ADVERTISEMENT

കേണൽ അറീലിയാനോ ബുവേൻഡിയയെപ്പോലെയല്ല അന മഗ്ദലന ബാച്ച്. തോക്ക് ചൂണ്ടിയ പട്ടാളക്കാർക്കു മുന്നിൽ, അവസാന ശ്വാസമെടുക്കുമ്പോൾ കേണലിന്റെ മനസ്സിൽ തെളിഞ്ഞത് വിദൂരതയിലെ ആ വൈകുന്നേരമായിരുന്നു. അച്ഛന്റെ കൈ പിടിച്ചു കൂടെ നടന്ന ദിവസം. മഞ്ഞ് കാണാൻ പോയത്. ആ ഒരൊറ്റ ഓർമയിൽ, മഞ്ഞുതുള്ളിൽ പ്രപഞ്ചമെന്നപോലെ അയാളുടെ ജീവിതം പ്രതിഫലിച്ചു. എന്നാൽ അന രാവിലെ എണീക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. പിന്നിട്ട രാത്രിയിലെ ആസക്തി മനസ്സിനെ കഴുകി വെടുപ്പാക്കിയിരുന്നു. അതാണ് അന ആഗ്രഹിച്ചത് എന്നും പറയാം.

അതുവരെ കണ്ടിട്ടേയില്ലാത്ത, ഒരു പരിചയവുമില്ലാത്ത ഒരു പുരുഷന്റെ ഒപ്പം കഴിഞ്ഞ രാത്രി. ഒരുമിച്ചു പങ്കിട്ട കിടക്ക. രാത്രി മുഴുവൻ പുറത്ത് കൊടുങ്കാറ്റ് വീശുകയായിരുന്നു; അന്നു രാത്രി ആദ്യമായും അവസാനമായും കണ്ട അവർ രതിയിൽ ഒന്നായി. പുറത്തു മഴ പെയ്യുമ്പോൾ ഒരു മഴത്തുള്ളിയായി. നനവു മാത്രം അവശേഷിച്ച മണ്ണായി. അങ്ങനെയാണ് അന കരുതിയത്. എന്നാൽ, ഉറക്കമുണർന്നപ്പോൾ കിടക്ക ശൂന്യമായിരുന്നു.

കിടക്കയ്ക്കരുകിലെ പുസ്തകത്തിൽ  20 ഡോളർ. അത് അനയുടെ അതുവരെയുള്ള എല്ലാ സന്തോഷത്തെയും കെടുത്തി. പ്രത്യാഘാതത്തെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചു ചിന്തിക്കാത്ത സന്തോഷത്തിന്റെ ഒരു രാത്രി. കഴിഞ്ഞ കാലത്തിന്റെ ഭാരമില്ലാത്തത്. വരാനിരിക്കുന്ന കാലത്തിനുവേണ്ടി ഒന്നും ബാക്കിവയ്ക്കാത്തത്. അതിലപ്പുറം ഒന്നും അവർ ചിന്തിച്ചിരുന്നേയില്ല.

എന്നാൽ, ഒറ്റ രാത്രിയുടെ കാമുകൻ പ്രതിഫലം നിശ്ചയിച്ചിട്ടാണ് കൂടെക്കിടന്നതെന്ന തിരിച്ചറിവിൽ അവർ ഞെട്ടിവിറച്ചു. 20 ഡോളറിന്റെ പെണ്ണ്. പ്രതികാരമാണോ എല്ലാ വർഷം ഓഗസ്റ്റിലും ഇതേ പ്രണയ നാടകം ആവർത്തിക്കാൻ അനയെ പ്രേരിപ്പിച്ചത്. കരീബിയൻ ദ്വീപിലേക്കുള്ള അതുവരെയുള്ള യാത്രകളിൽ അവർ തനിച്ചായിരുന്നു. എട്ടാം വർഷമാണ്, ഹോട്ടലിലെ ബാറിൽ തന്നെപ്പോലെ ഏകാകിയായ പുരുഷനെ അന കിടക്കയിലേക്കു ക്ഷണിച്ചതും അയാൾ അവർക്ക് തുഛവിലയിട്ടതും. എന്നാൽ, അടുത്ത വർഷവും അതിനടുത്ത വർഷങ്ങളിലും ഓഗസ്റ്റിലെ യാത്രകളിൽ അന ഒരോ പുരുഷൻമാരെ കൂടെ കൂട്ടി. രാത്രിയുടെ സന്തോഷം നുകരാൻ. അമ്മയുടെ സെമിത്തേരിയിൽ പൂക്കളർപ്പിക്കാനുള്ള യാത്രകളിലെ പ്രണയ സാഹസികത ആവർത്തിച്ചു.

 ഗബ്രിയേൽ ഗാർസിയ മാർകേസ്, Image Credit: Yuri Cortez/AFP/Getty Images
ഗബ്രിയേൽ ഗാർസിയ മാർകേസ്, Image Credit: Yuri Cortez/AFP/Getty Images

ഓർമയില്ലേ കേണൽ അറീലിയാനോ ബുവേൻഡിയയെ. അയാളുടെ ഓർമയിലാണല്ലോ ഏകാന്തതയുടെ 100 വർഷങ്ങൾ തുടങ്ങുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസിനു നൊബേൽ സമ്മാനിച്ച കൃതി. അന മഗ്ദലന ബാച്ചിനെ ലോകം അറിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. മാർകേസിന്റെ അവസാന നോവൽ ഓഗസ്റ്റ് വരെയിലെ നായിക. ഓർമകൾ പിടി കൊടുക്കാതെ വഴുതിയപ്പോൾ തൃപ്തിയാകാതെ ഉപേക്ഷിച്ച കൃതി.

മാജിക്കൽ റിയലിസത്തിന്റെ ആചാര്യൻ മരിച്ച് 10 വർഷമാകുമ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ഓഗസ്റ്റ് വെളിച്ചം കണ്ടിരിക്കുന്നു. സ്പെയിനിൽ. ഇതാ ഇപ്പോൾ ഇംഗ്ലിഷിലും. ഏകാന്തതയ്ക്കും കോളറക്കാലത്തിലെ പ്രണയത്തിനുമൊപ്പം ഓഗസ്റ്റും എന്ന ചിന്ത തന്നെ പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. പ്രതിഭയോടു നീതി പുലർത്തുന്നില്ലെങ്കിലും മാർകേസ് എഴുതിയ കൃതിയുടെ പ്രാധാന്യം അവഗണിക്കാനാവില്ലെന്ന മറുവാദവുമുണ്ട്. വിവാദം ചൂടുപിടിക്കുമ്പോൾ, അന കിടക്കയിൽ നിന്നു കിടക്കയിലേക്കു യാത്ര ചെയ്യുകയാണ്. സന്തോഷം ആഗ്രഹിച്ചും നൈരാശ്യം നേടിയും.

ആദ്യമായി ഒരു സ്ത്രീയെ പ്രധാന കഥാപാത്രമാക്കി മാർകേസ് എഴുതിയ നോവലാണ് ഓഗസ്റ്റ് വരെ. എന്നാൽ, ശരിയാകുന്നില്ല. ഇത് നശിപ്പിച്ചേക്കൂ... ഓർമകൾ പൂർണമായി നഷ്ടപ്പെടും മുമ്പ് മക്കളോട് മാർകേസ് വ്യക്തമായിപ്പറഞ്ഞു. അതിനുശേഷം അദ്ദേഹം ഓഗസ്റ്റ് മറന്നു. കേണൽ അറീലിയാനോ ബുവേൻഡിയയെ മറന്നു. ഫ്ലോറന്റിനോ അരിസയെ മറന്നു. ഫെർമിന ഡാസയെ മറന്നു. ജീവിതപങ്കാളി മെഴ്സിഡസിനെ പ്പോലും മറന്നു. തന്റെ വീട്ടിൽ ബഹളമുണ്ടാക്കിക്കൊണ്ടു നടക്കുന്ന സ്ത്രീ ആരാണെന്ന് മാർകേസ് ചോദിച്ചതോടെയാണ് അവർ ഒറ്റയ്ക്കൊരു മുറിയിൽ കിടക്കാൻ തുടങ്ങി. സഹായികളായിരുന്നു പിന്നെ മാർക്കേസിന് കൂട്ട്. 10 വർഷം മുമ്പ് വിരാമ ചിഹ്നമിട്ട് ജീവിതപുസ്തകം അടച്ചുവയ്ക്കും വരെ.

