ADVERTISEMENT

പകലിന്റെ തിരക്കൊഴിയുമ്പോൾ രാത്രിയുടെ വിജനതയിൽ ഫുട്പാത്തുകളാണ് ഞങ്ങളുടെ അഭയ കേന്ദ്രം. ഒന്ന് തലചായ്ക്കാൻ ബഹളങ്ങൾക്കിടയിൽ തെല്ലൊന്ന്  വിശ്രമിക്കാൻ... അതിന് നോക്കുകുത്തി എന്ന പോലെ തലങ്ങും വിലങ്ങും സൈൻ ബോർഡുകൾ.. എവിടെയും അവ തല ഉയർത്തി നിൽക്കുന്നു. ചിലതൊക്കെ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കാലം പ്രകൃതി ഏൽപ്പിക്കുന്ന മുറിവുകൾ. അർഥമറിയില്ലെങ്കിലും അതിലൊരു സൈൻ ബോർഡിന്ചുറ്റുമാണ് എന്റെ ചെറിയ ലോകം. പലരും വലിയ കാറുകളിൽ എന്റെ അടുക്കൽ വരെ എത്താറുണ്ട് എന്നിട്ട് അൽപം പരുങ്ങലോടെ പിൻവാങ്ങും. ഇതെനിക്കൊരു പതിവ് കാഴ്ചയാണ്. മനുഷ്യർ എന്നെ എന്തിന് ഭയപ്പെടണം? എനിക്കൊരൽപം അഹങ്കാരം തോന്നി, ഒപ്പം അഭിമാനവും. എങ്കിലും ഞാൻ അത്ര നിസ്സാരനൊന്നുമല്ലല്ലോ? രാതിയിലെപ്പോഴോ വന്നു കിടന്നതാണ്, അറിയാതെ ഒന്ന് മയങ്ങിപ്പോയി. എത്രനാളായി ഇവിടെ കിടക്കുന്നു എന്നോർമയില്ല. കാരണം ഇതുവരെ ഒരിടവും ശാശ്വതമായിരുന്നില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പ്രയാണം, അതാണ് ഞങ്ങളുടെ ജീവിതം. തലമുറകളായി ഇവിടെ കിടക്കുവാനുള്ള അവകാശം ഞങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്, അത് ഞങ്ങളുടെ മൗലികാവകാശമാണ്. അതിരുകൾ ഞങ്ങൾ നിശ്ചയിക്കും ചോദ്യം ചെയ്യുവാൻ ഇതുവരെ ഒരു പൊലീസും ധൈര്യപ്പെട്ടിട്ടില്ല. 

