ADVERTISEMENT

സെലിബ്രിറ്റി വിവാഹങ്ങളുടെ ആഘോഷക്കാഴ്ചയിലൂടെയാണ് 2024 കണ്ണു തുറന്നത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് സ്വാസിക വിജയ്‍യുടെയും ഗോപിക അനിലിന്റെയും വിവാഹ ലുക്കുകളായിരുന്നു. പല ദിവസങ്ങൾ നീണ്ട ഇരുവരുടെയും വിവാഹാഘോഷ പരിപാടികളിലെ ഓരോ ലുക്കുകളും ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയായി. പ്രത്യേകിച്ചും ഇരുവരുടെയും വിവാഹദിനത്തിലെ ലുക്ക്! ഒരു സ്വപ്നസുന്ദരിയെപ്പോലെ സ്വാസിക വിവാഹദിനത്തിൽ എത്തിയപ്പോൾ മലയാളത്തനിമയുള്ള നവവധുവായാണ് ഗോപിക അനിൽ ഒരുങ്ങിയത്. ഇരുവരെയും ഈ വൈറൽ ലുക്കുകൾക്കു പിന്നിൽ ഒരു കോഴിക്കോട്ടുകാരന്റെ കയ്യുണ്ട്. സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് സ്വന്തമായൊരു പേരുണ്ടാക്കിയ അഭിലാഷ് ചിക്കു. ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിലാഷ് ചിക്കു മനോരമ ഓൺലൈനിൽ.  

ടെൻഷനടിപ്പിച്ച സ്വാസികയുടെ വെഡിങ് കോസ്റ്റ്യൂം
സ്വാസിക ചേച്ചി വെഡിങ് ഡേറ്റ് എടുത്തപ്പോൾ തന്നെ എന്നെ അറിയിച്ചിരുന്നു. രണ്ടു മാസം കൊണ്ടാണ് എല്ലാ കാര്യങ്ങളും സെറ്റ് ചെയ്തത്. ഡ്രസിന്റെ കാര്യങ്ങളെല്ലാം എന്നെയാണ് ഏൽപ്പിച്ചത്. സമയമെടുത്താണ് സ്വാസിക ചേച്ചിയുടെ ഓരോ ലുക്കും തീരുമാനിച്ചത്. വിവാഹവേഷത്തിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് പറഞ്ഞിരുന്നു. സ്ഥിരം പാറ്റേണിൽ നിന്ന് വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ആലോചനയാണ് സാരിക്കൊപ്പം ഒരു ഷാൾ പെയർ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. പക്ഷേ, ആദ്യം ചെയ്ത ഷാൾ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. വിവാഹദിവസവും അടുത്തു. അങ്ങനെയാണ് കാസർകോടുള്ള ജാസ് ആഷ് ഡിസൈൻ സ്റ്റുഡിയോ ആ ഷാൾ ചെയ്യാമെന്നേറ്റത്. ഒറ്റ ദിവസം 23 പേർ ചേർന്നാണ് ഷാളിന്റെ ഹാൻഡ് വർക്ക് പൂർത്തിയാക്കിയത്. എന്നിട്ട്, കെ.എസ്.ആർ.‍ടി.സി ബസിൽ കൊടുത്തു വിട്ടു. കൊറിയർ ചെയ്താൽ കൃത്യ സമയത്ത് എത്തില്ലായിരുന്നു. വിവാഹത്തിന്റെ തലേദിവസമാണ് ഷാൾ ചെയ്തു കിട്ടിയത്. 

വൈറ്റും പർപ്പിളും ലെഹങ്കകൾ
പർപ്പിൾ നിറത്തിലുള്ള കോസ്റ്റ്യൂം വേണമെന്നത് സ്വാസിക ചേച്ചിയുടെ ആഗ്രഹമായിരുന്നു. മൂവാറ്റുപുഴയിലെ തെരേസ ബൂട്ടീക്ക് ആണ് അതു ഡിസൈൻ ചെയ്തത്. മുഴുവൻ ഹാൻഡ് വർക്ക് വരുന്ന ലെഹങ്കയുടെ ഡിസൈനും പാറ്റേണും ഞാനും ചേച്ചിയും ചേർന്നാണ് ചെയ്തത്. നല്ല ഹാൻഡ് വർക്ക് വേണമെന്നും സിൽവർ ഓർണമെന്റ്സ് അണിയണമെന്നും ചേച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ആ ലുക്ക് തീരുമാനിച്ചത്. വൈറ്റ് ലെഹങ്ക അധികമാരും ഉപയോഗിച്ചു കാണാത്തതുകൊണ്ട് എടുത്തതായിരുന്നു. പക്ഷേ, ഭാഗ്യ സുരേഷും വേറൊരു സെലിബ്രിറ്റിയും റിസ്പ്ഷന് വൈറ്റ് ലെഹങ്ക തന്നെയാണ് അണിഞ്ഞത്. അതു കണ്ടപ്പോൾ 'അയ്യോ' എന്നായിപ്പോയി. അതിനൊപ്പം ഹെയർ സ്റ്റൈൽ ചെയ്യാൻ പീച്ച് നിറത്തിലുള്ള റോസാപ്പൂവാണ് പ്ലാൻ ചെയ്തത്. റെഡ് റോസ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, അന്ന് കിട്ടിയത് മഞ്ഞയും പീച്ചും മിക്സ് ആയ റോസാപ്പൂവും. പിന്നെ, അതു തന്നെ വച്ചു. റെഡ് റോസ് മതിയായിരുന്നു എന്ന തരത്തിലുള്ള കമന്റുകൾ അതിനു വന്നിരുന്നു. വ്യത്യസ്തമായത് പരീക്ഷിക്കാമെന്നായിരുന്നു ഞങ്ങളുടെ മനസിൽ. 

