ADVERTISEMENT

നിന്റെ കണ്ണുകൾക്ക്, നഷ്ട വർഷങ്ങൾക്ക്, 

സ്വപ്നങ്ങൾക്ക്, ചിറകിലേറി പറന്ന 

സുവർണ നിമിഷങ്ങൾക്ക് 

പകരം തരാൻ ദുർബലമായ ഈ വരികൾ മാത്രം... 

കവിയായി പേരെടുക്കാൻ കഴിയാതിരുന്ന കവിയുടെ ഇതുവരെ വെളിച്ചം കാണാത്ത വരികൾ മരണാനന്തരം ലോകത്തിനു സ്വന്തം. മെഴ്സിഡസ് ഡി അക്കോസ്റ്റ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ വനിതകളുടെ പ്രണയിനി. ‘ഭീകര ലെസ്ബിയൻ’ എന്നു പേരെടുത്ത ദുരൂഹ നായിക. അക്കോസ്റ്റയ്ക്കു വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ, ഏതെങ്കിലുമൊരു കള്ളിയിൽ മാത്രമായി ഒതുക്കി നിർത്താനാവാത്ത സവിശേഷ വ്യക്തിത്വം.

പ്രണയിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത അക്കോസ്റ്റയുടെ ഹൃദയത്തുടിപ്പുകളുണ്ട് ഇനിയും വെളിച്ചം കാണാത്ത കവിതകളിൽ. അധികമൊന്നുമില്ല. 20 എണ്ണം മാത്രം. അതും ഗ്ലാഡിസ് കാൾത്രോപ് എന്ന അവസാന കാല പ്രണയിനിക്ക് എഴുതിയവ. തനിക്കും ലോകത്തിനും വേണ്ടിയെഴുതിയവ. ഓർമിക്കാനും ഓർമിക്കപ്പെടാനുമുള്ള തിരുശേഷിപ്പ്. 

mercedes-de-acosta-pic
മെഴ്സിഡസ് ഡി അക്കോസ്റ്റ, Image Credit: Wikimedia Commons

ഹോളിവുഡ് നായികമാരായ ഗ്രെറ്റ ഗാർബോ, മർലിൻ ഡെട്രിച്ച്, നർത്തകിമാരായ ഇസഡോറ ഡങ്കൻ, ‌ടമര കർസവിന, നടിമാരായ ഒന മുൺസൻ, പൊള നെഗ്രി, ടൊക്ലാസ്... അക്കോസ്റ്റ കിടക്ക പങ്കിട്ട പ്രമുഖരുടെ നിര നീളുകയാണ്. ലോകത്തെ എറ്റവും (കു)പ്രശസ്ത ലെസ്ബിയൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹതപ്പെട്ടവൾ. ജീവിച്ചിരുന്നപ്പോൾ മൂന്നു കവിതാ സമാഹാരങ്ങൾ പുറത്തുവന്നിരുന്നു: 1919 ൽ മൂഡ്സ്, രണ്ടു വർഷത്തിനു ശേഷം ആർച്ച് വെയ്സ് ഓഫ് ലൈഫ്, സ്ട്രീറ്റ്സ് ആൻഡ് ഷാഡോസ്... കവിതകൾ പ്രതീക്ഷിച്ചപോലെ പ്രശസ്തമായില്ലെങ്കിലും 1960 ൽ പുറത്തുവന്ന ഓർമകൾ ഞെട്ടിച്ചു.  ഇതാ ഇവിടെയാണ് ഹൃദയം. യുഎസിൽ 1920കളിൽ പ്രണയത്തിന്റെ കൊടുമുടികൾ കീഴടക്കിയതിന്റെ കയറ്റിറക്കങ്ങൾ.. എന്നാൽ പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ട പലരും അക്കോസ്റ്റ എഴുതിയതെല്ലാം നിഷേധിച്ചു. കള്ളമെന്നു പറഞ്ഞു. തങ്ങൾക്ക് ഒന്നിലും പങ്കില്ലെന്നു വാദിച്ചു. എന്നാൽ, നിഷേധിക്കാനോ സമ്മതിക്കാനോ പ്രതികരിക്കാനോ അക്കോസ്റ്റ തയാറായില്ല. ഇതാ, ഇതാണെന്റെ ഹൃദയം എന്നാണല്ലോ പറഞ്ഞത്. ഹൃദയത്തിന് കളവില്ല. സ്നേഹിക്കാൻ മാത്രമേ അറിയൂ. സ്നേഹം പറയാനും. എതിർക്കുന്നവർ എതിർത്തോട്ടെ.. അക്കോസ്റ്റ കവിതകളിൽ വീണ്ടും അഭയം തേടി. 

greta-garbo
ഗ്രെറ്റ ഗാർബോ, Image Credit: Getty images

പീറ്റർ ഹാരിങ്ട‌ൺ എന്ന പ്രസാധകനാണ് അപ്രകാശിത കവിതകൾ പുറത്തുകൊണ്ടുവന്നത്. ഈ അപൂർവ സമാഹാരം എല്ലാവർക്കും സ്വന്തമാക്കാനാവില്ല; അക്കോസ്റ്റയെ എന്നപോലെ. വില 10 ലക്ഷത്തിലധികം വരും. താരപ്രണയിനി എന്നാണ് അക്കോസ്റ്റ ഒരു കാലത്ത് അറിയപ്പെട്ടത്. ഏറ്റവും പ്രശസ്തരായവർ അവരുടെ ഊഴം കാത്തുനിന്നു. പ്രണയത്തിൽ നിന്ന് പ്രണയത്തിലേക്ക് തെന്നിയും തെറിച്ചും ഒഴുകിയും ഒഴുകാതെയും ചലിച്ച വർഷങ്ങൾ. ലോകം എന്തു പറയുന്നു എന്നു കേൾക്കാൻ നിന്നില്ല. തോന്നിയതുപോലെ ജീവിച്ചു. ആഗ്രഹിച്ചതൊക്കെ പറഞ്ഞു. ഒരു സ്വപ്നവും ബാക്കിവയ്ക്കാതെ സഫലമായി ജീവിച്ചു. 

