ADVERTISEMENT

ഞങ്ങളുടെ മോൾ പൂജാ രമേഷിന് മൂന്നര വയസ്സുള്ള സമയം. കൊടകരയിലെ വീടിനു സമീപത്തുള്ള കോൺവെന്റ് സ്കൂളിലാണ് അവൾ അന്നു പഠിക്കുന്നത്. ഒരു ദിവസം ക്ലാസില്‍ നിന്ന് മോൾ ഇറങ്ങി നടന്നു. ശരവേഗത്തിൽ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ ലക്ഷ്യമാക്കി അവൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് ഓട്ടോസ്റ്റാൻഡിെല ഡ്രൈവർമാർ കണ്ടു. അപകടം തിരിച്ചറിഞ്ഞ അവർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അവളെ നഷ്ടമാകുമായിരുന്നു. മോൾക്ക് ഓട്ടിസമാണെന്ന് അറിഞ്ഞിട്ടും സ്കൂളിൽ പ്രവേശനം ലഭിച്ചത് ഒരു ഭാഗ്യമായി ഞങ്ങൾ കരുതിയിരുന്നു. പക്ഷേ, ഈ സംഭവം ഞങ്ങൾക്ക് വലിയൊരു ആഘാതമായി. അതിനുശേഷം അവള്‍ പഠിച്ച സ്കൂളുകളിലും ബിരുദക്ലാസുകളിലും വരെ തുണയായി ഞാൻ കൂടെ ഇരുന്നു. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസു വരെ തൃശൂർ മോഡൽ ഗേൾസിൽ, പിന്നെ സംഗീത ബിരുദക്ലാസിൽ ഒക്കെ അവളോടൊപ്പം നിഴൽപോലെ..

വിവാഹം കഴിഞ്ഞ് ഒന്നരവർഷത്തിനു ശേഷമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. എന്നെക്കാൾ ഏറെ സന്തോഷം ഭർത്താവ് രമേഷിനായിരുന്നു. ഒരു പെൺകുട്ടി വേണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അദ്ദേഹമായിരുന്നു. പൂജമോളുടെ കളിയും ചിരിയും സന്തോഷവും അമ്മേ എന്നുള്ള വിളിയുമൊക്കെ എന്റെ ദിവസങ്ങളെ ആഹ്ലാദഭരിതമാക്കി. അയൽക്കാരുമായൊക്കെ അവൾ നല്ല കൂട്ടായിരുന്നു. അവർ വിളിച്ചാൽ കൂടെ പോകും. കളി കഴിഞ്ഞ് സന്തോഷത്തോടെ തിരിച്ചെത്തും. 

പക്ഷേ, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഒന്നര വയസ്സിനുശേഷം മോളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. എപ്പോഴും വാശിയും കരച്ചിലും. എപ്പോഴും ഏതെങ്കിലും വസ്തുവിൽ മാത്രം നോക്കിയിരിക്കും. ആൾക്കാെര കാണുന്നതു തന്നെ ഇഷ്ടമില്ലാതെയായി. അതുവരെ പറഞ്ഞിരുന്ന വാക്കുകളെല്ലാം പതുക്കെപതുക്കെ നിന്നു. 22 വർഷം മുൻപാണ്. മോളുടെ മാറ്റം ഞങ്ങളെ ആശങ്കയിലാക്കി. ഒടുവിൽ തൃശൂർ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടർ അരുൺ കിഷോറിനെ കാണിച്ചു. ഡോക്ടറാണ് മോൾക്ക് ഓട്ടിസമായിരിക്കാമെന്നു പറയുന്നത്. മോളെ മാറ്റാൻ ചികിത്സയില്ല, മാറേണ്ടത് നിങ്ങളാണ് എന്ന് ഡോക്ടർമാരും തെറപ്പിസ്റ്റുകളും പറഞ്ഞു. അതിനുശേഷം മോളെ പരിചരിക്കുന്നതിലും പരിശീലനം നൽകുന്നതിലും മാത്രമായിരുന്നു എന്റെ ശ്രദ്ധ. 

Read also: ' ഭിന്നശേഷിയെ അതിജീവിച്ച കുട്ടികളിൽ എന്റെ മോൻ പെടില്ല, അവൻ പറയുന്ന ഒരേയൊരു വാക്ക് അമ്മ എന്നാണ് '

കൊടകരയിലെ വീടും സ്ഥലവും വിറ്റ് തൃശൂർ എത്തിയ ഞങ്ങൾ പൂജയെ മോഡൽ േഗൾസ് സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു. 12 വർഷം ഞാൻ അവളുടെ കൂടെ സ്കൂളിൽ ഇരുന്നു. മോൾക്ക് സംസാരശേഷി കുറവായിരുന്നു. പക്ഷേ, പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. ഒറ്റ തവണ കേട്ടാൽ മതിയായിരുന്നു അവൾക്ക് ഒരു പാട്ട് മുഴുവനായി പഠിക്കാൻ. മോളുടെ അഭിരുചി മനസ്സിലാക്കി അവളെ സംഗീതക്ലാസിൽ ചേർത്തു. ഡോ. കൃഷ്ണ ഗോപിനാഥ്, കല പരശുരാമൻ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. പ്രശസ്ത പിന്നണി ഗായിക റീനാ മുരളിയാണ് ലളിതസംഗീതത്തിൽ പരിശീലനം നൽകുന്നത്. 

പൂജയെ ആദ്യമായി ഒരു വേദിയില്‍ പാടിപ്പിച്ചത് ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറും തൃശൂർ ഓട്ടിസം സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടായിരുന്നു. തുടർന്ന് തൃശൂർ ചേതന സംഗീത നാടക അക്കാദമിയിലെ ഫാ. പോൾ പൂവത്തിങ്കലിന്റെ നിർദേശ പ്രകാരം ബി. എ. മ്യൂസിക്കിന് ചേർത്തു. മോൾക്ക് കൂട്ടായി ഞാനും ബിഎ മ്യൂസിക്കിന് ചേർന്ന് ഒരേ ക്ലാസിലിരുന്ന് പഠിച്ചു. ദേശമംഗലം നാരായണൻ മാഷായിരുന്നു ഗുരു. 2018 ൽ ബിരുദം പൂർത്തിയാക്കിയ പൂജ, എംഎ മ്യൂസിക് 73% മാർക്കോടെയാണ് ജയിച്ചത്. 

Read also: മകളെ കാണാൻ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് മകൾ

ശ്രദ്ധ നിലനിർത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പൂജ, എങ്ങനെ അടങ്ങിയിരുന്ന് കച്ചേരി നടത്തുമെന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ ദേശമംഗലം നാരായണൻമാഷിന്റെ കഠിനാധ്വാനവും ഫാ. പോൾ പൂവത്തിങ്കലിന്റെ പ്രോത്സാഹനവും വലിയ ഊർജമായി. അരങ്ങേറ്റത്തിന് ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ നിർത്താതെ ഒന്നേകാൽ മണിക്കൂർ കച്ചേരി നടത്തി. ഇപ്പോൾ ഉത്സവപരിപാടികൾക്കും റസിഡൻസ് അസോസിയേഷൻ പരിപാടികളിലുമൊക്കെയായി പതിവായി പാടുന്നു. തൃശൂർ പാലസ് റോഡിലെ വൃന്ദാവന്‍ പാലസ് അപ്പാർട്മെന്റിലെ ഞങ്ങളുടെ ചെറിയ ലോകം ഇപ്പോൾ പൂജയുടെ പാട്ടുകളാൽ സംഗീതസാന്ദ്രമാണ്. 

Content Summary: Autistic girl pursued music as her career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com