ADVERTISEMENT

ബാക്ടീരിയകളില്‍ നിന്നും മറ്റു അണുക്കളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിബോഡികളെ നിര്‍മ്മിക്കുന്ന കോശങ്ങളാണ്‌ ലിംഫോസൈറ്റുകള്‍. ഈ ലിംഫോസൈറ്റുകളെയും ലിംഫ്‌ എന്ന കോശദ്രാവകങ്ങളെയും വഹിക്കുന്ന ശരീരത്തില്‍ പടര്‍ന്നു കിടക്കുന്ന ലിംഫാറ്റിക്‌ കുഴലുകളുടെയും ലിംഫ്‌ നോഡുകളുടെയും ശൃംഖലയാണ്‌ ലിംഫാറ്റിക്‌ സംവിധാനം. എന്നാല്‍ ചിലരില്‍ ഈ ലിംഫോസൈറ്റ്‌ കോശങ്ങള്‍ക്ക്‌ അര്‍ബുദ സ്വഭാവം വരുകയും അവ അമിതമായ വളര്‍ന്ന്‌ ലിംഫ്‌ നോഡുകളിലെ മുഴകളായി മാറുകയും ചെയ്യാം. ലിംഫോമ എന്നാണ്‌ ഈ അര്‍ബുദത്തിന്‌ പേര്‌. 

ഹാജ്‌കിന്‍ ലിംഫോമ, നോണ്‍-ഹാജ്‌കിന്‍ ലിംഫോമ എന്നിങ്ങനെ ഈ അര്‍ബുദം രണ്ട്‌ തരത്തിലുണ്ട്‌. കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കണ്ടു വരുന്നത്‌ ഹാജ്‌കിന്‍ ലിംഫോമയാണ്‌. പതിയെ പടരുന്ന ഈ അര്‍ബുദം നിര്‍ണ്ണയിക്കപ്പെടാനും സാധ്യത കൂടുതലാണ്‌. വളരെ വേഗം പടരുന്ന നോണ്‍-ഹാജ്‌കിന്‍ ലിംഫോമ ഏത്‌ പ്രായക്കാരിലും വരാവുന്നതാണ്‌. 

ലിംഫോമയുടെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും പാരിസ്ഥിതികവും ജനിതകപരവുമായ കാരണങ്ങളും ചില അണുബാധകളും ഇതിലേക്ക്‌ നയിക്കാമെന്ന്‌ കരുതപ്പെടുന്നു. പ്രതിരോധശക്തിയുടെ കുറവും ഈ അര്‍ബുദത്തിന്‌ കാരണമാകാം. 

തൊലിക്കടിയില്‍ ലിംഫ്‌ നോഡുകളില്‍ വരുന്ന വേദനയില്ലാത്ത മുഴകളാണ്‌ ലിംഫോമയുടെ പ്രധാന ലക്ഷണം. കഴുത്തിലും തോളെല്ലിന്‌ മുകളിലും, കക്ഷത്തിലും നാഭിപ്രദേശത്തിലുമെല്ലാം ലിംഫ്‌ നോഡുകളില്‍ ഇത്തരത്തില്‍ മഴുകള്‍ കാണപ്പെടാം. ശരീരത്തില്‍ ആഴത്തിലുള്ള ലിംഫ്‌ നോഡുകളിലും മുഴകള്‍ വരാം. ഉദാഹരണത്തിന്‌ നെഞ്ചിലെ ലിംഫ്‌ നോഡുകളില്‍ വരുന്ന മുഴകള്‍ ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 

ക്ഷീണം, പനി, ഭാരം നഷ്ടപ്പെടല്‍, വിശപ്പില്ലായ്‌മ, അമിതമായ വിയര്‍പ്പ്‌ എന്നിവയാണ്‌ ലിംഫോമയുടെ മറ്റ്‌ ലക്ഷണങ്ങള്‍. ലിംഫ്‌ നോഡുകളിലെ മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത്‌ ബയോപ്‌സി നടത്തിയാണ്‌ ലിംഫോമ സ്ഥിരീകരിക്കുക. കഴുത്തിലെയും നെഞ്ചിലെയും ലിംഫ്‌ നോഡുകളില്‍ ആരംഭിക്കുന്ന ലിംഫോമ അര്‍ബുദം പിന്നീട്‌ മറ്റ്‌ ലിംഫ്‌ നോഡുകളിലേക്കും കരള്‍, പ്ലീഹ പോലുള്ള അവയവങ്ങളിലും വ്യാപിക്കുന്നു. 

അര്‍ബുദം എത്ര വ്യാപിച്ചു എന്നറിയാനായി ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ പരിശോധന, രക്തപരിശോധന, സിടി സ്‌കാന്‍ തുടങ്ങിയവ നടത്തും. ചിലപ്പോള്‍ മജ്ജകളുടെ പരിശോധനയും നടത്താം. ഇതിനായി മജ്ജയുടെ ഒരു സാംപിളെടുത്ത്‌ മൈക്രോസ്‌കോപ്പില്‍ വച്ച്‌ പരിശോധിക്കും. ലിംഫോമ ഏത്‌ ഘട്ടത്തിലാണെന്നതിനെ ആശ്രയിച്ചാണ്‌ ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ണ്ണയിക്കുക. 

കോംബിനേഷന്‍ കീമോതെറാപ്പിയാണ്‌ ലിംഫോമയുടെ ചികിത്സയ്‌ക്കായി മുഖ്യമായും ഉപയോഗിക്കുന്നതെന്ന്‌ ഹൈദരാബാദ്‌ യശോദ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ്‌ ഡോ. ജി. വംശി കൃഷ്‌ണ റെഡ്ഡി ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. കുട്ടികളിലും കീമോതെറാപ്പിയിലൂടെ ലിംഫോമ ഭേദമാക്കാന്‍ കഴിയുന്നതും അതിന്‌ ശേഷം അവര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാവുന്നതുമാണ്‌. ചികിത്സയ്‌ക്ക്‌ ശേഷമുള്ള തുടര്‍ പരിശോധനകള്‍ അത്യാവശ്യമാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

English Summary:

Lymphoma in Kids - Reasons and Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com