ADVERTISEMENT

പുറത്തു നിന്നുള്ള അണുക്കള്‍ക്കെതിരെ പടപൊരുതി ശരീരത്തെ സംരക്ഷിക്കുകയാണ്‌ നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ജോലി. എന്നാല്‍ ഇതിനു പകരം പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്‌ ലൂപസ്‌. ലാറ്റിന്‍ വാക്കായ ലൂപസിന്റെ അര്‍ത്ഥം ചെന്നായ എന്നാണ്‌. ചെന്നായ കടിക്കുമ്പോള്‍ ഉണ്ടാകുന്നത്‌ പോലുള്ള തിണര്‍പ്പുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നതിനാലാണ്‌ ഈ രോഗത്തിന്‌ ലൂപസ്‌ എന്ന പേര്‌ വന്നത്‌. 

ലൂപസ്‌ രോഗികളില്‍ സ്വന്തം കോശങ്ങളെയും പുറത്ത്‌ നിന്നുള്ള വസ്‌തുക്കളെയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ്‌ പ്രതിരോധസംവിധാനത്തിനു നഷ്ടമാകും. ഇതിനെ തുടര്‍ന്ന്‌ ആന്റിബോഡികളും സെല്‍ഫ്‌ ആന്റിജനുകളും ചേര്‍ന്ന്‌ കോശസംയുക്തങ്ങള്‍ക്കുള്ളില്‍ ഇമ്മ്യൂണ്‍ കോംപ്ലക്‌സുകള്‍ ഉണ്ടാക്കുകയും ഇത്‌ അവയവങ്ങളിലെ നീര്‍ക്കെട്ടിനു കാരണമാകുകയും ചെയ്യും. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ലൂപസ്‌ ജീവന്‍ തന്നെ നഷ്ടപ്പെടാനും ഇടയാക്കാം. 

Photo credit : eldar nurkovic / Shutterstock.com
Photo credit : eldar nurkovic / Shutterstock.com

പലപ്പോഴും വളരെ വൈകിയാണ്‌ ലൂപസ്‌ രോഗം നിര്‍ണ്ണയിക്കപ്പെടാറുള്ളതെന്നത്‌ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മുംബൈ ഫോര്‍ട്ടിസ്‌ ആശുപത്രിയിലെ റുമാറ്റോളജി സര്‍വീസസ്‌ മേധാവി ഡോ. കൗശിക്‌ ഭോജാനി എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അമിതമായ സൂര്യപ്രകാശവും അള്‍ട്രാവയലറ്റ്‌ രശ്‌മികളും, ബാക്ടീരിയല്‍, വൈറല്‍ അണുബാധകളും ഈസ്‌ട്രജന്‍ അടങ്ങിയ ഹോര്‍മോണല്‍ ചികിത്സകളും ചില മരുന്നുകളുമെല്ലാം ലൂപസ്‌ രോഗം അധികരിപ്പിക്കാം. ഗര്‍ഭധാരണവും ലൂപസ്‌ ലക്ഷണങ്ങളെ രൂക്ഷമാക്കാമെന്നതിനാല്‍ ലൂപസ്‌ രോഗികള്‍ ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്‌. 

ലക്ഷണങ്ങള്‍
ചര്‍മ്മത്തില്‍ പ്രത്യേകിച്ച്‌ മുഖത്ത്‌ ചിത്രശലഭത്തിന്റെ ആകൃതിയില്‍ വരുന്ന തിണര്‍പ്പുകള്‍, സന്ധികളിലെ വേദനാജനകമായ നീര്‌, വായില്‍ നിരന്തരം അള്‍സറുകള്‍, അമിതമായ മുടികൊഴിച്ചില്‍, നിരന്തരമായ വിളര്‍ച്ച, നീണ്ടുനില്‍ക്കുന്ന പനി, അമിതമായ ക്ഷീണം, തണുപ്പേല്‍ക്കുമ്പോള്‍ വിരലുകള്‍ വെളുത്തതോ നീലയോ നിറമാകല്‍, കുട്ടികളില്‍ വൃക്കയിലെ അണുബാധ മൂലമുള്ള കാലിലെ നീര്‌, പതയുള്ള മൂത്രം, നെഞ്ച്‌ വേദന, ശ്വാസംമുട്ടല്‍ എന്നിവയെല്ലാം ലൂപസ്‌ ലക്ഷണങ്ങളാണ്‌. 

