ADVERTISEMENT

സ്ത്രീഹൃദയങ്ങൾ സവിശേഷമായി ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഗവേഷണ മേഖലകളുണ്ടോ?ചില പഠനമേഖലകൾ അങ്ങനെയാണ്. സ്ത്രീഹൃദയങ്ങൾ അവയോട് ഏറെ ചേർന്നിരിക്കും. ഉദാഹരണത്തിന്, പ്രകൃതി ശാസ്ത്രം, നരവംശ ശാസ്ത്രം തുടങ്ങിയവയിലെ ഗവേഷണങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ചില ഗുണവിശേഷങ്ങള്‍ അവരെ മികച്ച ഗവേഷക നിരീക്ഷകരാക്കുന്നു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.

സ്ത്രീകൾ തിളങ്ങുന്ന പ്രൈമറ്റോളജി

പ്രമുഖ ശാസ്ത്ര-ചരിത്രകാരിയും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി പ്രഫസറുമായ ലിന്‍ഡ ഷീബിംഗറുടെ (Linda Schiebinger) നിരീക്ഷണത്തില്‍, തികച്ചും ഫെമിനിസ്റ്റായ ഒരു ശാസ്ത്രശാഖയാണ് പ്രൈമറ്റോളജി അഥവാ കുരങ്ങുവർഗത്തെക്കുറിച്ചുള്ള പഠനം. പരിണാമവൃക്ഷത്തില്‍ മനുഷ്യരോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതും വളരെയേറെ സ്വഭാവ പ്രത്യേകതകള്‍ ഉള്ളവയുമായ ആള്‍ക്കുരങ്ങുകളെപ്പറ്റി പഠിക്കാനും അവയോട് ഇടപഴകാനും സ്ത്രീഗവേഷകര്‍ക്ക് എളുപ്പത്തിൽ കഴിയുന്നു. അതുകൊണ്ടുതന്നെ ഈ ശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യുന്ന 80 ശതമാനം പേരും സ്ത്രീകളാണ്.

ആരാണ് 'ലീക്കിയുടെ മാലാഖമാർ'

'ട്രൈമേറ്റ്‌സ്' (Trimates), 'ലീക്കിയുടെ മാലാഖമാര്‍' (Leakey's angels) എന്നിങ്ങനെയൊക്കെ വിളിക്കപ്പെട്ട മൂന്ന് പ്രമുഖ പ്രൈമറ്റോളജിസ്റ്റുകള്‍ ആണ് വാലെറി ജെയ്ന്‍ മോറിഡ് ഗുഡോള്‍, ഡയാന്‍ ഫോസി, ബിറൂട്ടേ ഗാള്‍ഡികാമ്പ് എന്നീ വനിതകള്‍. പ്രമുഖ പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലൂയിസ് ലീക്കി (Louis Leakey) യുടെ ശിക്ഷണത്തിൽ വളര്‍ന്നവരാണ് ഇവര്‍. മനുഷ്യപരിണാമ പഠനത്തിലേക്ക് ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, ജീവിതംതന്നെ അതിനായി സമര്‍പ്പിച്ച ഗവേഷകരായിരുന്നു ലീക്കിയും ഭാര്യ മേരി ലീക്കിയും. മനുഷ്യരുടെ ഏറ്റവും അടുത്ത കണ്ണികളായ ആള്‍ക്കുരങ്ങുകളുടെ ജീവശാസ്ത്ര ,മനഃശാസ്ത്ര പഠനങ്ങൾ മനുഷ്യരുടെ പൂര്‍വികരെ ശരിയായി അറിയുവാന്‍ സഹായിക്കുമെന്ന് ലൂയി ലീക്കി കരുതി.

