ADVERTISEMENT

നിറത്തിന്റെ പേരിലുള്ള വിവേചനം പോലെതന്നെ രൂക്ഷവും അപമാനകരവുമാണ് മുടിയുടെ പേരിലുള്ള വിവേചനം. ഓരോരുത്തർക്കും അവരുടെ സ്വാഭാവികമായ മുടി നിലനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലത്തും എത്താനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അമേരിക്കയിലെ പുതിയ മുന്നേറ്റം. കഴിഞ്ഞയാഴ്ച സെനറ്റർ കാറി ബൂക്കർ സംസ്ഥാന തലത്തിൽ വിചവേചനത്തിനെതിരെയുള്ള നിയമം അവതരിപ്പിച്ചു.

'ദ് ക്രൗൺ ആക്റ്റ്' എന്നാണ് മുടിയുടെ പേരിലുള്ള വിവേചനത്തിനെതിരെയുള്ള നിമയം അറിയപ്പെടുന്നത്. സ്വാഭാവികമായ മുടി നിലനിർത്താനുള്ള അവകാശമാണ് ആക്റ്റ് ആവശ്യപ്പെടുന്നത്. കലിഫോർണിയയാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. ന്യൂയോർക്കും ന്യൂ ജേഴ്സിയും പിന്നാലെ നിയമം നടപ്പാക്കാനുള്ള ആർജവം പ്രകടിപ്പിച്ചു. 

അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരി തന്റെ മുടിയുടെ സ്റ്റൈൽ മാറ്റാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. ബോസ്റ്റണിൽ താമസിക്കുന്ന തമേക്ക അർമാൻഡോ എന്ന ആഫിക്കൻ വംശജയായ സ്ത്രീ പറയുന്നത് സ്കൂളിൽ വച്ചും പിന്നീട് ജോലിസ്ഥലത്തുവച്ചും താൻ ഒട്ടേറെത്തവണ മുടിയുടെ സ്റ്റൈൽ മറ്റിയിട്ടുണ്ടെന്നാണ്. മറ്റുള്ളവരെപ്പോലെയാകാനാണ് ഈ മാറ്റങ്ങളെല്ലാം. അല്ലെങ്കിൽ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നതു തന്നെ കാരണം. 

വിവേചനം മുതലെടുത്ത് അമേരിക്കയിൽ ഹെയർ ക്ലിനിക്കുകളും തഴച്ചുവളരുകയാണ്. മുടിയുടെ രൂപമാറ്റമാണ് ഇവിടങ്ങളിൽ പ്രധാനമായും നടക്കുന്നത്. ഇവിടെയെത്തുന്നവരാകട്ടെ ഭൂരിപക്ഷം പേരും കറുത്ത വർഗക്കാരായ സ്ത്രീകളും. ഒരു വ്യക്തിയുടെ മുടി എങ്ങനെ വളരുന്നു എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമല്ല. അതിനുപിന്നിൽ അനേകം കാരണങ്ങളുണ്ട്. എന്നിട്ടും മുടി വിവേചനത്തിന്റെ അടിസ്ഥാനമാക്കുന്നതാണ് പ്രതിഷേധത്തിനും ഇപ്പോൾ നിയമനിർമാണത്തിനും കാരണമായിരിക്കുന്നത്. 

സ്വാഭവികമായ മുടി തന്നെയാണ് ഏറെ ആശ്വാസകരം. അതു വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. പക്ഷേ, കറുത്ത വർഗക്കാർക്ക് അതിനുള്ള അവകാശമില്ലെന്നത് വ്യാപക പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. 

പ്രശസ്തമായ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവ് സ്ഥാനത്ത് നിന്ന് അടുത്തിടെ നടി ഗബ്രിയേല യൂണിയൻ പിൻമാറാനുള്ള കാരണവും മുടി തന്നെയാണ്. ഗബ്രിയേലയുടെ മുടിയുടെ സ്റ്റൈൽ കറുത്തവർഗക്കാരുമായി സാമ്യമുള്ളതാണെന്നാണ് അധികൃതർ കാരണമായി പറഞ്ഞത്. 

നൂറ്റാണ്ടുകൾക്കു മുമ്പ് ആഫ്രിക്കക്കാർ അമേരിക്കയിൽ എത്തുന്ന കാലം മുതൽതന്നെ മുടിയും മുടിയുടെ സ്റ്റൈലുമെല്ലാം വിവേചനത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കുന്നുണ്ട്. കാലാകാലങ്ങളിൽ ഇതു തുടരുകയും ഒടുവിൽ ഒരു പുരോഗമന രാജ്യത്തിനും അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ വിവേചനം രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ഇതു കണക്കിലെടുത്താണ് അമേരിക്കയിലെ സംസ്ഥാനങ്ങൾ ഒന്നൊന്നായി ഇപ്പോൾ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നതും. 

എന്റെ മുടി എന്റെ സ്വന്തമെന്നും അതെനിക്ക് ഇഷ്ടം പെലെ വളർത്താമെന്നും സംരക്ഷിക്കാമെന്നുമുള്ള അവകാശം എന്നാണോ ലഭിക്കുന്നത് ആ കാലത്തിനുവേണ്ടിയാണ് ഇപ്പോഴത്തെ നിയമനിർമാണം. 

English Summary : Woman Fight Against Hair Dicrimination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com