ADVERTISEMENT

ജൂഹു.. പ്രിൻസ് ഹോട്ടലിലെ തുറന്നിട്ടിരുന്ന ചില്ല് ജാലകങ്ങൾക്കിടയിലൂടെ ഉപ്പ് രസമുള്ള കടൽക്കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്ന് പോയി. രാത്രിയുടെ മധ്യയാമത്തിലും നിദ്ര അയാളെ പുൽകിയില്ല. ഉറക്കം കിട്ടാതെ അയാളും മുബൈ എന്ന മഹാനഗരവും മാത്രം. പുറത്ത് ആർത്തിരമ്പുന്ന തിരമാലകൾ പോലെ  അയാളുടെ ഉള്ളിലെ ഓർമ്മകൾ മനസ്സിൽ ഒരു കടൽ പോലെ ആർത്തിരമ്പി. എത്രയോ വർഷങ്ങളായി തന്റെ മിഴികൾ തേടുന്ന മുഖം. തന്റെ മനസ്സിൽ ചില്ല് ഇട്ട് സൂക്ഷിച്ച നിറദീപം കൊളുത്തിയ ചിത്രം. അത് അവൾ ആയിരുന്നു. യമുന...!! നീലവിരിയിട്ട ചില്ല് ജാലകങ്ങൾ അനുസരണയില്ലാത്ത അയാളുടെ മുടിയിഴകൾ പോലെ പാറി കളിച്ചു. അയാൾ പെട്ടി തുറന്ന് വർണ്ണ കടലാസിൽ പൊതിഞ്ഞ ചെപ്പ് തുറന്നു. ചിലങ്കകൾ!! വിറയാർന്ന കൈകളിൽ ചിലങ്കയിലെ മുത്തുമണികളുടെ നാദം രൗദ്ര ഭാവത്തോടെ കരയെ വിഴുങ്ങുവാൻ വന്ന തിരമാല പോലെ അയാളെ ഓർമ്മകൾ വർഷങ്ങൾക്കപ്പുറം കൂട്ടികൊണ്ട് പോയി.

എന്റെ കലാലയം. കുന്നിൻ മുകളിലെ കലാലയത്തിൽ ഒരു നിറസാന്നിധ്യമായി ഈറൻ കാറ്റ് എന്നും ഒരു ഗീതം പാടിക്കൊണ്ടേയിരുന്നു. കലാലയ പ്രണയത്തിന്റെ ഒരു മൂകസാക്ഷി. കലാലയത്തിന്റെ വാതിലുകൾ വാരാന്ത്യത്തിൽ കൊട്ടി അടക്കപ്പെടുമ്പോൾ അതിനുള്ളിൽ പുറത്ത് പോവാനാവാതെ വിഷമിക്കുന്ന ഇളം തെന്നലിന്റെ അവസ്ഥയായിരുന്നു തന്റെ മനസ്സ്. അവധിക്കാലം അവർ ആഘോഷിക്കുമ്പോൾ ഹോസ്റ്റലിലെ ഇരുണ്ട മുറിക്കുള്ളിൽ ചുവരുകളോട് കഥ പറഞ്ഞ് താനും. നവാഗതർക്ക് സ്വാഗതം. കലാലയത്തിന്റ പലഭാഗത്തായി ബാനറുകൾ ഉയർന്നു. കൊടികളുടെ നിറം പലതായിരുന്നുവെങ്കിലും അതിലുപരിയായിരുന്നു സൗഹാർദം അതായിരുന്നു എന്റെ കലാലയത്തിന്റെ മുഖശ്രീ. ഇന്ന് വർഷാരംഭ ക്ലാസുകൾക്കു തുടക്കം. താൻ പിജി ഒന്നാം വർഷം. രാഷ്ട്രീയ പാർട്ടികളിൽ ഒന്നിലും ഇല്ലെങ്കിലും എല്ലാ പാർട്ടിക്കാരും തന്റെ അഭിപ്രയത്തെ മാനിക്കാറുണ്ട്.

Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അ‌ച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ

കലാലയത്തിന്റെ നീളൻ ഇടനാഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ ആണ് പുറത്തെ ആരവം ശ്രദ്ധിച്ചത്. യമഹാ ബൈക്കുകൾ ഒരു വൃദ്ധനെയും അയാളുടെ പിറകിൽ ഒരു ആശ്രയത്തിനെന്നവണ്ണം ഒരു പെൺകുട്ടിയെയും വലയം ചെയ്തിരിക്കുന്നു. തന്റെ വരവ് അറിഞ്ഞ യമഹാ ബൈക്കുകൾ വലിയ ശബ്ദത്തോടെ അവരിൽ നിന്ന് അകന്ന് മൂളി പറന്നു. നരവീണ മുടിയിഴകളും കുറ്റിരോമങ്ങൾ നിറഞ്ഞ ഒട്ടിയ കവിളുകളും നിറഞ്ഞ മനുഷ്യൻ ദയനീയ ഭാവത്തിൽ ചോദിച്ചു. "പ്രിൻസിപ്പലിന്റെ മുറി ഏതാ മോനെ?" തന്റെ മിഴികൾ അപ്പോൾ പിഞ്ചിയ മഞ്ഞ ദാവണി ഉടുത്ത ആ ദേവി ശിൽപ്പത്തെ ഒപ്പിയെടുക്കുകയായിരുന്നു. നീണ്ട നെറ്റിതടത്തിൽ ചന്ദനം, അതിന് മുകളിൽ സിന്ദൂരകുറി, കരിമഷി പടർന്ന കണ്ണുകളിൽ സാഗരം തിരയിളകുന്നു, നീണ്ട നാസികയിലെ വിയർപ്പ് കണങ്ങൾ പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് തിളങ്ങുന്നു. തടിച്ച ചുണ്ടുകൾ. തന്റെ കാവ്യഭാവനയ്ക്ക് വിരാമം ഇട്ടുകൊണ്ട് വൃദ്ധന്റെ ദയനീയ ശബ്ദം വീണ്ടും "മോനെ പ്രിൻസിപ്പലിന്റെ മുറി ഏതാ." വഴി പറഞ്ഞ് കൊടുത്ത് അവർ നടന്ന് നീങ്ങുന്നതും നോക്കി നിൽക്കേ താൻ കണ്ടു തുമ്പ്കെട്ടിയ മുടിയിഴകളിൽ കൂടി വെള്ള തുള്ളികൾ ഇറ്റ് വീഴുന്നത്. തന്നെ കടന്നുപോയ കുളിർക്കാറ്റിന് ചന്ദനത്തിന്റെ സുഗന്ധമായിരുന്നു.

"യമുന" അതായിരുന്നു അവളുടെ പേര്. പേര് പോലെ തന്നെ അവളും ശാന്തമായി ഒഴുകുന്ന യമുന. പക്ഷെ അതിന്റെ ആഴവും ഉൾപരപ്പും അറിയാൻ എനിക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. അവൾ നൽകുന്ന ചെറു മന്ദഹാസം പോലും തന്റെ ഉള്ളിൻ പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിക്കാൻ പോകുന്നവയായിരുന്നു. പ്രണയത്തിന്റെ അത്ഭുതം എന്നിലും സംഭവിച്ചു. തഴുകി കടന്ന് പോകുന്ന കുളിർക്കാറ്റിന് യമുനയുടെ സുഗന്ധം. കാറ്റാടി മരങ്ങൾ നിറയെ വർണ്ണ പൂക്കൾ. ആകാശത്തിന്റെ നീലിമയിൽ ഞാൻ അവളെ കണ്ടു. കിനാവുകളുടെ ലോകത്ത് നിന്ന് തന്നെ വിളിച്ചിറക്കിയത് ശ്രീജിത്ത് ആയിരുന്നു. ഒളിപ്പിച്ച് വെച്ച പ്രണയം ഒരു തീരാവേദനയാവും അത് തുറന്ന് പറയണം എന്ന് തന്നെ നിർബന്ധിച്ചത് അവനായിരുന്നു. പ്രണയതീരം. പ്രണയത്തിന്റെ പൂമൊട്ടുകൾ പുഷ്പ്പിക്കുകയും, വിരിയുകയും, ഒടുവിൽ ചിലത് വാടികൊഴിഞ്ഞ് പോകുകയും ചെയ്യുന്ന കലാലയത്തിന്റെ സ്വന്തം പ്രണയതീരം. പ്രണയതീരത്തിന്റെ ഏകാന്തതയിൽ അവളുടെ നെറ്റിയിൽ വീണ്കിടന്ന നീളൻ മുടിയിഴകളെ തഴുകി പോയ കുളിർക്കാറ്റിനൊപ്പം ഞാൻ എന്റെ പ്രണയം അവളിലേക്ക് പകർന്നു. എന്റെ അനുരാഗം കേട്ട യമുനയിൽ താൻ വായിച്ചറിഞ്ഞ, കണ്ട  പ്രണയഭാവം ആയിരുന്നില്ല പകരം നിസംഗത! തികഞ്ഞ നിസംഗത!! യമുന  തന്റെ കണ്ണുകളിലേക്ക് മിഴികൾ തൊടുത്തപ്പോൾ അതുവരെ പ്രണയച്ചൂടിൽ നിന്ന താൻ തീച്ചൂളയിൽ എന്നപോൽ ഉരുകി.

Read also: ' നീ ജോലിക്കു തന്നെയാണോ മോനേ പോകുന്നത്...?';സന്ധ്യയായിട്ടും മകൻ എത്തിയില്ല, പകച്ച് നിൽക്കുന്ന അമ്മ

"ജീവൻ.. എനിക്ക്  നിങ്ങളെ ഇഷ്ടമാണ്. പക്ഷേ.. അതിനെ പ്രേമം എന്ന് വിളിക്കാമോയെന്ന് എനിക്ക് അറിയില്ല. കാരണം പ്രേമം എന്ന രണ്ടക്ഷരത്തിനും അപ്പുറം  ജീവിതം എന്ന മൂന്നക്ഷരത്തിന് വേണ്ടി ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തോണിയിലെ യാത്രക്കാരിയാണ് ഞാൻ." യമുന പെയ്ത് ഒഴിഞ്ഞ മഴമേഘം പോലെയായി. അവളിലൂടെ താൻ അറിഞ്ഞു തകർന്നടിഞ്ഞ കുടുംബത്തിന്റെ  കഥ. അമ്മയുടെ രോഗവും, വേർപാടും അതിനിടയിൽ ഏത് നിമിഷവും ജപ്തി ചെയ്ത് പോകാവുന്ന തറവാടും യമുനക്കും അനിയത്തിമാർക്കും വേണ്ടി ഉത്സവ നാളുകളിൽ മാത്രം മുഖത്ത് ചായം തേച്ച്  ഭക്തജനങ്ങളെ ചിരിപ്പികുന്ന അച്ഛനും.. വിതുമ്പിപ്പൊട്ടാൻ നിൽക്കുന്ന ചുണ്ടുകൾ കടിച്ചമർത്തി അവൾ. ഏറെ ശ്രമിച്ചിട്ടും നിയന്ത്രണം തെറ്റി ഉരുണ്ടു കൂടിയ നീർമുത്തുകൾ കവിളിൽ കൂടി ഒലിച്ചിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാൻ എന്നവണ്ണം കുളിർക്കാറ്റ് അവയെ ഒപ്പിയെടുത്തു. "യമുനാ...." അവളെന്ന മഴയിൽ നനഞ്ഞ് കുതിർന്ന താൻ ആർദ്രമായി വിളിച്ചു. താൻ തന്റെ കഥ പറഞ്ഞു. എന്നെക്കുറിച്ച് അറിയേണ്ടേ തനിക്ക്? അച്ഛൻ, അനിയത്തിമാർ, കൂടെ ഇല്ലെങ്കിലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരമ്മ ഇതൊന്നും ഇല്ലാത്ത ഒരാൾ ആണ് ഞാൻ. ജന്മം നൽകിയവർക്ക് വേണ്ടാത്ത ഒരു ജന്മം. അനാഥൻ!! അമ്പരപ്പോടെ അവൾ തന്റെ കണ്ണുകളിലേക്ക് നോക്കി. തന്റെ മിഴികൾ ഈറനണിഞ്ഞിരുന്നുവോ?. "യമുനാ.. ഇയാളുടെ കഥ കേട്ട് എനിക്ക് ഇയാളോടുള്ള ഇഷ്ടം കൂടിയിട്ടെ ഉള്ളു ഒപ്പം ബഹുമാനവും." കുളിർതെന്നലിനോടൊപ്പം വന്ന മഴത്തുള്ളികൾ തങ്ങളുടെ മുഖത്തെ നനച്ച് കടന്ന് പോയി.

