ADVERTISEMENT

ഇന്ത്യയുടെ ജനസംഖ്യ 1951ൽ 36 കോടിയും ഭക്ഷ്യോൽപാദനം 5 കോടി ടണ്ണും ആയിരുന്നു. 1961ൽ പോലും അത് യഥാക്രമം 43 കോടിയും 6 കോടി ടണ്ണും ആയി മാത്രമേ ഉയർന്നുള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്ന ക്ഷാമാവസ്ഥ  തുടർന്നു എന്നു സാരം. പട്ടാമ്പി ഗവേഷണകേന്ദ്രത്തിൽനിന്ന് ഇക്കാലയളവിൽ പുറത്തിറങ്ങിയ പിടിബി–1 മുതൽ 32 വരെയുള്ള ശുദ്ധനിര നെല്ലിനങ്ങളുടെ ശരാശരി ഉൽപാദനക്ഷമത ഹെക്ടറിന് 600–700 കിലോയിൽ അധികം പോയിരുന്നില്ല. എന്നാൽ, എഴുപതുകൾ ആയപ്പോഴേക്കും സ്വാമിനാഥനും കൂട്ടരും (പട്ടാമ്പി ശാസ്ത്രജ്ഞർ ഉൾപ്പെടെ) പുറത്തിറക്കിയ നെല്ലിലെ അന്നപൂർണ മുതൽ ജയ വരെയും ഗോതമ്പിൽ ന്യൂപൂസ (NP) 770 മുതൽ കല്യാൺ സോണ വരെയും ഉള്ള അത്യുൽപാദക വിത്തുകളുടെ ശരാശരി ഉൽപാദനക്ഷമത ഹെക്ടറിന് 3000 കിലോയിൽ അധികമായിരുന്നു! 1971ൽ 57 കോടി ജനങ്ങളെ ഊട്ടാൻ 15 കോടി ടൺ ഭക്ഷ്യധാന്യങ്ങൾ ഇവിടെയുണ്ടായി. അതായത്, ഉൽപാദനക്ഷമതയിൽ ഒറ്റയടിക്ക് നാലിരട്ടി വർധന. ലോകത്തൊരിടത്തും അതിനുമുൻപ് ഉണ്ടായിട്ടില്ലാത്തത്ര വർധന. ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിൽ ആർക്കും തടയാനാകാത്ത കൊടുംക്ഷാമങ്ങളിൽ ലക്ഷങ്ങൾ പൊലിയും എന്നു പ്രവചിച്ച അമേരിക്കൻ സാമ്പത്തിക വിദഗ്ധർ പോലും വാപൊളിച്ചുപോയി. ഇതിനെല്ലാം തലതൊട്ടപ്പനായിരുന്ന നോർമൻ ബോർലോഗിനൊപ്പം ഇന്ത്യയിൽ ഡോ. എം.എസ്. സ്വാമിനാഥനും ലോകത്തിന്റെ അംഗീകാരം ലഭിച്ചു.

ഫിലിപ്പീൻസിലെ രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയായി പ്രവർത്തിക്കവേ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. അതിലൊന്ന് നൊബേൽ സമ്മാനത്തിനു തുല്യമായ പ്രൈസ്മണിയുള്ള (രണ്ടരലക്ഷം യുഎസ് ഡോളർ) വേൾഡ് ഫുഡ്പ്രൈസ് ആയിരുന്നു. ഈ തുക മുഴുവനായും അദ്ദേഹം ചെന്നൈ കേന്ദ്രമാക്കി ആരംഭിച്ച എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ (MSSRF) എന്ന സ്ഥാപനത്തിനായി നീക്കിവച്ചു.

