ADVERTISEMENT

ഈ ബന്ധത്തിന് ഇത്രയും ഉറപ്പേകുന്നത് ചേക്കലേറ്റിന്റെ മധുരമായിരിക്കണം. കാഡ്ബറിയും കേരള കാർഷിക സർവകലാശാലയുടെ തൃശൂ‌ർ  വെള്ളാനിക്കരയിലുള്ള കൊക്കൊ ഗവേഷണ കേന്ദ്രവും തമ്മിലുള്ള ബന്ധവും സൗഹൃദവും തുടങ്ങിയിട്ട് വർഷം 36 ആയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ കൊക്കോ ഗവേഷണ യൂണിറ്റും കാഡ്ബറിയും തമ്മിലുള്ളത് കാർഷിക ഗവേഷണത്തിൽ രാജ്യത്തു നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്വകാര്യ - പൊതുമേഖലാ ഉടമ്പടിയാണ്. അതിനാൽ കൊക്കോ ഗവേഷണ യൂണിറ്റിന്റെ പ്രവർത്തന മികവിന് മറ്റൊരു തെളിവു തേടി പോകേണ്ടതില്ല. തമിഴ്നാടിനും കർണ്ണാടകത്തിനും ഇതേ ഗവേഷണ സഹായം രണ്ടു വർഷം നൽകിയതിനു ശേഷം കാഡ്ബറി കമ്പനി കരാർ അവസാനിപ്പിച്ചെന്നതും ഓർക്കുക. 36 വർഷമായി മുടങ്ങാതെ കാഡ്ബറിയുടെ സാമ്പത്തിക സഹായം കിട്ടുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. കാഡ്ബറി കമ്പനിയിൽ നിന്ന് 2.63 കോടി രൂപയാണ്  യൂണിറ്റിന് ഇത്തവണ സഹായമായി ലഭിച്ചത്. കേന്ദ്ര ഗവൺമെന്റിന്റെ കശുമാവ് കൊക്കൊ വികസന ഡയറക്ടറേറ്റും മൊണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽ ഇന്ന് കൊക്കോ ദിനം സംഘടിപ്പിച്ചിരിക്കുകയാണ്.

cocoa-2
കേരള കാർഷിക സർവകലാശാലയുടെ കൊക്കോ ഗവേഷണ കേന്ദ്രം

ഏഷ്യയിലെ ഏറ്റവും വലിയ കൊക്കോ ജനിതക ശേഖരം

1970ൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി ആരംഭിച്ചതാണ് ഇവിടുത്തെ കൊക്കൊ ഗവേഷണ പദ്ധതി. 1987 മുതൽ കാഡ്‌ബറി(മൊണ്ടലിസ്)യുമായുള്ള സഹകരണ പദ്ധതിയായി അത് മാറുകയും കഴിഞ്ഞ 36 വർഷമായി നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക്- പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല എന്നുള്ളത് ഇതിന്റെ  പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം ഇവിടെ  പരിപാലിച്ചു വരുന്നു. ഇത്രയും ബൃഹത്തായ ജനിതക ശേഖരം ഈ ഗവേഷണ പദ്ധതിയുടെ അടിസ്ഥാന ശിലയായി പ്രവർത്തിക്കുന്നു. ഈ ബൃഹത്തായ ജനിതക ശേഖരം ഉപയോഗിച്ച് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുൽപാദന ശേഷിയുള്ള 15 ഇനങ്ങൾ വികസിപ്പിച്ചെടുത്തു. ഇന്ന് ഇന്ത്യയിൽ വച്ചുപിടിപ്പിച്ചിട്ടുള്ള 90 ശതമാനം തോട്ടങ്ങളിലും ഇവിടെ നിന്നുള്ള ഇനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതാണ് ഈ ഗവേഷണ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്. കൂടാതെ കൊക്കൊ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനു വേണ്ട സാങ്കേതികവിദ്യ, പ്രാഥമിക സംസ്കരണം, ചെറുകിട രീതിയിൽ ചോക്കലേറ്റ് ഉൽപ്പാദനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. കൂടാതെ അത്യുൽപ്പാദനശേഷിയുള്ള നടീൽ വസ്‌തുക്കളുടെ ഉൽപ്പാദനം, കർഷകർക്കും സംരംഭകർക്കും സാങ്കേതികവിദ്യ പകർന്നു നൽകുന്നതിനു വേണ്ട പരിശീലന പരിപാടികൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു.

