വട്ടം ഒപ്പിച്ചു പത്തിരി, രുചിയുടെ പൂത്തിരിയുമായി പത്തിരിപ്പലകകൾ
Mail This Article
റമസാൻ കാലത്തെ നോമ്പു തുറക്കൽ ആയാലും പെരുന്നാൾ ആയാലും ആഘോഷവേളകളിൽ വീടുകളിൽ പത്തിരി തന്നെയാണു പ്രധാന ഭക്ഷണവിഭവം. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെങ്കിലും പത്തിരി ഇല്ലാതെയുള്ള ഇഫ്താറുകളോ ആഘോഷങ്ങളോ ഇല്ല.
വട്ടം ഒപ്പിച്ചു പത്തിരി പരത്തി എടുക്കുകയെന്നതു കുറച്ച് അധ്വാനം തന്നെയാണ്. പത്തിരിപ്പലക എന്നറിയപ്പെടുന്ന വട്ടത്തിലുള്ള മരപ്പലകയിൽ വേഗത്തിൽ കലാപരമായി പത്തിരി പരത്തുന്നതിനു മുതിർന്ന സ്ത്രീകൾക്കു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മെഷീൻ നിർമിത പത്തിരിയുടെ കാലമാണ്. ഓർഡർ നൽകിയാൽ പത്തിരി വീട്ടിൽ എത്തും. മുൻകാലങ്ങളിൽ പ്രത്യേകമായി നിർമിച്ചു തലമുറകളായി ഉപയോഗിച്ചുവരുന്ന പത്തിരിപ്പലകകൾ ചില വീടുകളിൽ ഇന്നും ഉണ്ട്. മരപ്പലകയുടെ സ്ഥാനത്തു പിന്നീട് പലതരം പലകകളും പത്തിരി പ്രസും ഇടം പിടിച്ചു.
കടപ്പ, മാർബിൾ, ഫൈബർ പ്രതലമുള്ള പത്തിരിപ്പലകകൾക്കു പകരം പഴയ രീതിയിലുള്ള മരപ്പലകകൾ തന്നെ ആവശ്യപ്പെട്ട് വരുന്നവർ ഏറെയാണ്. നേർമയും വലുപ്പവും സ്വാദുമുള്ള പത്തിരി ഉണ്ടാക്കിയെടുക്കുന്നതിനു മരപ്പലക തന്നെ വേണം. പത്തിരിക്കു പുറമേ ചപ്പാത്തിയും വേഗത്തിൽ പരത്താൻ മരപ്പലക വേണം.
മരപ്പലകയിൽ തയാറാക്കുന്ന പത്തിരിക്കു രുചി ഒന്നു വേറെത്തന്നെയാണെന്നു പുതുതലമുറയും പറയുന്നു.
English Summary : Ramzan Special Pathiripalaka.