ADVERTISEMENT

മാധവന്റെ കാർ കല്ലൂർക്കര ഗ്രാമത്തിന്റെ വിരിമാറിലൂടെ കുതിച്ച് പാഞ്ഞു. നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാധവൻ കല്ലൂർക്കരയുടെ സുഗന്ധം ആസ്വദിച്ചു. കുട്ടിക്കാലത്ത് അമ്പലത്തിൽ ദീപാരാധന തൊഴുത് മടങ്ങുമ്പോൾ ഇരുൾ വീഴുന്ന ചെമ്മൺ പാതയ്ക്ക് അരികിലായി നിലകൊണ്ട ഭൂതത്താൻ കോട്ട  അപ്രത്യക്ഷമായത് മാധവൻ കണ്ടു. ഭൂതത്താൻ കോട്ട നിന്നിടത്ത് ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ.. ഭൂതത്താൻ കുളവും കാലത്തിന്റെ വികൃതിയിൽ മാറ്റപ്പെട്ടോ..? 'ഭൂതത്താൻ കുളം..' ഒറ്റരാത്രികൊണ്ട് ഭൂതത്താൻമാർ കുഴിച്ച് ഉണ്ടാക്കിയതാണ് ആ കുളം!! ആ മണ്ണ് ഉപയോഗിച്ചാണത്രേ ഭൂതത്താൻകോട്ട  പണിതത്... പലതും ഓർമ്മകളാവുന്നു.. പക്ഷേ ദുർഗന്ധം വമിക്കുന്ന ഓർമ്മകൾ ഇന്നും മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്നുണ്ട്.. തന്റെ പിഴവുകൾ..!  ആ പിഴവുകൾ കാരണം ജീവിതം നഷ്ടമായവർ..! ബാലൻ.. വർഷങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ച് വരവ് തന്നെ അവനെ കാണാനാണ് ബാലനെ..!!

മേലേപ്പാട്ട് തറവാട്ടിലെ മുറ്റത്ത് നിന്നും മാധവൻ ചിതലരിച്ചു പോയ തറവാടിന്റെ മഹിമ നോക്കി കാണുകയാണ്. പൂമുഖത്തെ പ്രൗഢി വിളിച്ചോതുന്ന തൂണുകളിൽ നിറയെ ചിതൽപുറ്റ്.. ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന മങ്ങിയ ചുവർ ചിത്രങ്ങളിൽ നോക്കിയ മാധവൻ ഘനഗംഭീരമായ ശബ്ദം കേട്ടു.. "കുറുപ്പേ..." തലമുറകൾ കൈമാറി വന്ന പൂമുഖത്തെ ചാരുകസേരയിലേക്ക് അയാൾ നോക്കി, തളർവാതം വന്ന ശങ്കരനെ പോലെ.. ജീവിതത്തിന്റെ പിഴവുകൾ ആരംഭിച്ചത് ഇവിടെ നിന്നാണ്. മേലേടത്ത് തറവാടിന്റെ അന്തസും അഭിമാനവും.. അത് നേടാൻ ഏത് വഴിയും സ്വീകരിക്കാം എന്ന് പഠിച്ചതും ഇവിടെ നിന്നുമാണ്.. എല്ലാം നേടിയെന്ന് അഹങ്കരിച്ചപ്പോൾ കാലം തനിക്കായി മാറ്റിവെച്ചത് ജീവിതത്തിലെ പിഴവുകൾക്കുള്ള ശിക്ഷയായിരുന്നു.. തന്റെ തെറ്റുകൾ കാരണം ജീവിതം നഷ്ടമായവരുടെ ശാപം..! 'ബാലൻ...' അവന്റെ അലറിക്കരച്ചിൽ.. "ഹോ...!!" രാജ്യം വെട്ടിപ്പിടിച്ച സൈന്യാധിപനെ പോലെ അവന്റെ കരച്ചിലിന് മുൻപിൽ താൻ പൊട്ടിച്ചിരിച്ചപ്പോൾ താൻ ഓർത്തില്ല വെട്ടിപ്പിടിക്കാൻ കഴിയാത്ത പലതും ഉണ്ട് ഈ ലോകത്തിലെന്ന്..

