ADVERTISEMENT

ക്ഷീരകർഷകരെ സംബന്ധിച്ച് തങ്ങളുടെ ജീവിതോപാധിയായ പശുക്കളുടെ പ്രസവവേള പ്രതീക്ഷയും ആധിയുമെല്ലാം നിറഞ്ഞ സമയമാണ്. പശുവിന്റെ പ്രസവം അടുത്തതിന്റെ സൂചനയായി കന്നിപ്പാൽ തുളുമ്പി അകിടിറങ്ങുകയും ഇടുപ്പെല്ല് അയയുകയുമൊക്കെ ചെയ്യുന്നതോടെ കർഷകരുടെ ആകാക്ഷയും ആധിയുമേറും. പ്രയാസങ്ങളും തടസ്സങ്ങളും ഏതുമില്ലാതെ കുഞ്ഞിക്കിടാവ് പുറത്തുവന്ന് കൺതുറന്ന് കന്നിപ്പാൽ നുണയുന്ന നിമിഷം വരെ മാത്രമേ ഈ ആധിക്കും ആകാംക്ഷയ്ക്കും ആയുസുള്ളൂ. അതുകഴിഞ്ഞാൽ പിന്നെ പാൽപുഞ്ചിരി നിറഞ്ഞ് പാൽക്കുടം തുളുമ്പുന്ന നേരമാണ്.

എന്നാൽ, പ്രതീക്ഷകൾക്ക് വിപരിതമായി പശുക്കളുടെ സുഖപ്രസവം വിഷമപ്രസവമായി തീരുന്ന സാഹചര്യങ്ങളും സാധാരണയാണ്. കുഞ്ഞുകിടാവിന്റെ അധികവലുപ്പവും ജന്മവൈകല്യങ്ങളും മുതൽ തള്ളപ്പശുവിനുണ്ടാവുന്ന കാത്സ്യക്കുറവ് വരെ സുഖപ്രസവത്തെ വിഷമപ്രസവമാക്കി തീർക്കും. ഇത്തരം സന്ദർഭങ്ങളിൽ വെറ്ററിനറി ഡോക്ടറുടെ അടിയന്തരസഹായം തേടിയില്ലെങ്കിൽ ഒൻപതു മാസവും ഒൻപത് ദിവസവും കണ്ണുംനട്ട് കാത്തിരുന്ന് കിട്ടുന്ന കിടാവിനെ അകാലത്തിൽ നഷ്ടപ്പെടുമെന്ന് മാത്രമല്ല, വിഷമപ്രസവത്തിന്റെ കാരണം സങ്കീർണ്ണമാണങ്കിൽ തള്ളപ്പശുവിന്റെ ജീവനും ചിലപ്പോൾ അപകടത്തിലാവും.

കാസർകോഡ് ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ ബേഡഡുക്കയിലെ ഇരഞ്ഞിപ്പുഴയെന്ന ഗ്രാമത്തിലെ ക്ഷീരകർഷകരിൽ ഒരാളായ മോഹനന്റെ പശുവിന് പ്രസവവേദന തുടങ്ങിയത് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതലായിരുന്നു. ജേഴ്സി സങ്കരയിനത്തിൽപെട്ട പശുവിന്റെ കന്നിപ്രസവമായതിനാൽ അൽപം അധികം ആശങ്ക ആ കർഷകനുണ്ടായിരുന്നു. പശുക്കളിൽ ആദ്യപ്രസവത്തിൽ പ്രസവ തടസ്സമുണ്ടാവാനുള്ള സാധ്യത പൊതുവെ കൂടുതലാണെന്ന് ക്ഷീരമേഖലയിൽ അനുഭവസമ്പത്തേറെയുള്ള അദ്ദേഹത്തിനറിയാം. രണ്ടാമത്തെ തണ്ണീർക്കുടം പുറത്തുവന്ന് പൊട്ടിയതടക്കം പ്രസവലക്ഷണങ്ങൾ മിക്കതും പ്രകടമായിട്ടും കിടാവ് പുറത്തുവരുന്ന സൂചനകൾ ഒന്നും കാണാതായതോടെ അദ്ദേഹത്തിന് ആശങ്കയായി. ബേഡഡുക്ക പഞ്ചായത്തിലെ വെറ്ററിനറി സർജ്ജൻ ബി. അഖിൽ ശ്യാമിനെ വിളിച്ച് വിവരമറിയിക്കാൻ അദ്ദേഹം തീരുമാനിച്ചു. സമയം വെളുപ്പാൻ കാലമായിരിന്നിട്ടും ആദ്യ ഫോൺ കാളിൽ അദ്ദേഹത്തിന് ഡോക്ടറെ കിട്ടിയെന്ന് മാത്രമല്ല അടിയന്തിര സാഹചര്യം മനസിലാക്കിയ ഡോക്ടർ ഉടൻ എത്താമെന്ന്  ഉറപ്പു നൽകുകയും ചെയ്തു.

monster-calf-1
കുട്ടിയെ പുറത്തെടുക്കുന്നു (ഇടത്ത്), പശുവിന് അനസ്തേഷ്യ നൽകിയപ്പോൾ (വലത്ത്)

രണ്ട് തലയും ഒരുടലുമായി പശുക്കിടാവ്; തൊഴുത്ത് ഓപ്പറേഷൻ തീയറ്ററാക്കി ഡോക്ടർമാർ

കുഞ്ഞു കിടാവിനെ പുറന്തള്ളാൻ കഴിയാതെ പ്രസവവെപ്രാളവും പരവേശവും കാണിക്കുന്ന പശുവിനെ വന്ന് വിശദമായി പരിശോധിച്ചതോടെ പ്രസവതടസ്സത്തിന്റെ കാരണം ഡോക്ടർക്ക് ബോധ്യമായി. പശുക്കളിൽ വിഷമ പ്രസവത്തിന്റെ പൊതുവെയുള്ള കാരണങ്ങളായ കുഞ്ഞിന്റെ വലുപ്പം കൂടുതലോ കുഞ്ഞിന്റെ തലയുടേയോ കൈകാലുകളുടെയോ സ്ഥാനം മാറികിടക്കലോ ഗർഭപാത്രത്തിന്റെ തിരിച്ചിലോ ഒന്നുമല്ലായിരുന്നു ഇവിടെ പ്രശ്നം. ഡോക്ടർ ഗർഭപാത്രത്തിനുള്ളിലേക്ക് കൈ കടത്തി പരിശോധിച്ചപ്പോൾ കൈയ്യിൽ തടഞ്ഞത് പശുക്കിടാക്കളുടെ രണ്ട് തലകൾ. രണ്ട് കിടാക്കൾ ഒരുമിച്ച് പ്രസവിക്കുന്നത് പശുക്കളിൽ സാധാരണയല്ലെങ്കിലും അപൂർവമായി സംഭവിക്കാവുന്നതാണ്. ഒറ്റതവണ നാല് കിടാക്കൾക്ക് ജന്മം നൽകിയ പശുക്കൾ വരെയുണ്ട്. എന്നാൽ ഇവിടെ കാര്യം അൽപം വ്യത്യസ്തമായിരുന്നു. കിടാക്കളുടെ രണ്ട് തലകൾ കൈയ്യിൽ തടഞ്ഞെങ്കിൽ രണ്ട് ഉടലും ഉണ്ടാവേണ്ടതാണ്. എന്നാൽ കൂടുതൽ പരിശോധന നടത്തിയെങ്കിലും ഉടൽ ഒന്നു മാത്രം...!!

monster-calf-2
രണ്ടു തലയുമായി ജനിച്ച പശുക്കുട്ടി

ഗർഭപാത്രത്തിൽ കൈ കടത്തി മാത്രം നടത്തുന്ന പരിശോധനയിലൂടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്ന കിടാവിന്റെ യഥാർഥ പ്രശ്നത്തെ കുറിച്ച് കൂടുതൽ നിഗമനങ്ങളിലെത്തൽ ദുഷ്കരമാണ്, പ്രത്യേകിച്ച് ഗർഭസ്ഥകിടാവിന് ജനിതക വൈകല്യങ്ങൾ ഉണ്ടെങ്കിൽ. ഒട്ടിചേർന്നിരിക്കുന്ന രണ്ട് തലയും ഒരുടലുമുള്ള കിടാവിനെ പ്രസവനാളി വഴി പുറത്തെടുക്കൽ സാധ്യമല്ലെന്ന് ഡോക്ടർ കർഷകനെ പറഞ്ഞു ബോധ്യപ്പെടുത്തി. കിടാവിനെ പുറത്തെടുക്കാനും പശുവിന്റെ ജീവൻ രക്ഷിക്കാനും ഇനിയുള്ള ഒരേയൊരുവഴി പ്രസവശസ്ത്രക്രിയ മാത്രം. സിസേറിയൻ ചെയ്യാൻ തന്നെ ഡോക്ടർ തീരുമാനിച്ചു, കർഷകനും സമ്മതം. ശസ്ത്രക്രിയ വേണ്ടി വരുന്ന ഇത്തരം സന്ദർഭങ്ങളിൽ  കർഷകരുടെ സമ്മതം വളരെ പ്രധാനമാണ്.

പിന്നീടുള്ള കാര്യങ്ങൾ വളരെ പെട്ടന്നായിരുന്നു. തൊഴുത്ത് നിമിഷ നേരം കൊണ്ട് ഓപ്പറേഷൻ തീയറ്ററായി. അനസ്തീഷ്യ നൽകാനുള്ള മരുന്നുകൾ മുതൽ സിസേറിയനുള്ള മറ്റ് അത്യാവശ്യ സജ്ജീകരണങ്ങൾ വരെ തൊഴുത്തിൽ നിരന്നു. അഖിൽ ശ്യാം ഡോക്ടറെ ശസ്ത്രക്രിയയിൽ സഹായിക്കാൻ സുഹൃത്തും സമീപത്തുള്ള ചെമ്മനാട് പഞ്ചായത്തിലെ വെറ്ററിനറി സർജനുമായ ഡോ. എ.എസ്. വിനീതും എത്തി. വലിയ മൃഗങ്ങളുടെ സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകളിൽ ടീം വർക്കിന് പ്രാധാന്യം ഏറെയുണ്ട്. പശുവിന്റെ ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം അണുവിമുക്തമാക്കുകയും അനസ്തീഷ്യ നൽകുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് തുടക്കമായി.

monster-calf-3
രണ്ടു തലയുമായി ജനിച്ച പശുക്കുട്ടി

പരമാവധി വേഗത്തിൽ വിജയകരമായി പൂർത്തിയാക്കിയ സിസേറിയൻ ശസ്ത്രക്രിയയ്ക്കൊടുവിൽ കിടാവിനെ പുറത്തെടുത്തപ്പോഴാണ് ജനിതകവൈകല്യം സംശയിച്ച കിടാവിന്റെ യഥാർഥ ചിത്രം വെളിപ്പെട്ടത്. പൂർണവളർച്ചയെത്തി കഴുത്തുകൾ ഒട്ടിചേർന്ന രണ്ട് തലകൾ കിടാവിനുണ്ടായിരുന്നെങ്കിലും ബാക്കിഭാഗം രണ്ട് കൈകളും രണ്ട് കാലുകളും ചേർന്ന ഒരൊറ്റ ഉടൽ മാത്രമായിരുന്നു. വെറ്ററിനറി സയൻസിൽ ഡൈസെഫാലസ് മോൺസ്റ്റർ കാഫ് (Dicephalus monster calf) എന്നറിയപ്പെടുന്ന അപൂർവ ജനിതകവൈകല്യമാണിത്. കിടാവിന്റെ ഭ്രൂണവളർച്ചയുടെ ആരംഭഘട്ടത്തിൽ സംഭവിക്കുന്ന തകരാറുകളാണ് പൊതുവെ ഈ രീതിയിലുള്ള ജനിതകവൈകല്യങ്ങൾക്ക് കാരണമാവുന്നത്. ഇത്തരം വൈകല്യത്തോടെ ജനിക്കുന്ന കിടാക്കൾ അധികസമയം ജീവിക്കില്ല. കിടാവ് മരണത്തിന് കീഴടങ്ങിയെങ്കിലും തള്ളപ്പശുവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലിനായി.  വിഷമപ്രസവത്തിന്റെയും ശസ്ത്രക്രിയയുടെയും വേദനയെല്ലാം മറന്ന് പശുവിപ്പോൾ സുഖമായിരിക്കുന്നു.  ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തര ചികിത്സയും പരിചരണവും പശുവിനുണ്ട്. തക്കസമയത്ത് എത്തി പശുവിന്റെ ജീവനും തന്റെ ജീവിതോപാധിയും കാത്ത ഡോക്ടമാരോടുള്ള സ്നേഹവും കടപ്പാടുമാണ്  ബേഡഡുക്ക ഇരഞ്ഞിപ്പുഴയിലെ ആ ക്ഷീരകർഷകന്റെ മനസ്സുനിറയെയിപ്പോൾ.

English summary: A Case of Rare Monstrosity in a Calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT