ADVERTISEMENT

ഡൗൺ സിൻഡ്രോം മൂന്നു തലത്തിലുണ്ട്. സിവിയർ, മോഡറേറ്റ്, മൈൽഡ്. നിങ്ങളുടെ മോന് മോഡറേറ്റ് തലത്തിലുള്ള ഡൗൺ സിൻഡ്രോം ആണ്. സാധാരണ കുട്ടികളെപ്പോലെയല്ല, അക്രമ സ്വഭാവം കാണിച്ചേക്കാം, അടങ്ങി ഇരുന്നെന്നു വരില്ല. അമ്മയെപ്പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. മറ്റുള്ളവരെ ഉപദ്രവിക്കാനും മടി കാണിക്കില്ല. പ്രത്യേകിച്ച് ചികിത്സയൊന്നും ഇതിനില്ല. പരിശീലനം കൊണ്ടും തെറപ്പികൊണ്ടും ചെറിയ മാറ്റം വരുത്താമെന്നു മാത്രം. ഡോക്ടർ പറയുന്നത് മോന്റെ അച്ഛനോടാണ്. അബോധാവസ്ഥയിലെന്നോണമാണ് ഞാനതു കേട്ടത്. 

വൈകിയുള്ള വിവാഹവും പിന്നെയും മൂന്നു വർഷത്തെ കാത്തിരിപ്പിനും ഒടുവിലാണ് ഞാൻ അമ്മയാകുന്നത്. മുപ്പത്തിനാലാമത്തെ വയസ്സിൽ, ഏറെ കാത്തിരുന്ന കൺമണിയെ കയ്യിൽ കിട്ടിയപ്പോഴാണ് ഡോക്ടറുടെ ഈ വാക്കുകൾ. ഏത് അമ്മയ്ക്കാണ് ഇതു കേട്ടിരിക്കാൻ പറ്റുക. നിറഞ്ഞ കണ്ണുകൾ ഞാൻ ആരും കാണാതെ തുടച്ചു. എന്റെ മനസ്സ് അത് അംഗീകരിക്കാൻ ഒരുപാടു സമയമെടുത്തു. പക്ഷേ, ഇനിയുള്ള ജീവിതം മോനുവേണ്ടി മാത്രമായിരിക്കുമെന്ന് ഞാൻ ശപഥം ചെയ്തു. അന്നു മുതൽ ഇന്നുവരെ മണി എന്നു വിളിക്കുന്ന മണികണ്ഠന്റെ നിഴൽ പോലെ ഞാൻ കൂടെത്തന്നെയുണ്ട്. രോഗങ്ങളുടെ ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും ഇടയിലും മേളക്കാരനും ചിത്രകാരനുമൊക്കെയായി മോൻ‍ പ്രശസ്തിയുടെ പടി കയറുന്നത് നിറഞ്ഞ മനസ്സോടെ കണ്ട് ഇന്ന് എന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നു. 

Read also: 'കുട്ടികളും കുടുംബവും കാണുമെന്ന് അറിയാം, അതുകൊണ്ട് ആ പരസ്യത്തിൽ അഭിനയിക്കില്ലെന്നു പറഞ്ഞു': സ്മൃതി ഇറാനി

തൃശൂർ കേരളവർമ കോളേജിൽ നിന്നു പ്രീഡിഗ്രി കഴിഞ്ഞ് നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പാസായി ഹരിശ്രീ വിദ്യാനികേതനിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴായിരുന്നു എന്റെ വിവാഹം. പ്രായം മുപ്പതു കഴിഞ്ഞിരുന്നു അപ്പോൾ. ഭർത്താവ് മോഹനന് നാൽപതും. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. മലദ്വാരം ഇല്ലാതെയാണു മോൻ ജനിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി സർജറി അപ്പോൾത്തന്നെ നടത്തി. ആ സമയത്താണ് മോന് ഡൗൺ സിൻഡ്രോം ആണെന്നു കൂടി ഡോക്ടർ പറയുന്നത്. പിന്നീട് ഞാൻ ജോലി രാജിവച്ച് മുഴുവൻ സമയവും മോനെ പരിചരിച്ചു കഴിഞ്ഞു. മോന് ഇപ്പോൾ 24 വയസ്സുണ്ട്. ഈ പ്രായത്തിനിടെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അവനുണ്ടായി. എട്ട് സർജറികൾ വേണ്ടി വന്നു. ഒരു കിഡ്നി പ്രവർത്തനരഹിതമായി. മറ്റേ കിഡ്നിക്കു ബുദ്ധുമുട്ടായിത്തുടങ്ങി. തൈറോയ്ഡ് രോഗമുണ്ട്, ഞരമ്പുകൾക്കും എല്ലുകൾക്കും പ്രശ്നമുണ്ടായി, പതിനഞ്ചാമത്തെ വയസ്സിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഒരു വശം തളരുകയും ചെയ്തു. നിരന്തരമായ ചികിത്സകൊണ്ട് അതു മാറി. ഇപ്പോൾ സ്ഥിരം മരുന്നുകൾ കഴിക്കുന്നുണ്ട്. 