Read also: വിവാഹവാർഷികം മറന്ന് ഭർത്താവ്, നിങ്ങളെനിക്ക് എന്ത് തന്നിട്ടുണ്ടെന്ന് ചോദിച്ച് ഭാര്യ; നെടുനീളൻ മറുപടി

അമ്പലത്തിന്റെ കൽപ്പടവുകൾ ഇറങ്ങി ചെല്ലുമ്പോൾ മാധവന്റെ കണ്ണുകൾ പടയണി കളത്തിൽ പതിഞ്ഞു. കെട്ടിയാടിയ പടയണി കോലങ്ങൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞു. കൈയ്യിൽ കൊടുവാളുമായി ഉറഞ്ഞ് തുള്ളുന്ന കാലൻ കോലത്തിന് അവന്റെ മുഖമാണോ? ബാലന്റെ... പാറപ്പുറത്ത് നിലകൊള്ളുന്ന ദേവി ക്ഷേത്രത്തിൽ നിന്നും മാധവൻ ഇറങ്ങി നടന്നത് ജീവിതത്തിൽ തെറ്റുകൾക്ക് ആരംഭം കുറിച്ച  വിദ്യാലയ അങ്കണത്തിലേക്ക് ആയിരുന്നു. വിദ്യാലയ മൈതാനത്ത് നിന്നും ആർപ്പു വിളികൾ ഉയരുന്നു. "മാധവൻ.. മാധവൻ..." മൈതാനത്തെ ചെളിയിൽ പുതഞ്ഞ് ബാലൻ.. കീചകനെ വധിച്ച ഭീമനെപോലെ മാധവൻ, ബാലന്റ നെഞ്ചിൽ കാല് വെച്ച് ഉയരുന്ന ആരവങ്ങളെ ഏറ്റുവാങ്ങുന്നു. കറുത്ത് ഉറച്ച ശരീരമുള്ള ബാലൻ തോറ്റു തരികയായിരുന്നു എന്ന് മനസ്സിലാക്കാൻ കാലങ്ങൾ എടുത്തു. തണ്ടാൻ വാസുവിന്റെ മകന് തന്റെ മുന്നിൽ തോറ്റു തരാനേ നിർവാഹം ഉണ്ടായിരുന്നുള്ളൂ. തെങ്ങിൽ നിന്നും വീണ് മരിച്ച അവന്റെ അച്ഛനും, തറവാട്ടിൽ പുറംപണിക്ക് വന്ന അമ്മയും  തറവാട്ടിലെ ആശ്രിതരായിരുന്നു. വിശപ്പ് എന്ന മൂന്നക്ഷരത്തിന് മുൻപിൽ ബാലൻ തോറ്റു.

വിദ്യാലയത്തിലെ നീളൻ വരാന്തയിലൂടെ ഒരു സുഗന്ധം മാധവന്റെ നാസികയിൽ.. കാച്ചിയ എണ്ണയുടെയും, ചന്ദനത്തിന്റെയും സുഗന്ധം.. 'സീത...' മേലേപ്പാട്ട് തറവാട് വക വിദ്യാലയത്തിലെ കിരീടം വെക്കാത്ത രാജകുമാരൻ പക്ഷെ സീതയുടെ മുൻപിൽ മാത്രം വിയർക്കും. സീതയോടുള്ള പ്രണയം ഒരു വാശിയായി മാറിയത് ബാലൻ  സീതയോട് അടുത്ത് ഇടപെടുന്നതു കണ്ടാണ്. സീത തന്റെ നോട്ടങ്ങളെ പോലും അവഗണിച്ച് ബാലനോട് സംസാരിക്കുമ്പോൾ കൂടെയുള്ള സുഹൃത്തുക്കൾ പരിഹസിക്കുമ്പോൾ മനസ്സിൽ പക പത്തിവിടർത്തി ആടുകയായിരുന്നു. ബാലനോടുള്ള പക..!! തറവാട്ടിലെ പറമ്പിലുള്ള പുളിമാവിൻ ചുവട്ടിൽ നെഞ്ചിൽ എരിയുന്ന പകയുമായി നിന്ന തന്നിൽ അത് ആളിക്കത്തിച്ചത് ഇളയമ്മാവനായിരുന്നു. "മല്ലയുദ്ധം ചെയ്ത് നിനക്കിതിൽ വിജയിക്കാൻ കഴിയില്ല മാധവാ.. പെണ്ണിന്റെ മനസ്സ് കീഴടക്കണമെങ്കിൽ അവളിൽ കുടിയേറിയിരിക്കുന്ന ആ രൂപത്തെ തച്ച് പുറത്താക്കണം. ചതി... ഇവിടെ നീ ചാണക്യനാവണം..."

