ADVERTISEMENT

1. പഠന, പരിശീലനങ്ങളോ മുന്നൊരുക്കമോ ഇല്ലാതെ തോന്നിയ പോലെ തുടങ്ങുക
പരിഹാരം: കുടുംബാംഗങ്ങളോട് ചർച്ച ചെയ്ത്, വിദഗ്ധരുമായി കൂടിയാലോചിച്ച്, വിജയിച്ചതും പരാജയപ്പെട്ടതുമായ ഒരു ഡസൻ ഫാമുകൾ എങ്കിലും കണ്ടറിഞ്ഞിട്ടു വേണം സംരംഭം വേണമോയെന്നു തീരുമാനിക്കാന്‍. മൃഗസംര ക്ഷണവകുപ്പിന്റെ കീഴിലുള്ള ലൈവ്സ്റ്റോക്ക് ഫാം മാനേജ്മെന്റ്, ക്ഷീരവികസന വകുപ്പിന്റെ ഡെയറി ട്രെയിനിങ്, മിൽമയുടെ ട്രയിനിങ് കേന്ദ്രങ്ങൾ, വെറ്ററിനറി സർവകലാശാലയുടെ  സംരംഭകത്വ സഹായ സെൽ എന്നിവയുടെ പരിശീലനങ്ങളിൽ പങ്കെടുത്ത്, വിപണനസാധ്യതയും വിലയിരുത്തി ഏതു സംരംഭമാണ്  യോജ്യമെന്നു മനസ്സിലാക്കി ആസൂത്രണം ചെയ്യുക.

2. പ്രദേശത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങാത്ത സംരംഭങ്ങൾ തുടങ്ങുക
പരിഹാരം: 2 മഴക്കാലങ്ങൾ, കാലാവസ്ഥമാറ്റം, പ്രകൃതിക്ഷോഭങ്ങൾ എന്നിവ കണക്കിലെടുത്തും ഫാം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ, ജനസാന്ദ്രത, ജലലഭ്യത, മാലിന്യം കൈകാര്യം ചെയ്യാനുള്ള പുതു രീതികൾ എന്നിവ മനസ്സിലാക്കിയും തീരുമാനമെടുക്കുക.

pig-farm-1

3. ലൈസൻസ് ചട്ടങ്ങളും മറ്റും മനസ്സിലാക്കാതെ ഫാം തുടങ്ങുക
പരിഹാരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു ലൈവ്സ്റ്റോക്ക് ഫാം ലൈസൻസ് നേടുന്നതിനു‌ള്ള വ്യവസ്ഥകൾ, ഫാം ഷെഡ് നിർമാണത്തിനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് നിബന്ധനകൾ, ഭക്ഷ്യസുരക്ഷാനിയമങ്ങൾ എന്നിവ മനസ്സിലാക്കി ഷെഡ്/കൂട് നിർമിക്കുക.

4. അത്യാവശ്യമല്ലാത്ത വലിയ മുതൽമുടക്കിനു തുടക്കത്തിൽതന്നെ മുതിരുക
പരിഹാരം: മൃഗസംരക്ഷണഫാമുകളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളൊന്നും ആവശ്യമില്ല. 50,000 രൂപ മുടക്കിയ ഷെഡിൽനിന്നും 5 ലക്ഷം മുടക്കിയ കെട്ടിടത്തിൽനിന്നും ലഭിക്കുന്നത് ഒരേ വരുമാനമെങ്കിൽ പണം വൃഥാ മുടക്കരുത്. കാറ്റും വെയിലും കയറിയിറങ്ങുന്ന പ്രകൃതിസൗഹൃദതൊഴുത്തുകളാണ് പഥ്യം. യൂറോപ്പിലും വിദേശത്തും കണ്ടു പഠിച്ചതും യൂട്യൂബ് ചാനലുകളിൽ കണ്ടതും അന്ധമായി അനുകരിക്കരുത്.

5. വിപണനസാധ്യത നോക്കാതെ ഉൽപാദനം ആരംഭിച്ച ശേഷം വിപണി തേടുക
പരിഹാരം: പാൽ, മുട്ട, ഇറച്ചി, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ പുതിയകാലത്തെ വിപണന സാധ്യത പഠിക്കുക. ക്ഷീരസംഘങ്ങളുമായി സഹകരിച്ച് ക്ഷേമനിധി ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.

6. നൂതന സാങ്കേതികവിദ്യകളെയും പുത്തൻ പ്രവണതകളെയും പറ്റിയുള്ള പരിചയക്കുറവ്
പരിഹാരം:
കോയമ്പത്തൂരിൽ വർഷം തോറും നടക്കുന്ന മെഗാ മേളയുൾപ്പെടെയുള്ള കാർഷികമേളകൾ കണ്ട് ഏറ്റവും നവീന യന്ത്രസംവിധാനങ്ങൾ, സെൻസറുകൾ, ഓട്ടമാറ്റിക് ഫാം സംവിധാനങ്ങള്‍, കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകൾ എന്നിവയെക്കുറിച്ചു മനസ്സിലാക്കി, യോജ്യമായവ സ്വീകരിക്കുക.

ചിത്രത്തിന് കടപ്പാട്: വിപിൻ പൗലോസ്, മാനന്തവാടി, വയനാട്
ചിത്രത്തിന് കടപ്പാട്: വിപിൻ പൗലോസ്, മാനന്തവാടി, വയനാട്

7. മികച്ച ജനുസ്സുകൾ, ശാസ്ത്രീയ പ്രജനനം, ഗുണമേന്മയുള്ള തീറ്റ എന്നിവയെപ്പറ്റിയുള്ള അറിവില്ലായ്മ
പരിഹാരം:
കന്നുകാലിച്ചന്തകളിൽനിന്നും ഫാമുകളിൽനിന്നും തള്ളുന്ന ഉരുക്കളെ വാങ്ങുന്നതിനു പകരം മുന്തിയ ഉൽപാദനക്ഷമതയും രോഗപ്രതിരോധശേഷിയും കാലാവസ്ഥമാറ്റം താങ്ങാൻ കരുത്തുമുള്ളവയെ വാങ്ങുക. ലിംഗനിർണയം നടത്തിയ ബീജം എത്തിച്ചു തരുന്ന ഏജൻസികൾ, ഗർഭനിർണയത്തിനുള്ള പുതുരീതികൾ എന്നിവയും അവലംബിക്കാം. ചെലവു കുറഞ്ഞ തീറ്റകളെപ്പറ്റിയും തീറ്റക്രമത്തെപ്പറ്റിയും മനസ്സിലാക്കുക. ഫാക്ടറിത്തീറ്റകളെ മാത്രം ആശ്രയിക്കാതിരിക്കുക.

8. സർക്കാർ സഹായങ്ങൾ, സബ്സിഡികൾ എന്നിവയെപ്പറ്റി ധാരണയില്ലായ്മ
പരിഹാരം:
ഫാം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ, മിൽമ, നോർക്ക, പൗൾട്രി വികസന കോർപറേഷൻ, നബാർഡ് എന്നിവയെല്ലാം നൽകുന്ന ധനസഹായങ്ങളെപ്പറ്റി ഫാം വിദഗ്ധര്‍, മൃഗാശുപത്രി, ക്ഷീരവികസന ഓഫിസ്, ഫാം സംരംഭക കൂട്ടായ്മ എന്നിവിടങ്ങളിൽനിന്നെല്ലാം വിവരങ്ങൾ തേടുക. കാർഷിക പ്രസിദ്ധീകരണങ്ങളും ഇക്കാര്യങ്ങൾ അറിയിക്കുന്നുണ്ട്.  ഇവ തുടർച്ചയായി വായിച്ച് അറിവു നേടുക. ഈ പ്രസിദ്ധീകരണങ്ങളിലെ പരസ്യങ്ങളും പുതിയ അറിവു പകരും.  

9. പരിചരണം, രോഗനിയന്ത്രണം എന്നിവയിലെ ശ്രദ്ധയില്ലായ്മ
പരിഹാരം:
സമീപത്തെ മൃഗാശുപത്രി, വെറ്ററിനറി സബ്സെന്റർ, റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഉപദേശം തേടുകയും ചെയ്യുക.

10. വിദഗ്ധ തൊഴിലാളികളെ നേടാനും നിലനിർത്തുവാനും കഴിയാതെ വരുക
പരിഹാരം:
ഉടമയല്ല, തൊഴിലാളികളാണ് 24 മണിക്കൂറും ഫാമിലെ ഉരുക്കളെയും പ്രവർത്തനങ്ങളെയും കൈകാര്യം ചെയ്യുന്നത്. രോഗാരംഭം ഉൾപ്പെടെ ഒരോ കാര്യവും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനും പ്രതിരോധിക്കാനും അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com