ഈ പറയുന്ന ലക്ഷണങ്ങള്‍ പലതും ഒരുമിച്ച്‌ വന്നാല്‍ അത്‌ ലൂപസിന്റെ സൂചനയാകാമെന്ന്‌ മനസ്സിലാക്കാം. ആന്റിന്യൂക്ലിയര്‍ ആന്റിബോഡി ടെസ്‌റ്റ്‌(എഎന്‍എ) അടക്കമുള്ള പരിശോധനകളിലൂടെയാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ഏതെല്ലാം അവയവങ്ങളെ ലൂപസ്‌ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആപാദചൂഢമുള്ള പരിശോധനകള്‍ക്ക്‌ ശേഷം രോഗവ്യാപനത്തിന്റെ തോത്‌ മനസ്സിലാക്കിയാണ്‌ ചികിത്സ ആരംഭിക്കുക. ലൂപസ്‌ പൂര്‍ണ്ണമായും ചികിത്സിച്ച്‌ മാറ്റാന്‍ സാധിക്കില്ല. ലക്ഷണങ്ങള്‍ ഭേദമായി രോഗി സൗഖ്യം പ്രാപിക്കുന്നത്‌ വരെ ചികിത്സ തുടരേണ്ടി വരും. 

Representative Image. Photo Credit : Kmpzzz/ Shutterstock.com
Representative Image. Photo Credit : Kmpzzz/ Shutterstock.com

രോഗികള്‍ പകല്‍ സമയം പുറത്തിറങ്ങി വെയില്‍ കൊള്ളുന്നത്‌ ഒഴിവാക്കേണ്ടതാണ്‌. പുറത്തിറങ്ങേണ്ട സാഹചര്യത്തില്‍ കൈ നീളമുള്ള വസ്‌ത്രവും തൊപ്പിയും സണ്‍ഗ്ലാസുകളും ധരിച്ച്‌ മാത്രം പുറത്തിറങ്ങുക. 40ന്‌ മുകളില്‍ എസ്‌പിഎഫ്‌ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്‌. കടലിന്റെയോ പുഴയുടെയോ തീരത്തുള്ള വിനോദസഞ്ചാരങ്ങളും ലൂപസ്‌ രോഗികള്‍ ഒഴിവാക്കണം. കാരണം വെള്ളത്തില്‍ നിന്ന്‌ പ്രതിഫലിക്കുന്ന സൂര്യരശ്‌മികള്‍ ലൂപസ്‌ രോഗികള്‍ക്ക്‌ അപകടകരമാണ്‌. വെയിലത്തുള്ള നീന്തലും കര്‍ശനമായി ഒഴിവാക്കണം. 

ഈസ്‌ട്രജന്‍ അടങ്ങിയ ഹോര്‍മോണല്‍ ഗുളികകളും ഒഴിവാക്കേണ്ടതാണ്‌. ഗര്‍ഭനിരോധനത്തിന്‌ പ്രൊജസ്‌ട്രോണ്‍ അടങ്ങിയ ഗുളികകള്‍ കഴിക്കാം. മറ്റ്‌ രോഗങ്ങള്‍ക്കായി ഡോക്ടറെ കാണുമ്പോള്‍ ലൂപസ്‌ രോഗമുള്ള കാര്യം പറയേണ്ടതും ആവശ്യമെങ്കില്‍ റൂമറ്റോളജിസ്‌റ്റിനെ കൂടി കാണേണ്ടതുമാണ്‌. മറ്റ്‌ രോഗങ്ങള്‍ക്ക്‌ നല്‍കുന്ന മരുന്നുകള്‍ ലൂപസ്‌ രോഗം അധികരിപ്പിക്കില്ല എന്ന്‌ ഉറപ്പാക്കാനാണ്‌ ഈ മുന്‍കരുതല്‍. ശസ്‌ത്രക്രിയക്ക്‌ മുന്‍പും റുമറ്റോളജിസ്‌റ്റിനെ കാണേണ്ടതാണ്‌. ലൂപസ്‌ രോഗം സജീവമായിരിക്കുമ്പോള്‍ ഗര്‍ഭധാരണവും ഒഴിവാക്കേണ്ടതാണ്‌.

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്: വിഡിയോ

English Summary:

Symptoms of Lupus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com