Joan Travis with the legendary "Trimates" – Birutė Galdikas, Jane Goodall, and Dian Fossey (Photo: X/@TheLeakeyFndtn)
Joan Travis with the legendary "Trimates" – Birutė Galdikas, Jane Goodall, and Dian Fossey (Photo: X/@TheLeakeyFndtn)

സൈദ്ധാന്തിക പശ്ചാത്തലത്തോടുകൂടിയ നരവംശ ശാസ്ത്രജ്ഞരുടെ രീതികളെക്കാള്‍ സ്ത്രീകളുടെ നിരീക്ഷണപാടവും ചിത്തവൃത്തിയുമാണ് ഈയൊരു ഗവേഷണത്തിന് ഇണങ്ങുക എന്നദ്ദേഹം കരുതി. 1957 മുതല്‍ ഏകദേശം 12 വര്‍ഷത്തെ ഇടപെടലുകളില്‍ക്കൂടി അദ്ദേഹം കണ്ടെത്തിയ എക്കാലത്തെയും മികച്ച പ്രൈമേറ്റ് ഗവേഷകരാണ് ട്രൈമേറ്റ്‌സ് എന്ന് വിളിപ്പേരുള്ള ഈ വനിതാശാസ്ത്രജ്ഞര്‍.

ട്രൈമേറ്റസ് (Photo: X/@RootsandShoots)
ട്രൈമേറ്റ്സ് (Photo: X/@RootsandShoots)

ജെയ്ൻ ഗുഡോൾ: ചിമ്പാൻസികളുടെ തോഴി

ജെയ്ന്‍ ഗുഡോളാണ് (Jane Goodall) ആദ്യമായി ലീക്കിക്കൊപ്പം ചേര്‍ന്നത്. 1957 ല്‍ പശ്ചിമ ടാന്‍സാനിയയിലെ ഗോബേ സ്ട്രീം ദേശീയോദ്യാനത്തില്‍ ചിമ്പാന്‍സികളെപ്പറ്റിയുള്ള തന്റെ പഠനത്തിന് ജെയ്ന്‍ തുടക്കമിട്ടു. ബാല്യം മുതല്‍ക്കേ പ്രകൃതിയോടും മൃഗങ്ങളോടും ചങ്ങാത്തം കൂടാനായിരുന്നു ജെയിനിന് താല്‍പര്യം. ഒരുനാള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മൃഗങ്ങളെപ്പറ്റി പഠിക്കാന്‍ പോകുമെന്ന് കുഞ്ഞു ജെയ്ന്‍ സ്വപ്നം കണ്ടു. തനിക്ക് സമ്മാനമായി ലഭിച്ച ജൂബിലിയെന്ന ചിമ്പാന്‍സി പാവയായിരുന്നു അവളുടെ പ്രചോദനം.

ഗോംബെ നാഷനല്‍ പാര്‍ക്കില്‍ തികച്ചും വന്യമൃഗങ്ങളായ ചിമ്പാന്‍സികൾക്കൊപ്പം ക്ഷമയോടും ധൈര്യത്തോടും ജെയ്ന്‍ സഹവര്‍ത്തിച്ചു. ചിമ്പാന്‍സികള്‍ ജെയിനിനെ പതുക്കെ അവരില്‍ ഒരാളായി സ്വീകരിച്ചു. ആദ്യമായി സൗഹൃദം സ്ഥാപിച്ച ചിമ്പാന്‍സിയെ അവര്‍ ഡേവിഡ് ഗ്രേബിയേര്‍ഡ് എന്നു വിളിച്ചു. ഈ ചിമ്പാന്‍സിയാണ് ആദ്യമായി ഒരു പണിയായുധം ഉപയോഗിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയത്. ചിതല്‍പ്പുറ്റില്‍നിന്നു ചിതലുകളെ പുറത്തെടുത്ത് ഭക്ഷിക്കാനായി അവനൊരു പുല്‍ക്കഷ്ണം ഉപയോഗിക്കുന്നു. ചിമ്പാന്‍സികള്‍ ഭക്ഷണത്തിനായി വേട്ടയാടുമെന്നും മാംസം ഭക്ഷിക്കുമെന്നും അവരവരുടെ അധീനപ്രദേശം സംരക്ഷിക്കുന്നതിനായി തീക്ഷ്ണമായി പോരാടുമെന്നും പെണ്‍ ആള്‍ക്കുരങ്ങുകള്‍ക്ക് പ്രമുഖസ്ഥാനങ്ങള്‍ ഉണ്ടെന്നും അവര്‍ക്കിടയില്‍ വളരെ തീവ്രമായ മാതൃശിശു ബന്ധം നിലനില്‍ക്കുന്നുവെന്നും ആംഗ്യംകൊണ്ടുള്ള അവരുടെ ആശയവിനിമയം മനുഷ്യരുടേതിന് സമാനമാണെന്നും ജെയ്ന്‍ കണ്ടെത്തി.