Read also: ' ഞാൻ മരിച്ചാൽ ശരീരം ദഹിപ്പിക്കരുത്, എന്റെ പറമ്പിൽ കുഴിച്ചിട്ടാൽ മതി'; കർഷകന്റെ ജീവിതം, മരണം, പുനർജന്മം

ഇന്ദ്രിയങ്ങൾ കൊണ്ടുള്ള പ്രണയം. വാക്കുകൾ മൗനം ആകുമ്പോൾ നിശബ്ദതയിൽ നിന്ന് പിറവിയെടുക്കുന്ന പ്രണയം. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തങ്ങൾക്ക് ഇടയിൽ മാത്രം ഒതുങ്ങിയ പ്രണയത്തെ കലാലയത്തിലെ കുസൃതികാറ്റ് ഓരോ പുൽക്കൊടിയിലും എത്തിച്ചു. വർഷാവസാനം... സന്തോഷങ്ങൾക്കൊപ്പം ഒരുപാട് സങ്കടങ്ങളും തന്ന വർഷാവസാനം! വിവാഹിതയായ ആൻ മേരി! അവളായിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഞങ്ങളുടെ നേതാവ്..! തുടർന്ന് പഠിക്കണം എന്ന അവളുടെ തീരുമാനം അയാൾ അംഗീകരിച്ചതിന് ശേഷമായിരുന്നു വിവാഹം. ആൻമേരിയുടെ വിവാഹപാർട്ടി ഒരിക്കലും മറക്കാൻ കഴിയില്ല. കോളജ് കാന്റീനിൽ ഞങ്ങൾ പതിനെട്ട് പേർക്കും കൂടി മൂന്ന് പൊറോട്ട!! ഒരുപാട് ചിരിച്ച ഒരു ദിവസമായിരുന്നു അത്. പക്ഷെ മനസ്സിൽ സന്തോഷവും അതിനിരട്ടി വേദനയും സമ്മാനിച്ചു ആ ദിനം.  ആൻമേരി മരിച്ചു!! പൂർണ്ണ ഗർഭിണി ആയിരുന്ന അവൾ കുളിപുരയിൽ കാല് തെന്നി വീണു. അമിതരക്തസ്രാവം! കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഞാൻ അവസാനമായി അവളെ കാണാൻ പോയില്ലാ. അവളെ കാണുന്നതിനുമപ്പുറം അവളുടെ കുഞ്ഞായിരുന്നു തന്നെ വേദനിപ്പിച്ചത്. തന്റെ അനാഥ ബാല്യത്തിലേക്ക് ഉള്ള ചിത്രമായിരുന്നു ആ കുഞ്ഞ്. കുട്ടികൾ ഇല്ലാത്ത കാർക്കശ്യക്കാരിയായ മലയാളം പ്രൊഫസർ ലളിത മാഡത്തിനെതിരെ ക്ലാസ്സ്‌ റൂമിൽ ഗോപൻ പൊട്ടിത്തെറിച്ചു. നിങ്ങൾക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ തങ്ങളോട് ഇടപെടുന്നത് എന്ന ഗോപന്റെ വാക്കുകളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പോയ ലളിതാ മാഡത്തിനെ സമാധാനിപ്പിക്കാൻ ക്ലാസ്സ് മുഴുവൻ ക്ഷമ പറഞ്ഞിട്ടും ആ വിതുമ്പൽ അവസാനിച്ചില്ല. ഒടുവിൽ ഗോപൻ മുന്നോട്ട് കടന്ന് വന്ന് ഗുരുവിന്റെ കരങ്ങൾ രണ്ടും കവർന്നു പറഞ്ഞു. "അമ്മ എന്നോട് ക്ഷമിക്കണം." അപ്പോൾ അവരുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവം എന്താണന്ന് വിവരിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല.

