ADVERTISEMENT

പ്രായമായി, ഇനിയെന്തു ചെയ്യാൻ എന്നു കരുതുന്നവർ ഇവരുടെ കഥ അറിയണം. പുതിയ കാലത്തിനൊപ്പം സഞ്ചരിച്ച് വിജയം നേടിയ ഇവരുടെ കഥകൾ നമുക്കും പ്രചോദനമാണ്. ഈ പ്രായത്തിൽ യുട്യൂബ്, വിഡിയോ കാണാൻ മാത്രമുള്ളതല്ല, നമുക്കും വരുമാനത്തിനു വകയുണ്ടാക്കാൻ കഴിയുന്നതാണെന്ന് തെളിയിച്ചു വിജയിച്ചവരിൽ മൂന്നു പേരുടെ കഥ ഇതാ...

ശാസ്ത്ര രുചി പകരാൻ  സുമ ടീച്ചർ

  • വയസ്സ് : 77
  • സബ്സ്ക്രൈബേഴ്സ് : 278 K

ശാസ്ത്ര പ്രചാരകനും ബാലസാഹിത്യകാരനുമായ പ്രഫ.എസ്.ശിവദാസിന്റെ ഭാര്യ സുമ ശിവദാസ് പാചകത്തിൽ അൽപം സയൻസും കൂടി ചേർത്താണ് വിളമ്പുന്നത്. സ്കൂളിൽ നിന്നു വിരമിച്ചപ്പോൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് ടീച്ചർ പറയുന്നു. ‘കുട്ടികളെ കാണാതിരിക്കുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരും. ഇനി എന്ത് എന്ന ചോദ്യം ഭർത്താവിനോട് ചോദിച്ചു’. പലതും ചെയ്യാൻ കഴിയുമെന്നും എന്താണു ചെയ്യേണ്ടതെന്ന് തനിയെ കണ്ടെത്തണമെന്നുമായിരുന്നു നിർദേശം. അധ്യാപനം കഴിഞ്ഞാൽ സന്തോഷം നൽകുന്ന പാചകത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഒപ്പം പാചക പുസ്തക രചനയും. ആദ്യ പുസ്തകം  ‘നമ്മുടെ നാടൻ കറികൾ’ പിറന്നു. സ്മാർട്ട് ഫോണും കംപ്യൂട്ടറും ഒക്കെ അത്യാവശ്യം ഉപയോഗിക്കാൻ പഠിച്ചു. പാചക പുസ്തകങ്ങൾ വായിച്ചവരും സുഹൃത്തുക്കളും ആവശ്യപ്പെട്ടപ്പോഴാണ് അവസാനം യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. അയൽപക്കത്തെ ഉണ്ണിമായയുടെ സഹായത്തോടെയാണ് ‘കുക്കിങ് വിത്ത് സുമ ടീച്ചർ’ ചാനൽ തുടങ്ങിയത്. വീട്ടിൽ ചെയ്യുന്നതൊക്കെ ഷൂട്ട് ചെയ്യും കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്ന പോലെ ചില കഥകളും ഓർക്കുന്നതൊക്കെയും പറയും. 

നാട്ടുരുചിയുടെ വീട്ടുകാരി

  • വയസ്സ് : 67
  • സബ്സ്ക്രൈബേഴ്സ് : 975 K

കത്തികൊണ്ട് ഓമന ദിവാകരൻ ഒരേ വേഗത്തിൽ അരിയുന്നതിന്റെ താളമാണ് വില്ലേജ് കുക്കിങ് ചാനലിന്റെ മുഖമുദ്ര. ലുങ്കിയും ബ്ലൗസും ഉടുത്ത് തുറന്ന സ്ഥലത്തെ ഓമന ദിവാകരന്റെ പാചകം ഇഷ്ടപ്പെടപ്പെടാത്തവരില്ല. മണിപ്പുട്ടും ഉള്ളി അച്ചാറും ചമ്മന്തിപ്പൊടിയും തുടങ്ങി മരച്ചീനിത്തൊലി തോരൻ വരെ ഉണ്ടാക്കാൻ ഓമന പഠിപ്പിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ സഹോദരങ്ങൾ എസ്. അംജിത്തും എസ്. അഭിജിത്തും ചേർന്ന് ആരംഭിച്ചതാണ് ചാനൽ. 2018 മുതൽ ഫെയ്സ്ബുക്കിലും യൂട്യൂബിലും സാന്നിധ്യമുണ്ട്. ബന്ധുവായ ഓമന ദിവാകരന്റെ പാചകമാണ് ചാനലിനെ വളർത്തിയത്. അരകല്ലിലും ആട്ടുകല്ലിലും അരച്ച് വിറക് അടുപ്പിൽ ചട്ടിയിൽ ഉണ്ടാക്കുന്ന കറികളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അമ്മയായി മാറി. തേങ്ങാ ചിരക്കുന്നതും കടുക് വറക്കുന്നതുമായ ശബ്ദത്തിന് പുറമേ

