വെറും കൈ കൊണ്ടാണ് കാട്ടിലെ മീൻവേട്ട
Mail This Article
കനത്തുപെയ്യുന്ന ഞാറ്റുവേലക്കാലമാണ്. പാടത്തും പറമ്പിലും മാത്രമല്ല, കാട്ടിലും മഴയാണ്. പക്ഷേ കാട്ടിലെ മഴ നാട്ടുമഴയേക്കാൾ സുന്ദരിയാണ്. മഴയൊന്നു കനത്താൽ ‘എന്തൊരു നശിച്ച മഴ’ എന്നു പ്രാകുന്നവരാണ് പലരും. എന്നാൽ പ്രകൃതിയുടെ ഭാവങ്ങൾ മാറുമ്പോൾ അതിനനുസരിച്ച് ജീവിതതാളം മാറ്റുന്ന ഗോത്രജനത മഴയേയും അറിഞ്ഞു സ്നേഹിക്കുന്നവരാണ്. മഴ വന്നാൽ മഴയ്ക്കൊപ്പം മഴയറിഞ്ഞു ജീവിക്കുന്നവർ. മഴക്കാലത്ത് ഗോത്രസമൂഹം മീൻപിടിക്കാനിറങ്ങും. പുഴയിലെ മത്സ്യങ്ങളാണ് പണ്ടുതൊട്ടേ ശീലം.
വെറും കൈ കൊണ്ട് മീൻപിടിക്കാനുള്ള വൈദഗ്ധ്യമുള്ളവരായിരുന്നു ഗോത്രസമൂഹം.വേട്ടക്കുറുമ വിഭാഗം കൈകൊണ്ടു മീൻ പിടിക്കുന്നതിനെ ‘കീയോട് പുല്ലെയ്’ എന്നാണ് വിളിക്കുന്നത്. പെരുമഴ പെയ്യുമ്പോൾ പുഴയിൽനിന്ന് തോടുകളിലേക്കു കടക്കുന്ന മീനുകളുണ്ട്. മുട്ടയിട്ട ശേഷം പുല്ലുകൾക്കിടയിൽ പതുങ്ങുന്നവയാണ് ഇത്തരം മീനുകൾ. പതുക്കെ കൈകൊണ്ട് പൊത്തിപ്പിടിച്ച് മീനിനെ പിടികൂടുകയാണ് പതിവ്.
മുള്ളുക്കുറുമർ പാറക്കൂട്ടത്തിനിടയിൽ നിന്ന് കൈകൊണ്ടു മീൻപിടിക്കാറുണ്ട്. ഈ രീതിയെ ‘കെല്ലു പൊന്തിച്ചു പിടിക്കൽ’ എന്നാണു വിളിക്കുക ഞണ്ട് അഥവാ ചെറുനണ്ട്, ഞൂഞ്ഞി അഥവാ നൂഞ്ഞി എന്നിവയെ ‘അജ്ജിക്ക് ഞൂഞ്ഞി..അജ്ജിക്ക് ഞൂഞ്ഞി’ എന്ന പാട്ടുപാടിയാണ് പിടിക്കാറുള്ളതത്രേ.
മഴക്കാലത്ത് മീൻപിടിക്കാൻ ഗോത്രസമൂഹം വ്യാപകമായി ഉപയോഗിക്കുന്ന ഉപകരണമാണ് മീൻകൂട്. കുടുമ്പെ എന്നാണ് പണിയ വിഭാഗം മീൻകൂടിനെ വിളിക്കുന്നത്. കട്മ്പെ എന്നാണ് വെട്ടക്കുറുമർ കൂടിനെ വിളിക്കുന്നത്. ഈറ്റയും മുളയും കൊണ്ടാണിതു നിർമിക്കുന്നത്. നല്ല ഒഴുക്കുള്ള ഭാഗത്ത് ഒഴുക്കിന്റെ എതിർദിശയിൽ കൂടു വയ്ക്കും. ഇതിൽവന്നു പെടുന്ന മീൻ പുറത്തേക്കിറങ്ങാൻ വഴിയില്ലാതെ നേരെ കറിച്ചട്ടിയിൽ എത്തും.