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

കേരളപ്പിറവി. ഇന്നും ആ ദിവസം ഓടിയെത്തുമ്പോൾ പുഞ്ചിരി നിറഞ്ഞ ശ്രീജിത്തിന്റെ മുഖം മാത്രമേ മനസ്സിൽ തെളിയൂ. വെള്ള ജുബ്ബയിലും കസവ് മുണ്ടിലും അന്ന് അവൻ ഉദയസൂര്യനെ പോലെ ഉദിച്ചുനിന്നു. "ജീവൻ.. എനിക്ക് അശ്വതിയെ ഇഷ്ടമാണ്. ഞാൻ അത് അവളോട്‌ തുറന്നുപറഞ്ഞു." അശ്വതി..  അവളോട് പ്രണയം പറഞ്ഞ പല പുരുഷ കേസരികളും ഇന്നും അവളെ കണ്ടാൽ ഓടി ഒളിക്കും. തന്റെ ചിന്തയെ തിരിച്ചറിഞ്ഞ ശ്രീജിത്ത് പറഞ്ഞു. "അവൾ നാളെ മറുപടി പറയും. ഇഷ്ടമാണെന്ന് തന്നെ എനിക്ക് ഉറപ്പാണ്." അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അതുവരെ കാണാത്ത തിളക്കവും ആ വാക്കുകളിലെ ദൃഢതയും എന്നെ അത്ഭുതപ്പെടുത്തി. തിരിഞ്ഞ് നടന്ന അവനെ നോക്കിനിൽക്കെ അവൻ തിരികെ എന്റെ അരികിലേക്ക് തന്നെ നടന്നു വന്നു. കുറച്ച് നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി നിന്ന അവൻ എന്റെ കരങ്ങൾ കവർന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു എന്തിനെന്ന് അറിയാതെ എന്റെയും. പെട്ടെന്ന് കൈകൾ വിട്ട് അവൻ തിരിഞ്ഞ് നടന്നു. വല്ലാത്ത വേഗതയിൽ. അണയാൻ തുടങ്ങിയ നാളികേര തിരിയിലേക്ക് ആരോ എണ്ണ പകരുന്നു. എരിഞ്ഞ് അമരുന്ന സാമ്പ്രാണിതിരിയുടെ പുകചുരുളിൽ കൂടി അവ്യക്തതയോട് താൻ കണ്ടു മുറിക്കുള്ളിലെ തറയിൽ ചുവന്ന പട്ട് പുതച്ച് അവൻ.. ശ്രീജിത്ത്!! 