marquez-august

ഓരോ വർഷവും ഒരു പ്രത്യേക ദിവസം ഓരോ കാമുകൻ എന്ന സാഹസിക സങ്കൽപം യാഥാർഥ്യമാകുന്നത് അനയെ ആദ്യമൊക്കെ ആവേശം കൊള്ളിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു ദ്വീപ്. അങ്ങോട്ടേക്കുള്ള യാത്ര. ഓർമകൾ ബാക്കിവയ്ക്കാത്ത മടക്കയാത്ര. ചിലർ അവരെ സംതൃപ്തിപ്പെടുത്തി. സങ്കടപ്പെടുത്തിയവരുണ്ട്. ഒരു ഓർമയും ബാക്കിവയ്ക്കാത്തവരുണ്ട്. ആ ദ്വീപും ആസക്തിയുടെ രാത്രിയും വിചിത്രമായ ഭാവനയാണോ... യാഥാർഥ്യമാ‌ണോ... അതോ  മാന്ത്രിക യാഥാർഥ്യമോ...

ഭാവനയല്ല യാഥാർഥ്യം തന്നെയാണ് എഴുതിയതെന്ന് മാർകേസ് പലവട്ടം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ, മാർക്കേസ് എഴുതുമ്പോൾ യാഥാർഥ്യത്തിനു പോലും അലൗകികമായ പരിവേഷം ലഭിച്ചു. മഞ്ഞത്തുമ്പികൾ പാറിനടന്നു. മക്കൊണ്ടോ എന്ന അദ്ഭുത ലോകം ആലിസിനെയെന്ന പോലെ വായനക്കാരെ മാടിവിളിച്ചു.

എന്നാൽ, അന മഗ്ദലന ബാച്ച് സാഹസികതകളിൽ അഭിരമിച്ച് സ്വാഭാവികമായി നിരാശയാകുന്നപോലെ വായനക്കാരും മതിഭ്രമത്തിന്റെ പിടിയിലാകുന്നു. ഓർമയുടെ നിയന്ത്രണമുണ്ടായിരുന്നപ്പോൾ ഓരോ വാക്കിലും മാർകേസിന് നിഷ്കർഷ ഉണ്ടായിരുന്നു. ഒരു കുത്തോ കോമയോ പോലും അദ്ദേഹം ശ്രദ്ധിച്ചു. വാക്കുകളുടെ താളവും വാക്യങ്ങളുടെ ലയവും ഭാവനയുടെ സ്വഛന്ദപ്രവാഹവും അദ്ദേഹത്തെ ലോകത്തിന്റെ ഇഷ്ട എഴുത്തുകാരനാക്കി. എന്നാൽ, ഓഗസ്റ്റിൽ ഒട്ടേറെ അപാകതകൾ നിരൂപകർ കണ്ടെത്തിക്കഴിഞ്ഞു. പുറത്തുവരണമെന്ന് മാർക്കേസ് ഒരിക്കലും ആഗ്രഹിക്കാത്ത കൃതി തന്നെയെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗോൺസാലോയും റോഡ്രഗിയോയും പിതാവിനെ വഞ്ചിച്ചെന്ന വാദത്തിനു തന്നെയാണ് മുൻതൂക്കം.

ആദ്യമായി അന ദ്വീപിലെത്തുന്നത് ഒരു കടത്തുവഞ്ചിയിലാണ്. പിന്നീട് മോട്ടോർബോട്ടിൽ വേഗത്തിലെത്തുന്നുണ്ട്. ആദ്യയാത്രയിൽ, ദരിദ്രമായ ഒരു ദ്വീപാണ് അവരെ സ്വാഗതം ചെയ്തത്. പിന്നീടുള്ള യാത്രകളിൽ മാറ്റങ്ങൾ അറിഞ്ഞു. പുതിയ കെട്ടിടങ്ങൾ ഉയരുന്നു. ഹോട്ടലുകൾ തുറക്കുന്നു. അവസാന യാത്രകളിലൊന്നിൽ, ആ ദ്വീപിൽ നിറയെ പല രാജ്യങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളെ കാണുന്നു. എന്നാൽ, ദ്വീപ് നിവാസികൾ എന്നത്തെയും പോലെ ദരിദ്രരാണ്. അവരുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. പൂക്കളുമായി അമ്മയുടെ ശവകുടീരത്തിലെത്തുന്ന അനയെ അവസാന യാത്രകളിലൊന്നിൽ കാത്തിരിക്കുന്നത് ചിതറിക്കിടക്കുന്ന എല്ലിൻകൂട്ടങ്ങളാണ്. ശവക്കുഴികളിൽ നിന്ന് അവശേഷിച്ച എല്ലിൻകഷണങ്ങൾ വാരിവലിച്ചു പുറത്തിട്ടിരിക്കുന്നു!