Read also: ' മോൾക്ക് വേണ്ടെങ്കിൽ ഈ അമ്മയെ ഞങ്ങൾ എടുത്തോട്ടെ...?', മകൾക്ക് വിദേശത്ത് ജോലിത്തിരക്ക്, അമ്മയ്ക്ക് ഒറ്റപ്പെടൽ

അന്തിമാനച്ചുമപ്പ് വീണ ചെമ്മൺ പാതയിലൂടെ അന്നത്തെ അന്നത്തിനുള്ള അരിയും മേടിച്ച് നടന്ന് നീങ്ങുന്ന ബാലന്റെ മുന്നിലേക്ക് അവന്റെ സതീർഥ്യൻ ഓടിയടുത്തു. "ബാലാ... നമ്മുടെ സ്കൂളിന്റെ ഓഫീസ് റൂം തുറന്ന് കിടക്കുന്നു. ആരോ അതിനുള്ളിൽ ഉണ്ട്. നീ ഒന്ന് വാ ബാലാ." ഓടിക്കിതച്ചെത്തിയ ബാലന്റെ മുൻപിൽ പകുതി തുറന്ന ഓഫീസ് റൂം. ചുണ്ടിൽ വിരലുകൾ ചേർത്ത് ശബ്ദിക്കരുത് എന്ന ആംഗ്യം സതീർഥ്യന് കാട്ടി ബാലൻ ഓഫിസ് മുറിയിലേക്ക് പ്രവേശിച്ചു. ആ സമയം മതിയായിരുന്നു ചാണക്യ തന്ത്രം ഉള്ളിലൊളിപ്പിച്ച മാധവന്. പുറത്ത് നിന്നും പൂട്ടിയ വാതിലിന് മുൻപിലേക്ക് നേരത്തെ തയാറാക്കിയ തിരക്കഥാ നാടകത്തിലെ ആൾക്കൂട്ടം ഒഴുകിയെത്തി. പൊലീസ് എത്തി ഓഫിസ് മുറി തുറന്നു. ബാലന്റെ അന്നത്തിൽ മാധവൻ ഒളിപ്പിച്ച ഓഫിസ്മുറിയിലെ പണം പൊലീസ്  കണ്ടെത്തി. കൈയ്യാമം വെച്ച്  ബാലനെ ആൾക്കൂട്ടത്തിനിടയിലൂടെ നടത്തിക്കൊണ്ട് പോയപ്പോൾ ബാലൻ അലറിക്കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു. "ഞാൻ അല്ലാ... ഞാൻ കള്ളനല്ലാ..." ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ ആ ശബ്ദം നേർത്ത് ഇല്ലാതായി.

