ADVERTISEMENT

വേനൽ വറുതിയുടെ നാളുകളാണ് വരാനിരിക്കുന്നത്. നമ്മുടെ ജലസ്രോതസ്സുകൾ മാലിന്യരഹിതമായി സൂക്ഷിച്ചും ജലം അച്ചടക്കത്തോടെ വിനിയോഗിച്ചും പരമാവധി മഴയെയും ജലത്തെയും സംരക്ഷിച്ചും മാത്രമേ വരൾച്ചയെയും ജലക്ഷാമത്തെയും പ്രതിരോധിക്കാനാവൂ. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഒരു പുരപ്പുറത്ത് മൂന്നുലക്ഷം മുതൽ 5 ലക്ഷം വരെ ലീറ്റർ മഴവെള്ളമാണ് ഓരോ വർഷവും പെയ്തു വീഴുന്നത്. ഒരു ഹെക്ടർ ഭൂമിയിൽ ഒരു കോടി 20 ലക്ഷവും 10 സെന്റ് വയലിൽ ഒരു ലക്ഷത്തി അറുപതിനായിരവും ഒരു ഹെക്ടർ വനത്തിൽ 32,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഴയും ഉൾക്കൊള്ളും.

കേരളത്തിൽ മൂന്ന് മഴക്കാലമാണ് ഉള്ളത്. ആകെ മഴയുടെ 70% വും ലഭിക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ മഴയിലൂടെയാണ്. തുടർന്നുള്ള 20% ഒക്ടോബർ മുതൽ ഡിസംബർ വരെ തുലാവർഷ മഴയായും ബാക്കി 10% വേനൽക്കാലങ്ങളിലും ലഭിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആഗോളതാപനത്തിന്റെയും പ്രാദേശിക കാലാവസ്ഥാ മാറ്റത്തിന്റെയുമൊക്കെ ഫലമായി സംസ്ഥാനത്തെ മഴയുടെ ലഭ്യതയിൽ വലിയ സ്ഥലകാലമാറ്റമാണുണ്ടായത്. ചെറിയ പ്രദേശത്ത് ചെറിയ കാലയളവിൽ വർധിച്ച തോതിലുള്ള മഴ എന്നതാണ് പുതിയ രീതി. മഴക്കാലം, വെള്ളപ്പൊക്കം ചിലപ്പോൾ പ്രളയവും. മഴ മാറിയാൽ ജലക്ഷാമം, വരൾച്ച, ടാങ്കർ ലോറികളിൽ വെള്ളം, ജലമലിനീകരണം. 

കലോത്സവ വേദിയിൽ  പെയ്ത മഴയ്ക്കിടെ കുട ചൂടി വരുന്ന മത്സരാർഥി. (ചിത്രം∙മനോരമ)
കലോത്സവ വേദിയിൽ പെയ്ത മഴയ്ക്കിടെ കുട ചൂടി വരുന്ന മത്സരാർഥി. (ചിത്രം∙മനോരമ)

സമഗ്രവും ശാസ്ത്രീയവും പ്രാദേശികവുമായ മഴവെള്ള സംഭരണ, ജലസംരക്ഷണ പരിപാടികൾ ആവശ്യമാണ്.

