ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഭൂമിയിലെ ജൈവസമ്പത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. ആഗോള താപനം പല ജീവജാലങ്ങളെയും പല രീതിയിലാണ് ബാധിക്കുന്നത്. ഒരു പ്രദേശത്തെ അന്തരീക്ഷ താപം, ആർദ്രത എന്നീ ഭൗതിക ഘടകങ്ങളിലൊക്കെ മാറ്റങ്ങളുണ്ടാകുമ്പോൾ അത് അവിടുത്തെ സസ്യങ്ങളെയും മറ്റു ജീവികളെയുമെല്ലാം കാര്യമായി ബാധിക്കും. ചില സാഹചര്യങ്ങളിൽ ജീവികൾ ചത്തൊടുങ്ങും, സ്പീഷിസുകളുടെ കുലം മുടിയും. ചില ജീവികൾ പെരുകും. പാരിസ്ഥിതിക സന്തുലനം കീഴ്മേൽ മറിയും. 

മനുഷ്യന് ആവാസവ്യവസ്ഥയിലെ ഇത്തരം തകിടം മറിച്ചിലുകളോട് അത്ര എളുപ്പത്തിലൊന്നും പൊരുത്തപ്പെടാനാകില്ല. 

മാത്രമല്ല ജീവികളുടെ പെരുകലിനും മുടിയലിനുമിടയിൽ ഭൂമി എന്ന വലിയ ക്യാൻവാസിലെ ചിത്രം അത്രമേൽ ആശാവഹവുമല്ല. ബയോഡൈവേഴ്സിറ്റി നെറ്റ് ഗെയ്ൻ എന്നൊരു സംഗതിയുണ്ട് ! ഒരു നിശ്ചിത കാലയളവിൽ ഭൂമിയിലെ മൊത്തം സ്പീഷിസുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്ന കണക്കാണിത്. കഴിഞ്ഞ കുറെ നാളുകളായി ഈ സൂചിക നെഗറ്റീവിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.   

സ്പീഷിസുകളുടെ എണ്ണം തുടർച്ചയായി കുറയുകയാണ്. അതായത്, പരിണാമത്തിലൂടെ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നതിനെക്കാൾ വേഗത്തിൽ ഭൂമിയിൽ ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. നിലനിൽക്കുന്ന സ്പീഷിസുകളിൽ അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നു. പല കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. മനുഷ്യരുടെ അനിയന്ത്രിതമായ ചൂഷണം കൊണ്ട് ജീവികളുടെ ആവാസ മേഖല നഷ്ടമാകുന്നുണ്ട്. പിന്നെ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും.

ഇതിൽ കാലാവസ്ഥാ വ്യതിയാനം തന്നെ പല കാരണങ്ങൾകൊണ്ടു സംഭവിക്കുന്നുണ്ട്. അത് എന്തുകൊണ്ട്, എങ്ങനെ എന്നുള്ള പഠനങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. മാധവ്‌ താക്കൂർ എന്ന ഗവേഷകന്റെ നേതൃത്വത്തിൽ സ്വിറ്റ്സർലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിൽ നടക്കുന്ന, ലോകശ്രദ്ധ നേടുന്ന പരിസ്ഥിതി പരീക്ഷണങ്ങളെക്കുറിച്ച് പറയാം.

ഡോക്ടർ മാധവ് താക്കൂർ
ഡോക്ടർ മാധവ് താക്കൂർ

‘മാഡി’– ഡോക്ടർ മാധവ് താക്കൂർ സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിസ്ഥിതിപഠനങ്ങൾ മാഡീസ് എക്സ്പിരിമെന്റ് എന്നാണ് അറിയപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രവചനാത്മകമായി പഠിക്കുന്ന അദ്ദേഹത്തിന്റെ പഠനം ഏറെ ഇഷ്ടപ്പെടാൻ കാരണങ്ങളുണ്ട്.