ഇതിനിടയിൽ ഇതാ ഒരു മധ്യവയസ്ക്കൻ വീൽചെയറിൽ വന്നിരിക്കുന്നു. ഇത്തരം കൈയ്യേറ്റങ്ങളെ ഞങ്ങൾ ചെറുത്തു തോൽപ്പിക്കാറുണ്ട്. അതാണ് ഞങ്ങളുടെ പാരമ്പര്യം. മധ്യവയസ്‌ക്കന്റെ വസ്ത്രങ്ങൾ നന്നേ മുഷിഞ്ഞിട്ടുണ്ട്. റോഡിലെ പൊടിയും ചെളിയുമെല്ലാം അതിൽ ഇടം നേടിയിട്ടുണ്ട്. അതിനു മാറ്റുകൂട്ടാനായി നീണ്ട താടിയും മുടിയും, ജല സ്പർശമേൽക്കാത്ത ജരാനരകൾ. അയാൾ എപ്പോഴും അത് തടവിക്കൊണ്ടിരുന്നു. ശോഷിച്ച കാലുകൾ എങ്കിലും ബലിഷ്ഠമായ കൈകൾ, ഒരായുസ്സിന്റെ ദുഃഖം കിനിഞ്ഞിറങ്ങിയ കണ്ണുകൾ, അയാൾ ചിന്താധീനനായിരുന്നു. എന്നാൽ പുതിയ സൈൻ ബോർഡ് വന്നതോടെ മനുഷ്യരുടെ കൈയ്യേറ്റം അൽപം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇയാളുമായി അൽപം സൗഹൃദമാവാം.. അതിനിടയിൽ അയാൾ എന്റെ തലയിലൊന്നു തലോടി, അതൊരു ചങ്ങാത്തതിനുള്ള ക്ഷണമാണ്. മുമ്പൊരിക്കൽ ഒരാൾ ഇതുപോലൊന്ന് തലോടിയതു ഓർമയുണ്ട് അൽപം കഴിഞ്ഞു ഒരു തൊഴിയും. അത് അപ്രതീക്ഷിതമായിരുന്നു. ആ വേദനയുടെ ഓർമ്മകൾ ഇപ്പോഴും ഒരു തരിപ്പായി ശരീരത്തിൽ നിലനിൽക്കുന്നു. തൊഴിച്ചയാൾ മദ്യലഹരിയിലായിരുന്നു. മദ്യപിച്ചാൽ സ്നേഹവും വെറുപ്പും മനുഷ്യന് സ്വാഭാവിക വികാരങ്ങളാണ്. വീൽച്ചെയറിലെ മനുഷ്യൻ പക്ഷെ സൗഹാർദത്തിലാണ്. എല്ലാവരെയും ഒരേ അളവുനൂൽകൊണ്ട് അളക്കുന്നത് ശരിയല്ലല്ലോ? അതിനാൽ ഇയാളുമായി അൽപം സൗഹൃദമാവാം. സ്നേഹത്തിന്റെ നനുത്ത മുകുളങ്ങൾ ആ മുഖത്ത് വിരിയുന്നുണ്ട്. താമസിയാതെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. കുറെ ആഴ്ചകളായി അത് നിലനിൽക്കുന്നു. 

Read also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

ഇതിനുമുമ്പും ഇതുപോലൊരു ബോർഡിനുചുവട്ടിൽ ഞാൻ ജീവിതമാരംഭിച്ചതാണ്. അപ്പോഴാണ് കുറെ കാക്കിധാരികൾ [കോർപ്പറേഷൻ] ജീവനക്കാർ എന്നെ അവിടെനിന്നും തുരത്തിയത്. അതിനുശേഷം അവർ അവിടെയൊരു വലിയ ചവറ്റുകുട്ട [Dustbin] സ്ഥാപിച്ചു. ജീവനക്കാരുടെ, വാഹനങ്ങളുടെ ബഹളം അരോചകമായപ്പോൾ ഞാൻ ആ സ്ഥലത്തോട് വിടവാങ്ങി. എന്റെ സഹചാരികൾ ആ കാഴ്ച ദയനീയമായി നോക്കി നിന്നു. എന്നിട്ടു ഒന്ന് മുറുമുറുത്തു ഞങ്ങൾ യാത്ര പിരിഞ്ഞു. അതൊരു വിടപറയലായിരുന്നു. വേർപാടിന്റെ കനത്ത ദുഃഖ ഭാരവുമായി അങ്ങനെ ഞാൻ ഈ ബോർഡിൻ ചുവട്ടിലെത്തി. അതൊരു നിമിത്തമായിരുന്നു. ചുറ്റുപാടുകളൊക്കെ ഒന്ന് നിരീക്ഷിച്ച ശേഷമാണു ഞാൻ ഇവിടെ കിടക്കാനുള്ള അന്തിമ തീരുമാനത്തിലെത്തിയത്. സുഹൃത്തുക്കളായി ആരെയും കണ്ടില്ല. ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ് സുഹൃത്തുക്കൾ ഓരോന്നായി താനെ വന്നു ചേരും. ഞങ്ങൾ പരസ്പരം നോക്കി ഗന്ധമറിഞ്ഞു വിലയിരുത്തും. ചിലതു നിലനിൽക്കും, ചിലതു ക്ഷണികമാണ് അതോർത്തു ഞങ്ങൾ വ്യാകുലപ്പെടാറില്ല. ഒറ്റയ്ക്കും കൂട്ടായും ഞങ്ങൾ പല വഴികൾ തേടും. ഒരൽപം ആഹാരത്തിനുവേണ്ടി തീക്ഷ്ണമായ അന്വേഷണം ചിലതു ഞങ്ങൾ കണ്ടെത്തും.  ചിലതു മണത്തറിയും. മനുഷ്യർ സ്ഥിരമായി എവിടെയെല്ലാം മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ട് അതെല്ലാം ഞങ്ങളുടെ ഇഷ്ട ഭൂമികയാണ്. അവർക്കു മാലിന്യം പക്ഷെ ഞങ്ങൾക്കതു സ്വാദിഷ്ടമായ ഭക്ഷണം.