മഴവെള്ള സംഭരണത്തിന്റെ വിവിധ സാധ്യതകൾ ചുവടെ ചേർക്കുന്നു.
∙ കേരളത്തിൽ ഒരു കോടി 20 ലക്ഷം വീടുകളാണ്. പിന്നെ മറ്റു കെട്ടിടങ്ങളും.
∙ സംസ്ഥാനത്താകെ 80 ലക്ഷത്തിലധികം തുറന്ന കിണറുകൾ ഉണ്ട്. 
∙ പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളത്തെ കിണറുകളിൽ നിറയ്ക്കാം.
∙ വേനൽക്കാലത്തു പോലും ഇടമഴകൾ ലഭിക്കാറുണ്ട് .
∙ കിണറുകൾക്ക് സമീപം അഞ്ചു മുതൽ 10 മീറ്റർ വരെ മാറി ഉയർന്ന ഭാഗങ്ങളിൽ കുഴികളെടുത്ത് പുരപ്പുറങ്ങളിലെ മഴവെള്ളം നിറച്ചാൽ അതിന്റെ നല്ലൊരു ഭാഗം കിണറ്റിൽ ലഭിക്കുന്നതാണ്. ഇത്തരം കുഴികളിൽ യാതൊരു വസ്തുക്കളും വേണ്ട. മണ്ണിലൂടെ അരിച്ച് ശുദ്ധമാകും.
∙ കിണറുകളിലേക്ക് നേരിട്ട് മഴവെള്ളം നിറയ്ക്കരുത്. എന്നാൽ കെട്ടിടങ്ങൾക്കോ കിണറുകൾക്കോ സമീപം തയ്യാറാക്കുന്ന അരിപ്പസംവിധാനത്തിലൂടെ കടക്കുന്ന മഴവെള്ളത്തെ കിണറുകളിൽ നേരിട്ട് നിറയ്ക്കാം. 
∙ അരിപ്പയ്ക്കായി വലിയ ബക്കറ്റ്, സിമന്റ് റിങ്ങുകൾ, സിമന്റ് കൊണ്ട് കെട്ടിയ ടാങ്കുകൾ എന്നിവ മതിയാകും. അരിപ്പയിൽ മുക്കാൽ ഇഞ്ച് മെറ്റൽ, മണൽ, ചിരട്ടക്കരി വീണ്ടും മെറ്റൽ എന്ന ക്രമത്തിൽ ഏകദേശം 60 ശതമാനം സ്ഥലത്ത് നിറയ്ക്കണം. അരിപ്പയുടെ മുകൾഭാഗത്ത് കൂടി മഴവെള്ളം കടത്തിവിടണം. അടിഭാഗത്ത് വശത്തായി ഘടിപ്പിക്കുന്ന പൈപ്പ് വഴി കിണറ്റി ലേക്ക് വെള്ളം വിടാവുന്നതാണ്. ഇടയ്ക്കിടെ അരിപ്പ വൃത്തിയാക്കണം.

ഫെറോസിമെന്റ് മഴ ടാങ്കുകൾ
ഫെറോസ് അഥവാ ഇരുമ്പ് വലകൾ, സിമന്റ്, മണൽ, എന്നിവ ഉപയോഗിച്ചാണ് ഇത്തരം ടാങ്കുകൾ നിർമിക്കുന്നത്. വൃത്താകൃതിയിൽ ഭൂമിക്കടിയിലും തറനിരപ്പിന് മുകളിലുമായി ടാങ്ക് നിർമിക്കാം. ചെലവ് താരതമ്യേന കുറവാണ്. സ്ഥലപരിമിതി ഉള്ളവർക്ക് കാർ ഷെഡ്, പൂന്തോട്ടം, മുറികൾ എന്നിവയുടെ ഉൾവശത്ത് ഭൂഗർഭടാങ്കുകൾ നിർമിക്കാം. കേരളത്തിൽ ഈ രീതി നിലവിലില്ല.

well-water

മണ്ണിൽ കരുതുക

കേരളത്തിൽ മേൽമണ്ണിന്റെ കനം താരതമ്യേന കുറവാണ്. വലിയ മഴ ലഭിച്ചാലും ഒരേസമയം ധാരാളം മഴവെള്ളം മണ്ണിൽ കരുതാനാവില്ല. അതുകൊണ്ടുതന്നെ കൃത്രിമ രീതികളാവശ്യമാണ്.

∙ ഒരു മീറ്റർ നീളം, ഒരു മീറ്റർ വീതി, ഒരു മീറ്റർ ആഴം എന്നിവ കണക്കാക്കി മുകളിൽനിന്നും താഴേക്ക് എന്ന ക്രമത്തിൽ ഇടവിട്ട് നീർക്കുഴികൾ സജ്ജമാക്കാം. 
∙ ഒരു കുഴിയിൽ ഒരു സമയം ആയിരം ലീറ്റർ വരെ മഴവെള്ളം സംഭരിക്കാം. നിറയുന്ന മഴവെള്ളം ഊർന്നിറങ്ങുന്നതിനനുസരിച്ച് വീണ്ടും നിറയും. 
∙ ചരിവ് കൂടിയ മലനാട് പ്രദേശങ്ങൾ, കളിമണ്ണ് കാണുന്ന തീരദേശങ്ങൾ എന്നിവിടങ്ങളിൽ നീർക്കുഴികൾ പാടില്ല. മണ്ണിടിച്ചിലിനും കൊതുകു വളരുവാനും സാധ്യതയുണ്ട്. 
∙ കല്ലുകയ്യാലകൾ, മൺതിരണികൾ എന്നിവ പറമ്പുകളിൽ തയാറാക്കാം. 

മഴയാണ് ഏറ്റവും വലിയ ജലസ്രോതസ്സ് 
∙ തോടുകൾ, ചാലുകൾ, ചെറു നദികൾ, പുഴകൾ എന്നിവിടങ്ങളിൽ പരമാവധി താൽക്കാലിക തടയണകൾ സജ്ജമാക്കുക. 
∙ പഴയ നൂൽ ചാക്കുകൾ, കല്ല്, കമ്പി, ചില്ലകൾ, ഇലകൾ എന്നിവ ഉപയോഗിച്ചുള്ള തടയണകൾ നല്ലതാണ്. 
∙പറമ്പുകളിൽ ഇടത്തരം ട്രഞ്ചുകൾ ഉൾപ്പെടെ നിർമിക്കണം. അതിൽ അല്പം ജൈവം കൂടി. 
∙പറമ്പുകളിലും കിണറുകൾക്ക് സമീപവും രാമച്ചം വച്ച് പിടിപ്പിക്കുക. ധാരാളം ജലം മണ്ണിൽ കരുതുവാനും ജലം ശുദ്ധീകരിക്കാനും രാമച്ചം നല്ലതാണ്. 
∙ ചെമ്പരത്തി, ശീമക്കൊന്ന, വേലി ചീര, സുബാബുൽ തുടങ്ങിയ ചെടികൾ ധാരാളമായി നട്ടുപിടിപ്പിക്കണം, വേനൽക്കാലം ആകുന്ന മുറയ്ക്ക് ഇവയുടെ ഇലകളും തണ്ടുകളും ഉപയോഗിച്ച് മണ്ണിനെ പരമാവധി പുതപ്പിക്കേണ്ടതാണ്.
∙ പുതയിടലിലൂടെ ബാഷ്പീകരണം കുറയ്ക്കുവാൻ കഴിയും. വേനലിന്റെ ആഘാതം മണ്ണിൽ ഏൽക്കാതെ മണ്ണിനെയും സസ്യങ്ങളെയും സംരക്ഷിക്കുന്നതാണ്.
∙ തെങ്ങോല, കമുകിന്റെ ഓല തുടങ്ങിയവയും പുതയിടാൻ ഉപയോഗിക്കാവുന്നതാണ്. 
∙ പുതിയിടൽ നല്ലൊരു ജലസംരക്ഷണ രീതിയായി കണക്കാക്കപ്പെടുന്നുണ്ട്. 
∙ അടിയണകൾ, വിസിബികൾ എന്നിവയൊക്കെ പരിഗണിക്കാവുന്നതാണ്. 
∙ തുള്ളിനന, തിരിനന, ബ്ലിംഗ്ളർ ജലസേചനം എന്നിവയിലൂടെയും ജലത്തിന്റെ ഉപയോഗം കുറയ്ക്കാവുന്നതാണ്.

