ADVERTISEMENT

ഏറ്റവും പ്രിയമുള്ള മാസമാണ് ഡിസംബർ. ശീതകാലത്തിനുള്ളിൽ മറ്റൊരു ഋതു പോലെയാണ് ക്രിസ്മസ് കാലം. നാട്ടിലെ ലളിതമായ ആഘോഷങ്ങളിൽനിന്നു പാശ്ചാത്യ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന നാഗരിക മായാലോകത്തേക്ക് മാറിയെങ്കിലും ഈ ഋതുവിൽ നഷ്ടബോധം ഒഴിഞ്ഞു പോകുന്നില്ല. മാനമിരുണ്ട് നരച്ച പകലുകളിൽ ഷെർലക് ഹോംസിനെപ്പോലെ നീളൻ കോട്ട് ധരിച്ച് തെരുവുകളിലൂടെ നടക്കുമ്പോൾ, ഇളം തണുപ്പുള്ള പകലുകളിൽ വൃശ്ചികക്കാറ്റേറ്റ് തൃശൂർ റൗണ്ടിൽ നടന്നത് ഓർക്കും. ഗൃഹാതുരത്വത്തിന്റെ അതിപ്രസരം എന്നു തോന്നാം, പക്ഷേ വർത്തമാന നിമിഷത്തിൽ മുഴുകാൻ മനുഷ്യർക്കു തടസ്സങ്ങളുണ്ട്. പുതിയ വൻകരയിലെ ദിനരാത്രങ്ങൾക്ക് ശോഭ കുറവില്ല, എന്നാൽ ആയിരിക്കുന്ന നിമിഷത്തെ പൂർണമായി ആസ്വദിക്കാതെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നത് തുടരും. ഈ നിമിഷങ്ങളുടെ വിലയറിയാൻ ചുരുങ്ങിയത് രണ്ടു കൊല്ലം കഴിയണം. പക്ഷേ അവബോധം ഉണർന്നാൽ ആസ്വാദനം ഈ നിമിഷത്തിൽ സാധ്യമാണ്, അത് അറിഞ്ഞതിൽനിന്നുള്ള മോചനമാകുന്നു.

chrisstmas-stories

ക്രിസ്മസ് എന്നല്ല, എന്തും എനിക്ക് ബാഹ്യം എന്നതിനെക്കാൾ ആന്തരികമായ അനുഭവമാണ്. ഒരു പ്രഭാതത്തിൽ ഉണർന്ന് ചില്ലുജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പുല്ലിൽ മഞ്ഞിന്റെ നേർത്ത നാട. സൂര്യൻ മഞ്ഞിനെ പെട്ടെന്നുരുക്കി, അപ്പോൾ അടുത്തിടെ വാങ്ങിയ ഒരു പുസ്തകം കണ്ണിലുടക്കി (Penguin Book of Christmas Stories). ഹൃദയഹാരിയായ പുറംചട്ട. മഞ്ഞുവീണ സമതലത്തിൽ ചെറുചാലുകൾ, ഇലപൊഴിഞ്ഞ മരങ്ങൾ, പ്രകാശിക്കുന്ന കുടിലുകൾ, നീലാകാശം. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ, ദസ്തയേവ്സ്കി, ചെക്കോവ്, ഒ ഹെൻറി, ഡൊറോത്തി സെയേർസ്, ട്രൂമാൻ കാപൊട്ടി, റേ ബ്രാഡ്ബറി, ഇറ്റാലോ കാൽവിനോ - ഏറെയും അത്ര കണ്ട് പ്രശസ്തമല്ലാത്ത കഥകൾ. 32 കഥകളിൽ കഴിയുന്നത്ര ഡിസംബറിലെ ഓരോ ദിനങ്ങളിലായി വായിക്കാൻ തീരുമാനിച്ചു. ക്രിസ്മസിനു പതിവായി വായിക്കുന്ന, ഒന്നു മറിച്ചു നോക്കുകയെങ്കിലും ചെയ്യുന്ന പുസ്തകങ്ങളുടെ ഗണത്തിലേക്ക് ഒന്നു കൂടി. ചെക്കോവിന്റെ ‘ആൺകുട്ടികൾ’ എന്ന കഥയാണ് ആദ്യം വായിച്ചത്. നർമവും വേദനയും ഒരുപോലെ പ്രസരിപ്പിക്കാനുള്ള റഷ്യൻ പ്രതിഭയുടെ കഴിവ് അനുപമമാണ്. 1887 ഡിസംബർ 21 ന് പീറ്റേഴ്‌സ്ബർഗ് ഗസറ്റ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ കഥ. 