Read also: ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ കുടിലതന്ത്രം, കൂട്ടുകാരനെ കള്ളനാക്കി; തിരുത്താനാവാത്ത പിഴവുകൾ

വീൽച്ചെയറുകാരൻ പക്ഷെ വിടുന്ന മട്ടില്ല അയാൾ ഒന്ന് കൂടി തലോടി. ഇത്തവണ അൽപം അമർത്തിയാണ് തലോടിയത് എപ്പോഴും അമർത്തലുകൾ കീഴടക്കലാണ്. സ്നേഹവും വിദ്വേഷവും വർധിക്കുമ്പോൾ അമർത്തലുകൾക്കു ശക്തി കൂടും. അടിച്ചമർത്തലുകൾ ചരിത്രത്തിന്റെ  ഭാഗമാണ്‌. ഇതിനിടയിൽ അയാൾ കൈവശമുള്ള പ്ലാസ്റ്റിക് ബാഗിൽനിന്ന് ഒരു ബണ്ണെടുത്തു നീട്ടി. നല്ല വിശപ്പുണ്ട്. അയാളുടെ സൻമനസ്സിനു നന്ദിയായി ഞാൻ ചെറുതായൊന്നു വാലാട്ടി. അത് ഭക്ഷിച്ചു അൽപം ആശ്വാസമായി. ഇനി ഒരുപാടുദൂരം ഓടേണ്ടതാണ് അതിനുള്ള ഊർജം തൽക്കാലം ലഭിച്ചു. ദൂരെ നിന്നു എന്റെ മറ്റൊരു സുഹൃത്ത് ഇത് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. സാവകാശം തന്റെ പങ്കിനായി അവൻ ഓടിയെത്തി. ഇത് എന്നെ ചൊടിപ്പിച്ചു. എല്ലാ മനുഷ്യരുടെയും സ്വഭാവം ഇതുതന്നെയാണ് ആദ്യം സൗഹൃദം പിന്നെ അൽപം ഭക്ഷണം. എന്റെ ശത്രുക്കളോടും അതെ മനോഭാവം. ഒരേ സമയം സ്‌നേഹവും വിദ്വേഷവും ജനിപ്പിക്കാൻ മനുഷ്യന് മാത്രമേ കഴിയൂ? ഇപ്പോൾ ശത്രുക്കളും മിത്രങ്ങളുമായി പത്തു പതിനഞ്ചു പേർ വീൽച്ചെയറിനു ചുറ്റുമുണ്ട്. ഭക്ഷണം മണത്തറിയാനുള്ള ഞങ്ങളുടെ കഴിവ് ജന്മസിദ്ധമാണ്. പക്ഷെ വീൽചെയറുകാരന്റെ പക്കൽ ഇപ്പോൾ ഒന്നുമില്ല. ഒരു ബൺ അയാളും മറ്റൊന്ന് ഞാനും കഴിച്ചു. എന്റെ ശത്രുക്കളും മിത്രങ്ങളുമെല്ലാം നിരാശരായി മടങ്ങി. ഞങ്ങൾ തനിച്ചായി. അപ്പോൾ ഞങ്ങൾക്കിടയിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയിരുന്നു ഒരു പുതിയ സ്നേഹബന്ധം. ഞങ്ങളുടെ ഒത്തുചേരലുകൾ, ഭക്ഷണം പങ്കിടൽ പതിവായി തുടർന്നു നീണ്ട ആറുമാസക്കാലം.