കവിതകളിൽ പ്രണയം മാത്രമല്ല; ആസക്തിയുമുണ്ട്. ജീവിതം മാത്രമല്ല സ്വപ്നങ്ങളുമുണ്ട്. കണ്ണീര് മാത്രമല്ല ചിരിയുമുണ്ട്. ഗ്ലാഡിസ് കാൾത്രോപ്പുമായുള്ള പ്രണയം അവസാനിച്ചതിനു ശേഷമുള്ള ഏകാന്തതയിലാണ് പല കവിതകളും എഴുതിയത്.

എല്ലാം നഷ്ടപ്പെട്ടിരിക്കാം...

പ്രിയപ്പെട്ട പാട്ട്, 

നിന്റെ ഇഷ്ട പൂവ്, 

മരം, ‌

എന്നെ ആളിക്കത്തിക്കുന്ന നിന്നിലെ തീ...

ആരൊക്കെ എങ്ങനെയെൊക്കെ വിമർശിച്ചാലും അക്കോസ്റ്റ സ്വന്തം ഹൃദയത്തോട് നീതി പുലർത്തിയില്ലെന്ന് ആക്ഷേപിക്കാനാവില്ല; ഈ കവിതകളിലെങ്കിലും. 

marlenedietrich
മർലിൻ ഡെട്രിച്ച്, Image Credit: Getty Images

ന്യൂയോർക്കിൽ 1892 ലാണ് ജനനം. ക്യൂബയിൽ നിന്നും സ്പെയിനിൽനിന്നുമുള്ള ദമ്പതിമാരുടെ മകൾ. പഠനത്തിനു ശേഷം 1920 ൽ 28–ാം വയസ്സിൽ ഏബ്രഹാം പൂൾ എന്ന കലാകാരനുമായി വിവാഹം. 15 വർഷം നീണ്ടുനിന്ന വിവാഹത്തിലും അക്കോസ്റ്റ സ്വവർഗ ബന്ധങ്ങളിൽ സജീവമായിരുന്നു. കവിയായും നാടകകൃത്തായും പരീക്ഷണങ്ങൾ നടത്തിയെങ്കിലും വിജയം അനുഗ്രഹിച്ചില്ല, എന്നാൽ പ്രണയത്തിൽ ഏവർക്കും പ്രിയങ്കരിയുമായി. 1927 ൽ ന്യൂയോർക്കിൽ ലൈംഗികത പ്രമേയമായ കൃതികൾ നിരോധിച്ച് നിയമം കർശനമാക്കി. എന്നാൽ, അക്കോസ്റ്റയെ നിയന്ത്രിക്കാൻ അതൊന്നും പര്യാപ്തമായിരുന്നില്ല. 

അക്കോസ്റ്റയുടെ കാമുകിയെ കാൾത്രോപ് ആണു തട്ടിയെടുത്തത്. അങ്ങനെയാണവർ അടുത്തത്. പിന്നീട് ആ ബന്ധം പുതിയ ഉയരങ്ങളിലെത്തി. സ്വന്തമായി വീടെടുത്തു. ആ വീട്ടിൽ കാൾത്രോപിനെ വാഴിച്ചു. 

mercedes-de-acosta
മെഴ്സിഡസ് ഡി അക്കോസ്റ്റ, Image Credit: Wikimedia Commons

1960 ലാണ് ഓർമക്കുറിപ്പ് പുറത്തുവരുന്നത്. അപ്പോഴേക്കും ബ്രെയിൻ ട്യൂമർ ബാധിച്ച് അവശയായിരുന്നു. പുസ്തകത്തിലെ നായികമാർ തന്നെ തള്ളിപ്പറയുക കൂടി ചെയ്തതോടെ തകർച്ച പൂർണമായി. അവസാന കാലത്ത് ദാരിദ്ര്യത്തിലും. 76 –ാം വയസ്സിൽ ശരീരം കൊണ്ടെഴുതിയ കവിത അപൂർണമായി അവസാനിച്ചു. 

ഏതൊരു സ്ത്രീയേയും ഏതു പുരുഷനിൽ നിന്നും ത‌‌‌ട്ടിയെടുക്കാൻ എനിക്കറിയാം എന്നു വെല്ലുവിളിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട് അക്കോസ്റ്റ. അവസാന കാല കവിതകളും ആ ഭീകര ലെസ്ബിയനിസത്തിനു തെളിവാണ്. ചരിത്രത്തിൽ നിന്നു മായ്ക്കാൻ ആരൊക്കെ ശ്രമിച്ചാലും അത്രയെളുപ്പം മാഞ്ഞുപോകാത്ത സാന്നിധ്യത്തിന് ഇനി കവിതകളുടെ അടിക്കുറിപ്പ്. ദുർബലമെന്നു സ്വയം വിശേഷിപ്പിച്ചെങ്കിലും ശക്തമാണ് ഈ വരികൾ. തീവ്രവും തീഷ്ണവുമാണ്. വരും കാലമെങ്കിലും അക്കോസ്റ്റയെ വീണ്ടെടുക്കട്ടെ! വെറും പ്രണയിനിയായല്ല; അക്ഷരങ്ങളുടെ സ്വന്തക്കാരിയായി.

English Summary:

Article about lesbian poet Mercedes de Acosta and relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com