കഴിഞ്ഞ അരനൂറ്റാണ്ടിലെയെങ്കിലുമായുള്ള പാരിസ്ഥിതിക താപനിലയുടെ ഏറെക്കുറെ കൃത്യമായ ഡേറ്റ നമ്മുടെ കയ്യിലുണ്ട്. എന്നാൽ ഈ താപനിലയിലെ വ്യത്യാസങ്ങൾ ജൈവപരിസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങളാണു വരുത്തുന്നതെന്നു കൃത്യമായി പഠിക്കാനും രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല. പലപ്പോഴും ഒരു ജീവിവർഗത്തിനു വംശനാശം സംഭവിച്ചു കഴിഞ്ഞിട്ടാണ് നമ്മൾ അറിയുന്നത് തന്നെ.

പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ, ശലഭങ്ങൾ എന്നിവയുടെയല്ലാം പോപ്പുലേഷനിലെ മാറ്റങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ മനുഷ്യന്റെ ശ്രദ്ധയിൽ പെടും. പക്ഷേ നമ്മൾ അധികം ശ്രദ്ധിക്കാത്ത ബാക്ടീരിയകൾക്കും മറ്റ് സൂക്ഷ്മജീവികൾക്കുമെല്ലാം ഭൗമതാപനം കൊണ്ട് എന്താണു സംഭവിക്കുന്നത്? ലഭ്യമായ ഡേറ്റ വച്ച് കംപ്യൂട്ടർ സിമുലേഷനുകളിലൂടെയും മറ്റും പഠിക്കാൻ നമ്മുടെ പക്കലുള്ള വിവര ശേഖരം പോരാതെവരും. 

ഇവിടെയാണ് മാഡിയുടെ റിസർച്ച് ഫീൽഡ് ശ്രദ്ധേയമാകുന്നത്. അവിടെ കൃത്യമായി ആർദ്രതയും താപവും നിയന്ത്രിക്കാനാകുന്ന നാൽപതോളം ‘ക്യൂബിക്കിളു’കളാണ് ഉള്ളത്. ഓരോ യൂണിറ്റിലും മണ്ണിനടിയിലും വെളിയിലുമായി അനേകം ജീവികളുടെ സങ്കീർണ്ണവും സസൂക്ഷ്മവുമായ ആവാസ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു. ജീവികളുടെ ഭൂഖണ്ഡാന്തര റേഞ്ച് എക്സ്റ്റൻഷനും മറ്റും പഠിക്കാൻ യൂണിറ്റുകളിൽ പല നാടുകളിൽ നിന്നുള്ള സ്പീഷിസുകളെ ഒരുമിച്ച് വളർത്തി നോക്കുന്നു, ക്രമമായി താപനില ഉയർത്തിക്കൊണ്ടു വരുന്നു. ഇനി ഒരു നൂറുകൊല്ലത്തേക്കുള്ള ഭൗമ താപനിലയുടെ സിമുലേഷൻ ആണ് മാഡിയുടെ ഫീൽഡിലെ ജൈവ യൂണിറ്റുകളിൽ പലതിലും നടക്കുന്നത്. ഭൂമിയിൽ ഒരു പ്രദേശത്ത് ശരാശരി താപനില 5 ഡിഗ്രി വർധിച്ചാൽ അതിനോട് ജീവജാലങ്ങൾ എങ്ങനെ പ്രതികരിക്കും,  ജൈവ സന്തുലനത്തെ എങ്ങനെ ബാധിക്കും എന്ന് കൃത്യമായി പ്രവചിക്കാൻ ഈ പ്രോജക്ട് മുന്നോട്ടു പോകുന്നതോടെ അദ്ദേഹത്തിന്റെ ഗവേഷണത്തിനു കഴിയും എന്നാണ് കണക്കു കൂട്ടുന്നത്.

മാഡിയുടെ ടെറിയം
മാഡിയുടെ ടെറിയം

നമ്മുടെ തൊടിയിൽ ഇറങ്ങിനോക്കൂ. എന്തൊക്കെ ജീവികളെ കാണും? പക്ഷികൾ, ശലഭങ്ങൾ, പ്രാണികൾ, ഇഴജന്തുക്കൾ, ചെടികൾ പൂക്കൾ... 

