹാർ സ്വദേശികളായ രണ്ടു പേരെ ബിഹാറിൽ നിന്ന് പിടികൂടിയത്. ഇവർ കപ്പലിൽ പെയിന്റിങ് ജോലി ചെയ്തിരുന്നവരാണ് എന്നാണ് വിവരം. കരാറുകാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ഇരുവരെയും ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഹാർഡ് ഡിസ്ക് മോഷ്ടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷമാണ് മോഷണം നടന്നത്. 2019 സെപ്റ്റംബർ 14 നാണു കപ്പൽശാല അധികൃതർ പരാതി നൽകിയത്.

ഷിപ്പ് യാർഡിൽ ആ ദിവസങ്ങളിൽ ജോലിക്കെത്തിയ അയ്യായിരത്തോളം പേരെ കേസ് അന്വേഷിച്ച ലോക്കൽ പൊലീസും പിന്നെ അന്വേഷണം ഏറ്റെടുത്ത എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം വിരലടയാളങ്ങളും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികളുടെ വിരലടയാളങ്ങൾ പ്രത്യേകം പരിശോധിച്ച് കണ്ടെത്തിയ തെളിവുകൾക്കൊടുവിലാണ് പ്രതികളെ പിടികൂടിയത് എന്നാണ് വിവരം. ഹാർഡ് ഡിസ്ക് നഷ്ടമായത് യുദ്ധക്കപ്പലിൽ നിന്നായതുകൊണ്ടുതന്നെ ഇതിലെ രേഖകൾ പ്രധാനപ്പെട്ടതാണ്. അവയിലേതെങ്കിലും നഷ്ടമായിട്ടുണ്ടോ, കൈമാറ്റം ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളിൽ എൻഐഎ വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും. 

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. സിറ്റി ഡപ്യുട്ടി കമ്മിഷണർ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അഞ്ചു വീതം മൈക്രോ പ്രോസസറുകൾ, ഹാർഡ് ഡിസ്കുകൾ, റാമുകൾ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷൻ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിരുന്നു. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകളാണു മോഷ്ടിക്കപ്പെട്ടത്. സാമ്പത്തികലാഭം ഉന്നമിട്ടുള്ള മോഷണമാണെന്നാണു പൊലീസ് തുടക്കം മുതൽ സംശയിച്ചിരുന്നത്. 

English Summary: Theft at INS Vikranth, Two in NIA Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT