ADVERTISEMENT

ചൊവ്വയിലെത്തിയ ചെറു ഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി (Ingenuity) പ്രവർത്തനം അവസാനിപ്പിച്ചതായി നാസ (NASA) അറിയിച്ചു. ചിറകുകൾക്ക് തകരാർ പറ്റിയതിനാലാണിത്. ഗിന്നി എന്നും വിളിപ്പേരുണ്ടായിരുന്ന ഇൻജെന്യുയിറ്റി ഇതുവരെ 72 പറക്കലുകൾ നടത്തി. മൊത്തം പറക്കൽ സമയം 2 മണിക്കൂറും എട്ടു മിനിറ്റുമാണ്. ‌ഇതുവരെ ആകെ 17.2 കിലോമീറ്റർ ഇൻജെന്യൂയിറ്റി പറന്നിട്ടുണ്ട്. 2022 ഏപ്രിൽ എട്ടിന് 704 മീറ്റർ ദൂരം ഒറ്റപ്പറക്കലിൽ താണ്ടാൻ കോപ്റ്ററിനു സാധിച്ചു. ആകെ 3 പറക്കലുകൾ ലക്ഷ്യമിട്ടാണ് ഇൻജെന്യുയിറ്റി ചൊവ്വയിൽ എത്തിയതെന്ന വസ്തുത പരിശോധിക്കുമ്പോഴാണ് എത്രത്തോളം വലിയ വിജയമായിരുന്നു ഇതെന്ന് മനസ്സിലാകുന്നത്. 

2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ പെഴ്സിവീയറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും എത്തിയത്. ചൊവ്വയുടെ ആകാശത്ത് പറന്ന ആദ്യ മനുഷ്യനിർമിത വസ്തു കൂടിയായ ഈ ഹെലികോപ്റ്ററിന്റെ ഭാരം വെറും 1.8 കിലോ മാത്രമാണ്. ചൊവ്വയിൽ പറക്കൽ സാധ്യമാണോ എന്നറിയുകയായിരുന്നു  ഇൻജെന്യൂയിറ്റിയുടെ പ്രധാന ലക്ഷ്യം. പണ്ട് ഭൂമിയിൽ വിമാനം പറത്താ‍ൻ സാധ്യമാണോയെന്ന് റൈറ്റ് സഹോദരൻമാർ പരിശോധിച്ചത് ഒരു ചെറുവിമാനം പറത്തിക്കൊണ്ടാണ്. ഇതേ ദൗത്യമാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ചെയ്തത്. മറ്റൊരു ഗ്രഹത്തിൽ ഊർജം ഉപയോഗിച്ചുള്ള ഒരു പറക്കൽ നടത്തിയതും ആദ്യമായായിരുന്നു.

മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലികോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്. ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽനിന്ന് ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല. എന്നാൽ ഹെലികോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് നല്ല ചിത്രങ്ങൾ ഇതു പകർത്തി അയച്ചിരുന്നു. 

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം എളുപ്പമായിരുന്നില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രമാണ് അവിടെയുള്ളത്. ഈ സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാണ്. അതു മറികടക്കാനാണ് 2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗം ഇൻജെന്യൂയിറ്റിക്കു നൽകിയത്. അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥി വനീസ രൂപാണിയാണ് ഹെലികോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്. ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിനാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലികോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

English Summary:

Ingenuity Mars helicopter flies its final flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com