Read also: മകളെ കാണാൻ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് മകൾ

ചെറുപ്പം മുതൽ എന്തു കിട്ടിയാലും അതിൽ താളം കൊട്ടുന്ന ശീലം അവനുണ്ടായിരുന്നു. ഉത്സവങ്ങൾക്കു പോയാൽ ചെണ്ടയും പീപ്പിയും നിർബന്ധമായും വേണം. അവന്റെ താളബോധം മനസ്സിലാക്കി പൈപ്പിൻ ജോർജ് മാഷിന്റെ കീഴിൽ ശിങ്കാരിമേളം പഠിക്കാൻ വിട്ടു. ഭിന്നശേഷി കുട്ടികൾക്കുള്ള പൂമ്പാറ്റ മ്യൂസിക് ട്രൂപ്പിന്റെ നേതൃത്വത്തിലും ഒറ്റയ്ക്കുമായി ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു. മോൻ ഏറ്റവും കൂടുതൽ കാലം ചെലവിട്ടത് ആശുപത്രികളിലാണെന്നു പറയാം. കളർ പുസ്തകം കൊണ്ടുപോയി കളറടിച്ചാണ് മോൻ ആശുപത്രിയിലെ സമയം നീക്കിയത്. 

ചിത്രകലയിലുള്ള മോന്റെ ഇഷ്ടം കണ്ട് തൃശൂർ ചെമ്പൂക്കാവിലുള്ള നിരഞ്ജന വർമ ടീച്ചറിന്റെ അടുത്തു പഠിക്കാൻ വിട്ടു. മോൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം ലളിതകലാ അക്കാദമിയിൽ നടത്തി. ഒരുപാടു ചിത്രങ്ങൾ വിറ്റുപോയി. ചെറിയൊരു വരുമാനം അതിലൂടെ കിട്ടി. ഇപ്പോൾ പലർക്കും പുസ്തകങ്ങൾക്കു ചിത്രം വരച്ചു കൊടുക്കാറുണ്ട്. ഒന്നിനും കഴിയില്ലെന്നു കരുതിയ മോൻ ഇത്ര വരെ എത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. നോർമൽ സ്കൂളിൽ പ്ലസ്ടു വരെ മോൻ പഠിച്ചു. ഇപ്പോഴും ചിത്രരചനയും ശിങ്കാരിമേളവും ഫുട്ബോൾ പരിശീലനവും തുടരുന്നു. സ്നേഹനിധിയായി എന്നും കൂടെയുണ്ടായിരുന്ന മോന്റെ അച്ഛൻ 2014 ൽ ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി. 

Read also: ' മോൾക്ക് സംസാരശേഷി കുറവായിരുന്നു, പക്ഷേ അവള്‍ പാട്ട് പാടാൻ തുടങ്ങി, പിന്നെ അതിലായി ഞങ്ങളുടെ ശ്രദ്ധ

ഇപ്പോൾ ഞങ്ങള്‍ ഒറ്റയ്ക്കാണെങ്കിലും ശക്തി പകർന്ന് അയൽക്കാരും ബന്ധുക്കളും മറ്റ് ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുമെല്ലാം കൂടെയുണ്ട്. ഒപ്പം കേരളവർമയിലെ എന്റെ പഴയ കൂട്ടുകാരും.

Content Summary: Boy with down syndrome excel in painting and music 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com