ADVERTISEMENT

മറവി രോഗത്തോടു പൊരുതി ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ അവസാന നോവൽ വെളിച്ചം കാണുമ്പോൾ ആരാധകർ സന്തോഷിക്കുമെങ്കിലും എഴുത്തുകാരൻ മാപ്പ് കൊടുക്കുമെന്നു തോന്നുന്നില്ല. തൃപ്തിയില്ലാത്തതിനാൽ നശിപ്പിക്കണമെന്നാണ് മാർകേസ് മക്കളോട് പറഞ്ഞത്. എന്നാൽ, പിതാവിന്റെ ആഗ്രഹത്തോടു നീതി പുലർത്താൻ അവർ തയാറല്ല. വഞ്ചന സമ്മതിക്കുന്നു: പുസ്തകം പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗോൺസാലോയും റോഡ്രിഗോയും പിന്നോട്ടില്ല. 

‘അൺടിൽ ഓഗസ്റ്റ്’ എന്ന നോവലിന് 100 പേജുകൾ മാത്രമാണുള്ളത്. പേജുകളുടെ എണ്ണത്തിൽ, 50 ദശലക്ഷം കോപ്പിയിലധികം വിറ്റഴിഞ്ഞ കോളറക്കാലത്തെ പ്രണയവും ഏകാന്തതയുടെ നൂറു വർഷങ്ങളും പോലെയല്ല. എന്നാൽ, ഓർമക്കുറിപ്പ് എന്ന മട്ടിൽ  പ്രസക്തിയുണ്ടെന്നാണ് പല നിരൂപകരും അഭിപ്രായപ്പെടുന്നത്. 

marquez-august

നോവൽ സ്വയം വിലയിരുത്താനുള്ള അവസ്ഥയിലായിരുന്നില്ല അച്ഛൻ. എഴുതിയതിലെ കുറവുകൾ മാത്രമാണ് അദ്ദേഹം കണ്ടത്. ഗുണങ്ങൾ അവഗണിക്കുകയായിരുന്നു: ഗോൺസാലോ പറയുന്നു. 

അച്ഛൻ വിചാരിച്ചത്ര ഭീകരമൊന്നുമല്ല അവസാന പുസ്തകം. വ്യത്യസ്തമായ ഒരു മുഖം അനാവരണം ചെയ്യുന്നുണ്ട്. തികച്ചും മൗലികവുമാണ്: പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. 

Read also: അവൾ എഴുതിക്കൊണ്ടിരുന്നു, 17 വർഷം; കാണാതെ, മറുപടി ലഭിക്കാതെ...

എന്തു തന്നെയായാലും പുസ്തകം നശിപ്പിക്കാൻ ഞങ്ങൾക്കു കഴിയില്ല. ഞങ്ങൾ അതു ചെയ്യില്ല. രണ്ടു വർഷം മുൻപ് ഞങ്ങളിതു വായിച്ചിരുന്നു. അതിനു ശേഷം വലിയ ചർച്ചയൊന്നും ഉണ്ടായില്ല. നോവൽ അപൂർണമായിരുന്നില്ല. അതുകൊണ്ടുതന്നെ കാര്യമായ എഡിറ്റിങ്ങും വേണ്ടിവന്നില്ല. അച്ഛൻ എഴുതിയതിൽ നിന്ന് കാര്യമായ ഒരു മാറ്റവുമില്ലാതെയാണ് പ്രസിദ്ധീകരിക്കുന്നത്. ഒന്നും കൂട്ടിച്ചേർത്തിട്ടുമില്ല. മൂന്നു സെക്കൻഡ് കൊണ്ടാണ് തീരുമാനമെടുത്തത്. വഞ്ചനയല്ലേ എന്നു ചോദിച്ചു. അതേ എന്നു തന്നെ ഉത്തരം പറഞ്ഞു. പക്ഷേ, അതല്ലേ എല്ലാ മക്കളും ചെയ്യാറുള്ളത്. മറ്റെന്താണു ഞങ്ങൾക്കു ചെയ്യാനുള്ളത്: ബിബിസി റേഡിയോ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

 ഗബ്രിയേൽ ഗാർസിയ മാർകേസ്, Image Credit: Yuri Cortez/AFP/Getty Images
ഗബ്രിയേൽ ഗാർസിയ മാർകേസ്, Image Credit: Yuri Cortez/AFP/Getty Images

മധ്യവയസ്കയായ സ്ത്രീയാണ് നോവലിലെ നായിക. എല്ലാ വേനൽക്കാലത്തും അവർ അമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദ്വീപിലേക്കു പോകും. വിവാഹിതയാണെങ്കിലും ഓരോ യാത്രയിലും ഓരോ കാമുകൻമാരായിരിക്കും അവർക്കു കൂട്ട്. ഈ നോവലിൽ മാത്രമാണ് മാർകേസ് ഒരു വനിതയെ നായികയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. 

എന്നാൽ, മാർകേസിന്റെ തീരുമാനത്തെ ബഹുമാനിച്ച് നോവൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു പിന്തിരിയണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. മാർകേസ് എന്ന ലോകപ്രശസ്ത എഴുത്തുകാരന്റെ പ്രശസ്തി ഒട്ടും കൂട്ടുന്നതല്ല നോവൽ. എന്നാൽ ഈ അവസാന കാല പുസ്തകം പ്രസിദ്ധീകരിച്ചു എന്നതുകൊണ്ടുമാത്രം മാർകേസിന് ഒരു കുറവും വരാനും പോകന്നില്ല എന്നാണ് പൊതു അഭിപ്രായം. ഈ മാസം 12 നാണ് നോവൽ യുകെയിൽ പ്രസിദ്ധീകരിക്കുന്നത്. 

കാഫ്കയും ബ്രോഡും Image Credit: Wikimedia Commons
കാഫ്കയും ബ്രോഡും Image Credit: Wikimedia Commons

ലോലിത എഴുതിയ വ്ലാദിമർ നബക്കോവ് അപൂർണമായ തന്റെ അവസാന നോവൽ പ്രസിദ്ധീകരിക്കരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം മരിച്ച് 30 വർഷത്തിനു ശേഷം മക്കൾ ദ് ഒറിജിനൽ ഓഫ് ലോറ പ്രസിദ്ധീകരിച്ചു. മാർകേസിന്റെ നോവൽ പുറത്തുവരുമ്പോൾ കാഫ്കയെയും ഓർമിക്കാതിരിക്കാൻ കഴിയില്ല. തന്റെ പുസ്തകങ്ങൾ ലോകം കാണാതെ കത്തിക്കണമെന്നാണ് അദ്ദേഹം സുഹൃത്ത് മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ദ് ട്രയൽ, കാസിൽ, അമേരിക്ക ഉൾപ്പെടെയുള്ള കൃതികൾ പ്രസിദ്ധീകരിച്ച് ബ്രോഡ് കാഫ്കയുടെ പ്രതിഭ ലോകത്തെ ബോധ്യപ്പെടുത്തി. 

English Summary:

The Ethical Dilemma of Literature: García Márquez's Final Novel 'Until August' Published Against His Instructions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com