രണ്ടു പതിറ്റാണ്ടു മുൻപ് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനായി സ്വാമിനാഥൻ സാർ വന്നപ്പോൾ അദ്ദേഹത്തെ കണ്ടത് ഓർക്കുന്നു. ഹരിതവിപ്ലവത്തെക്കുറിച്ചുയർന്ന വിവാദങ്ങൾ അണഞ്ഞു തീർന്ന സമയം. സ്വാഭാവികമായും വിമർശനങ്ങളെക്കുറിച്ചായിരുന്നു അന്നത്തെ സംഭാഷണം. നാടൻ വിത്തിനങ്ങളുടെ നാശവും പുതിയ ഇനങ്ങൾക്ക് ആവശ്യമായി വരുന്ന ഉയർന്ന തോതിലുള്ള രാസവള–കീടനാശിനി പ്രയോഗങ്ങളും മറ്റുമായിരുന്നല്ലോ പ്രധാന വിമർശനങ്ങൾ. ഇവ തികച്ചും ബാലിശവും കൃഷിയെക്കുറിച്ച് അടിസ്ഥാന ധാരണകൾപോലും ഇല്ലാത്ത ചിലരുടെ കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. 

‘‘ഇന്ത്യയിൽ ഒരു ലക്ഷത്തിലേറെ നാടൻ നെല്ലിനങ്ങളുണ്ട്. ഇത്രയും വിപുലമായ ശേഖരം  ജേംപ്ലാസം ബാങ്കുകളിൽ നിത്യമായി സംരക്ഷിക്കുക ഒരു രാജ്യത്തിനും സാധ്യമാകുന്ന കാര്യമല്ല. അതുകൊണ്ടാണ് IRRI പോലുള്ള രാജ്യാന്തര ഗവേഷണ കേന്ദ്രങ്ങളിൽ ശീതീകരിച്ച ജേംപ്ലാസം ബാങ്കുകൾ സ്ഥാപിതമായത്. അതിൽ നമ്മുടെ മാത്രമല്ല, ലോകത്തു ലഭ്യമായ എല്ലാ വിളകളുടെയും നാടൻവിത്തുകൾ സൂക്ഷിക്കുന്നു. അതവിടെ സുരക്ഷിതമാണ്, നാം ആവശ്യപ്പെടുന്ന മുറയ്ക്ക് അതു ലഭ്യമാകും. ചൈനപോലും തങ്ങളുടെ നെൽവിത്തിനങ്ങൾ അവിടെയാണു സൂക്ഷിച്ചിരുന്നത്’’ 

‘‘രാസവളങ്ങളും കീടനാശിനികളും അത്യുൽപാദനത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. ഒരു ടൺ നെല്ലുൽപാദിപ്പിക്കാൻ 20  കിലോ  നൈട്രജൻ കൂടിയേ തീരൂ. 5 ടൺ നെല്ലുൽപാദിപ്പിക്കാൻ 100 കിലോ നൈട്രജൻ മണ്ണിൽ ചേർത്തിരിക്കണം. ഈ പോഷകങ്ങൾ ലഭ്യമല്ലെങ്കിൽ ഉൽപാദനം താഴേക്കു പോകും. നെൽചെടികൾക്ക് മാന്ത്രികശക്തിയൊന്നുമില്ലെന്ന് നാം അറിയണം. കീടനാശിനികളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ജനിതകശാസ്ത്രം ഇപ്പോൾ അതിനു പ്രാപ്തമായി കഴിഞ്ഞിരിക്കുന്നു. രോഗപ്രതിരോധശക്തി വന്യ ഇനങ്ങളിൽ സുലഭമാണ്. അത് കാർഷിക ഇനങ്ങളിലേക്കു മാറ്റി സ്ഥാപിക്കണം. നൈട്രജന്റെ സ്രോതസ്സായ യൂറിയ എന്ന രാസവളം ഒഴിവാക്കാൻ പല മാർഗങ്ങളും ഉണ്ട്. നൈട്രജൻ ഫിക്സ് ചെയ്യുന്ന പയർ ചെടികളിൽനിന്നു ജീൻമാറ്റം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.  അതോടൊപ്പം പയറുവിള കൃഷി, ജൈവ പുനഃചംക്രമണം, (Recycling of Crop residues) സൂക്ഷ്മാണു വളങ്ങളുടെയും കീട–രോഗനാശിനികളുടെയും പ്രയോഗം എന്നിവ ഇപ്പോൾത്തന്നെയുണ്ട്. അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കണം. ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം.’’ അദ്ദേഹം പറഞ്ഞു.

കേരള കാർഷിക സർവകലാശാലയിലെ മുൻ കൃഷിശാസ്ത്രജ്ഞനാണു ലേഖകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com