പ്രകൃതിയിലെ ശബ്ദങ്ങൾ മാത്രമാണ് ചാനലിൽ ഉള്ളത്. പാചകത്തിനിടെ അൽപം വാചകം ആയാൽ നന്നാവില്ലേ ? ജോലിക്കിടെ സംസാരിക്കാറില്ലെന്നു മറുപടി. സംസാരം കുറവായതിനാൽ തന്നെ മലയാളികൾ അല്ലാത്തവരും ചാനൽ കാണാറുണ്ടെന്ന് അംജിത്ത് പറഞ്ഞു. പെൺമക്കളുടെ വിവാഹ ശേഷം ഒറ്റയ്ക്കു താമസിക്കുന്നതിന്റെ മടുപ്പ് മാറി. വരുമാനം ഉണ്ടാകുന്നതിൽ ആഹ്ലാദമുണ്ടെന്നും ഓമന. 

സംസാരം അന്നമ്മ ചേട്ടത്തി സ്പെഷൽ

  • വയസ്സ് : 80
  • സബ്സ്ക്രൈബേഴ്സ് : 1.38 M

ലോകത്തിന്റെ എല്ലാ കോണിലും എന്റെ മക്കളുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് എനിക്ക് ഇവരെ എല്ലാം കിട്ടിയത്. ചിലർ സമ്മാനങ്ങളുമായി വീട്ടിൽ കാണാൻ എത്തും. ഫോണിൽ വിളിച്ച് വിശേഷങ്ങൾ തിരക്കും.

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറായ വയനാട് നടവയൽ സ്വദേശി അന്നമ്മ സ്റ്റീഫൻ പുളിവേലിൽ പറയുന്നു. 80 വയസ്സിലും സംസാരവും പാചകവുമായി യുട്യൂബിൽ സജീവമാണ് അന്നമ്മ ചേട്ടത്തി. ‘സംസാരം’ യൂട്യൂബ് ചാനലിനു വേണ്ടി മീൻ കറി ഉണ്ടാക്കിയായിരുന്നു തുടക്കം. അമ്മച്ചിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ മകന്റെയും സച്ചിന്റെയും ( യൂട്യൂബർ) സഹായത്തോടെ അന്നമ്മ ചേട്ടത്തി സ്പെഷൽ ചാനൽ ആരംഭിച്ചു. പാചകവുമായി ചാനലിൽ സജീവമായതോടെ അമ്മച്ചിയുടെ അസുഖങ്ങൾ പമ്പ കടന്നെന്നു മകൻ ബാബു പറയുന്നു.

സ്ക്രിപ്റ്റ് ഇല്ലാതെയാണ് ഓരോ എപ്പിസോഡും ഷൂട്ട് ചെയ്യുന്നത്. ചില ദിവസം ഒന്നിൽ അധികം വിഡിയോകൾ എടുക്കും. വീട്ടിലെ പാചകത്തിനിടെയിലുള്ള സംസാരമാണ് ചാനലിന്റെ ആകർഷണം. വയനാട്ടിലേക്ക് കുടിയേറിയ കാലവും അമ്മച്ചിയുടെ കുട്ടിക്കാലവും ജീവിത കഥകളും ഒക്കെ ഇതിനിടയിൽ പറയും. പണ്ടത്തെ കല്യാണത്തിന്റെ വിഭവങ്ങളും തട്ടുകട വിഭവങ്ങളും സ്വന്തം നാടായ കോട്ടയത്തേക്കുള്ള യാത്രയും അമ്മച്ചി പഠിച്ച സ്കൂളും, പള്ളിയും , കൊയ്യാൻ പോയ വയലും എല്ലാം ചാനലിൽ നിറയുന്നു. ചാനൽ ഹിറ്റ് ആയതോടെ അച്ചാർ യൂണിറ്റും ആരംഭിച്ചു. ആവശ്യക്കാർക്ക് അമ്മച്ചി ഉണ്ടാക്കിയ അച്ചാർ ഓൺലൈനായി വാങ്ങാം. മക്കളും മരുമക്കളുമെല്ലാം പുതിയ സംരംഭങ്ങളിൽ  കൈത്താങ്ങായി ഒപ്പമുണ്ട്.

 

English Summary : Successful Kerala youtubers inspiring story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com