ADVERTISEMENT

എംഎയ്ക്ക് ഒന്നാം റാങ്ക് നേടിയെങ്കിലും ജോലി ലഭിക്കാതെ അലഞ്ഞി‌ട്ടുണ്ട് കുഞ്ഞാമൻ. പാലക്കാട്ട് ഒരു സ്വകാര്യസ്ഥാപനത്തിൽ കുറച്ചു നാൾ പഠിപ്പിച്ച ശേഷം രാജിവച്ചു. ബസിൽ വീട്ടിലേക്കു മടങ്ങുമ്പോൾ, പറളിയിൽ ഇറങ്ങി. പ്രീ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച വി.കെ.കൃഷ്ണൻ എന്നയാളെ കണ്ടു. അദ്ദഹം അവിടെ പാരലൽ കോളജ് നടത്തുകയാണ്. കുഞ്ഞാമനു ഭക്ഷണം വാങ്ങിക്കൊടുത്തു. വിശപ്പടങ്ങിയപ്പോൾ കുഞ്ഞാമൻ സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ച കവർ പുറത്തെടുത്തു. കൃഷ്ണൻ മാഷോട് തീപ്പെട്ടി വാങ്ങി അവ ഒന്നൊന്നായി കത്തിക്കാൻ തുടങ്ങി. 

എന്താണു കാണിക്കുന്നതെന്നു ചോദിച്ച് കൃഷ്ണൻ മാഷ് സർട്ടിഫിക്കറ്റുകൾ പിടിച്ചുവാങ്ങി. 

മാഷേ, ഒരു ചായയ്ക്കു പോലും ഈ സർട്ടിഫിക്കറ്റുകൾ എനിക്ക് ഉപകരിക്കുന്നില്ല. എനിക്കിതു കത്തിക്കണം: ഹതാശനായി കുഞ്ഞാമൻ പറഞ്ഞു. 

മാഷ് എന്താണു കാണിക്കുന്നത്. അടുത്ത തലമുറയ്ക്കു വരെ പ്രോത്സാഹനമാകേണ്ട രേഖകളാണിത്. വീട്ടിൽ പോയി അമ്മയ്ക്കു മരുന്നു വാങ്ങിക്കൊടുത്തിട്ട് തിരിച്ചുവരൂ. ഇവിടെ കുറച്ചുനാൾ പഠിപ്പിക്കാം. 

അങ്ങനെ അവിടെ കുറച്ചുനാൾ പഠിപ്പിച്ചു. പിന്നീട് സർട്ടിഫിക്കറ്റുകളുടെ മൂല്യം കൊണ്ടും സ്വന്തം കഴിവു കൊണ്ടും കുഞ്ഞാമൻ ഉന്നതങ്ങളിലെത്തി. എന്നാൽ, സ്വന്തം ഉയർച്ച മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദാരിദ്ര്യവും കഷ്ടപ്പാടും തുടരുകയും ജാതിവിവേചനവും അസമത്വവും അവസാനിക്കിതിരിക്കുകയും ചെയ്യുന്ന സമൂഹം അദ്ദേഹത്തെ നിരന്തരം അസ്വസ്ഥനാക്കി. പാവപ്പെട്ടവരെ വോട്ട് ബാങ്ക് മാത്രമായി കാണുകയും അവരു‌ടെ പിന്നാക്കാവസ്ഥ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടി പ്രവർത്തനങ്ങൾ രോഷാകുലനാക്കി. എതിർപ്പിലൂടെയാണ് അദ്ദേഹം വളർന്നത്. എതിർപ്പിലൂടെ ജീവിച്ചു. ഇപ്പോൾ എതിർപ്പിലൂടെ തന്നെ മടങ്ങുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തിന് സ്വയം അടിവരയിട്ടുകൊണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ പഠന പുസ്തകങ്ങളും എതിര് എന്ന ജീവിത കഥയും ബാക്കിയാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെയും ഒരു പാഠപുസ്തകമായി അവശേഷിക്കുന്നു. അതു വായിക്കാനും പഠിക്കാനുമുള്ള ബാധ്യത സമൂഹത്തിനുണ്ട്. 

ethiru-kunhaman

ജനിച്ചു വളർന്ന സമൂഹം തനിക്കു തന്നത് 5 കാര്യങ്ങളാണെന്ന് കുഞ്ഞാമൻ പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യം. ഭയം. അപകർഷതാബോധം. ആത്മവിശ്വാസമില്ലായ്മ. ധൈര്യമില്ലായ്മ. പഠിച്ച് ജോലി കിട്ടി കുഞ്ഞാമൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തനായി. സാമ്പത്തികമായി സ്വതന്ത്രനായി. ധാരാളം എഴുതുന്നു. എഴുതുന്നത് ആളുകൾ ശ്രദ്ധിക്കുന്നു. എന്നാൽ പൈതൃകമായി ലഭിച്ച അപകർഷതാബോധത്തിൽ നിന്നും ധൈര്യമില്ലായ്മയിൽ നിന്നും ഒരിക്കലും മുക്തനാകാൻ കഴിഞ്ഞില്ല. ജീവിതാവസ്ഥകൾ മാറുന്നതിനു മുമ്പ് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ എന്നും അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. 