Hibiscus-Flower

വറുതികാലത്തെ ജലശ്രദ്ധ
∙ ഒരു സെക്കൻഡിൽ ഒരുതുള്ളി എന്ന ക്രമത്തിൽ നഷ്ടമായാലും വർഷത്തിൽ 45,000 ലീറ്റർ ശുദ്ധജലമാണ് നഷ്ടമാകുന്നത്. 
∙ വാഷ്ബെയ്സിൻ തുടർച്ചയായി തുറന്നിടരുത്. മഗ് ഉപയോഗിച്ച് വെള്ളം എടുക്കുക. 
∙ ബാത്റൂമുകളിൽ ഷവർബാത്ത് വേനൽ സമയത്ത് ഒഴിവാക്കുക. ബാത്ത്ടബ്ബും പാടില്ല. ബക്കറ്റും മഗും മാത്രം ഉപയോഗിച്ചു കുളിക്കുക.
∙ പൂന്തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ അതിരാവിലെയോ സന്ധ്യക്ക് ശേഷമോ മാത്രമേ നനയ്ക്കാവൂ.
∙ ഹോസുകൾക്ക് പകരം ബക്കറ്റിൽ വെള്ളം എടുത്ത് നനയ്ക്കുക.
∙ വാഹനങ്ങൾ കഴുകുന്നതിന് ഹോസ് ഉപയോഗിക്കരുത്. ബക്കറ്റും മഗുമാവട്ടെ പകരം.
∙ വീടുകളിലെ പൈപ്പ് സിസ്റ്റത്തിലെ ലീക്കേജുകൾ യഥാസമയം മനസ്സിലാക്കി അവ മാറ്റുക. 
∙ ജല അച്ചടക്കം അടുക്കളയിൽനിന്ന് ആരംഭിക്കേണ്ടതാണ്. സിങ്ക്, വാഷ്ബേസിനുകൾ, ബാത്റൂം, ഫ്ലഷ് എന്നിവയിലൂടെ ധാരാളം വെള്ളമാണ് നഷ്ടമാകുന്നത്. 
∙ വലിയ ഫ്ലഷ് സിസ്റ്റമാണെങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, കട്ടകൾ എന്നിവ കുറച്ച് എടുത്തു വച്ചാൽ ധാരാളം വെള്ളം ഒരേ സമയം നിറയില്ല.

 Representative Image: Photo credit: Mohammed Shifas/ Shutterstock.com
Representative Image: Photo credit: Mohammed Shifas/ Shutterstock.com

ജലമലിനീകരണം, സൂക്ഷിക്കുക
∙ വേനൽകാലങ്ങളിൽ കിണറുകളിൽ ഓര്, ഇരുമ്പ്, മറ്റ് വസ്തുക്കൾ എന്നിവയുടെ സാന്നിധ്യം കൂടുതലായിരിക്കും. 
∙ കിണറുകളിലെ ജലമാലിന്യം കുറയ്ക്കുവാൻ കിണർനിറയിലൂടെയും കഴിയും.
∙ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടാൻ സാധ്യത ഏറെയാണ്. വെള്ളം നന്നായി ചൂടാക്കിയാൽ ബാക്ടീരിയയെ ഒഴിവാക്കാവുന്നതാണ്.

നിറമില്ലാ രുചിയില്ല മണവുമില്ല

ശുദ്ധമായ വെള്ളത്തിന് പ്രത്യേക നിറമോ മണമോര രുചിയോ കാണുന്നില്ല. കിണറുകളിലെ വെള്ളത്തിൽ ഉൾപ്പെടെ നിറത്തിലോ രുചിയിലോ മണത്തിലോ എന്തെങ്കിലും പ്രത്യേകത ശ്രദ്ധയിൽപ്പെട്ടാൽ സൂക്ഷിക്കുക. വെള്ളത്തിൽ ഭൗതികമോ രാസപരമോ ജൈവപരമോ ആയ എന്തോ ഘടകം ചേർന്നിട്ടാകാം. ജലപരിശോധന നടത്തുക. 

