‘പരസ്പര സമ്മതത്തോടെയുള്ള മാനഭംഗം’; വാക്കിൽ പിഴച്ച് ബാരി
Mail This Article
ചൂടുപിടിച്ച ചര്ച്ചയ്ക്കിടെയാണെങ്കിലും കൈവിട്ട വാക്കുകള്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ബാരി ഹോവിസിനു സമ്മാനിച്ചത് കുരുക്ക്. ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണോ എന്ന വിഷയത്തില്‍ ഇടപെട്ടു സംസാരിക്കവേ, പീഡനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് അമേരിക്കയിലെ മിസൗറി സംസ്ഥാനത്തെ പ്രതിനിധിയായ 30 വയസ്സുകാരന് ബാരി ഹോവിസിനു കുരുക്കായത്. സംഭവം വിവാദമായതോടെ, തന്റെ വാക്കുകള്‍ പിന്‍വലിച്ചും മാപ്പു പറഞ്ഞും തടിയൂരി ബാരി.
ഇര, താന്‍ ഗര്‍ഭിണിയാണെന്നു പൂര്‍ണമായി മനസ്സിലാക്കുന്നതിനും മുമ്പേ, എട്ടാഴ്ചയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുക്കാമോ എന്ന വിഷയത്തിലായിരുന്നു മിസ്സൗറി സംസ്ഥാനത്തിലെ നിയമനിര്‍മാണ സഭയില്‍ കഴിഞ്ഞദിവസം ചൂടുപിടിച്ച വാഗ്വാദം നടന്നത്. ചര്‍ച്ചയില്‍ ഇടപെട്ടുസംസാരിക്കവേ ‘പരസ്പര സമ്മതത്തോടെയുള്ള മാനഭംഗം’ എന്ന പ്രയോഗമാണ് ബാരിയെ കുഴപ്പത്തില്‍ ചാടിച്ചത്.
പൊലീസ് ഓഫിസറായിരിക്കെ താന്‍ ഒട്ടേറെ മാനഭംഗ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു ബാരിയുടെ വിശദീകരണം. പല മാനഭംഗക്കേസുകളിലും പെട്ടെന്നൊരു നിമിഷം അക്രമി ഒരു കുറ്റിക്കാട്ടില്‍നിന്ന് ഇരയുടെ മേല്‍ ചാടിവീഴുകയല്ല. അങ്ങനെ സംഭവിക്കാറുണ്ട്. അതുപക്ഷേ അപൂര്‍വമാണ്. നൂറു കേസുകള്‍ എടുത്താല്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രം. ബാക്കിയെല്ലാം, ഭൂരിപക്ഷം കേസുകളും പരസ്പരം അറിയുന്നവര്ക്കിടയിലാണു സംഭവിക്കുന്നത്. അഥവാ ഉഭയ സമ്മതപ്രകാരം.
ഈ വിശദീകരണമാണ് ബാരിയെ വിവാദത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്.
ബാരി ഇങ്ങനെ അഭിപ്രായപ്പെട്ടതിനുപിന്നാലെ ഡെമോക്രാറ്റിക് പ്രതിനിധി എതിര്‍പ്പുമായി ചാടിയെഴുന്നേറ്റു. ഉഭയസമ്മതപ്രകാരം നടക്കുന്ന മാനഭംഗം എന്നൊന്നില്ല എന്നദ്ദേഹം തീര്‍ത്തുപറഞ്ഞു. സഭയിലും പുറത്തും പ്രതിഷേധവും എതിര്‍പ്പും ഉടന്‍ ഉയരുകയും ചെയ്തു. ഒടുവില്‍ ബാരി തന്റെ വാക്കുകള്‍ പിന്‍വലിച്ചു.
ക്ഷമാപണം നടത്തിക്കൊണ്ട് ചര്‍ച്ചയ്ക്കിടെ താന്‍ അബദ്ധത്തില്‍ പ്രകടിപ്പിച്ച അഭിപ്രായമാണതെന്ന് സമ്മതിക്കുകയും ചെയ്തു. ഞാന്‍ രക്ഷപ്പെടാന്‍വേണ്ടി പിന്മാറുകയല്ല. ചിലപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ഉദ്ദേശിക്കാത്ത അര്‍ഥമായിരിക്കും ലഭിക്കുന്നത്. എന്റെ കാര്യത്തിലും അതാണു സംഭവിച്ചത്: ബാരി വിശദീകരിച്ചു. അതിനിടെ, 44 ന് എതിരെ 110 വോട്ടുകള്‍ക്ക് ഗര്‍ഭഛിദ്ര നിരോധന നിയമം പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കു വിടുകയും ചെയ്തു.