കൊക്കൊ കൃഷി ഇതുവരെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചെയ്തുവന്നിരുന്നത്. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ കൊക്കൊ കൃഷി വ്യാപകമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ട ഗവേഷണ പദ്ധതികൾ പുതുതായി തുടങ്ങിയിട്ടുണ്ട്. അതിനു വേണ്ട പുതിയ സാങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊക്കൊയുടെ വിവിധ രോഗങ്ങൾ കീടങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ള അത്യുൽപാദനശേഷിയുള്ള 6 ഇനങ്ങൾ വൈകാതെ പുറത്തിറങ്ങും.  കൊക്കൊ കൃഷി നേരിടുന്ന ഏതു വെല്ലുവിളികളെയും ശാസ്ത്രീയമായി നേരിടാനുള്ള വിഭവ ശേഷിയും ഗവേഷണ അടിത്തറയും ദീർഘ കാലത്തെ ഗവേഷണത്തിലൂടെ ഈ കേന്ദ്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്ത്‌ മറ്റു ഗവേഷണ കേന്ദങ്ങളോട് കിടപിടിക്കുന്ന ഗവേഷണ ഫലങ്ങൾ വികസിപ്പിച്ചെടുക്കാനും ലോകശ്രദ്ധ ആകർഷിക്കാനും ഈ യൂണിറ്റിനു  കഴിഞ്ഞിട്ടുമുണ്ട്.

cocoa-3
തൈകളുടെ നഴ്സറി

കൊക്കോ കൃഷിയിലെ മുന്നേറ്റം

ഇന്ത്യയിൽ ചോക്കലേറ്റ്, കൊക്കൊ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഇവയുടെ ഉപയോഗത്തിൽ പ്രതിവർഷം 15 - 20 ശതമാനം വർധന ഉണ്ടാകുന്നുണ്ട്. നമ്മുടെ ആഭ്യന്തര ഉൽപാദനം ഉപയോഗത്തിന്റെ 30 ശതമാനം മാത്രമാണ്. പ്രതിവർഷം 1,30,000 ടൺ കൊക്കൊക്കുരു വേണ്ടിടത്ത് 30,000 ടൺ മാത്രമാണ് ഉൽപ്പാദനം. കഴിഞ്ഞ കുറെ വർഷങ്ങളുടെ കണക്കെടുത്താൽ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ കാണുന്നില്ല. എന്നാൽ ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ ഉണക്കകുരുവിന്റെ വില 500 രൂപ എത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ഇന്ത്യൻ വിപണിയിലും വില വർധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ഇടവിളയായി കൃഷി ചെയ്യാൻ പറ്റുന്ന, തണൽ ഇഷ്ടപ്പെടുന്ന കൊക്കൊ കൃഷിക്ക് ഇന്ത്യയിൽ സാധ്യതകളേറെ. കാഡ്ബറി നൽകുന്ന സാമ്പത്തിക സഹായം വിനിയോഗിച്ചാണ് സങ്കരയിനം തൈകളും അനുബന്ധ സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നത്. കൂടിയ താപനിലയുള്ള പ്രദേശങ്ങളിലും കൃഷി ചെയ്യാനാകുന്ന രോഗ പ്രതിരോധശേഷി കൂടിയ ഇനങ്ങൾ  വികസിപ്പിക്കുന്ന ഗവേഷണങ്ങൾക്കാണ് മുൻഗണന. ഒരു കൊക്കോയിൽ നിന്ന് കിട്ടുന്ന ഉണങ്ങിയ കുരുവിന്റെ രാജ്യാന്തര തലത്തിലുള്ള ശരാശരി ഭാരം 500 ഗ്രാമാകുമ്പോൾ കേരളത്തിൽ ഇടവിളയായി നടുന്ന കൊക്കോയിൽ നിന്നു പോലും ഒന്നര മുതൽ രണ്ടു കിലോ വരെ ലഭിക്കുന്നുണ്ട്. ഇവിടെ വികസിപ്പിച്ച ഇനം ആന്ധ്രയിലെ തുറസ്സായ സ്ഥലത്ത് നട്ടപ്പോൾ ഏഴു കിലോ വരെ വിളവു ലഭിച്ചത്രേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com