ADVERTISEMENT

നീണ്ട 39 വർഷത്തെ വാർത്താവതരണ അനുഭവങ്ങളുമായി ദൂരദർശന്റെ പടികളിറങ്ങിയ പ്രശസ്ത വാർത്താ അവതാരക ഹേമലത ജേണലിസം പഠിച്ചിട്ടില്ല എന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദൂരദർശനിൽ ന്യൂസ് റീഡറായി ഹേമലത ജോലിയിൽ പ്രവേശിച്ചത്. മികച്ച ജേണലിസ്റ്റാകാൻ ജേണലിസം കോഴ്സ് പഠിച്ച് സർട്ടിഫിക്കറ്റ് നേടേണ്ട എന്ന് തന്റെ ജീവിതം കൊണ്ടു കാണിച്ചു തന്ന ഹേമലത 39 വർഷം നീണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഒരു മികച്ച ജേണലിസ്റ്റിനു വേണ്ട ഗുണങ്ങളെന്തൊക്കെയാണ് പറയുകയാണ്.

റിപ്പോർട്ടിങ് ഉൾപ്പടെയുള്ള ജോലി ചെയ്യുന്ന പുതിയ തലമുറയിലെ കുട്ടികൾ അൽപം കൂടി ഗൃഹപാഠം ചെയ്താൽ നന്നായിരുന്നുവെന്നും വിക്കിപീഡിയയും ഗൂഗിളും തരുന്ന അറിവിനുമപ്പുറമുള്ള ജ്ഞാനം വാർത്താരചനയുടെ ഭംഗി കൂട്ടുമെന്നും അത്തരം സമീപനങ്ങൾ വാർത്തകളെ വേറിട്ടു നിൽക്കാൻ സഹായിക്കുമെന്നുമാണ് ഹേമലതയുടെ അഭിപ്രായം. വാർത്ത എഡിറ്റ് ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ഗൂഗിൾ ട്രാൻസ്‌ലേറ്ററിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അഥവാ ഉപയോഗിക്കേണ്ടി വന്നാലും ഗൂഗിൾ വിവർത്തനം ചെയ്തു തന്ന ലേഖനം നന്നായി വായിച്ചു നോക്കി വിവേകപൂർവം എഡിറ്റ് ചെയ്ത ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂവെന്നും അവർ ഓർമിപ്പിക്കുന്നു.

മാധ്യമപ്രവർത്തന മേഖലയിൽ ജോലി ചെയ്യാൻ തീരുമാനിച്ചാൽ വാർത്തകളിലും സാങ്കേതിക മേഖലയിലുമുള്ള അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കണമെന്നും ഹേമലത പറയുന്നു. പുതുമയുള്ള കാര്യങ്ങളെ കേവലം പഠനമായി കണ്ടാൽ അത് വിരസമായിത്തോന്നും. സ്വയം പുതുക്കാനുള്ള അവസരമായി കണ്ട് നൂതനമായ അറിവ് നേടാനാണ് മാധ്യമ പ്രവർത്തകർ ശ്രമിക്കേണ്ടത്.

hemalatha-main-image
ഹേമലത

അടിസ്ഥാന മാധ്യമ പ്രവർത്തനത്തിനാവശ്യം സർട്ടിഫിക്കറ്റോ ഡിഗ്രിയോ അല്ല. പുതിയ കാര്യങ്ങൾ അറിയാനുള്ള കഴിവ്, എഴുതാനുള്ള  കഴിവ്, സംഭവ വികാസങ്ങൾ മനസ്സിലാക്കാനുള്ള വിവേകം, താൽപര്യം എന്നിവയാണ്.  ജേണലിസം പഠിക്കാതെ മാധ്യമ പ്രവർത്തകയായ തന്റെ ജീവിതം തന്നെ അതിനൊരു തെളിവാണ്. ഈ പരാമർശം ആരെയും പരിഹസിക്കാനുള്ളതല്ല. പുതിയ തലമുറയിൽ ജേണലിസം കോഴ്സ് പൂർത്തിയാക്കിയ ചിലർ വാർത്തകളെഴുതുമ്പോൾ  സംഭവം എവിടെ നടന്നു, എപ്പോൾ നടന്നു തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ പോലും എഴുതാൻ കഴിയാതെ പകച്ചുനിൽക്കുന്നതു കണ്ടിട്ടുണ്ട്. ഒൻപതു മുതൽ അഞ്ചു വരെയുള്ള ഓഫിസ് ജോലിയോട് കുട്ടിക്കാലം തൊട്ടേ താൽപര്യമില്ലായിരുന്നു. എന്തെങ്കിലും വേറിട്ട ജോലി നേടണമെന്ന ആഗ്രഹമാണ് തന്നെ മാധ്യമപ്രവർത്തകയാക്കിയതെന്നും ഹേമലത പറയുന്നു.

Content Summary:

Beyond Textbooks: Veteran Anchor Hemalatha's Wisdom on the Art of Journalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com