ADVERTISEMENT

വേനല്‍ക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ മുഖ്യമാണ് കോഴിവസന്തയും കോഴിവസൂരിയും കണ്ണുചീയല്‍ രോഗവും ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗവും. കൂടിന്റെ ഒരു മൂലയില്‍ കൂട്ടംകൂടി തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, ധാരാളം  വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, വെള്ളകലര്‍ന്ന വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധമൂലമുണ്ടാകുന്ന കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റു ഒന്നു മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിവിധ ലക്ഷണങ്ങള്‍ വിവിധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. രോഗബാധയേറ്റ കോഴികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് മലിനമായ കുടിവെള്ളം, തീറ്റവസ്തുക്കള്‍ എന്നിവയിലൂടെയും, വായുവിലൂടെയും വസന്ത രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. തീവ്രത കൂടിയ വൈറസ് ബാധയില്‍ രണ്ടുമൂന്നു ദിവസത്തിനകം മരണം സംഭവിക്കും. പച്ച കലര്‍ന്ന വയറിളക്കം, കണ്ണുകളില്‍ നിന്നും, മൂക്കില്‍ നിന്നും നീരൊലിപ്പ്, പോളവീക്കം, ( കണ്‍ജങ്റ്റിവൈറ്റീസ്), ആയാസപ്പെട്ടുള്ള  ശ്വസനം എന്നിവയാണ്  ബാക്ടീരിയകള്‍  കാരണമായുണ്ടാവുന്ന ഓര്‍ണിത്തോസിസ് അഥവാ കണ്ണുചീയല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്ത് ചീയുന്നതായും കാണാം. പക്ഷികള്‍ തമ്മിലുള്ള  സമ്പര്‍ക്കത്തിലൂടെയും വായുവിലൂടെയും രോഗം പകരും.

വേനല്‍ കാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രധാന വൈറസ് രോഗമാണ് കോഴികളിലെ വസൂരി രോഗം. ഒരുതരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം  അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളില്‍ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടു കൂടിയ വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകള്‍ കാരണം ഭക്ഷണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. പ്രധാനമായും 3-6 ആഴ്ച പ്രായമുള്ള ബ്രോയ്‌ലര്‍ കോഴികളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഗുംബാറോ അഥവാ ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗം. പക്ഷികള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന അവയവങ്ങളെയും, കോശങ്ങളെയും  നശിപ്പിക്കുന്ന ഈ രോഗബാധയേറ്റാല്‍ മറ്റു പാര്‍ശ്വാണുബാധകള്‍ക്കും  സാധ്യതയേറെയാണ്. പക്ഷികളിലെ മരണ നിരക്ക് 70% വരെയാണ്. ഗുംബാറോ രോഗം പിടിപെട്ടാല്‍ പക്ഷികളിലെ മരണ നിരക്ക് 70% വരെയാകും.

കോഴിവസന്ത, കോഴിവസൂരിയടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ട്. ഗുംബാറോ രോഗം, വസൂരി രോഗം, കോഴിവസന്തയടക്കമുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായതിനാല്‍ മുന്‍കൂട്ടി കുത്തിവയ്പ്പുകള്‍ എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. നാടന്‍ കോഴികള്‍ക്കും ജൈവരീതിയിൽ അഴിച്ച് വിട്ട് വളർത്തുന്ന കോഴികക്കുമെല്ലാം വാക്സീൻ നൽകണം. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5-7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആദ്യ പ്രതിരോധ വാക്സീൻ നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ ബൂസ്റ്റര്‍ വാക്സീൻ നൽകണം. കോഴിവസന്ത തടയാനുള്ള അടുത്ത  വാക്സീൻ മുട്ടക്കോഴികള്‍ക്ക് 8 ആഴ്ചയും, 16 ആഴ്ചയും 40 ആഴ്ചയും പ്രായമെത്തുമ്പോൾ ത്വക്കിനടിയിൽ കുത്തിവയ്പായി നല്‍കണം. രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ആറു മാസം കൂടുമ്പോള്‍ കോഴികൾക്കും സുരക്ഷിതമായി നൽകാവുന്നതാണ്. ആദ്യ തവണ തുള്ളിമരുന്നായി എഫ്/ലസോട്ട മരുന്നും പിന്നീട് ചിറകിലെ തൊലിക്കടിയില്‍ കുത്തിവയ്പ്പായി ആര്‍ഡികെ  മരുന്നുമാണ് നല്‍കേണ്ടത്. കോഴിവസന്ത തടയാൻ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഘട്ടം ഘട്ടമായി നൽകുന്ന വീര്യം കുറഞ്ഞ എഫ് / ലസോട്ട തുടങ്ങിയ വാക്സിനുകൾ കൃത്യമായി ലഭിക്കാത്ത കോഴികളുണ്ടാവാം. ഈ കോഴികൾക്ക്  8, 16   ആഴ്ച പ്രായമെത്തുമ്പോൾ നൽകുന്ന ആര്‍2ബി  / ആർഡികെ കുത്തിവയ്പുകൾ നേരിട്ട് നൽകരുത്. ചെറുപ്രായത്തിൽ വാക്സിനുകൾ നൽകാത്തതും നൽകിയതായി ഉറപ്പില്ലാത്തതുമായ കോഴികൾക്ക് ആദ്യ ഘട്ടത്തിൽ ലസോട്ട വാക്സീൻ നൽകണം. ഇതിന് ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ആര്‍2ബി / ആർഡികെ വാക്സീൻ കുത്തിവയ്പായി നൽകുന്നതാണ് അഭികാമ്യം. ലസോട്ട വാക്‌സീൻ ഏതു പ്രായത്തിലുള്ള കോഴികൾക്കും സുരക്ഷിതമായി നൽകാം. കോഴിവസൂരി അഥവാ ഫൗൾ പോക്സ് തടയാനുള്ള വാക്സീൻ 6 - 8 ആഴ്ചയിലും 18-20 ആഴ്ച പ്രായത്തിലും കോഴികൾക്ക് നൽകാം. കോഴിവസന്ത, കോഴിവസൂരി വാക്സിനുകൾ സർക്കാർ മൃഗാശുപത്രികൾ വഴി ലഭ്യമാക്കുന്നുണ്ട്. കോഴികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകളും വിരമരുന്നുകളും  നല്‍കുന്നത് അതിരാവിലെയോ വൈകുന്നേരമോ ആയി ക്രമീകരിക്കണം.  

പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി  വർധിപ്പിക്കാന്‍ ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍ എന്നിവയും നല്‍കാം. ഓര്‍ണിത്തോസിസ് രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകള്‍ ബോറിക് ആസിഡിന്റെ നേര്‍പ്പിച്ച ലായനി ഉപയോഗിച്ച് കഴുകി ആന്റിബയോട്ടിക് ലേപനങ്ങള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രയോഗിക്കുന്നത് ഫലപ്രദമാണ്. കോഴിപ്പേനടക്കമുള്ള ബാഹ്യ പരാദങ്ങള്‍ക്ക് വേനലില്‍ സാധ്യത കൂടും. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ബാഹ്യപരാദനാശിനികള്‍ പ്രയോഗിക്കണം. തീറ്റകള്‍ ഒരാഴ്ചയിലധികം വാങ്ങി സൂക്ഷിച്ച് വെച്ച്  ഉപയോഗിക്കുന്നത് പൂപ്പല്‍ബാധയ്ക്ക് സാധ്യത ഉയര്‍ത്തും. തീറ്റവസ്തുക്കള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തീറ്റസാധനങ്ങളില്‍ പൂപ്പല്‍ ബാധയേല്‍ക്കാതെ കരുതുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com