swasika-wed1
സ്വാസികയും പ്രേം ജേക്കബും വിവാഹ വിരുന്നിൽ, Image Credits: Instagram/ swasikavj

ഗോപികയുടെ ഉറക്കം തൂങ്ങലും മേക്കപ്പും
ഗോപിക അനിലിന്റെ വെഡിങ് ലുക്ക് നേരത്തെ പ്ലാൻ ചെയ്തതൊന്നുമായിരുന്നില്ല. പ്രത്യേകിച്ച് നിർദേശങ്ങളൊന്നും ഗോപിക തന്നിരുന്നില്ല. നിശ്ചയത്തിന് എന്നെ വിളിച്ചിരുന്നെങ്കിലും അന്ന് വേറെ ബ്രൈഡൽ മേക്കപ്പ് ഏറ്റിരുന്നതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. അതിനാൽ, വെഡിങ് ഡേറ്റ് ഗോപിക നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. പക്ഷേ, ഏതു ലുക്ക് വേണമെന്നൊന്നും പറഞ്ഞില്ല. വിവാഹത്തിന് മൂന്നു ദിവസം മുൻപാണ് കോസ്റ്റ്യൂമും ആഭരണങ്ങളും പങ്കുവച്ചത്. 'ചേട്ടാ, സിംപിൾ മതി' എന്നു മാത്രമേ ഗോപിക പറഞ്ഞുള്ളൂ. വിവാഹത്തിന്റെ അന്ന് രാവിലെ മൂന്നരയ്ക്കാണ് മേക്കപ്പ് തുടങ്ങിയത്. ഗോപികയാണെങ്കിൽ അതിനു മുമ്പത്തെ മൂന്നു ദിവസവും ശരിക്ക് ഉറങ്ങിയിരുന്നില്ല. വിവാഹത്തിന്റെ അന്ന് പുലർച്ചെ രണ്ടു മണിക്കാണ് ഉറങ്ങാൻ പോയത്. മൂന്നരയ്ക്ക് റെഡിയാകാൻ എഴുന്നേൽക്കുകയും ചെയ്തു. അതുകൊണ്ടാണ് മേക്കപ്പ് ചെയ്യുന്നതിന് ഇടയിൽ ഉറങ്ങിപ്പോയത്. ഗോപികയുടെ രാവിലത്തെ ലുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഉച്ചയ്ക്കു ശേഷമുള്ള ഗോപികയുടെ ലുക്കിനെക്കുറിച്ച് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. രാവിലത്തേതിൽ നിന്നും വ്യത്യസ്തമായ ലുക്ക് വേണമെന്നുണ്ടായിരുന്നു. അതാണ് വേവി ഹെയർ നൽകിയത്. അത് ഇഷ്ടപ്പെട്ടവരുണ്ട്. എന്നാൽ ചിലർ, 'നശിപ്പിച്ചു' എന്നൊക്കെ കമന്റ് ചെയ്തു. മേക്കപ്പിനെക്കുറിച്ച് ആരും നെഗറ്റീവ് പറഞ്ഞില്ല.  

gp-gopika-wedding-9
ജിപിയും ഗോപികയും വിവാഹദിനത്തിൽ, Image Credits: Instagram/gops_gopikaanil

തുടക്കം സെയിൽസ് സ്റ്റാഫ്
കോഴിക്കോടാണ് സ്വദേശം. എട്ടു വർഷമായി മേക്കപ്പ് ആർടിസ്റ്റ് ആയി ജോലി ചെയ്യുന്നു. കോഴിക്കോടുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് സ്റ്റാഫ് ആയിരുന്നു. സ്റ്റാച്ചൂവിന് സാരിയുടിപ്പിച്ചാണ് തുടക്കം. ഷോ റൂമിൽ ഞാൻ ഇങ്ങനെ സാരി ഉടുപ്പിക്കുന്നത് കണ്ട്, ഒരു കസ്റ്റമറാണ് മേക്കപ്പോ, സ്റ്റൈലിങ്ങോ പോലൊരു മേഖല തിരഞ്ഞെടുത്തുകൂടെ എന്നു ചോദിക്കുന്നത്. ഞങ്ങളുേടത് ഒരു നാട്ടിൻപുറമാണ്. അത്തരത്തിലുള്ള സാധ്യതകളൊന്നും അവിടെയില്ല. ഒടുവിൽ ഒരു സുഹൃത്ത് നിർദേശിച്ച പ്രകാരം ഗൂഗിളിൽ തിരഞ്ഞപ്പോൾ മേക്കപ്പ് പഠിപ്പിക്കുന്ന കൊച്ചിയിലെ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞു. സിനിമയിൽ മേക്കപ്പ് ചെയ്യുന്ന പട്ടണം റഷീദ് സർ നടത്തുന്ന സ്ഥാപനമായിരുന്നു അത്. കോഴ്സിന്റെ വിവരങ്ങൾ അറിയാൻ സുഹൃത്തിനൊപ്പം അങ്ങനെ കൊച്ചിയിലെത്തി. കോഴ്സിന്റെ ഫീസ് അന്ന് എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കോഴ്സിനു ചേരാതെ ഞാൻ തിരികെ പോയി. 

