ADVERTISEMENT

കേരളത്തിൽ അടുത്തകാലത്തായി മനുഷ്യ–വന്യജീവി സംഘർഷം വളരെയധികം വർധിച്ചു വരികയാണ്. വനത്തോടു ചേർന്ന പ്രദേശങ്ങളിലാണ് ഇതു വളരെ കൂടുതലായി കണ്ടു വരുന്നത്. ഉത്തരം ജനവാസമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ഇപ്പോഴും വളരെ ഭീതിയിലാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്‌ജി അടുത്തിടെ നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. എസി മുറിയിലിരുന്നു പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. പ്രായോഗിക തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇതിനു സത്വര പരിഹാരം കാണേണ്ടതുണ്ട്.

വയനാട് ജില്ലയിലെ പ്രശ്നങ്ങൾ അതിസങ്കീർണമാണ്. കൃഷിയിടത്തിൽ ജോലി ചെയ്യാനോ വിളവെടുക്കാനോ സാധിക്കുന്നില്ല. ഇടുക്കിയിലും, വനമേഖലയോടു ചേർന്ന മറ്റു പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വയനാട് ജില്ലയിൽ കാട്ടാനയുടെയും കടുവയുടെയും പുള്ളിപ്പുലിയുടെയും ആക്രമണം വർധിച്ചു വരുമ്പോൾ മറ്റു മേഖലകളിൽ മയിലും കുരങ്ങുകളും കാട്ടുപന്നികളും കൃഷിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചില്ലറയല്ല. ഇവ കർഷകന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കുരങ്ങുകളുടെ എണ്ണത്തിൽ ഭീമമായ വർധനയാണ് വയനാട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കർഷകർക്ക് നാളികേരം ലഭിക്കുക എന്നത് ദുഷ്കരമാണ്. പാകം എത്തുന്നതിനു മുമ്പ് കരിക്കുകളിലെ വെള്ളം ഊറ്റികുടിച്ച് കുരങ്ങുകൾ മുഴുവൻ നശിപ്പിക്കുകയാണ്. വാഴ, പച്ചക്കറികൃഷിയിലും ഇത് തന്നെയാണ് സ്ഥിതി! കുരങ്ങുകളും മയിലും വിളകളെയും പഴവർഗ്ഗങ്ങളെയും നശിപ്പിക്കുന്നു. ഈ സാഹചര്യം വിലയിരുത്തി വന്യമൃഗ–മനുഷ്യസംഘർഷം നിയന്ത്രിക്കാനായി സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. വന്യമൃഗങ്ങളുടെ ജനപ്രദേശങ്ങളിലുള്ള വരവ് നിയന്ത്രിക്കാനും, അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ തടഞ്ഞു നിർത്താനുമുള്ള സത്വര നടപടികളാണാവശ്യം. വന്യമൃഗ പരിരക്ഷ മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കരുത്. ഇതിനാവശ്യമായ നയരൂപീകരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് തീരുമാനമെടുക്കണം.

കണ്ണൂർ ജില്ലയിലെ ആറളം  മേഖലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ 2023ൽ 12 മനുഷ്യ ജീവനാണ് പൊലിഞ്ഞത്. ആഫ്രിക്കയടക്കമുള്ള പല രാജ്യങ്ങളിലും വന്യമൃഗ ആക്രമണത്തെ നേരിടാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുന്ന ഏർളി വാണിങ് സിസ്റ്റം നിലവിലുണ്ട്. നിർമിത ബുദ്ധി, സെൻസറുകൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമേഷൻ എന്നീ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഇതിനായി അനുവർത്തിച്ചു വരുന്നു. ജനവാസമേഖലയിലേക്കു വന്യമൃഗങ്ങളെത്തുമ്പോഴും, വളർത്തുമൃഗങ്ങൾ ആക്രമണങ്ങളെ നേരിടുമ്പോഴും ഇതിലുള്ള അലാറം പ്രവർത്തനക്ഷമമാകും. ജനവാസ, ഗ്രാമീണ, പട്ടണപ്രദേശങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വരവിനുള്ള ഇത്തരം മുന്നറിയിപ്പുകൾ പ്രാവർത്തികമാക്കണം. വനപ്രദേശങ്ങളോടു ചേർന്നുള്ള മുളക് കൃഷി, തേനീച്ച വളർത്തൽ എന്നിവ കാട്ടാനകളെ അകറ്റിനിർത്തുമെന്നു ഇന്റർനാഷണൽ എലിഫന്റ് ഫൗണ്ടേഷന്റെ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.

വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നത്. ആവശ്യത്തിന്  ജീവനക്കാരില്ല. പരിശീലനമോ, തൊഴിൽ നൈപുണ്യമോ ഇല്ലാത്ത വനംവകുപ്പ് പ്രശ്നബാധിത മേഖലകളിൽ നോക്കുകുത്തിയാകുന്നു. സാങ്കേതിക രംഗത്ത് ഇത്രയധികം മുന്നേറ്റം ഉണ്ടായിട്ടും ഏതൊക്കെ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ തീർത്തും അജ്ഞരാണ്. വനത്തെക്കുറിച്ചോ, ആവാസവ്യവസ്ഥയെക്കുറിച്ചോ ഭൂരിഭാഗം പേർക്കും ശാസ്ത്രീയ അറിവുകളില്ല. കർഷകർക്ക് കൃഷിയിടത്തിൽ പോകാനും, കുട്ടികൾക്ക് സ്കൂളുകളിൽ പോകാനുമുള്ള  ബുദ്ധിമുട്ട്,  ജനങ്ങൾക്കു പുറത്തിറങ്ങാൻ തടസ്സം തുടങ്ങി  എല്ലാ അർഥത്തിലും കോവിഡിന് ശേഷം വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രശ്നാധിഷ്ഠിതമായ ഒരു സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതുമായി ബന്ധപ്പെട്ടു ആവാസവ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ ഗവേഷകരും തയാറാകുന്നില്ല. ദുരന്തങ്ങൾക്കുശേഷം ആചാരപരമായ അനുശോചനങ്ങൾക്കപ്പുറം സത്വരവും, സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്റെയും, ബന്ധപ്പെട്ട അധികാരികളുടെയും അമാന്തം പ്രശ്‍നം സങ്കീർണമാക്കുന്നു. കാടിനോർന്നു ചേർന്ന് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും, മറ്റു ജനവിഭാഗങ്ങളും കടുത്ത ഭീഷണിയിലാണ്.  നഗരങ്ങളിൽ താമസിക്കുന്ന പരിസ്ഥിതിവാദികൾ ഇനിയെങ്കിലും കാര്യഗൗരവം മനസ്സിലാക്കണം. പരിസരവാസികളുടെ ജീവനും, ജീവനോപാധികളുമാണ് നഷപ്പെടുന്നത്.

മനുഷ്യൻ- വന്യമൃഗ കോൺഫ്ലിക്ട്/ കിടമത്സരം ഒഴിവാക്കാൻ സുസ്ഥിര നടപടിക്രമങ്ങൾ ആവശ്യമാണ്. ഇത് മൾട്ടീഡിസിപ്ലിനറി തലത്തിൽ നടപ്പാക്കണം. പ്രാദേശിക തലത്തിൽ പദ്ധതി ആവിഷ്കരിക്കണം. ഓരോ  ആവാസവ്യവസ്ഥയിലെയും പ്രശ്നങ്ങൾ നിരവധിയാണ്. പ്രശ്നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. സാങ്കേതികവിദ്യ ഫലപ്രദമായി അവലംബിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,  ഓട്ടോമേഷൻ, സെൻസർ അടിസ്ഥാനത്തിലുള്ള ട്രാക്കിങ്, മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പിലാക്കണം. ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നു കയറ്റം   ഒഴിവാക്കണം. 

റിസ്‌ക് വിലയിരുത്തിയുള്ള മുന്നറിയിപ്പ് രീതികൾ പരിസരവാസികൾക്കായി നടപ്പിലാക്കണം. ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. ഇത് മനസ്സിലാക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര ആക്രമണം വിളിച്ചു വരുത്തും. വാഹനങ്ങൾക്കും സ്ഥിതി വിലയിരുത്തി പ്രത്യേക  സീസണിൽ/ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. വന്യമൃഗങ്ങളുടെ വരവ് നേരത്തെ അറിയുവാനുള്ള അലാറം, മൊബൈൽ അധിഷ്ഠിത സന്ദേശം എന്നിവ പ്രാദേശികവാസികൾക്ക് ലഭ്യമാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിക്കണം. യുവാക്കൾക്കും, പരിസര വാസികൾക്കും  ബോധവൽക്കരണ, നൈപുണ്യവികസന പദ്ധതികൾ നടപ്പിലാക്കണം. ഇവർക്ക് ഇൻഷുറൻസ്, ചികിത്സ, പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരുക്കേൽക്കുന്നവരുടെ എണ്ണം കൂടുതലാണ്. വളർത്തുമൃഗങ്ങൾക്കും, വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. കാലാവസ്ഥാമാറ്റം ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം.

(ബെംഗളൂരു ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രഫസറാണ് ലേഖകൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com