മുതലാളിയില്ല, സൗകര്യമുള്ളപ്പോൾ മാത്രം ജോലിചെയ്യാം, മണിക്കൂർ വച്ച് കാശ്കിട്ടും; ഗിഗ് വർക്കിങ് ആണിഷ്ടാ പുതിയ ട്രെൻഡ്!

HIGHLIGHTS
  • പ്ലമർ, ഇലക്ട്രീഷ്യൻ, എസി മെക്കാനിക്ക് തുടങ്ങിയവർ ഈ ലൈൻ പണ്ടേ തുടങ്ങി
business-boom-column-is-gig-economy-the-future-of-work
Representative Image. Photo Credit : Fjzea / Shutterstock.com
SHARE

പുതുവർഷത്തിൽ പലതരം പുതുമകളാണ്. കൂലിപ്പണി, ജോബ് വർക്ക്, കോൾ ടാക്സി, ഹോം ഡെലിവറി എന്നൊക്കെ വിളിച്ചിരുന്ന പണികളെയെല്ലാം ചേർത്തു പുതിയ വാക്ക് ഇറങ്ങിയിരിക്കുകയാണ്–ഗിഗ്. വിളിച്ചാൽ വിളിപ്പുറത്തുള്ളവരാണ് ഗിഗ് വർക്കേഴ്സ്. (Gig Workers ) ഓടി വരും, കാര്യം സാധിച്ചു തന്നിട്ടു പോകുമ്പോൾ തരക്കേടില്ലാത്ത കാശും വാങ്ങും. അങ്ങനെയുള്ള ജോലികളും ജോലിക്കാരും നിറഞ്ഞ പുതിയ സമ്പദ് വ്യവസ്ഥ തന്നെ വരാൻ പോവുകയാണത്രെ.

അതായത് ഇനിയെല്ലാം താൽക്കാലിക ജോലികളായിരിക്കും. സ്ഥിര ജോലി, മാസ ശമ്പളം, പിഎഫ്, ഡിഎ തുടങ്ങിയ ഏർപ്പാടുകളൊന്നും കാണില്ലത്രെ. വിളിക്കുമ്പോൾ വരണമെന്നു നിർബന്ധമില്ല. ഒരാൾ വന്നില്ലെങ്കിൽ വേറൊരാളെ വിളിക്കും, വന്നില്ലെങ്കിൽ ആരും പിണങ്ങില്ല. സൗകര്യമുള്ളപ്പോൾ ജോലിക്കു പോയാൽ മതി, കാഷ്വൽ ലീവും മറ്റും വേണ്ട. ആപ് അടിസ്ഥാനത്തിലുള്ള കമ്പനിയാണു ജോലിക്കു വിളിക്കുന്നതെങ്കിൽ ആഴ്ചയിൽ ഇത്ര പണി മിനിമം എന്നൊരു ക്വോട്ട തികച്ചാൽ ബാക്കി സമയം എന്തും ചെയ്യാം.

business-boom-column-is-gig-economy-the-future-of-work-construction-professional
Representative Image. Photo Credit :PhuShutter / Shutterstock.com

സംഗതി തൊഴിലാളിക്കും മുതലാളിക്കും ഗുണമാണോ അല്ലയോ? ആലോചിച്ചു നോക്കാം. സ്ഥിര ജോലിക്ക് സ്ഥിരം സമയത്ത് കുളിച്ചു കുട്ടപ്പനായി ചെന്ന് നിശ്ചിത സമയം കുത്തിയിരിക്കണമെന്നില്ല. പകരം എപ്പോൾ വേണമെങ്കിലും ജോലിക്കു കയറാം, ഇറങ്ങാം. ആപ്പിൽ ലോഗിൻ ചെയ്യുന്നതും ലോഗ് ഔട്ട് ചെയ്യുന്നതും അല്ലെങ്കിൽ മൊബൈൽ ഫോൺ ഓൺ‌‌​–ഓഫ് ചെയ്യുന്നതും പോലിരിക്കും. നാടാകെ പണ്ടു മുതൽ പറമ്പു കിളയ്ക്കുന്നവരും ഇങ്ങനെ തന്നെയായിരുന്നു. മൊബൈലും ആപ്പും  ഇല്ലായിരുന്നെന്നു മാത്രം. വസ്തു ബ്രോക്കറും വണ്ടി ബ്രോക്കറും ഇതു തന്നെ.

INDIA-TIKTOK-VIDEO-SCIENCE-INTERNET
Photo Credit : Indranil Mukherjee / AFP

ഗിഗ് വർക്കേഴ്സിന് മുതലാളി എന്നൊരു വ്യക്തി അഥവാ കമ്പനി ഉണ്ടാകണമെന്നേ ഇല്ല. ഓരോരുത്തർ വിളിക്കുമ്പോൾ പോകണം. വിളിക്കുന്നവർ മുതലാളി അല്ല. ആപ് അടിസ്ഥാനത്തിലുള്ള വൻകിട കമ്പനികളിൽ ജോലി ചെയ്യുമ്പോഴും ഇതു തന്നെയാണു സ്ഥിതി. ഡെലിവറി ബോയ് ആയാലും ഊബർ ഡ്രൈവർ ആയാലും അവരുടെ സ്ഥിരം തൊഴിലാളിയല്ല, കരാറുകാരൻ എന്നാണു പറയുന്നത്. അതിനാൽ തൊഴിൽ നിയമം അനുസരിച്ചുള്ള ബാധ്യതയുമില്ലെന്നു വാദിക്കുന്നു. അതിനെ മറികടക്കാൻ കേന്ദ്രൻ നിയമം കൊണ്ടുവരാൻ പോകുന്നത്രെ.

പക്ഷേ "ഞാൻ ഫ്രീലാൻസർ, എന്നെ ആർക്കും  വിളിക്കാം" എന്നൊരു ലൈനെടുത്താലോ? പ്ലമർ, ഇലക്ട്രീഷ്യൻ, എസി മെക്കാനിക്ക് തുടങ്ങിയവർ ഈ ലൈൻ പണ്ടേ തുടങ്ങി. ഇപ്പൊ ട്യൂഷൻ സാറന്മാരും ഇതേ ലൈനാണ്. 

ഒടുവിലാൻ∙ ഡാൻസ്, ഫിറ്റ്നസ്, യോഗ തുടങ്ങിയ ട്രെയിനർമാർക്കു മണിക്കൂറിനാണു കാശ്. ചിലർ  സ്വയം കൺസൽറ്റന്റ്സ് എന്നു വിളിക്കുന്നു.സംഗതി ഗിഗ് വർക്ക് തന്നെ.

Content Summary : Business Boom Column by P. Kishore - Is gig economy the future of work?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS