ADVERTISEMENT

1999ൽ എറണാകുളം ജില്ലയിലെ പിണ്ടിമന മൃഗാശുപത്രി വലിയ വരാന്തയൊക്കെ ഉള്ള ഒരു പഴയ ചായക്കട ആയിരുന്നു. ബസ് സ്റ്റോപ്പും അതുതന്നെ. തൊട്ടടുത്ത് കോ–ഓപ്പറേറ്റീവ് ബാങ്ക്. അവിടെയാണ് ഫോൺ ഉള്ളത്. എമർജൻസി കേസുകൾ, ഡോക്ടർ ഉണ്ടോ ഇല്ലയോ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക ഒക്കെ സെക്രട്ടറിയുടെ അഡീഷനൽ പണി ആയിരിക്കും. അന്നത്തെ സെക്രട്ടറി ബേബി ചേട്ടൻ വളരെ സന്തോഷത്തോടെ തന്നെ ഇതെല്ലാം ഭംഗിയായി നിർവഹിച്ചു വന്നിരുന്നു. നമ്മൾ മോശക്കാർ ആകാൻ പാടില്ലല്ലോ. നന്ദിസൂചകമായി മൃഗാശുപത്രി ജീവനക്കാർ ബാങ്കിന്റെ ചിട്ടികളിൽ ചേരും...

നാട്ടിൻപുറമാണ്. പച്ചയായ മനുഷ്യർ സ്നേഹിക്കാനും കരുതാനും മാത്രം അറിയുന്ന ജനം. അന്ന് ആശുപത്രിയുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ ആണ്. ഞായറെന്നോ തിങ്കളെന്നോ വിത്യാസമില്ല. എന്നും പള്ളിപ്പെരുന്നാള് തന്നെ. പെരുന്നാൾ കൊഴുപ്പിക്കാൻ അതിന്റെ ഇടയിൽ കൂടി യുവ ഡോകട്റെ കാണാൻ വരുന്ന കല്യാണ ബ്രോക്കർമാരും ഉണ്ടാകും.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ തുടങ്ങിയ പ്രസവക്കേസുമായി വിജയൻ ചേട്ടൻ രാവിലെ ആശുപത്രി തുറക്കും മുൻപേ ഹാജർ. കൂടെപ്പോയി പശുവിനെക്കണ്ടു. പ്രവസ വേദന തുടങ്ങിയിട്ട് ഏറെ നേരമായതിനാൽ പശു അവശയായിട്ടുണ്ട്. മരുന്നുകൾ ചെയ്ത് നോക്കി. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. കുഞ്ഞിന് ഇറങ്ങി വരാനുള്ള സ്ഥലം ഒട്ടും ഇല്ല. യൂട്രസ് തുറന്നിട്ടുണ്ടെങ്കിലും കുഞ്ഞ് തിങ്ങിയിരിക്കുന്നു. ടണലിൽ കുടുങ്ങിയ പോലെ ഉണ്ട്. ആൾക്ക് ജീവനുണ്ടെന്നുള്ളതാണ് ഒരാശ്വാസം. എങ്ങനെയും അമ്മയേയും കുഞ്ഞിനേയും രണ്ടാക്കിത്തരണേന്ന് വീട്ടുകാരും നാട്ടുകാരും. 

Read also: രാത്രിയോളം നീണ്ട സിസേറിയൻ: കുട്ടിയെ കാണാനും നക്കിത്തുടയ്ക്കാനുമുള്ള ആവേശമായിരുന്നു ആ മിണ്ടാപ്രാണിക്ക്

ഒന്നും നടക്കാതെ വന്നപ്പോൾ നിവൃത്തികെട്ട് അവസാനം സിസേറിയൻ തീരുമാനിച്ചു. സർജറി സെറ്റെടുക്കാൻ ഓട്ടോ തിരിച്ച് ആശുപത്രിയിലേക്ക്. തൊട്ടടുത്ത ഊഞ്ഞാപ്പാറ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. അൻവർ, ചെറുവട്ടൂരിലെ ഡോ. നവാസ് എന്നിവരുടെ ഓഫീസിനടുത്ത വീട്ടിലേക്ക് വിളിച്ച് നോക്കി. രാവിലെ അവരും ഫീൽഡിലാണ്. അവരെ അറിയിക്കാൻ ഏർപ്പാടൊക്കെ നാട്ടുകാരാണ്.

ഒറ്റയ്ക്കുള്ള ആദ്യത്തെ സിസേറിയനാണ്. ധൈര്യത്തിനായി സർജറി ടെക്സ്റ്റ് തുറന്ന് ഒന്നൂടെ വായിച്ചുറപ്പിച്ചു. ഒരു ധൈര്യത്തിന്, സർജറിയുടെ കുലപതി, ആരാധ്യനായ ജോർജ് സാർ സമ്മാനമായി തന്ന സർജിക്കൽ ബ്ലേഡ് കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തി. 

Read also: ‘പണ്ടം’ സർജറിക്കായി തുറന്ന ഡോക്ടർമാരും കണ്ടുനിന്നവരും ഞെട്ടി; നടത്തിയത് ഇരട്ട ശസ്ത്രക്രിയ 

ഒറ്റയ്ക്ക് സിസേറിയൻ ചെയ്യാൻ മുതിരരുതെന്ന ഇന്റേൺഷിപ്പ് ഓഫീസർ ഡോ. ഡബ്ല്യു.ജെ.ചെറിയാൻ സാറിന്റെ നിർദ്ദേശം കാറ്റിൽ പറത്തി കൊണ്ട്  സിസേറിയൻ ആരംഭിച്ചു. ഒപ്പം കൂട്ടാളികൾ ആയുള്ളത് അറ്റൻഡർ മോഹനൻ ചേട്ടനും  രുക്മിണി അമ്മയും. സിമന്റിട്ട മുറ്റം വൃത്തിയാക്കി എടുത്തു. അദ്ദാണ് തീയറ്റർ...

സിസേറിയൻ തുടങ്ങി കുട്ടിയെ പുറത്തെടുത്തതും വലിയൊരു ശബ്ദം. വെട്ടിയിട്ട പോലെ കുട്ടിയേ വാങ്ങിയ മോഹനൻ ചേട്ടൻ ബോധം കെട്ട് ദാണ്ടെ കിടക്കുന്നു നിലത്ത്. സിസേറിയൻ കഴിഞ്ഞ് തൊലി തുന്നിക്കെട്ടുമ്പോൾ പ്രതീക്ഷയുടെ ശുഭ സൈറണായി നവാസ് ഡോക്ടറുടെ ബൈക്കിന്റെ ശബ്ദം. ലീന എണീറ്റോളൂ ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്ന് ഡോ. അൻവർ പറയുന്നുണ്ട്. പക്ഷേ, എന്റെ കൈകളും ഞാനും മരവിച്ചിരുന്നു. റോബട്ടിനെ പോലെ സ്റ്റിഫായിപ്പോയ എന്നെ അവിടെ നിന്ന് മാറ്റി ബാക്കി സ്റ്റിച്ചിങ്ങും ബാക്കിയുള്ള കലാപരിപാടികളും അവർ തീർത്തു.

Read also: തക്കുവിന് കന്നിപ്രസവവേദന, മണിക്കൂറുകൾ വീട്ടുകാരുടെ കാത്തിരിപ്പ്, ഒടുവിൽ സംഭവിച്ചത് 

ഡോ. നവാസ് വന്നത് പായിപ്രയിൽ പശുവിനെ ചികിത്സിക്കുന്നിടത്ത് നിന്നുമാണെങ്കിൽ ഡോ. അൻവർ വന്നത് കുട്ടമ്പുഴയിൽ നിന്നും. കൂട്ടുകാരെപ്പോഴും അങ്ങനെയാണ് എന്തിനും ഏതിനും പാഞ്ഞെത്തും, ഏതറ്റം വരേയും ഒപ്പം ഉണ്ടാകും...

എന്തായാലും ഒറ്റയ്ക്കുള്ള സിസേറിയൻ  അതോടെ നിർത്തി. എപ്പോഴും ടീം വർക്കാണ് നല്ലത്. ഒരു ഡോക്ടർ  ബോധം കെട്ടാലും  കാര്യം നടക്കണമല്ലോ...

12 ആധുനിക മൊബൈൽ സർജറി യൂണിറ്റുകൾ ആണ് സംസ്ഥാനത്ത് വരാൻ പോകുന്നത്. ക്ഷീരകർഷകർക്ക് ആശ്വാസവും ക്ഷീരമേഖലയ്ക്ക് ഉണർവ്വും ഏകാൻ 24 സർജന്മാർ വരുന്നു എന്നു കേട്ടപ്പോൾ വെറുതെ പഴയ കാലം ഓർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com