ADVERTISEMENT

വർഷം 1843, ശൈത്യകാലം.

ലണ്ടൻ നഗരത്തിൽ ഒരു ശവസംസ്‌കാര ഘോഷയാത്ര നടക്കുകയാണ്. ധനാഢ്യനായ ജേക്കബ് മാർലി മരിച്ചിരിക്കുന്നു. മഞ്ഞു വീണ തെരുവിൽ നിരനിരയായി നീങ്ങുന്ന കുതിരകൾ വലിക്കുന്ന ഹാൻസം ക്യാബുകളുടെ ചാരെ, നീണ്ട കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ജനം നടന്നു നീങ്ങുന്നു. തെരുവുകളിൽ ഗ്യാസ്‌ വിളക്കുകൾ പ്രകാശിക്കുന്നുണ്ട്. ഇതൊരു സിനിമയുടെ ആരംഭ ദൃശ്യമാണ് (ക്രിസ്മസ് കാരൾ, 1984). 

Image Credit: from The Man Who Invented Christmas-2017- courtesy of Elevation Pictures; image from MovieStillsDB.com
Image Credit: from The Man Who Invented Christmas-2017- courtesy of Elevation Pictures; image from MovieStillsDB.com

ഏഴു വർഷം കടന്നു പോയി, നഗരത്തിൽ മറ്റൊരു ക്രിസ്മസ് ആഗതമായി. മഞ്ഞുകൂനയ്ക്കു മേൽ സൂര്യൻ പ്രകാശിക്കുന്ന ഒരു ദിവസം, മാർലിയുടെ കച്ചവട പങ്കാളിയായ മറ്റൊരു ധനികൻ എബനേസർ സ്ക്രൂജ് തൊഴിലിടത്തേക്ക് നടന്നു വരുന്നു. നഗരത്തിലെ ഏറ്റവും വലിയ പിശുക്കനായ സ്ക്രൂജ് തന്റെ ജോലിക്കാരന് ഉചിതമായ വേതനം നൽകാറില്ല. മുറി ചൂടാക്കാൻ നെരിപ്പോടിൽ കൽക്കരിയിടാൻ പോലും അനുവദിക്കില്ല. ക്രിസ്മസ് ആഘോഷിക്കുന്നവരെ അയാൾക്ക് പുച്ഛമാണ്. അനാവശ്യ ചെലവും സമയം പാഴാക്കലും! ദയാശീലനായ അനന്തരവനോടും മോശമായി പെരുമാറുന്ന സ്ക്രൂജ് ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം അവഗണിക്കുന്നു. തെരുവിൽ കാരൾ ഗാനങ്ങൾ ആലപിക്കുന്നവരോടൂം അയാൾക്കു മതിപ്പില്ല. ദരിദ്രർക്കു വേണ്ടി സംഭാവന ചോദിക്കുന്നവരെ അയാൾ അകറ്റി നിർത്തുന്നു. ക്രിസ്മസ് രാവിൽ വീട്ടിലേക്കു മടങ്ങുന്ന സ്ക്രൂജിന് ഒരു ദർശനമുണ്ടായി. മരണപ്പെട്ട മാർലിയുടെ പ്രേതം അയാളെത്തേടി വന്നു. ജീവിച്ചിരുന്നപ്പോൾ ദരിദ്രരെ അവഗണിച്ച തന്റെ അവസ്ഥ വളരെ മോശമാണെന്ന് മാർലി വെളിപ്പെടുത്തി. ഭൂമിയിലെ പിഴകളാൽ മുറുകിയ ചങ്ങലക്കെട്ടുകളാൽ അയാൾ അപ്പോഴും വലയുകയാണ്. സ്ക്രൂജിനെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കാൻ ആ രാത്രിയിൽ മൂന്നു പ്രേതങ്ങൾ വന്നെത്തുമെന്നു മുന്നറിയിപ്പു നൽകി മാർലി മറഞ്ഞു.