"നെഞ്ചിനകത്ത് വേദന എടുക്കണ് അമ്മമാ ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറങ്ങാൻ പോയതാ.. നിന്റെ വേദന മാറിയോ കൊച്ച് കുട്ടാ." അവന്റെ അമ്മമയുടെ നിലവിളി. കലാലയം അവന് പ്രണാമം അർപ്പിക്കാനായി വന്നു. വരിവരിയായി അവനെ കാണാൻ പോകുന്ന കുട്ടികളിൽ അശ്വതിയും.. തന്റെ കണ്ണുകൾ അവളെ പിൻതുടർന്നു. ശ്രീജിത്തിന്റെ നിശ്ചലമായ ശരീരത്തിന് മുന്നിൽ അവൾ നിന്നു. അവളുടെ ചുണ്ടുകൾ മെല്ലെ വിറച്ചു. പുറകിൽ വന്ന കുട്ടികൾക്ക് മുന്നിൽ തടസമായി അവൾ. അടക്കി നിർത്തിയ വിതുമ്പൽ ഒരു പൊട്ടിക്കരച്ചിലായി മാറി. അതെ ശ്രീജിത്ത്. നീ പറഞ്ഞതുപോലെ അവൾ നിനക്ക് മറുപടി തന്നു.. പക്ഷെ നീ... എന്തായിരുന്നു ശ്രീജിത്ത് നിനക്ക് എന്നോട് പറയാൻ ഉണ്ടായിരുന്നത്?? കലാലയത്തിന്റെ മൂകത അവസാനിപ്പിച്ച് കുളിർക്കാറ്റ് വീണ്ടും വീശി തുടങ്ങി. ശ്രീജിത്ത്.. അവന്റെ ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം കലോത്സവം വന്നെത്തി. ഏറ്റവും സന്തോഷം തന്നത് യമുന വർഷങ്ങൾക്ക് ശേഷം ചിലങ്ക അണിയുന്നു!!. തന്റെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി. അക്ഷരാർഥത്തിൽ കലോത്സവ വേദിയെ യമുന ആനന്ദനടനം ആടിച്ചു ഇടമുറിയാത്ത കരഘോഷങ്ങൾ അതിന് തെളിവായിരുന്നു. ഗ്രീൻ റൂമിൽ യമുനയെ തേടിയ തനിക്ക് മുന്നിൽ അവൾ ഒരു കൊച്ച് കുട്ടിയെ പോലെ വിങ്ങി കരഞ്ഞു. അവളുടെ മിഴികളിൽ നിന്ന് ഉതിർന്ന തീർഥം തന്റെ ചുണ്ടുകളാൽ ഒപ്പിയെടുക്കുമ്പോൾ താൻ അറിഞ്ഞില്ല അത് വരാനിരിക്കുന്ന സാഗരത്തിന്റെ ആരംഭമായിരുന്നുയെന്ന്.

Read also: മക്കള്‍ വിദേശത്ത്, അമ്മച്ചി നാട്ടിൽ ഒറ്റയ്ക്ക്; 'കഴിഞ്ഞ ആഴ്ച വീണ് കാല് പൊട്ടി, ഇപ്പോൾ തലയിടിച്ചും വീണു, കഷ്ടം തന്നെ

വർഷാവസാന പരീക്ഷയുടെ അവസാന ദിവസം അടുത്ത ഒരു ദുരന്തവാർത്ത!! യമുനയുടെ അച്ഛൻ... മുഖത്തെ ചായം മായിക്കുന്നതിന് മുൻപ് മരണമെന്ന ദൂതൻ വന്ന് കൂട്ടിക്കൊണ്ട് പോയി. യമുനയെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ആ നെറുകയിൽ ചുംബിച്ച് കാത്തിരിക്കണം എന്ന് പറഞ്ഞ് പടിപ്പുര കഴിഞ്ഞ് ചെമ്മൺപാതയിലേക്ക് ഇറങ്ങിയ താൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത് പടിപ്പുരയിൽ പ്രതീക്ഷകൾ എന്ന സ്വപ്നവും പേറിനിൽക്കുന്ന യമുനയെയായിരുന്നു. എവിടെ നിന്നോ പെട്ടെന്ന് വന്ന ഒരു തെമ്മാടിക്കാറ്റ് ആ പടിപ്പുരവാതിൽ കൊട്ടി അടച്ചു. നിറമുള്ള സ്വപ്നങ്ങളെയും താലോലിച്ച് താൻ ബാഗ്ലൂരിലേക്ക്. വിധിയെന്ന വില്ലൻ അവിടെയും തനിക്കെതിരെ കള്ളചൂത് കളിച്ചു. പുലർവേളയിൽ എത്തിയ തീവണ്ടിയിൽ നിന്ന് ഇറങ്ങിയ താൻ അറിഞ്ഞിരുന്നില്ല തന്റെ ബാഗ് മാറിയ കാര്യം അത് തന്നെ കൊണ്ട് എത്തിച്ചത് ബാഗ്ലൂർ ജയിലഴിക്കുള്ളിൽ!! സ്വന്തമായി ഒരു വിലാസം പോലും ഇല്ലാത്ത തനിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാൻ കഴിയും. നാല് വർങ്ങൾക്ക് ശേഷം ജയിൽമോചിതനായ താൻ ആദ്യം പോയത് യമുനയുടെ അടുത്തേക്കാണ് വള്ളിപ്പടർപ്പുകൾ കയറിയ പടിപ്പുരയാണ് തന്നെ സ്വീകരിച്ചത്.  