ചിമ്പാന്‍സികളുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി 1977-ല്‍ ജെയ്ന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 1986 ല്‍ തന്റെ 26 വര്‍ഷങ്ങളിലെ ഗവേഷണം പൂര്‍ത്തിയാക്കി 'ചിമ്പാന്‍സീസ് ഓഫ് ഗോംബെ-പാറ്റേണ്‍സ് ഓഫ് ബിഹേവിയര്‍' എന്ന സമഗ്ര പഠനം പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജെയ്ന്‍, 1991 ല്‍ പ്രശസ്ത പരിസ്ഥിതി യുവജന പ്രസ്ഥാനം റൂട്ട് ആൻഡ് ഷൂട്‌സിന് തുടക്കമിട്ടു.

ഡയൻ ഫോസി: ഗോറില്ലകളുടെ രക്തസാക്ഷി

ഒരു ഒക്യുപേഷണല്‍ തെറപ്പിസ്റ്റായിരുന്നു (Occupational therapist) ഡയന്‍ ഫോസി (Dian Fossey). 1966 ല്‍ കോംഗോയിലെ മഴക്കാടുകളില്‍ ഗോറില്ലകളെപ്പറ്റി പഠിക്കുവാന്‍ നിയോഗിക്കപ്പെട്ടു. സന്തോഷകരമല്ലാത്ത ബാല്യവും ഊഷ്മളതയില്ലാത്ത ഗൃഹാന്തരീക്ഷവും ഡയനെ മൃഗങ്ങളുമായി കൂട്ടുകൂടുവാന്‍ നിര്‍ബന്ധിതയാക്കി. ലൂയി ലിക്കിയുടെ പ്രചോദനത്താല്‍ ഗോറില്ലകളെപ്പറ്റി പഠനം നടത്തി. വേട്ടക്കാരാല്‍ കൊല്ലപ്പെട്ട ഡിജിറ്റ് എന്ന ഗൊറില്ലയുടെ പേര് നല്‍കി ‘ഡിജിറ്റ് ഫണ്ട്’ രൂപീകരിച്ച് ഗോറില്ല സംരക്ഷണ ധനശേഖരണം നടത്തി.

gorilla-fossey

ആഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായ കോംഗോയിലെ മൗണ്ട് ബിസോക്കെയുടെ അടിവാരത്ത് ക്യാംപ് ചെയ്ത് ഡയന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'മലമുകളിലെ ഏകാകിയായ സ്ത്രീ'യെന്നായിരുന്നു പ്രദേശവാസികള്‍ അവരെ വിളിച്ചത്. ഒരു ഒക്യുപേഷണല്‍ തെറപ്പിസ്റ്റ് എന്ന നിലയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുമായുള്ള പരിചയം ഗറില്ലകളുമായി സഹവസിക്കുവാന്‍ സഹായിച്ചെന്ന് അവർ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗോറില്ലകളെ അനുകരിച്ചും അവരെപ്പോലെ മുരളല്‍ ശബ്ദമുണ്ടാക്കിയും പെരുമാറിയും ഡയന്‍ അവരില്‍ ഒരാളായി. ഗോറില്ലകള്‍ മനുഷ്യര്‍ക്ക് അടുത്തുനില്‍ക്കുന്ന കുഞ്ഞു സഹോദരന്‍ ആണെന്ന് തെളിയിക്കുന്ന പല നിരീക്ഷണങ്ങളും അവര്‍ നടത്തി.

