ADVERTISEMENT

അധ്യായം: അഞ്ച് 

തുരുത്തിക്കാടിന്റെ പച്ചതുരുത്തിനുള്ളിൽ ആകാശം മുട്ടെ വളർന്നുപൊങ്ങിയ ആഞ്ഞിലിമരത്തിന്റെ കൊമ്പുകളിൽ തോരണങ്ങൾ എന്ന പോലെ തേനീച്ച കൂടുകൾ തൂങ്ങി നിന്നിരുന്നു. കൊളാവിക്കടപ്പുറത്തെ ചവോക്ക് മരക്കൂട്ടങ്ങൾക്ക് കാറ്റ് പിടിച്ചപോലെ തേനീച്ച കൂടിനു ചുറ്റും വലിയൊരു മുരൾച്ച കാട്ടുപാട്ടായി മൂളി. കൂറ്റനൊരു തേനീച്ച കൂടിന് സമീപം, മരകൊമ്പിലിരുന്ന് ചകിരിയും നനഞ്ഞ ഇലകളും പുകച്ച് തേനീച്ചകളെ കൂട്ടിൽ നിന്നും പുറത്തേക്ക് പറത്തുകയായിരുന്നു ചെമ്പൻ. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈച്ചകൾ കൂട്ടമായി വന്ന് കുത്തി പരിപ്പെടുത്തുകളയും. പക്ഷേ ചെമ്പന് ഇത് പുതുമയുള്ള കാര്യമല്ല.

കുട്ടിയായിരിക്കുമ്പോൾതന്നെ മാനം മുട്ടുന്ന മരങ്ങളിൽ കയറി എത്ര തേനെടുത്തിരിക്കുന്നു. എത്ര കാട്ടുപഴങ്ങൾ പറിച്ചിരിക്കുന്നു. കട്ടപ്പുകയുടെ ഗന്ധമേറ്റ് ശ്വാസം കിട്ടാതെയായപ്പോൾ ഒരു വിധം ഈച്ചകളെല്ലാം കൂട്ടിൽ നിന്ന് പുറത്തേക്കൊഴുകി. ചെമ്പന്‍ തോളത്ത് ചുറ്റി വെച്ച കാട്ടുവള്ളിയെടുത്ത് തേൻ പലക കുരുക്കിട്ട് കെട്ടിവെച്ചു. പിന്നെ അരയില്‍ നിന്ന് ഇരുമ്പായുധം വലിച്ചെടുത്ത് തേൻ പലക അടർത്തിമാറ്റാനായി മുന്നോട്ടായുമ്പോഴാണ് ഒരു നിലവിളി മുഴങ്ങിയെത്തിയത്.

കാരിരുമ്പിന്റെ കരുത്തുള്ള ചെമ്പൻ കാതോർത്തു. ഒരു പെൺശബ്ദമാണല്ലോ കേട്ടത്. ആ നിലവിളിയുടെ പ്രതിധ്വനി കാടേറ്റു പാടി. ചെമ്പൻ താഴേക്കു നോക്കി. അങ്ങ് താഴെ കുറ്റിച്ചെടികളും ചെറുമരങ്ങളുടെ ശിഖരതലപ്പുകളും പന്തലു വിരിച്ചിരിക്കുന്നു.

പെട്ടെന്ന് ആ നിലവിളി ഒരിക്കൽ കൂടി കാടിനെ കുലുക്കിയുണർത്തി. ദിക്കറിഞ്ഞ ചെമ്പന്റെ മിഴികൾ കൊമ്പൊടിഞ്ഞു വീണ് വാടിക്കരിഞ്ഞ മുൾക്കൊടിക്കൂട്ടങ്ങൾക്കിടയിലേക്ക് തറഞ്ഞു വീണു. ചവേലാക്ഷി പക്ഷികൾ കൂട്ടത്തോടെ കരഞ്ഞു പറക്കുന്നതിനിടയിൽ, കാട്ടുപുലിക്ക് മുന്നിലകപ്പെട്ട പെൺകുട്ടിയെ ചെമ്പൻ മരച്ചില്ലകൾക്കിടയിലൂടെ കണ്ടു. ഒരു നിമിഷം. ചെമ്പനൊരു കാറ്റായി. മരക്കൊമ്പുകളെ ചുഴറ്റിയെറിയുന്ന ചുഴലിക്കാറ്റ്. ആ കാറ്റിൽ കൊമ്പുലഞ്ഞ് കാട്ടുപഴങ്ങൾ പൊഴിഞ്ഞടർന്നു. പൂമരകൊമ്പുകളിൽ നിന്ന് പൂമഴ പെയ്തു.

കാട്ടുവള്ളിയിൽ ഊഴലാടി വന്ന ചെമ്പന്റെ കരുത്തുറ്റ ചവിട്ടേറ്റ് കുതിച്ചു ചാടിയ കാട്ടുപുലി മുൾക്കാട്ടിലേക്ക് തെറിച്ചു വീണു. പേടിച്ചരണ്ട് ബോധം പോകാറായ ചിരുതയ്ക്ക് മുന്നിൽ വന്മരം പോലെ ചെമ്പൻ നിന്നു. പിടഞ്ഞെഴുന്നേറ്റ കാട്ടുപുലി വന്യമായ ക്രോധത്തോടെ ചെമ്പനെ നോക്കി. വാ പിളർത്തി മുരണ്ടു. ചെമ്പൻ അരയിൽ തിരുകി വെച്ച ഇരുമ്പായുധം ഇടതുകൈയ്യിലെടുത്തു. ചിരുതയുടെ കൈയ്യിൽ നിന്ന് താഴെ വീണു കിടന്ന കാട്ടുമുളം കമ്പ് വലതു കൈയ്യിലെടുത്തു പിടിച്ചു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

പുലിയൊന്ന് പതുങ്ങി. പിന്നെ കരിയിലകൾ പിന്നിലേക്ക് പറപ്പിച്ച, വല്ലാത്തൊരു മുരൾച്ചയോടെ ഒരു കൊടുങ്കാറ്റുപോലെ ചെമ്പനു നേരെ കുതിച്ചു. ചിരുത നിലവിളിയോടെ കണ്ണടച്ചു. ചെമ്പനൊന്നു മലക്കം മറിഞ്ഞു. കൂർത്തു കിടന്ന കാട്ടുമുളം കമ്പിന്റെ അറ്റം കാട്ടുപുലിയുടെ ഇടതുചെവിയുടെ താഴെ മർമ്മസ്ഥാനത്ത് കുത്തിയിറങ്ങി. ഒരു പിടച്ചിലോടെ പുലി നിലത്തു വീണു. ചെമ്പന്റെ കൈയ്യിലെ മുളവ‍ടി വീണ്ടും ഉയർന്നു താണു. പരിക്കേറ്റ പുലി പ്രാണനും കൊണ്ട് തിരിഞ്ഞോടി. കാട്ടുപുല്ലുകളുടെ ഉള്ളുലച്ചു കൊണ്ട് പുലി അപ്രത്യക്ഷമായി.

ചിരുതയ്ക്ക് ശ്വാസം നേരെ വീണു. തന്റെ പ്രാണൻ രക്ഷിച്ച യോദ്ധാവിനെ നന്ദിയോടെ ചിരുത നോക്കി. ചെമ്പന്റെയും ചിരുതയുടെയും കണ്ണുകൾ ഇടഞ്ഞു. കാരിരുമ്പു പോലെ കരുത്തുറ്റ ചെമ്പന്‍ പെരുമാൾക്കാവിലെ ക്ഷേത്ര ചുമരിൽ ഏതോ കാലത്ത് അജ്ഞാതനായ ശിൽപി കൊത്തിവെച്ച വടിവൊത്ത പുരുഷ ശിൽപമാണ് ചിരുതയുടെ മനസ്സിലേക്ക് ഓടി വന്നത്.

പുലിയെ കണ്ട് ഭയന്ന് മാറിയപ്പോൾ തന്റെ മേൽമുണ്ട് മുൾചെടികൂട്ടങ്ങൾ പിടിച്ചു വെച്ചത് ചിരുത അറിഞ്ഞിരുന്നില്ല. എണ്ണമയത്തിൽ പറ്റിച്ചേർന്ന ഒറ്റമുണ്ടിൽ ചിരുത നിറഞ്ഞു നിന്നു. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന ദേവകന്യകയെ പോലെയാണ് ചെമ്പന് തോന്നിയത്. ഇത്രയും അഴകുള്ള പെണ്ണിനെ ചെമ്പൻ ആദ്യമായി കാണുകയായിരുന്നു.

കലമാനിന്റേതു പോലുള്ള ചിരുതയുടെ മിഴികളിൽ നിന്നും കണ്ണെടുക്കാൻ അവന് തോന്നിയതേയില്ല. തുരുത്തി പാടത്തു നിന്നും ഒഴുകി വന്ന കുളിര്‍ന്ന കാറ്റ് കാട്ടു പുൽച്ചെടികളെ ഇക്കിളിപ്പെടുത്തി കടന്നു പോയി. ആ തെന്നലിൽ മുൾച്ചെടിയിൽ കുടുങ്ങിപ്പോയ ചിരുതയുടെ മേൽമുണ്ട് കൊടിക്കൂറപോലെ പാറി പറന്നു. സ്ഥലകാല ബോധം വന്ന ചിരുത മുൾച്ചെടി പടർപ്പിൽ നിന്നും മേൽമുണ്ട് വലിച്ചെടുത്ത് മേനി മൂടി. തണ്ടൊടിഞ്ഞ താമരമൊട്ടിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ, നാണം പൂത്തുവിടർന്ന അവളുടെ മുഖം ഗൗരവം കൊണ്ട് തുടുത്തു. ചുവന്ന പൂക്കൾ വിടർന്നു നിൽക്കുന്ന കാട്ടുചെടിക്കൂട്ടങ്ങൾക്കിടയിൽ നിന്നും വിഷത്താളിയിലകൾ ശ്രദ്ധയോടെ പറിക്കുമ്പോൾ ചെമ്പന്റെ ചോദ്യങ്ങൾക്ക് അവൾ ഉത്തരമേകി.

വിഷമേറ്റ് മരണാസന്നയായി കിടക്കുന്ന കുട്ടിയെക്കുറിച്ചറിഞ്ഞപ്പോൾ ചെമ്പന്റെ മനസ്സും നൊന്തു. വിഷത്താളി പറിക്കാൻ ചിരുതയോടൊപ്പം ചെമ്പനും കൂടെ കൂടി. തിരിച്ച് ഇല്ലത്തേക്ക് നടക്കുമ്പോൾ ചിരുത ചെമ്പനെ ഒന്നുകൂടി നോക്കി. കുട്ടിയുടെ ചികിത്സയിൽ ചെമ്പനും കൂടെയുണ്ടാകുന്നത് നല്ലതാണെന്ന് അവൾക്ക് തോന്നി. പക്ഷേ എങ്ങനെ ചോദിക്കും. ചെമ്പൻ ആരെന്നോ ജാതിയേതെന്നോ എവിടുത്തുകാരനാണെന്നോ അറിയില്ല.

"ആ കുട്ടിയെ എനിക്കുമൊന്ന് കാണാനാകുമോ?" ചിരുതയുടെ മാനസമറിഞ്ഞതുപോലെ ചെമ്പൻ ചോദിച്ചു. തുരുത്തി പാടത്തിന്റെ നടുവിലൂടെ വിഷത്താളിയിലകൾ കൈയ്യിലേന്തി വേഗത്തിൽ നടന്നു പോകുന്ന ചിരുതയെയും ചെമ്പനെയും നോക്കി പൂവാലിപ്പശു ഉറക്കെ കരഞ്ഞു.

ഇല്ലത്തെത്തുമ്പോൾ കുട്ടിയെ മടിയിൽ കിടത്തി ആ കിടാത്തി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടെ അവന്റെ നെറ്റിയിലും കവിളിലും മാറത്തും ഉമ്മകൾ കൊണ്ട് മൂടുന്നുണ്ട്. അച്ഛനാകട്ടെ കല്ലുരലിൽ ഔഷധക്കൂട്ട് യാന്ത്രികമായി അരച്ചുകൊണ്ടേയിരുന്നു. ഔഷധക്കൂട്ട് നെയ്യ് പോലെ അരഞ്ഞിരിക്കുന്നു. ചിരുത വിഷത്താളി കഴുകി അരകല്ലിൽ അരച്ചെടുത്ത് ഔഷധക്കൂട്ടിൽ ചേർത്തിളക്കി. കുഴമ്പു രൂപത്തിലുള്ള മിശ്രിതം മുറിപ്പാടിലും കാൽമുട്ടുവരെയും അവൾ തേച്ചു പിടിപ്പിച്ചു. ചെറുവിരല്‍ അളവിൽ പശുവിൻ നെയ്യും ഔഷധക്കൂട്ടും തുല്യമെടുത്ത് ചേർത്തിളക്കി കുട്ടിയുടെ വായിൽ ശ്രദ്ധയോടെ ഒഴിച്ചു കൊടുത്തു.

അൽപസമയം വായിൽ തളം കെട്ടി നിന്ന മരുന്ന് അൽപാൽപമായി അന്നനാളത്തിലേക്ക് കിനിഞ്ഞിറങ്ങി. അവന്റെ കൈപ്പത്തിയും കാല്‍പാദവും തിരുമ്മി ചിരുത ചൂടുപിടിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ കുലുക്കി വിളിച്ചു. കൺപോളകൾ തുറന്നു നോക്കി. നാഡീസ്പന്ദനം അളന്നു നോക്കി. അത് നേർത്തു നേർത്തു പോയിരിക്കുന്നു. അവന്റെ വലതുകൈ ഉയർത്തി പതുക്കെ താഴേക്കിട്ടു. വെട്ടേറ്റ വാഴയില പോലെ കൈ താഴേക്ക് പതിച്ചു. ചിരുതയ്ക്ക് കരച്ചിൽ വന്നു. ഇനിയെന്തു ചെയ്യണമെന്നറിയാതെ, വിതുമ്പലോടെ അവള്‍ ചെമ്പനെ നോക്കി. ചിരുതയുടെ നിസ്സഹായത മനസ്സിലായിട്ടാകണം; ആ അമ്മയുടെ കരച്ചിലിന് ആക്കം കൂടി.

(തുടരും)

English Summary:

E-novel Chandravimukhi written by Bajith CV chapter five

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com