നമ്മൾ എന്നും കൗതുകത്തോടെ നിരീക്ഷിക്കുന്ന ഈ ജീവികൾക്കു പുറമെ നമുക്ക് അദൃശ്യരായി ഒട്ടനവധി ജീവികളുണ്ട്. അവയിൽ കൂടുതലും മണ്ണിനടിയിലാണ്. ഒരുപാടെണ്ണം സൂക്ഷ്മജീവികളാണ്, നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല. സൂക്ഷ്മജീവികളുടെ പെരുകലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജൈവ പരിസ്ഥിതിയെ കാര്യമായിത്തന്നെ ബാധിക്കും. അവിടെ ഇരകളും വേട്ടക്കാരുമുണ്ട്. മണ്ണിനടിയിൽ ഒരു ലോകം, മണ്ണിനു പുറത്ത് മറ്റൊരു ലോകം. ലോകത്ത് ഇന്ന് നടക്കുന്ന ഇക്കോളജി ഗവേഷണങ്ങളിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഒന്നായി മാധവ് താക്കൂറിന്റെ പഠനം ഇതിനകം മാറിക്കഴിഞ്ഞു. മാഡിയുടെ റിസർച്ച് ഫീൽഡിൽ നിശ്‌ചിതമായ ഇടവേളകളിൽ ജീവികളുടെയും സസ്യങ്ങളുടെയുമെല്ലാം സ്ഥിതിവിവരക്കണക്കുകളും വളർച്ചയും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ശ്രമകരമായ പണിയാണിത്. 

kiran-kannan
ക്ലോസ്‌ഡ് ടെറിയവുമായി കിരൺ കണ്ണൻ

നാലഞ്ച് വർഷങ്ങൾക്ക് മുൻപേ ഞാൻ ക്ലോസ്ഡ്‌ ടെറിയങ്ങൾ നിർമിച്ചു തുടങ്ങിയ നാൾ മുതൽ ചില്ലുകൂടുകൾക്കുള്ളിലെ സങ്കീർണമായ ജൈവ വ്യവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും പറ്റി ശാസ്ത്രീയമായി പഠിച്ചെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഓരോ സ്ഫടിക പാത്രവും ഓരോ ജൈവ വ്യവസ്ഥയാണ്. താപം, മർദം, ആർദ്രത, വെളിച്ചം, സ്പീഷിസുകളുടെ കോംബിനേഷൻ എന്നിവയിലെല്ലാം ഞാൻ മാറ്റങ്ങൾ വരുത്തി നോക്കാറുണ്ട്. ബയോസ്ഫിയർ നിർമിതി ‘ഉദ്യാനകല’ എന്ന നിലയിൽ ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല. എനിക്ക് അവയോരോന്നും ഓരോ കുഞ്ഞു ഭൂമികളായിരുന്നു. പുറമെനിന്ന് പ്രകാശം മാത്രം സ്വീകരിച്ചു വളരുന്ന കുഞ്ഞു ഭൂമികൾ!  

നാളെയൊരിക്കൽ ഭൂമിക്ക് പുറത്ത് മനുഷ്യകുലം അവരുടെ ആദ്യത്തെ ബയോസ്ഫിയറുണ്ടാക്കും. മാനവ ചരിത്രത്തിലെ ആദ്യത്തെ ഗോളാന്തര ദേശാടനത്തിന് അത് വേദിയാകും.

(സിറ്റിസൺ സയൻസിന്റെ പ്രചാരകനും സീൽ ചെയ്ത ചില്ലുപാത്രങ്ങളിൽ സൂക്ഷ്മവും സ്വയം പര്യാപ്തമായ ആവാസവ്യവസ്ഥകൾ നിർമിച്ചെടുക്കുന്നതിൽ (Self Sustainable Closed Biospheres) വിദഗ്ധനുമാണ് എഴുത്തുകാരൻ.)

English Summary:

The Impact of Climate Change: How Global Warming Threatens Earth's Biological Resources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com