നഗരത്തിലെ ബോർഡിങ് സ്കൂളിൽ വിദ്യാർഥിയായ പന്ത്രണ്ടുകാരൻ വൊളോദ്യ ക്രിസ്മസ് അവധിക്ക് ഗ്രാമത്തിലെ സ്വഭവനത്തിൽ വന്നെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരികളും വീട്ടുജോലിക്കാരും ഹർഷാരവത്തോടെ സ്വീകരിക്കുന്നു. 

‘‘വോളോദ്യ വന്നു! മുറ്റത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു. ഇതാ, വൊളോദ്യ! ആനന്ദത്തോടെ ഭോജനമുറിയിലേക്ക് ഓടിയെത്തിയ പാചകക്കാരി നതാല്യ ഒച്ചയിട്ടു. കൊരോല്യോവ് കുടുംബം ഓരോ നിമിഷവും അവന്റെ വരവ് പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. അവർ ജാലകത്തിനടുത്തേക്ക് ഓടി. വീടിന്റെ മുൻവാതിലിനടുത്ത് മൂന്നു വെളുത്ത കുതിരകളെ പൂട്ടിയ ഒരു സ്ലെഡ്ജ്. പക്ഷേ വൊളോദ്യയെ അതിൽ കാണുന്നില്ല. അവൻ സ്വീകരണ മുറിയിൽ കടന്നു കഴിഞ്ഞു.mതണുത്തു മരവിച്ചു ചുവന്ന വിരലുകൾ കൊണ്ട് ശിരോകവചം അഴിച്ചു മാറ്റുന്നു. പുറംകുപ്പായം, തൊപ്പി, മഞ്ഞിൽ അണിയുന്ന പാദുകം, മുടി - എവിടേയും വെളുത്ത പൊടിമഞ്ഞ്. അടി മുതൽ മുടി വരെ അവന് മഞ്ഞിന്റെ സുഖകരമായ കുളിർമ, ഗന്ധം. അവനെ കാണുന്നവർ പോലും തണുത്ത് വിറയ്ക്കും.’’

വോളൊദ്യയൂടെ സുഹൃത്തും സമപ്രായക്കാരനുമായ ലെന്റിലോവും കൂടെ വന്നിട്ടുണ്ട്. വീട്ടിലെ ബഹളത്തിനിടയിൽ കുട്ടികൾ എന്തോ ചിന്തയിലാണ്. ‘‘പുറത്തെ തണുപ്പിന്റെ കാഠിന്യത്താൽ മുഖം ചുവന്ന വൊളൊദ്യയും കൂട്ടുകാരൻ ലെന്റിലോവും ചായ കുടിക്കാനിരുന്നു. അപ്പോഴും വീഴുന്ന ഹിമകണങ്ങളിലൂടെ, ചില്ലുജനാലയിൽ ഉറഞ്ഞ ഹിമപാളിയിലൂടെ അകത്തു കടന്ന സൂര്യകിരണങ്ങൾ വെള്ളം തിളയ്ക്കുന്ന സമോവറിൽ വീണു തിളങ്ങി. ചായത്തട്ട് സ്വർണവർണമാർന്നു.’’

ചായസൽക്കാരത്തിനു ശേഷം വീട്ടുകാർ ക്രിസ്മസിന് ഒരുക്കമായുള്ള അലങ്കാരപ്പണികൾ പുനരാരംഭിച്ചു. മരത്തിൽ ചാർത്താനുള്ള ബഹുവർണ കടലാസു പൂക്കൾ ഒരുങ്ങുന്നു. ഭവനം ഉൽസവ കാലത്തിന്റെ ഉല്ലാസത്തിൽ മുങ്ങി നിൽക്കുന്നു. ഓരോ പൂവ് ഉണ്ടാക്കിക്കഴിയുമ്പോഴും അത് സ്വർഗത്തിൽനിന്നു വീണു കിട്ടിയ പോലെ കൊച്ചു പെൺകുട്ടികൾ ആർത്തു വിളിക്കുന്നു. അച്ഛനും ആഹ്ലാദത്തിൽ പങ്കു ചേരുന്നു. കത്രിക കാണാത്തതിൽ അമ്മ പരിഭവിക്കുന്നു. തണുപ്പിൽ അലസമായി നിലത്തു കിടന്ന വളർത്തുനായ കുരയ്ക്കുന്നു. പക്ഷേ വന്നു കയറിയ ആൺകുട്ടികൾക്ക് ഇതിലൊന്നും താൽപര്യമില്ല. കാവൽക്കാരനും ഇടയനും ചേർന്ന് വീട്ടുമുറ്റത്ത് നിർമിച്ചു കൊണ്ടിരിക്കുന്ന മഞ്ഞുമലയും അവർ പരിഗണിക്കുന്നില്ല. അവർ ഒരു ഭൂപടം നിവർത്തി. "ആദ്യം പേം", ശബ്ദം താഴ്ത്തി ലെന്റിലോവ് പറഞ്ഞു. "അവിടെ നിന്നും ട്യൂമൻ, ടോംസ്ക്, പിന്നെ കംചാത്സ്ക. അതിനു ശേഷം ബോട്ടിൽ ബെറിങ് കടലിടുക്ക് കടക്കണം. അപ്പോൾ നമ്മൾ അമേരിക്കയിലെത്തും." "അപ്പോൾ കലിഫോർണിയ?", വൊളോദ്യ ചോദിച്ചു. "അവിടേക്ക് പിന്നെയും കുറേ ദൂരം പോകണം."

വൊളോദ്യയുടെ അനുജത്തിമാരായ കാത്യയും സോന്യയും മാഷയും ആൺകുട്ടികളുടെ പെരുമാറ്റത്തിൽ അമ്പരന്നു. അവർ അധികം സംസാരിക്കുന്നില്ല, ശബ്ദം താഴ്ത്തി രഹസ്യം പറയുന്നു. "കലിഫോർണിയിൽ അവർ ചായക്കു പകരം കുടിക്കുന്നത് ജിൻ!" - ലെന്റിലോവിന്റെ മൊഴി. ഇവർ എന്തിനുള്ള പുറപ്പാടാണ്? "പോത്തുകൾ കൂട്ടമായി പുൽമേട്ടിലൂടെ കുതിച്ചു പായുമ്പോൾ ഭൂമി വിറകൊള്ളും, കുതിരകൾ ഭയന്ന് ചിനച്ചു കൊണ്ട് കുളമ്പടിക്കും!' - ലെന്റിലോവ് വീണ്ടും. തന്റെ ശരിക്കുള്ള പേര് മോണ്ടെഹോമോ ഹോക്ക് ക്ലോ എന്നാണെന്നും അവൻ കാത്യയോട് വെളിപ്പെടുത്തി. കാത്യയും സോന്യയും ഉറങ്ങുന്നതിനു മുമ്പ് ആൺകുട്ടികളുടെ സംഭാഷണം ഒളിഞ്ഞിരുന്നു കേൾക്കുന്നു. അമേരിക്കയിൽ പോയി സ്വർണവേട്ട നടത്താനാണ് പദ്ധതി. റഷ്യയിലെ വിരസമായ ജീവിതം മടുത്തു. സാമാന്യബുദ്ധി ഉറയ്ക്കുന്നതിനു മുമ്പുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം!

boys-chekhov

"അമ്മയെ അറിയിക്കാം" - കാത്യ പറഞ്ഞു. "വൊളോദ്യ അമേരിക്കയിൽനിന്ന് നമുക്ക് സ്വർണവും ആനക്കൊമ്പും കൊണ്ടുവരും. അമ്മ അറിഞ്ഞാൽ അവരെ പോകാൻ അനുവദിക്കില്ല" - സോന്യയുടെ തടസ്സവാദം. യാത്രയ്ക്ക് വേണ്ടതെല്ലാം 'സാഹസികർ' സജ്ജമാക്കിയിട്ടുണ്ട്. ഒരു കൈത്തോക്ക്, രണ്ടു കത്തി, ബിസ്കറ്റ്, തീപ്പെട്ടിക്കു പകരം ബേണിങ് ഗ്ലാസ്, വടക്കുനോക്കി യന്ത്രം, പണമായി നാല് റൂബിൾ. റഷ്യയിൽനിന്ന് ബെറിങ് കടലിടുക്ക് കടന്നാൽ അലാസ്കയായി. അവിടെനിന്ന് പസഫിക്ക് തീരം വഴി കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലൂടെ വീണ്ടും അമേരിക്കയുടെ അതിർത്തിയിൽ. വാഷിങ്ടൻ, ഒറിഗൺ സംസ്ഥാനങ്ങൾ പിന്നിട്ടാൽ കലിഫോർണിയ. നീണ്ടു പോകുന്ന വഴിയിൽ ആയിരക്കണക്കിന് മൈൽ ദൂരം പിന്നിടണം, കടുവകളെയും ഭീകരന്മാരെയും നേരിടണം. പോരിനൊടുവിൽ അവർ ശത്രുക്കളെ കൊന്നൊടുക്കി സ്വർണവും ആനക്കൊമ്പും നേടിയെടുക്കും, കടൽക്കൊള്ളക്കാരാകും. സമൃദ്ധമായി ജിൻ കുടിക്കും, വിശാലമായ ഭൂവിടങ്ങൾ വിലയ്ക്കു വാങ്ങും, സുന്ദരികളായ തരുണികളെ വിവാഹം ചെയ്യും.

നേരം പുലർന്നു. ഉച്ചഭക്ഷണത്തിനു നേരമായപ്പോൾ വൊളോദ്യയെയും ലെന്റിലോവിനേയും കാണാനില്ല. നാട്ടുകാർ ഗ്രാമത്തിൽ മുഴുവൻ തിരഞ്ഞു, പക്ഷേ കണ്ടെത്തിയില്ല. വീട്ടുകാർ അസ്വസ്ഥരായി, അച്ഛൻ വീട്ടുജോലിക്കാരെ വിളിച്ചു വരുത്തി. ഗ്രാമത്തിൽ, കുതിരാലയത്തിൽ അന്വേഷിച്ചു. യാതൊരു വിവരവുമില്ല. നിയമപാലകരുടെ കാര്യാലയത്തിൽ അറിയിച്ചു. സായാഹ്നമായി, രാത്രിയായി, അവരെ കണ്ടെത്തിയില്ല. അമ്മ കരച്ചിലായി. രാത്രിയിൽ വീണ്ടും ഗ്രാമത്തിൽ ആളയച്ച് സകലയിടത്തും തിരഞ്ഞു, റാന്തലുകളുമായി നദീതീരം അരിച്ചു പെറുക്കി. പക്ഷേ ഫലമില്ല. പിറ്റേന്നു രാവിലെ ഒരു പൊലീസുകാരൻ വീട്ടിലെത്തി ചില രേഖകൾ ഒപ്പിടുവിച്ചു. പിന്നാലെ മഞ്ഞുപൊടി പറത്തി മൂന്നു വെള്ളക്കുതിരയെ പൂട്ടിയ ഒരു സ്ലെഡ്ജ് വന്നു നിന്നു. പുറത്തിറങ്ങിയ ആൺകുട്ടികളെ കണ്ടപ്പോൾ വീട്ടുകാർക്കു ശ്വാസം നേരെ വീണു. അലാസ്കയിലേക്കു പുറപ്പെട്ട 'സാഹസികർ' തലേന്ന് ഒരു ഹോട്ടലിൽ തങ്ങിയിരുന്നു. നേരത്തേ വാങ്ങി കയ്യിൽ വച്ചിരിക്കുന്ന തോക്കിൽ നിറയ്ക്കാൻ വെടിമരുന്നു തേടി നടക്കുമ്പോൾ പൊലീസിന്റെ പിടി വീണു. തലേന്നു രാത്രി സ്റ്റേഷനിൽ ചെലവഴിച്ചു. വൊളോദ്യയുടെ അച്ഛൻ ലെന്റിലോവിന്റെ അമ്മയെ ടെലഗ്രാം അയച്ചു വരുത്തി കൂടെ പറഞ്ഞു വിട്ടു. വൊളോദ്യ സ്വഭവനത്തിൽ ഇച്ഛാഭംഗത്തോടെ തിരുപ്പിറവി ആഘോഷിച്ചു. പോകും മുമ്പ് കാത്യയുടെ നോട്ട്ബുക്കിൽ ലെന്റിലോവ് കുറിച്ചു, "മോണ്ടെഹോമോ ഹോക്ക്സ് ക്ലോ, വിജയ സംഘത്തിന്റെ നായകൻ!"

vanka-chekhov

'വാൻക' എന്ന ഹൃദയാർദ്രമായ കഥയിലൂടെ കണ്ണു നനയിച്ച ചെക്കോവ് 'ആൺകുട്ടികൾ' എന്ന ഈ കഥയിൽ ഊറിച്ചിരിക്കാനുള്ള വക ഒരുക്കിയിട്ടുണ്ട്. കഥാകാരന് കഥാപാത്രങ്ങളുമായി എന്തുമാത്രം ആത്മബന്ധമാകാം? ‘കിരീട’ത്തിലെ സേതുമാധവനോട് താൻ ചെയ്തത് ക്രൂരതയാണെന്ന് ലോഹിതദാസ് പിന്നീടൊരിക്കൽ പറഞ്ഞു. ‘‘അവന്റെ സ്വപ്നങ്ങൾ ഞാൻ തകർത്തു, ജീവിതം തകർത്തു, തിരിച്ചു വരാനുള്ള ശ്രമം തകർത്തു.’’ കഥാപാത്രമാണ്, പക്ഷേ കഥാകാരന് അവർ മാംസം ധരിച്ച മനുഷ്യരാണ്. സേതുവിന്റെ തീവ്രവേദന നിറഞ്ഞ മുഖം എണ്ണമറ്റ രാവുകളിൽ ലോഹിയുടെ ഉറക്കം കെടുത്തി. അനാഥനായ വാൻകയെ വേദനയുടെ കയത്തിൽ തള്ളിയതിന്റെ പ്രായശ്ചിത്തമായാണോ ഒരു വർഷത്തിനു ശേഷം ചെക്കോവ് ഈ നർമകഥ മെനഞ്ഞത്? ഏറെ ശ്രമിച്ചിട്ടും ക്രിസ്മസിന് വീട്ടിലെത്താൻ കഴിയാത്ത ദരിദ്ര ബാലനാണ് വാൻക.  വീടിന്റെ കെട്ടുകൾ പൊട്ടിച്ച് ദൂരദേശം സ്വപ്നം കാണുന്ന ധനിക ബാലനാണ് വൊളോദ്യ. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ മനുഷ്യ പ്രകൃതിയുടെ വൈവിധ്യമാണ് കഥാകാരൻ തേടുന്നത്. പക്ഷേ വൊളോദ്യയുടെ സമൃദ്ധിയേക്കാൾ വാൻകയുടെ വേദനയാണ് ഓർമിക്കപ്പെടുന്നത്.

‘‘ചെരുപ്പുകുത്തിയായ അല്യാഹിന്റെ സഹായിയായി മൂന്നു മാസമായി ജോലി ചെയ്യുന്ന ഒമ്പതു വയസ്സുകാരൻ വാൻക ക്രിസ്മസ് രാവിൽ ഉറങ്ങാതിരിക്കുകയാണ്. യജമാനനും ഭാര്യയും ജോലിക്കാരും പാതിരാവിൽ ദേവാലയത്തിൽ പോകുന്നതു വരെ കാത്തിരുന്ന്, യജമാനന്റെ അലമാര തുറന്ന് ഒരു കുപ്പി മഷിയും തുരുമ്പെടുത്ത ഒരു പേനയുമെടുത്ത്, ഒരു ചുളുങ്ങിയ കടലാസ് മുന്നിൽ നിവർത്തി വച്ച് അവൻ എഴുതാൻ തുടങ്ങി...’’

English Summary:

December Nostalgia: Embracing the Heart of Christmas in Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com