ADVERTISEMENT

കൺമുന്നിൽ ഒരു മനുഷ്യനെ ആന ചവിട്ടി അരയ്ക്കുന്ന ഭീകര കാഴ്ച കാണേണ്ടി വന്ന വയനാട്ടുകാരും വാർത്തകളിലൂടെ കണ്ട കേരളത്തിലെ മറ്റുള്ളവരും എത്രയും പെട്ടെന്ന് ആനയെ പിടികൂടണമെന്ന ചിന്തയിലാണ്. അതിനെ പിടികൂടുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ അവസരത്തിൽ നമുക്ക് മറ്റു ചില കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. 

കേരളത്തിൽ ‘ബേലൂർ മഖ്ന’ എന്ന കാട്ടാന മാത്രമല്ല മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുള്ളത്. അതിനു മുൻപ് എത്രയോ ആനകൾ മനുഷ്യജീവൻ അപഹരിച്ചിരിക്കുന്നു. ആ ആക്രമണത്തിനു കാരണക്കാരായ ആനകൾ ഇപ്പോഴും കാട്ടില്‍ തന്നെ വിലസുന്നുണ്ട്. ഇനിയും ആ ആനകൾ കാടിറങ്ങി നാട്ടിൽ വരാം. തടസമായി നിൽക്കുന്ന മനുഷ്യനായാലും മരമായാലും നശിപ്പിക്കുകയും ചെയ്യും.

മനുഷ്യജീവൻ അപഹരിച്ച് കാട്ടിലേക്ക് കയറിയ ‘ബേലൂർ മഖ്ന’ എന്ന കാട്ടാന ഇപ്പോൾ ഉൾക്കാട്ടിലാണ്. അതിനോടൊപ്പം മറ്റൊരു മോഴ ആന കൂടിയുണ്ടെന്നാണ് വാർത്തകളിൽ നിന്നും അറിയാന്‍ കഴിഞ്ഞത്. ആ മോഴയാനയും കാട്ടാന തന്നെയാണ്. പ്രകോപനമുണ്ടായാൽ അതും ആളുകളെ ആക്രമിക്കും. അതുപോലെ ആയിരക്കണക്കിന് ആനകൾ കാട്ടിലുണ്ട്. അതിൽ ആദിവാസിയെ ആക്രമിച്ചതും നാട്ടുവാസിയെ ആക്രമിച്ചതുമായ ആനകളുണ്ട്. അതിനാൽ ഒരു ചോദ്യം പ്രസക്തമാണ്. ‘ബേലൂർ മഖ്നയെ’ പിടികൂടിയാൽ ആനപ്രശ്നം അവസാനിക്കുമോ? തീർച്ചയായും ഇല്ല. മറ്റൊരാന മറ്റൊരു ദിവസം നാട്ടിലിറങ്ങി പ്രശ്നം സൃഷ്ടിക്കും. ഇന്നു തന്നെ പാലക്കാട് ജില്ലയിൽ കാട്ടാന നാട്ടിൽ ഇറങ്ങിയ വാർത്തയുണ്ട്. മലയാറ്റൂർ മേഖലയിൽ കുട്ടിയാന കിണറ്റിൽ വീണതും ഇന്നത്തെ വാർത്തയാണ്. സിസിടിവി ദൃശ്യങ്ങളിൽ ആക്രമണ രംഗം പതിഞ്ഞതിനാൽ, അതിന്റെ ഭീകരത നേരിട്ട് ജനങ്ങൾ കണ്ടു. ജനരോഷം തണുപ്പിക്കാൻ വനംവകുപ്പും അധികാരികളും ആനയെ പിടിക്കാമെന്നുള്ള ഉറപ്പ് നൽകി എന്നതിനപ്പുറം എന്തു ശാശ്വതപരിഹാരമാണ് വനംവകുപ്പിനും സർക്കാരിനും മുന്നോട്ടു വയ്ക്കാനുള്ളത്. ഉൾക്കാട്ടിൽ കയറിയ ആനയെ പിടിക്കാൻ നടക്കുന്ന വനംവകുപ്പിന് ഇതിന്റെ യുക്തിരാഹിത്യം മനസ്സിലാകുന്നില്ലേ?

baby-elephant-rescued-at-ma
മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാന

ആനയും വനവും മനുഷ്യരും ഇന്നോ ഇന്നലയോ ഉണ്ടായതല്ല. എന്തുകൊണ്ട് ഇത്രയധികം മനുഷ്യ–മൃഗ സംഘർഷങ്ങൾ ഈ അടുത്ത കാലത്തുണ്ടാകുന്നു? കാട് കയ്യേറി മനുഷ്യൻ വീട് വച്ചു എന്നുള്ള സ്ഥിരം പല്ലവി കൊണ്ട് ഉപരിപ്ലവമായി വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷേ ആഴത്തിൽ ചിന്തിച്ചാൽ അത് ഒരു കാരണമല്ലെന്ന് മനസ്സിലാകും. മൂന്നു തലമുറകൾക്കപ്പുറം കാടു കയറിയ കർഷകരാണ് ഇത്. സർക്കാർ നിയമാനുസൃതം പതിച്ച്  നൽകിയ ഭൂമിയാണ്. ഈ അടുത്തകാലം വരെ 3 തലമുറയിൽപ്പെട്ടവർ കൃഷി ചെയ്ത് ജീവിച്ചതാണ്. അന്നൊന്നും ഇത്തരം ആക്രമണങ്ങളും ഭയാശങ്കകളും ഉണ്ടായിട്ടില്ല. കാട്ടിലെ വന്യജീവികൾ അനിയന്ത്രിതമായി പെറ്റുപെരുകിയെന്നുള്ള വസ്തുത മനസ്സിലാക്കണം. വനനിയമങ്ങള്‍ കർക്കശമായതോടെ മൃഗവേട്ട അവസാനിച്ചു. മുൻപ് രാജഭരണ കാലത്ത് രാജാക്കന്മാരുടെ വിനോദമായിരുന്നു മൃഗവേട്ട. 1977 വരെ ആനകളെ പിടിച്ച് മെരുക്കുന്നതിന് നിയമം അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായ കോന്നി ആനക്കൂട്, കോന്നി മുണ്ടോൻമൂഴിയിലെ വാരിക്കുഴികളും ഇന്നും കാണാൻ കഴിയും. 

നിയമാനുസൃതമായും അല്ലാതെയും ആനകളെ കാട്ടിൽ നിന്നും പിടിച്ചതിനാൽ അന്നൊന്നും ക്രമാതീതമായി ആനകളുടെ സംഖ്യ കൂടിയില്ല. നമ്മുടെ ഭരണകർത്താക്കളുടെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ മൂലം കാട് വെട്ടിത്തെളിച്ച് തേക്ക്, അക്കേഷ്യ, മാഞ്ചിയം പോലുള്ള മരങ്ങൾ വച്ചുപിടിപ്പിച്ചപ്പോൾ കാട്ടു മൃഗങ്ങൾക്ക് തീറ്റ ലഭിക്കാതായി. അപ്പോൾ നാട്ടിലിറങ്ങുന്നത് സ്വാഭാവികം. ശരിക്കും കുറ്റക്കാർ നമ്മുടെ ഭരണ കർത്താക്കൾ തന്നെയല്ലേ? കാടിന്റെ തുടർച്ച നഷ്ടമാകുന്ന രീതിയിലുള്ള നിർമാണപ്രവൃത്തികൾക്ക് അനുമതികൊടുക്കുന്നത് സർക്കാർ തന്നയല്ലേ. ഏതെങ്കിലും ദുരന്തമുണ്ടാകുമ്പോൾ പൊതുജനരോഷം തണുപ്പിക്കാൻ വേണ്ടി യുക്തിക്ക് നിരക്കാത്ത പദ്ധതികൾ പ്രഖ്യാപിക്കരുത്. 