well-water-color-change-ktm
കിണറ്റിലെ വെള്ളം നിറംമാറിയ നിലയിൽ. ഫയൽചിത്രം ∙ മനോരമ

വേണം മഴ സാക്ഷരത
∙ മഴയാണ് പ്രകൃതിയിലെ ഏറ്റവും പ്രധാന ജലസ്രോതസ്സ്. 
∙ മഴവെള്ളം ശുദ്ധമാണ്. 
∙ മഴക്കാലം ജലസംഭരണക്കാലം.
∙ മഴയെ കരുതാൻ നിരവധി വഴികൾ

വേനലിന്റെ നാളുകൾ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നല്ല വരൾച്ച യാകാൻ സാധ്യതയേറെയാണ്. മഴ കുറവായതു കൊണ്ടുതന്നെ നമ്മുടെ മുന്നിലുള്ള എല്ലാ ശുദ്ധജല സ്രോതസ്സുകളും സംരക്ഷിക്കപ്പെടണം. യാതൊരു സാഹചര്യത്തിലും മലിനമാക്കരുത്. വേനലിൽ വിവിധ ആവശ്യങ്ങൾക്കുള്ള ജലം പരമാവധി അച്ചടക്കത്തോടെ ചിട്ടപ്പെടുത്തി ഉപയോഗിക്കണം. ഒരാൾ കരുതുന്ന ഓരോ തുള്ളിയും മറ്റൊരാളുടെ കുടിവെള്ളമാണ്. മൂന്നു കോടി മലയാളികൾ ഒരു ദിവസം രണ്ട് ലീറ്റർ ശുദ്ധജലം കരുതിയാലും പ്രതിദിനം 6 കോടി ലീറ്റർ വെള്ളമാണ് ഉണ്ടാവുക. ഇവ ആഴ്ചകളും മാസങ്ങളും തുടർന്നാൽ എത്ര കോടി ലീറ്റർ മഴവെള്ളം കരുതാനാകും. വേണ്ടത് മനസ്സ് മാത്രം. ജലസാക്ഷരതയുടെ പുതിയ ചിന്തകൾ.

കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)
കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)

വെള്ളത്തിന്റെ സ്വന്തം നാട്

നദികൾ, നിരവധി കായലുകൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടൽകാടുകൾ, കാവുകൾ, കുളങ്ങൾ എവിടെ തിരിഞ്ഞു നോക്കിയാലും ജലാർദ്രമായ സ്ഥലങ്ങൾ. പക്ഷേ മഴ മാറിയാൽ വരൾച്ച. നമ്മുടെ ജലസ്രോതസ്സുകൾ പരമാവധി ശുദ്ധമായി നിലനിർത്തിയാൽ മാത്രമേ ജലസുരക്ഷയും ജലസ്വാശ്രയത്വവും നേടുവാൻ കഴിയുകയുള്ളൂ.

തൊഴിലുറപ്പ് പദ്ധതി, ജലനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴി ധാരാളമായി മഴവെള്ള സംഭരണത്തിനും ജനസംരക്ഷണത്തിനും ധനസഹായവും നൽകുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നു വിവരങ്ങൾ ലഭ്യമാകുന്നതാണ്.

മഴയുടെയും വെള്ളത്തിന്റെയും നാട്ടിൽ വരൾച്ച പാടില്ലാത്തതാണ്. പെയ്തൊഴിയുന്ന ഓരോ തുള്ളിയും നമ്മുടെ സമ്പത്താണ്. കുടിവെള്ള സ്രോതസ്സുകൾ ആണ്. കൺമുന്നിലെ ജലസ്രോതസ്സുകൾ മലിനരഹിതമായി നിലനിർത്തിയും മഴയെ കരുതിയും അച്ചടക്കത്തോടെയുള്ള ശുദ്ധജല വിനിയോഗത്തിലൂടെയും വേനലിന്റെ വറുതികളെ വരുതിയിലാക്കാം.

English Summary:

Tackling Kerala's Water Crisis in the Face of Changing Monsoons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com