ADVERTISEMENT

കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താൻ സാധ്യത. മേയ് 15 മുതൽ അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. എന്നാൽ, ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തമിഴ്നാട്ടിൽനിന്ന് അടുത്തിടെ കേരളത്തിലെ ഇറച്ചിവിപണിയിലേക്കായി എത്തിച്ച പന്നികളുടെ ഒരു വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപ് പന്നിക്കർഷകരുടെ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. 60 കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയെന്ന് കർഷകർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതായത്, ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട പന്നികളെ കൂട്ടത്തോടെ ഇവിടേക്ക് എത്തിക്കുന്നു. ഈ പ്രവണത വലിയൊരു വിപത്തിലേക്കാണ് പോകുന്നതെന്ന് പറയാതെ വയ്യ.

നിലവിൽ കേരളത്തിലെ ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. അതുമാത്രമല്ല, വീണ്ടുമൊരു തവണകൂടി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടാൽ സ്ഥിതി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ലഭ്യത കുറയുമ്പോൾ വില വീണ്ടും ഉയരും. അതുകൊണ്ടുതന്നെ വീണ്ടുമൊരു വിലക്കയറ്റമുണ്ടാകാൻ അധികം കാലം വേണ്ട.

pig-farm-4

കേരളത്തിൽ ഏതാനും നാളുകളായി പന്നിപ്പനി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും രോഗം ഫാമുകളെ ഇല്ലാതാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ 20 വലിയ പന്നികളും മുപ്പതോളം കുട്ടികളും നഷ്ടപ്പെട്ടതായി ഒരു കർഷകൻ വേദനയോടെ പറഞ്ഞു. ഹോട്ടലുകളിൽ എത്തുന്ന പന്നിയിറച്ചിയുടെ അവശിഷ്ടങ്ങൾ മിച്ചഭക്ഷണത്തിലൂടെ തന്റെ ഫാമിലെത്തിയതാണ് പന്നികൾ നഷ്ടപ്പെടാൻ കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പന്നിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആഫ്രിക്കൻ പന്നിപ്പനിയുടെ വാഹക ചാലകമായി മാറുന്നുണ്ട്. ഹോട്ടലുകളിലെ മിച്ചഭക്ഷണം, കച്ചവടക്കാരുടെ വാഹനം, സന്ദർശകർ, തൊഴിലാളികൾ, പക്ഷികൾ തുടങ്ങി രോഗങ്ങൾ എത്തിക്കാൻ ശേഷിയുള്ള പലതും നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയും കരുതലും ജൈവ സുരക്ഷയുമൊക്കെ ഓരോ കർഷകനും അതീവ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മാത്രമല്ല ഫാമിലെ പന്നികൾക്ക് അസ്വാഭാവികത എന്തെങ്കിലും കണ്ടാൽ അത് സ്ഥലം വെറ്ററിനറി ഡോക്ടറോട് റിപ്പോർട്ട് ചെയ്യാനും പന്നിപ്പനി സംശയിച്ചാൽ പന്നികളെ വിറ്റൊഴിവാക്കാതിരിക്കാനും കർഷകർ ശ്രദ്ധിക്കണം. 

എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെങ്കിൽ അത് കർഷകനു മാത്രമായിരിക്കും. ഓരോ ദിവസവും ഭക്ഷണം എത്തിച്ച്, പന്നികൾക്ക് നൽകി, കൂടുകൾ കഴുകി പകലന്തിയോളം അധ്വാനിക്കുന്ന ഓരോ പന്നിക്കർഷകനും തന്റെ ഫാം പൂർണമായും ഇല്ലാതായാൽ വലിയൊരു കടക്കെണിയിലേക്കാകും പോവുക. അതുകൊണ്ടുതന്നെ ഫാമിൽ ശ്രദ്ധിക്കാൻ ചില കാര്യങ്ങളുണ്ട്.

1. പന്നിക്കൂടുകളിലേക്കുള്ള അന്യരുടെ സന്ദർശനം തടയുക. അത് ബന്ധുക്കളായിക്കോട്ടെ സുഹൃത്തുക്കളായിക്കോട്ടെ പുറമേനിന്നുള്ള ആരെയും പന്നിക്കൂടിന്റെ പരിസരത്തേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി ഒന്നോ രണ്ടോ പന്നികളെ മാത്രമാണ് വളർത്തുന്നതെങ്കിൽക്കൂടി ഈ കരുതൽ അത്യാവശ്യമാണ്. അതുപോലെ മറ്റു ഫാമുകൾ സന്ദർശിക്കാനും പോകരുത്. ഫാമിന്റെ പരിസരത്തേക്കു പോവുകയാണെങ്കിൽ ഒരു ഷവർ ഏരിയ ക്രമീകരിക്കുന്നതും നല്ലതാണ്. ഉടമയും തൊഴിലാളികളും കുളിച്ചുവൃത്തിയായ ശേഷം മാത്രമേ ഫാമിൽ പ്രവേശിക്കാൻ പാടുള്ളൂ (അലമാദി സെമൻ സ്റ്റേഷനിലെ വിഡിയോയിൽ ഇത്തരത്തിലൊരു ക്രമീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

2. പന്നികൾക്കായി എത്തിക്കുന്ന മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും നന്നായി തിളപ്പിച്ചതിനുശേഷം മാത്രം നൽകുക. കാരണം, ഹോട്ടലുകളിലും തട്ടുകടകളിലും ഷാപ്പുകളിലുമൊക്കെ പന്നിയിറച്ചി ഉപയോഗിക്കാറുള്ളതിനാൽ മാംസത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടാകും. രോഗം ബാധിച്ച പന്നികളുടെ ഇറച്ചിയാണെങ്കിൽ ഇത് രോഗം പടരാൻ വഴിയൊരുക്കും. അതുപോലെ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന കോഴിക്കടകളിലെ അറവ് അവശിഷ്ടങ്ങൾ എടുക്കുമ്പോഴും വേവിച്ചതിനുശേഷം മാത്രം നൽകുക. ഭക്ഷണം വേവിക്കുന്നതിനായി ഫാമിൽ ഒരു സംവിധാനം ഒരുക്കുന്നത് നന്ന്. ഫാമിനോട് വളരെ ചേർന്നുതന്നെ ഇത്തരത്തിലൊരു സംവിധാനം ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണം (മിച്ച ഭക്ഷണം വേവിക്കാൻ സംവിധാനം ഒരുക്കിയ ഒരു കർഷകന്റെ രീതികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)

3. ഇറച്ചിപ്പന്നികളെയും വലിയ പന്നികളെയും വാങ്ങാൻ എത്തുന്നവർക്കായി ഒരു സെയിൽ ഏരിയ ഒരുക്കുക. അത് ഫാമിൽനിന്ന് വളരെ അകലെയായിരിക്കുന്നത് നന്ന്. പ്രധാന ഫാമിലേക്ക് അന്യരുടെ സമ്പർക്കം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല കച്ചവടക്കാരുടെ വാഹനങ്ങൾ പല ഫാമുകളിലൂടെയും പോകുന്നതിനാൽ രോഗം പകർത്താൻ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം വാഹനത്തിൽ സെയിൽ ഏരിയയിൽ എത്തിച്ച് പകർത്തി നൽകിയശേഷം വാഹനം നന്നായി അണുവിമുക്തമാക്കിയശേഷം തിരികെ ഫാമിലേക്ക് എത്തിക്കുക (ജൈവസുരക്ഷയെക്കുറിച്ചുള്ള ഡോ. സി.പി. ഗോപകുമാറിന്റെ വിഡിയോ ശ്രദ്ധിക്കുക).

Also read: ആഫ്രിക്കൻ പന്നിപ്പനി, മനുഷ്യരിലേക്കു പകരില്ല; പന്നിമാംസം കഴിക്കുന്നതിലും പേടി വേണ്ട

Also read: ആഫ്രിക്കൻ പന്നിപ്പനി: പ്രതിരോധത്തിന്റെ 7 പാഠങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com