gp-gopika1
ജിപിയും ഗോപികയും വിവാഹദിനത്തിൽ, Image Credits: Instagram/gops_gopikaanil

പഠനത്തിനൊപ്പം തയ്യൽ ചെയ്ത് കൊച്ചിയിൽ
ചെറിയ ശമ്പളത്തിലാണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. അതിൽ നിന്നൊന്നും മാറ്റി വയ്ക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ പലരിൽ നിന്നും കടം വാങ്ങിയും സ്വർണം പണയം വച്ചുമാണ് ഞാൻ കോഴ്സിനു ചേരാൻ അടുത്ത വർഷം കൊച്ചിയിലെത്തിയത്. രാവിലെ ക്ലാസിനു പോകും. ഉച്ചയ്ക്കു ശേഷം ക്ലാസിന് അടുത്തുള്ള തയ്യൽ കടയിൽ സെയിൽസ്മാനായി ജോലി ചെയ്യും. എനിക്ക് സ്റ്റിച്ചിങ് അറിയാവുന്നതുകൊണ്ട്, അവിടത്തെ ആശാൻ അദ്ദേഹത്തിന്റെ പഴയ മെഷീൻ എനിക്കു തന്നു. അതു ഹോസ്റ്റലിൽ കൊണ്ടു പോയി അവിടെ ഇരുന്ന് ഞാൻ തയ്ക്കുമായിരുന്നു. കൂടെ പഠിച്ചിരുന്നവരുടെ കോസ്റ്റ്യൂമുകളും അവർ വഴി വരുന്ന ഓർഡറുകളും അങ്ങനെ ചെയ്തു കൊടുക്കും. കോഴ്സ് കഴിഞ്ഞപ്പോൾ അവിടെ തന്നെ സാരി ഡ്രേപ്പിങ് ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. അതിനിടയിൽ ചില സിനിമകളിൽ ഹെയർ ഡ്രസർ ആയും വർക്ക് ചെയ്തു. സാരി ഡ്രേപ്പർ ആയും ഹെയർ സ്റ്റൈലിസ്റ്റുമായും മാത്രം ഒതുങ്ങിപ്പോകുമെന്നൊരു തോന്നൽ ശക്തമായപ്പോൾ അതു രണ്ടും നിറുത്തി പൂർണമായും മേക്കപ്പിലേക്ക് ഇറങ്ങി. 

abhilash1
അഭിലാഷ് ചിക്കു, ചിത്രം:മനോരമ

നിലനിൽപ്പ് എന്ന ചല​ഞ്ച്
എന്റെ ബാച്ചിൽ 17 പേരുണ്ടായിരുന്നു. അതിൽ അഞ്ചോ ആറോ പേരാണ് ഗൗരവമായി ഈ മേഖലയിലേക്കു വന്നത്. മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്ന വർക്കുകൾ ചെയ്യാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. പഠിച്ചിറങ്ങി പിറ്റേദിവസം മുതൽ ഒരുപാട് വർക്കുകൾ ലഭിച്ചു തുടങ്ങിയ ആളല്ല. ഈ മേഖലയിൽ വന്നിട്ട് എട്ടൊൻപതു വർഷമായി. ഇപ്പോഴും സ്റ്റേബിൾ ആയെന്നു പറയാൻ പറ്റുന്ന അവസ്ഥ ആയിട്ടില്ല. കുറച്ചു പേർക്കൊക്കെ അറിയാം. അവരിലൂടെ വർക്കുകൾ ലഭിക്കുന്നു. അതിൽ സന്തോഷമുണ്ട്. ഞാൻ കരിയർ തുടങ്ങിയ സമയത്തേക്കാളും വെല്ലുവിളികൾ കൂടുതലാണ് ഇപ്പോൾ. കാരണം, കഴിവുള്ള ഒരുപാടു പേർ ഈ മേഖലയിലേക്ക് വരുന്നുണ്ട്. അവർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന വർക്കുകൾ ചെയ്യാൻ കഴിയുകയെന്നത് വലിയ ചലഞ്ച് ആണ്. സ്വയം നവീകരിച്ചുകൊണ്ടും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചുമാണ് ഞാനവ മറി കടക്കാൻ ശ്രമിക്കുന്നത്. 

English Summary:

Meet the Man Behind the Viral Bridal Looks of Malayalam Stars Swasika Vijay and Gopika Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com