കുട്ടിക്കാലത്ത് കുഞ്ഞാമന്റെ കുടുംബത്തെ നിയന്ത്രിച്ചിരുന്നത് ജൻമിയായിരുന്നു. അദ്ദേഹം വിരമിച്ച ആർമി മേജറാണ്. ധാരാളം കത്ത് വരും. ഒരു മണിക്ക് സ്കൂൾ വിട്ടാൽ, പോസ്റ്റ് ഓഫിസിൽ ചെന്ന് കത്തുകൾ ശേഖരിച്ച് ജൻമിക്കു കൊണ്ടുപോയി കൊടുക്കണം. അപ്പോൾ കുറച്ചു കഞ്ഞി കിട്ടും. അതു കഴിച്ചാണു വയറു നിറയ്ക്കുക. ജൻമിയുടെ കോമ്പൗണ്ടിൽ എത്തുന്നതിനു മുമ്പ് ഷർട്ട് ഊരണം. മുടി ചിന്നിച്ചിതറണം. 1957 നു ശേഷമുള്ള അവസ്ഥയാണിത്. കേരളം രാഷ്ട്രീയമായും സാമൂഹികമായും ഏറെ പുരോഗതി പ്രാപിച്ചതിനു ശേഷമുള്ള സാമൂഹിക സാഹചര്യം. 

Dr. M.Kunhaman

2006 ൽ കുഞ്ഞാമൻ മഹാരാഷ്ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ ഒട്ടേറെ കുട്ടികൾ അവിടെ പഠിക്കുന്നുണ്ടായിരുന്നു. പലരും കുഞ്ഞാമന്റെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. വീട്ടിലെ ദാരിദ്ര്യം. സമൂഹത്തിലെ അടിച്ചമർത്തൽ. ഒരിക്കൽ ഒരു പെൺകുട്ടി കരഞ്ഞു പറഞ്ഞു: 

സർ, കാമ്പസിൽ നല്ല ഭക്ഷണം കിട്ടുന്നുണ്ട്. പക്ഷേ, കഴിക്കുമ്പോൾ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. വീട്ടുജോലിക്കാരായ അമ്മയും രണ്ട് അനുജത്തിമാരും ഇപ്പോഴും ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയാണ്... അത് ആ കുട്ടിയുടെ മാത്രം അനുഭവമല്ല. കുഞ്ഞാമൻ പറയുന്നു: 

ആ കരച്ചിൽ എനിക്ക് ഏറ്റുവാങ്ങാൻ കഴിയും. തൊണ്ടയിൽ കുരുങ്ങിയ വിങ്ങലിന്റെ വേവ് രുചിക്കാൻ കഴിയും. കാരണം, ഞാനും ഏറെ കരഞ്ഞിട്ടുള്ള ആളാണ്. ഏറെ ചിരിച്ച ആളല്ല.

ethiru-book

നാലു വർഷം മുമ്പ് ഫെയ്സ്ബുക്കിൽ കുഞ്ഞാമൻ എഴുതി: 

എന്റെ രണ്ടു കുട്ടികൾ വാളയാറിൽ കൊല്ലപ്പെട്ടിരിക്കുന്നു. എന്റെ മകൾ ചെന്നൈ ഐഐടിയിൽ കൊല്ലപ്പെട്ടു. വേദനിക്കുന്ന അവരുടെ മാതാപിതാക്കളെപ്പോലെ ഞാനും നിസ്സഹായനാണ്. എനിക്കു ചെയ്യാനാകുന്നത് ഇത്രമാത്രം – ഏതാനും നിമിഷം കരയുക. അൽപം കണ്ണീർ വീഴുത്തുക. ഞാൻ തോറ്റുപോയ ഒരാളാണ്. ക്രൂരമായ സംവിധാനത്തോട് തോറ്റുപോയ ഒരാൾ. 

ethiru-pages

അടിച്ചമർത്താൻ ശ്രമിച്ച സമൂഹത്തോട് ഒരു ജീവിതകാലം മുഴുവൻ ധീരമായി പോരാടി വിജയം വരിച്ച ആളാണ് കുഞ്ഞാമൻ തന്നെയാണിതു പറയുന്നത്. എന്നാൽ, പീഡിപ്പിക്കപ്പെടുന്ന, കഷ്ടപ്പെടുന്ന, കണ്ണീർ വീഴ്ത്തി കടന്നുപോകുന്ന ഒട്ടേറെപ്പേരുടെ ജീവിതത്തിനു മുന്നിൽ നിസ്സഹായനാകേണ്ടിവരുന്നത് അദ്ദേഹം തളർത്തുന്നു. അതിൽ നിന്നു കര കയറാതെയാണ് അദ്ദേഹം മടങ്ങുന്നതും. എന്നാൽ തോൽവിയിൽ ലജ്ജിച്ചു തല താഴ്ത്തേണ്ടതില്ലെന്ന് കുഞ്ഞാമൻ തന്നെ പറയുന്നു: 

പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഓരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം... 

English Summary:

Kunhaman's Life Story: An Inspirational Fight Against Casteism and Poverty in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com