നീണ്ട പതിനെട്ട് വർഷങ്ങൾ. യാത്രകളിൽ ഉടനീളം തിരഞ്ഞത് ഒരു ചിത്രം മാത്രം ഒരു മുഖം മാത്രം. ഇന്ന് ഇവിടെ ഈ ഹോട്ടലിന്റെ ഇടനാഴിയിൽ. ഇത് തന്റെ യമുന അല്ലാ.. ഇത് മറ്റുള്ളവർക്ക് വേണ്ടി സ്വയം ഹോമിച്ച യമുനയാണ്.!!. പ്രണയം എന്ന വികാരത്തെക്കാൾ വിശപ്പ് എന്ന സത്യമാണ് വലുത് എന്ന് തിരിച്ചറിഞ്ഞവൾ. സ്വയം എരിഞ്ഞ് അമരുകയാണെന്ന് അറിയുമ്പോഴും അത് മറ്റുള്ളവർക്ക് പ്രകാശം ആകണമെന്ന് ആഗ്രഹിക്കുന്നവൾ. രണ്ട് മുറികൾക്ക് അപ്പുറം അവൾ കാത്തിരിക്കുന്നു  തനിക്ക് വേണ്ടി. അല്ല അവളുടെ ഈ രാത്രിയിലെ പുതിയ ഇണയെതേടി!!!. ജീവൻ കൈകളിൽ ഇരുന്ന ചിലങ്കകളിലേക്ക് നോക്കി. അത് അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നതായി തോന്നി. 

Read also: മരണം കാത്ത് കിടക്കുന്ന ആ സ്ത്രീ പതിയെപ്പറഞ്ഞു, 'നിന്റെ അമ്മയെ ഞാൻ കൊന്നതാണ്, എല്ലാം എന്റെ തെറ്റ്...' 

കോളജ് കവാടത്തിനു മുൻപിൽ വലിയ ഒരു ബാനർ. പൂർവവിദ്യാർഥി സംഗമം. കോളജ് കവാടം മുതൽ കുരുത്തോലകളാലും വർണ്ണതോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു. ഞായറാഴ്ചയിലെ കലാലയത്തിലെ അമ്പരപ്പിക്കുന്ന ഈ തിരക്ക് വഴിയാത്രക്കാരിൽ സന്ദേഹം ഉണർത്തി. അതിന്റെ ഉത്തരം തേടി അവർ കലാലയത്തിലേക്ക് പോകുന്ന വിദ്യാർഥിയോട് ചോദിച്ചു. "ഒരു വിവാഹം നടക്കുന്നു.. ഞങ്ങളുടെ കലാലയത്തിന്റെ സ്വന്തം വിവാഹം. നിങ്ങൾക്കും വരാം. ക്ഷണിക്കപ്പെട്ടവരല്ല ഞങ്ങളും പക്ഷെ ഈ വിവാഹം ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്". ഓഡിറ്റോറിയത്തിലെ വേദിയിൽ പൂർവവിദ്യാർഥികളെ സാക്ഷിയാക്കി, ഗുരുജനങ്ങളെ സാക്ഷിയാക്കി അവരുടെ പ്രിയപ്പെട്ട കലാലയത്തെ സാക്ഷിയാക്കി ജീവൻ യമുനയുടെ കഴുത്തിൽ വരണമാല്യം ചാർത്തി!! കലാലയത്തിന് ചുറ്റും കാറ്റ്  ഒരു ഈണം മൂളികൊണ്ട് കടന്ന് പോയി ആ കാറ്റിന് ചന്ദനത്തിന്റെ സുഗന്ധം ആയിരുന്നു. വീണ്ടും ഒരു ശുഭപ്രതീക്ഷയോടെ എന്റെ ജീവിതത്തിലേക്ക് ചന്ദനത്തിന്റെ സുഗന്ധം പകരാൻ ഇനി മരണം വരെയും എനിക്കൊപ്പം അവളും. 

Content Summary: Malayalam Short Story ' Chandanakkattu ' Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com