അനയുടെ സ്വകാര്യ ജീവിതവും മാറിമറിയുകയാണ്. സന്തോഷകരമായിരുന്നു വിവാഹ ജീവിതം. ഭർത്താവ് സംഗീതജ്ഞനാണ്. മക്കളെക്കുറിച്ചും ആശങ്കകളില്ലായിരുന്നു. എന്നാൽ, എല്ലാ വർഷത്തെയും അനയുടെ രഹസ്യയാത്രകൾ വിവാഹ ജീവിതത്തിലും സംശയങ്ങൾ സൃഷ്ടിക്കുന്നു. തന്നെപ്പോലെ പങ്കാളിയും അവിശ്വസ്തത പുലർത്തുന്നോ എന്ന ചിന്ത അനയെ കീഴടക്കുന്നു. അസൂയ മനസ്സിനെ മരവിപ്പിക്കുന്നു. ആവേശത്തിന്റെ കിടക്ക ആറിത്തണുക്കുന്നു.

അനായാസമായാണ് മാർകേസ് ഓഗസ്റ്റ് എഴുതിയിരിക്കുന്നത്. ബാറിൽ നിന്ന് ജിൻ കുടിക്കുന്ന, ടാക്സി പിടിക്കുന്ന, ഹെമിങ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദ് സീ വായിക്കുന്ന അന. തിരക്കഥയുടെ ശൈലിയാണ് മാർക്കേസ് അനുവർത്തിച്ചിരിക്കുന്നത്. ദൃശ്യസമ്പന്നമാണ് എഴുത്ത്. എന്നാൽ....ഏകാന്തത വായിച്ചു ഹരം കൊണ്ടവരെ തൃപ്തിപ്പെടുത്താൻ ഓഗസ്റ്റിന് ആകുന്നില്ല. കഥയുടെ തുടർച്ചയിൽ പ്രശ്നങ്ങളുണ്ടെന്നും അവർ കണ്ടെത്തുന്നു. വേണമായിരുന്നോ ഓഗസ്റ്റ് ?

 മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock
മാര്‍കേസ്, Picture Credit: Graziano Arici/AGE fotostock

ഒരിക്കൽക്കൂടി വായിക്കാൻ ആർക്കും മോഹം തോന്നാത്ത കൃതിയാണ് ഓഗസ്റ്റ് എന്ന് ഉറപ്പിച്ചുപറയുന്നവരാണ് കൂടുതലും. എന്നാലും മാർകേസ് അല്ലേ... വായിക്കാതിരിക്കാനാവുമോ. പ്രായമേറുമ്പോൾ മനുഷ്യർ സ്വപ്നങ്ങളെ ഉപേക്ഷിക്കുന്നു എന്നു പറയുന്നത് തെറ്റാണെന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. സ്വപ്നങ്ങളെ ഉപേക്ഷിക്കുമ്പോഴാണ് പ്രായം കൂടുന്നത് എന്നദ്ദേഹം തിരുത്തി. ജീവിതത്തിൽ മാർക്കേസ് സ്വപ്നങ്ങളെ ഉപേക്ഷിക്കുകയായിരുന്നോ. അതോ, സ്വപ്നങ്ങൾ മാർക്കേസിനെ കൈവിട്ടതോ.

പ്രണയത്തിൽ എന്നും എന്തോ അവശേഷിക്കുന്നു എന്നെഴെതിയ എഴുത്തുകാരന്റെ ജീവിതത്തിൽ മരണാനന്തരം ഒരു നോവൽ അവശേഷിച്ചു. ഇല്ല, ഇനിയും ഒന്നും ബാക്കിയില്ലെന്ന് മക്കൾ ആണയിടുന്നുണ്ട്. ശരിയായിരിക്കാം. അല്ലായിരിക്കാം. മാർകേസ് അല്ലേ. അദ്ഭുതങ്ങൾക്ക് ഇനിയും ആയുസ്സുണ്ടെന്നു തന്നെ ഉറപ്പിക്കാം. അല്ലെങ്കിൽ, അനയെ വായനക്കാർക്കു ലഭിക്കുമായിരുന്നോ. ഇനി ആരുടെ ഊഴമാണ്...? 

English Summary:

Gabriel Garcia Marquez Last Books until August English Translation Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com