Save the forest poster concept with Silhouette of wild elephant amid forest flame

കാട്ടിനുള്ളിൽ തന്നെ മൃഗങ്ങൾക്കു ഭക്ഷണം ലഭിക്കുന്നതിനും അനിയന്ത്രിതമായി പെറ്റുപെരുകുന്നത് തടയുന്നതിനുള്ള ശാസ്ത്രീയ വശങ്ങൾ നടപ്പിലാക്കുന്നതിനും അനിയന്ത്രിതമായി പെറ്റുപെരുകിയാൽ എണ്ണം കുറയ്ക്കുന്നതിനാവശ്യമായ നടപടികളെടുക്കുന്നതിനും വനാതിർത്തി കടന്ന് നാട്ടിലിറങ്ങാതിരിക്കുന്നതിനുമുള്ള സംവിധാനങ്ങളൊരുക്കുന്നതിനും സർക്കാർ നയപരമായ തീരുമാനങ്ങളെടുക്കണം. ഇതിനു വനംവകുപ്പിലെ ഉന്നതരെ മാത്രം ആശ്രയിക്കരുത്. ഈ മേഖലയിലെ ദേശീയ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരെ കൂടി ഉൾപ്പെടുത്തി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ നടപ്പിലാക്കണം. 

കത്തുന്ന പ്രതിഷേധം... മാനന്തവാടി പടമലയിൽ ഇന്നലെ രാത്രി നാട്ടുകാർ നടത്തിയ പന്തം കെ‍ാളുത്തി പ്രതിഷേധ പ്രകടനം.
മാനന്തവാടി പടമലയിൽ കടുവ ഇറങ്ങിയതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം

വനംവകുപ്പിന്റെ കഴിവുകേട്

‘ബേലൂർ മഖ്ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാൻ 5 ദിവസമായിട്ടും കഴിഞ്ഞിട്ടില്ല. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ വനംവകുപ്പ് തിരിച്ചറിഞ്ഞു നിലവിലെ ടീം പോരാ, അതിനാൽ കർണാടകയിൽ ഈ ആനയെ വെടിവച്ച 25 അംഗ ടീമിനെ വിളിക്കാൻ തീരുമാനിച്ചു. കേരളത്തിൽ കഴിവുള്ള ഉദ്യോഗസ്ഥരില്ലെന്നാണോ? ദീർഘകാലം വനംവകുപ്പിൽ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജനായി സേവനം അനുഷ്ഠിച്ച് മാസങ്ങൾക്കു മുൻപ്, ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചു പോയ ഡോ. അരുൺ സക്കറിയയെ തിരികെ വിളിക്കാനും ഈ ആനയ്ക്ക് മയക്കുവെടി വയ്ക്കാനും വനംവകുപ്പ് തീരുമാനിച്ചു. ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ഡോ. അരുൺ സക്കറിയ. ഈ തീരുമാനങ്ങള്‍ വനംവകുപ്പിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഏതൊരു വകുപ്പിലായാലും കമ്പനിയിലായാലും പ്രസ്ഥാനത്തിലായാലും തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ ഒഴിഞ്ഞാൽ ആ സ്ഥാനത്ത് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തണം. അതിനായി ഒരു രണ്ടാം നിരയെ എപ്പോഴും പര്യാപ്തമാക്കി നിർത്തണം. 

ഇത്തരം ഓപ്പറേഷനുകൾ ഏറ്റെടുത്ത് നടത്താൻ പര്യാപ്തമായ ഒരു രണ്ടാം നിരയെ വനംവകുപ്പ് തയാറാക്കിയില്ല എന്നല്ലേ ഈ തീരുമാനം സൂചിപ്പിക്കുന്നത്. ഡോ. അരുൺ സക്കറിയയ്ക്ക് തിരികെ വനംവകുപ്പിൽ ചേരാൻ കഴിയാതിരുന്ന സാഹചര്യമായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഒരു വ്യക്തിയെ മാത്രം ആശ്രയിക്കുന്ന നിലയിലേക്ക് ചുരുങ്ങുന്നത് അഭികാമ്യമല്ല. വേണ്ടുന്ന ട്രെയിനിങ്ങും പ്രായോഗിക പരിജ്ഞാനവും തുടർ വിദ്യാഭ്യാസവും നല്‍കി നല്ലൊരു ടീമിനെ വനംവകുപ്പ് വാർത്തെടുക്കണം. വികാരപരമായ തീരുമാനങ്ങൾക്ക് വഴിമാറാതെ ശാസ്ത്രീയസമീപനങ്ങൾ സ്വീകരിച്ച് മനുഷ്യ–വന്യജീവി സംഘർഷം ഒഴിവാക്കാൻ സർക്കാരിന് കഴിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com