പാതിരാവായപ്പോൾ ഒന്നാമത്തെ പ്രേതത്തിന്റെ വരവായി, സ്ക്രൂജ് പേടിച്ചു വിറച്ചു. നിരുപദ്രവകാരിയായ ആ പ്രേതം അയാളെ കഴിഞ്ഞ കാലത്തേക്കു കൊണ്ടു പോയി. നന്മകളും പ്രതീക്ഷകളും നിറഞ്ഞ കൗമാരം. സ്നേഹമുള്ള സഹോദരിയും പ്രണയിനിയും സുഹൃത്തുക്കളും. യൗവന ലഹരിയും ക്രിസ്മസ് ലഹരിയും. ജോലി നേടി അൽപകാലം കഴിഞ്ഞ് സ്വന്തമായ സംരംഭം തുടങ്ങുന്ന അയാൾ പണത്തിനു പിന്നാലെ ഭ്രാന്തമായ ഓട്ടം തുടങ്ങുന്നു. ആ യാത്രയിൽ കാമുകിയെ നഷ്ടമാകുന്നു. രണ്ടാമത്തെ പ്രേതം സ്ക്രൂജ് ഇതുവരെ കാണാത്ത വർത്തമാന കാലം കാണിക്കുന്നു - അവഗണിക്കപ്പെടുന്ന സമകാലികരുടെ വേദനകൾ. തന്റെ കീഴിൽ തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന ബോബ് ക്രാച്ചിറ്റിന്റെ പ്രതിസന്ധികൾ ഇതാദ്യമായി അയാൾ അറിയുന്നു. കുടുംബം പോറ്റാൻ പോകാൻ പണിപ്പെടുന്ന അയാളുടെ ഇളയ മകൻ രോഗിയാണ്. ലണ്ടൻ നഗരത്തിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ച വെളിവാകുന്നു. തൊഴിലാളികളും ഭവനരഹിതരും യാതനയിൽ. യൗവനത്തിലെ കയ്പു നിറഞ്ഞ അനുഭവങ്ങളും ധനാസക്തിയും മൂലം മരവിച്ച, സ്ക്രൂജിന്റെ മനസ്സിലെ മഞ്ഞ് മെല്ലെ ഉരുകാൻ തുടങ്ങുന്നു. 

ചാൾസ് ഡിക്കൻസിന്റെ നിറം വരുത്തിയ ഫോട്ടോ. Photograph: Charles Dickens Museum/Oliver Clyde/Rex/Shutterstock
ചാൾസ് ഡിക്കൻസിന്റെ നിറം വരുത്തിയ ഫോട്ടോ. Photograph: Charles Dickens Museum/Oliver Clyde/Rex/Shutterstock

രാത്രിയുടെ അന്ത്യയാമത്തിൽ കടുത്ത ഭീഷണിയുമായി മൂന്നാമത്തെ പ്രേതവും വന്നു ചേർന്നു. വഴികൾ തിരുത്തിയില്ലെങ്കിൽ കാത്തിരിക്കുന്ന ദുരന്തങ്ങൾ ഭാവിയുടെ ദർശനത്തിലൂടെ സ്ക്രൂജ് അറിയുന്നു. ചികിത്സ കിട്ടാതെ ബോബ് ക്രാച്ചിറ്റിന്റെ മകൻ മരിച്ചു. കച്ചവടം പൊളിഞ്ഞു സമ്പാദ്യം നഷ്ടപ്പെട്ട സ്ക്രൂജ് ദയനീയമായ അന്ത്യത്തിലേക്കു നടന്നടുക്കുന്നു.

ക്രിസ്മസ് ദിനത്തിൽ ഉണരുന്ന അയാൾ പുതിയൊരു മനുഷ്യനാണ്. കഴിഞ്ഞ രാവിൽ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ? സൂര്യപ്രഭയുള്ള ആ പകലിൽ ഉല്ലാസത്തോടെ സ്ക്രൂജ് നഗരവീഥിയിൽ ഇറങ്ങി കഴിഞ്ഞ ദിനങ്ങളിൽ പാഴാക്കിയ ആനന്ദം തിരിച്ചു പിടിക്കുന്നു. കുട്ടിയെപ്പോലെ വിശേഷ ദിനത്തിന്റെ ലഹരിയിൽ മുഴുകുന്ന സ്ക്രൂജ് സഹജീവികളെ കരുണയോടെ കണ്ട് സഹായിക്കുന്നു. മരുമകനുമായുള്ള സ്നേഹബന്ധം അയാൾ പുനഃസ്ഥാപിച്ചു. ബോബ് ക്രാച്ചിറ്റിന്റെ കുടുംബത്തിന് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം സമ്മാനിച്ചു. ടിമ്മിനു വേണ്ട ചികിത്സ നൽകി അവന്റെ ബാല്യത്തിന്റെ ഊർജസ്വലത വീണ്ടെടുത്തു.

അക്കാദമി അവാർഡ് ജേതാവ് ജോർജ് സ്കോട്ട് എബനസേർ സ്ക്രൂജായി ജീവിച്ച ഈ സിനിമ വിശ്വസാഹിത്യകാരൻ ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത കൃതിയുടെ ആവിഷ്ക്കാരമാണ്. ഇംഗ്ലണ്ടിലെ സാമൂഹ്യ യാഥാർഥ്യങ്ങൾ ഡിക്കൻസ് ഈ കഥയ്ക്ക് ആധാരമാക്കി. ആ വർഷത്തെ ഒരു ഗവൺമെന്റ് റിപ്പോർട്ട് വായിച്ച കഥാകാരൻ നടുങ്ങി, ബാലവേലയുടെ ഭീകരമായ സ്ഥിതിയിൽ മനസ്സ് അസ്വസ്ഥമായി. നടുവൊടിക്കുന്ന പണിയെടുക്കുന്ന കുട്ടികളുമായുള്ള അഭിമുഖ സംഭാഷണങ്ങൾ ആ രേഖയിലുണ്ട്. ദിവസത്തിൽ പതിനാറു മണിക്കൂർ വീതം ആഴ്ചയിൽ ആറു ദിവസം തുന്നൽജോലി ചെയ്യുന്ന ഒരു പെൺകുട്ടി. വ്യവസായശാലയിൽ ദിവസത്തിൽ പതിനൊന്നു മണിക്കൂർ കൽക്കരി വണ്ടി വലിക്കുന്ന ഇളം പ്രായമുള്ള ആൺകുട്ടികൾ. വ്യവസായ വിപ്ലവത്തിന്റെ ഇരുണ്ട വശങ്ങൾ ഭയാനകമാണ്. ഗ്രാമം വിട്ട് നഗരത്തിൽ ചേക്കേറി യാന്ത്രിക ജോലി ചെയ്ത് യന്ത്രം പോലെയായ മനുഷ്യർ. ദയാരഹിതമായ, ചൂഷണം നിറഞ്ഞ വ്യവസ്ഥിതി. മനുഷ്യരെന്ന വില നഷ്ടമായി ഉൽപന്നത്തിന്റെ ഭാഗമായ ജീവികൾ. അവരെ സഹായിച്ചാൽ വ്യവസ്ഥിതി വഷളാകുമെന്നു ചിന്തിക്കുന്ന ഉപരി വർഗ്ഗം - അവർ അലസരും അസാന്മാർഗ്ഗികരുമാകും, സഹായിക്കുന്നെങ്കിൽ അവരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലാകണം! കുടുംബത്തിൽനിന്നു വേർപെടുത്തി കുട്ടികളെ മറ്റിടങ്ങളിൽ അടിമപ്പണിക്കു വിടണം. അന്നത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനും പുരോഹിതനുമായ തോമസ് മാൽത്തൂസിന്റെ അഭിപ്രായം ഇതിനു വളം വച്ചു - മനുഷ്യർ വിശക്കുമ്പോൾ സഹായം അരുത്. വിശപ്പു മാറിയാൽ അവർ ഇണ ചേർന്ന് കൂടുതൽ കുട്ടികളെ ഉണ്ടാക്കും. അതിലും ഭേദം അവർ പട്ടിണിയിൽ വലയുന്നതാണ്. (മാൽത്തൂസിന്റ വാക്കുകൾ ഡിക്കൻസ് സ്ക്രൂജിനെ കൊണ്ട് പറയിപ്പിക്കുന്നു - Decrease the surplus population).

ഡിക്കൻസിന്റെ വീടിന്റെ പരിസരം, ലണ്ടൻ 2023
ഡിക്കൻസിന്റെ വീടിന്റെ പരിസരം, ലണ്ടൻ 2023

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ റിപ്പോർട്ട് വായിച്ചതും സമൂഹത്തിന്റെ ദയാരാഹിത്യത്തിൽ അസ്വസ്ഥരായതും ചാൾസ് ഡിക്കൻസ് മാത്രമല്ല. ലണ്ടൻ നഗരത്തിലുള്ള ഫ്രഡറിക് ഏംഗൽസ്, കാൾ മാർക്സ് എന്നീ ചെറുപ്പക്കാരും അത് കണ്ടിരുന്നു. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എഴുതാൻ അതവരെ പ്രേരിപ്പിച്ചു. അവർക്കന്ന് യഥാക്രമം 23, 25 വയസ്സു വീതം പ്രായം. പിന്നീട് വിപ്ലവം വന്നു, തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടു. പക്ഷേ ഡിക്കൻസിന്റെ വഴി രാഷ്ട്രീയ വിപ്ലവമല്ല; അക്ഷരമായിരുന്നു ആയുധം. ഒരു ലഘുലേഖ എഴുതാൻ പദ്ധതിയിട്ടത് പിന്നീടു ‘ക്രിസ്മസ് കാരൾ’ എന്ന പേരിൽ കഥയാക്കി മാറ്റി. കരുണ കാട്ടാൻ വരേണ്യ വർഗത്തോട് ആഹ്വാനം ചെയ്യുന്നതിലും ഭേദം ആഖ്യാനത്തിലൂടെ അവരെ വഴി നടത്തുക, അതാണ് കഥയുടെ ശക്തി. സ്ക്രൂജ് അവർ ഓരോരുത്തരുമാണ്; പണം പൂഴ്ത്തി വയ്ക്കുന്ന, ഹൃദയമില്ലാത്ത ഓരോ മനുഷ്യനും.

1843 ലെ ക്രിസ്മസിന്, അന്ന് 31 വയസ്സുള്ള ഡിക്കൻസ് പ്രാരാബ്ധങ്ങളുടെ ഇടയിൽ രചിച്ച ഈ നോവല്ലെ പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല, അവസാനം ലേഖകൻ സ്വയം പ്രസിദ്ധീകരിച്ചു. അഭൂതപൂർവമായ പ്രതികരണമുണ്ടായി. വ്യവസായ വിപ്ലവത്തിന്റെ ചിറകിലേറി ആധുനിക ലോകത്തേക്കു കുതിക്കാനാഞ്ഞ ലണ്ടൻ നഗരവാസികൾ ക്രിസ്മസിന്റെ പരമ്പരാഗത മൂല്യങ്ങളെ വീണ്ടും പരിശോധിക്കാൻ തുടങ്ങി. ആത്മീയ ശൂന്യതയുള്ള സമൂഹത്തിന്റെ മരവിച്ചു പോയ ആത്മാവിന് കഥ പുതുശ്വാസം നൽകി. പിന്നീട് ആ കൃതി ലഭ്യമല്ലാത്ത ഒരു കാലം ഉണ്ടായില്ല. നാടകം, സംഗീത ശിൽപം, ഓപ്പെറ, സിനിമ എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ ഇന്നും തുടരുന്നു. നൂറിലധികം വേദികളിൽ കഥാകാരൻ വായിക്കുകയും ചെയ്തു. 2009 ൽ ജിം കാരി സ്ക്രൂജിന്റെ വേഷം ചെയ്ത ആനിമേഷൻ സിനിമയിൽ മനോഹരമായ ദൃശ്യങ്ങളും സാങ്കേതിക മികവുമുണ്ട്. ത്രിമാന ചിത്രം ലണ്ടൻ നഗരത്തിലെ മഞ്ഞിനെ തിയറ്ററിൽ പെയ്യിച്ചു. എന്നാൽ പഴയ ചിത്രത്തിന്റെ നിലവാരം അതിനില്ല. 1984 ൽ ജോർജ് സ്കോട്ടിന്റേത് ഹൃദയം തൊടുന്ന ചിത്രമായിരുന്നു. ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ നഗരത്തെ പുനഃസൃഷ്ടിച്ചു. പോയ് മറഞ്ഞ ദിനങ്ങളിലെ സംസാര രീതികൾ, ആചാര മര്യാദകൾ, ഒത്തുചേരലുകൾ, വിക്ടോറിയൻ കാലത്തെ വാഹനങ്ങൾ, വിനോദങ്ങൾ, ജോർജിയൻ ശൈലിയിലുള്ള കെട്ടിടങ്ങൾ, ചിമ്മിനികൾ, ദൂരെ സെന്റ് പോൾസ് കത്തീഡ്രലിന്റെ മകുടം. അതീവ കൃത്യതയോടെ അതെല്ലാം തിരശ്ശീലയിൽ നിറഞ്ഞു. 

ഡിക്കൻസിന്റെ വീടിന്റെ പരിസരം, ലണ്ടൻ 2023
ഡിക്കൻസിന്റെ വീടിന്റെ പരിസരം, ലണ്ടൻ 2023

എനിക്ക് പീരിയഡ് സിനിമകൾ ഏറെയിഷ്ടമാണ്. ഭൂതകാലം വിശ്വസനീയമായി അവതരിപ്പിക്കുക എളുപ്പമല്ല. നമുക്ക് മുന്നേയുള്ള കാലവും നാം ജീവിക്കാനിടയില്ലാത്ത വരും കാലവും സിനിമയിലൂടെ സന്ദർശിക്കുക ശക്തമായ അനുഭവമാണ്. പക്ഷേ മഞ്ഞു വീണ് വെളുത്ത തെരുവുകളിലൂടെ നടന്നു നീങ്ങുന്ന ഏതോ കാലത്തെ മനുഷ്യർ എനിക്കൊരു ചലച്ചിത്ര ദൃശ്യം മാത്രമല്ല. ലണ്ടനിലെ തെരുവിലെ യാത്രികരെ പോലെ നമ്മുടെ കാലത്തിന്റെ വീഥികളും നമ്മുടെ തന്നെ ജീവിതവും വരും കാലത്തിന്റെ സിനിമകൾക്ക് വിഷയമാകും. ഭാവിയിലെ പീരിയഡ് സിനിമകളിലെ കഥാപാത്രങ്ങളാണ് ഇപ്പോൾ നാം. അതിനർഥം ഒന്നേയുള്ളൂ, നമ്മൾ നശ്വരരായ യാത്രികരാണ്.

ഡിക്കൻസിന്റെ കഥയിലെ വിവരണം വിക്ടോറിയൻ ലണ്ടനിലെ ക്രിസ്മസ് ആഘോഷങ്ങളെ അടയാളപ്പെടുത്തി, പിന്നീട് പാശ്ചാത്യ ലോകത്തെ യൂൾടൈഡ് പാരമ്പര്യങ്ങളെ സ്വാധീനിച്ചു. കുടുംബങ്ങളുടെ കൂടിച്ചേരൽ, ഭക്ഷണപാനീയങ്ങൾ, നൃത്തം, കേളികൾ, തെരുവിലെ കാരൾ ഗാനങ്ങൾ, ഉൽസവാനന്ദം. തുടർന്ന് പാശ്ചാത്യവും പൗരസ്ത്യവുമായ ആഗോള വിപണിയിലും ആ ലഹരി പടർന്നു. ഡിസംബർ മതേതരമായ അവധിക്കാലമായി, ആഘോഷ വേളയായി. പക്ഷേ ഉൽസവം എന്നും നീണ്ടു നിൽക്കില്ല, ഒരു ദിവസം നാം വിട പറയും. അങ്ങനെയെങ്കിൽ ഈ യാത്ര സഹജീവികളെ കരുതിക്കൊണ്ട് ആനന്ദകരമാക്കാം. ചാൾസ് ഡിക്കൻസിന്റെ ലളിതമായ കഥയുടെ സാരാംശം അതാണ്. ആർഭാടങ്ങളുടെ അപ്പുറം ക്രിസ്മസിന്റെ സന്ദേശവും അതുതന്നെ.

English Summary:

Rediscover the Spirit of Christmas with Charles Dickens' 'A Christmas Carol' and Its Lasting Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com