എന്നാല്‍ കോംഗോയിലെ ദേശീയ ഉദ്യാനങ്ങളില്‍ വ്യാപകമായിരുന്ന നായാട്ടുമൂലം തന്റെ പഠനഗ്രൂപ്പുകളിലെ ഗോറില്ലകള്‍ കൊല്ലപ്പെട്ടത് ഗവേഷണത്തിലും ഗവേഷണ പ്രസിദ്ധീകരണത്തിലുമുള്ള അവരുടെ ശ്രദ്ധ തിരിപ്പിച്ചു. ഗറില്ലകളുടെ പരിപാലനശ്രമങ്ങള്‍ക്കായി അവര്‍ പിന്നീട് സമയം കൂടുതല്‍ ചെലവിട്ടു. പല സംരക്ഷണ സംഘടനകളുടെയും ഇരട്ടനിലപാടുകളിൽ മനം മടുത്ത അവര്‍ മൃഗങ്ങളെ കാഴ്ചവസ്തുക്കളാക്കുന്നതിനെതിരെയും വിനോദ സംരക്ഷണത്തിനെതിരെയും ശബ്ദമുയര്‍ത്തി. ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവരെയെല്ലാം ഡയ്‌നിന് നേരിടേണ്ടിവന്നു. അതിന്റെ പേരിൽ കയ്യടികളും കല്ലേറുകളും അവര്‍ക്കു ലഭിച്ചു. 1985-ല്‍ അതിക്രൂരമായി വധിക്കപ്പെട്ടു. അവർ രചിച്ച 'ഗോറില്ലാസ് ഇന്‍ ദ് മിസ്റ്റ്' എന്ന പുസ്തകം പിന്നീട് സിനിമയായി.

(Photo: X/@itsmeannaluisa)
(Photo: X/@itsmeannaluisa)

ഗാൾഡിക്കാസ്: ഒറാങ് ഉട്ടാനുകളെ തേടിയവൾ

ലൂയിസ് ലീക്കി 1969 ലാണ് ഒരു അക്കാദമിക് സെമിനാറില്‍ വെച്ച് നരവംശ ശാസ്ത്ര വിദ്യാർഥിയായിരുന്ന ബിറൂട്ടേ ഗാള്‍ഡിക്കാസിനെ (Birute Galdikas) പരിചയപ്പെടുന്നത്. അതേവര്‍ഷം, മനുഷ്യര്‍ക്ക് തീരെ പിടിതരാതിരുന്ന ഒറാങ്ങ് ഉട്ടാനുകളെപ്പറ്റി പഠിക്കാന്‍ ഇന്തൊനീഷ്യയിലെ കലിയന്താന്‍ മഴക്കാടുകളിലേക്ക് അവരെ ലീക്കി നിയോഗിച്ചു.

ഒറാങ് ഉട്ടാൻ(Photo: X/ @jltinch) ഗാൾഡിക്കാസ് ഒറാങ് ഉട്ടാനൊപ്പം (Photo: X/ @amightygirl)
ഒറാങ് ഉട്ടാൻ(Photo: X/ @jltinch) ഗാൾഡിക്കാസ് ഒറാങ് ഉട്ടാനൊപ്പം (Photo: X/ @amightygirl)

പാശ്ചാത്യര്‍ക്ക് തീരെ പൊരുത്തപ്പെടാന്‍ സാധിക്കാത്ത ഉഷ്ണമേഖലാ മഴക്കാടുകളിലെ അന്തരീക്ഷത്തോട് പടവെട്ടി അവര്‍ തുടങ്ങിയ പഠനങ്ങള്‍ ഇപ്പോഴും  തുടരുന്നു. ഈ രംഗത്തേക്ക് അനേകം ഗവേഷണ വിദ്യാ്‍ഥികളെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ഇന്തൊനീഷ്യയില്‍ എണ്ണപ്പനത്തോട്ടങ്ങൾക്കായി നശിപ്പിക്കപ്പെടുന്ന മഴക്കാടുകള്‍ക്ക് വേണ്ടിയും അവര്‍ ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

English Summary:

Unlocking Human Origins: How the Legendary 'Trimates' Revolutionized Primatology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com