ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രം; ലക്ഷ്യപ്രാപ്തി പൂജയും ഉറി വഴിപാടും
Mail This Article
ശരണംവിളികളുമായി മണ്ഡലച്ചിറപ്പുത്സവ നിറവിലാണ് കുളനട ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം. ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി വി.ആർ.അജിത് കുമാർ, ട്രഷറർ കെ.എൻ.അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി നേതൃത്വം നൽകുന്നു.ഉളനാട് ഗ്രാമവും പോളച്ചിറ ജലാശയത്തിന്റെ കരഭാഗങ്ങളും കാലങ്ങൾക്കു മുൻപു കൈതച്ചെടികൾ നിറഞ്ഞ കാടായിരുന്നു. പോളച്ചിറയിൽ കായൽ മാടൻ എന്ന ഭീകരസത്വമുണ്ടായിരുന്നെന്നാണു കഥ. സാത്വികനായ ഒരു കൃഷ്ണഭക്തൻ നാടിന്റെ രക്ഷയ്ക്കായി ഗുരുവായൂരപ്പന്റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം. 1135 മീനമാസത്തിലെ രോഹിണി നാളിൽ താഴമൺ മഠം വലിയ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉണ്ണിക്കണ്ണൻ, കായൽ മാടന് മോക്ഷം നൽകി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് മൂലയ്ക്കായി പേരാലിൻ ചുവട്ടിൽ കാവലാളായി കുടിയിരുത്തി എന്നാണ് ഐതിഹ്യം.
ലക്ഷ്യപ്രാപ്തി പൂജ 25ന്
എല്ലാ മാസവും രോഹിണി നാളിലാണു മഹാസുദർശന ലക്ഷ്യപ്രാപ്തിപൂജ. ഈ മാസം 25ന് നടക്കും. 1192 വൈശാഖമാസ രോഹിണി നക്ഷത്രത്തിൽ ആരംഭിച്ച ലക്ഷ്യപ്രാപ്തി പൂജ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഗജമണ്ഡപത്തിലും ക്ഷേത്രത്തിനു ചുറ്റുമായിരുന്നു ഭക്തർ പൂജയിൽ പങ്കെടുക്കും. രാവിലെ 9.30 ന് ആരംഭിക്കും. തന്ത്രി താഴമൺ മഠം കണ്ഠര് മഹേഷ് മോഹനര്, വലിയ തന്ത്രിമാർ, അക്കീരമൺ കാളിദാസഭട്ടതിരിപ്പാട്, മേൽശാന്തി എന്നിവരുടെ നിർദേശ പ്രകാരമാണു പൂജയ്ക്കു തുടക്കം. പൂജയ്ക്കു ശേഷം മേൽശാന്തി പൂജിച്ച നാണയം അടങ്ങിയ പ്രസാദവും ഉണ്ണിയപ്പവും ഭക്തർക്കു ലഭിക്കും.
പ്രതിഷ്ഠകൾ
ബാലരൂപത്തിൽ ശ്രീകൃഷ്ണനാണു പ്രധാന മൂർത്തി. ഗണപതി, ദുർഗാദേവി, രക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകളുമുണ്ട്. എല്ലാ വർഷവും ചിങ്ങം ഒന്നിനു വിശേഷാൽ പൂജകൾ നടത്തും. ഓണത്തിനും ശ്രീകൃഷ്ണജയന്തിക്കും വിശേഷാൽ ചടങ്ങുകളുമുണ്ട്. വിനായകചതുർഥിക്ക് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗണപതിക്ക് അപ്പം മൂടൽ എന്നിവയും നടക്കും. കുംഭമാസത്തിലാണു പറയ്ക്കെഴുന്നള്ളിപ്പ്. കുഭ കാർത്തികയ്ക്കു പൊങ്കാല, രോഹിണി ഉത്സവം എന്നിവയുണ്ട്. മേടമാസത്തിൽ വിഷുക്കണി ദർശനവും ഉണ്ണിക്കണ്ണനു മുഴുക്കാപ്പ് ചാർത്തി ദർശനവും പ്രധാനം.
ഉറിവഴിപാട്
വെണ്ണയും മധുരപലഹാരങ്ങളും പൂജാദ്രവ്യങ്ങളും നിറച്ച ഉറി വഴിപാടായി സമർപ്പിക്കുന്നത് ഇവിടെ മാത്രം. ലക്ഷ്യപ്രാപ്തി പൂജയിൽ പങ്കെടുത്ത് ആഗ്രഹസഫലീകരണം ലഭിച്ച ഭക്തരാണ് ഉറിവഴിപാട് അർപ്പിക്കുന്നത്. പൂജയ്ക്ക് ശേഷം ഉറികൾ നാലമ്പത്തിന്റെ മേൽക്കൂരയിൽ തൂക്കിയിടും. ഇത്തരത്തിലുള്ള നൂറുകണക്കിനു ഉറികൾ വേറിട്ട കാഴ്ചയാണ്. ഗജമണ്ഡപത്തിൽ ഇതിനു താഴെയിരുന്നാണ് ലക്ഷ്യപ്രാപ്തി പൂജയിൽ ഭക്തർ പങ്കെടുക്കുന്നത്.