Read also: ' മോൾക്ക് വേണ്ടെങ്കിൽ ഈ അമ്മയെ ഞങ്ങൾ എടുത്തോട്ടെ...?', മകൾക്ക് വിദേശത്ത് ജോലിത്തിരക്ക്, അമ്മയ്ക്ക് ഒറ്റപ്പെടൽ

ചില നല്ല മനുഷ്യർ ചിലപ്പോൾ അയാൾക്ക്‌ ഭക്ഷണ പൊതികൾ നൽകുമായിരുന്നു. അതിലൊരു പങ്ക്‌ എനിക്കുള്ളതാണ്. അതിനെല്ലാം ഭീഷണിയായി ഇപ്പോഴിതാ കാക്കിധാരികൾ ഇവിടെയുമെത്തിയിരിക്കുന്നു. ഒരു വലിയ ചവറ്റുകുട്ടയുമായി. ആദ്യമൊക്കെ ചെറുത്തു നോക്കി ഇപ്പോൾ ഭീഷണിയാണ് എല്ലാറ്റിനും ഈ ബോർഡ് മൂകസാക്ഷി. ഇതുവരെയും ഞങ്ങൾ സ്വന്തമെന്നു കരുതിയിരുന്ന സ്ഥലം അവർ കൈയ്യേറുകയാണ് ഇനി ഇവിടെ നിൽക്കാൻ കഴിയുകയില്ല. നടുക്കത്തോടെ ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങൾക്കിടയിൽ ഒരു മൂകത, ഭയത്തിന്റെ വിഹ്വലതയുടെ, തളം കെട്ടി നിന്നു. ഇതൊരു വേർപിരിയലിന്റെ നിമിഷമാണ് നീണ്ട മാസങ്ങൾ സമ്മാനിച്ച ഞങ്ങൾക്കിടയിൽ വളർന്നുവന്ന നിലനിന്ന സ്നേഹത്തിന്റെ വിശ്വാസത്തിന്റെ ചങ്ങലകൾ പൊട്ടിവീഴുകയാണ്. അനിശ്ചിതത്വത്തിന്റെ കരിനിഴലുകൾ ഞങ്ങൾക്കിടയിൽ വ്യാപിച്ചു. അയാൾ ഒന്ന് കൂടി എന്നെ ചേർത്ത് പിടിച്ചു. ഇപ്പോൾ തലോടലുകൾക്കു ശക്തി ക്ഷയിച്ച പോലെ കണ്ണുകൾ ഈറനണിയുന്നു. അൽപ നേരത്തെ മൗനത്തിനു ശേഷം അയാൾ വീൽചെയർ സാവകാശം തള്ളി നീക്കി. എനിക്കും രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഇല്ല വേർപിരിയാൻ കഴിയില്ല, ഇത്ര നാൾ ചേർത്ത് നിർത്തിയതിന്, നൽകിയ ഭക്ഷണത്തിന്, സ്നേഹത്തിന്... ഞാനും ചുവടുകൾ വച്ചു അയാൾക്കൊപ്പം. ഇനി പുതിയൊരു ഇടം കണ്ടെത്തണം. പുതിയൊരു`ജീവിതമാരംഭിക്കണം ഇതൊരു യാത്രയാണ് സൈൻ ബോർഡുകൾ തേടിയുള്ള യാത്ര..

Content Summary: Malayalam Short Story ' No Parking Ivide Nilkkaruthu ' Written by V. J. Varghese Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com