"മോനെ.. ബാലാ..." പൊലീസ് ജീപ്പിന് മുന്നിലേക്ക് ഒരു സ്ത്രീരൂപം ഓടിയടുത്തു. "അമ്മേ... ഞാനല്ലമ്മേ.." പൊലീസ് ജീപ്പ് മുരൾച്ചയോട് നിരങ്ങി നീങ്ങിയപ്പോൾ  നെഞ്ചിൽ കൈകൾ വച്ച് ആ സ്ത്രീ രൂപം ചെമ്മൺ പാതയിലേക്ക് കുഴഞ്ഞ് വീണു. വെള്ള പുതച്ച അമ്മയുടെ ശരീരത്തിന് മുൻപിൽ നിന്ന് ബാലൻ അലറിക്കരഞ്ഞു. ചിതയിലേക്ക് അഗ്നി പകർന്ന് പൊലീസുകാർക്കൊപ്പം ദുർഗുണപാഠശാലയിലേക്ക് നടന്ന് നീങ്ങിയ ബാലന്റെ കണ്ണുകൾ മാധവനിൽ പതിച്ചു. ചിതയിലെ അഗ്നി ബാലന്റെ കണ്ണുകളിൽ കണ്ടു. തിമിർത്ത് പെയ്ത ഒരു തുലാവർഷ രാവിൽ ബാലന്റെ  കുടിലിന്റെ അവസാന കഴുക്കോലും ദ്രവിച്ച് വീണു. ബാലൻ കല്ലൂർക്കരയുടെ ഓർമ്മയായി. വേനൽ ശിശിരത്തിന് വഴിമാറിയ നാളിൽ മാധവൻ വിവാഹിതനായി. രാത്രിയിലെ വിവാഹ സൽക്കാരത്തിൽ മദ്യലഹരിയിൽ പുലമ്പിയ വാക്കുകൾക്ക്  മാധവനെ തകർക്കാനുള്ള പ്രഹരശേഷി ഉണ്ടെന്ന് അറിഞ്ഞത് അയാൾ മണിയറയിൽ എത്തിയപ്പോഴാണ്.

Read also: എത്രയോ പേരുടെ ജീവനെടുത്തവൻ, ആദ്യമായി ദുർബലനായത് ഒരു പെണ്ണിനു മുന്നിൽ; പ്രണയം പുലിയെ പൂച്ചയാക്കി

"ബാലൻ എങ്ങനെ കള്ളനായി?" മണിയറക്കുള്ളിൽ ഇടിനാദം പോലെ സീതയുടെ ശബ്ദം!! എന്നെ സ്വന്തമാക്കാൻ ആ പാവത്തിനെ നിങ്ങൾ ബലി നൽകി അല്ലേ..." സീതയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു. "ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാത്ത നിങ്ങൾക്കൊപ്പം ഞാൻ എങ്ങനെ ജീവിക്കും.. നിങ്ങൾ എന്നെയും ചതിക്കില്ലായെന്ന് എന്താണ് ഉറപ്പ്..?" സീതയുടെ വാക്കുകൾക്ക് മുൻപിൽ  അക്ഷരങ്ങൾ കിട്ടാതെ  മാധവൻ. "നിങ്ങൾ അണിയിച്ച താലി എന്നും ഈ കഴുത്തിൽ ഉണ്ടാവും.. പക്ഷെ എന്റെ മനസ്സുകൊണ്ട് ഭർത്താവായി ഞാൻ ബാലനെ വരിച്ചു." തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്ന സീതയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ മണിയറ വാതിലിന് പുറത്തേക്ക് മാധവൻ ഇറങ്ങി നടന്നു. അമ്പലത്തിൽ ദീപാരാധനയ്ക്കുള്ള ശംഖുനാദം ഉയർന്നു.. മാധവൻ ഓർമ്മകളിൽ നിന്നും ഉണർന്നു. സീത, അവളെയും കൂട്ടി ഈ നാട് വിടുമ്പോൾ എല്ലാം ശരിയാകും എന്ന് കരുതി പക്ഷേ.. സ്ത്രീകൾ മനസ്സുകൊണ്ടാണ് സംസാരിക്കുന്നത്, അതിന്റെ ആയിരത്തിൽ ഒന്നുപോലും അവർ നാവ് കൊണ്ട് സംസാരിക്കുന്നില്ല.

മാധവൻ സന്ധ്യയുടെ ഇരുളിൽ സ്കൂൾ മൈതാനത്ത് നിന്നും പുറത്തേക്കിറങ്ങി, മുന്നിൽ ഒരു കറുത്ത രൂപം.. ചുണ്ടിൽ എരിയുന്ന ബീഡി കനൽ.. ആകാശത്ത് വെള്ളി വെളിച്ചം വിതറി മിന്നൽ.. ആ വെളിച്ചത്തിൽ ആ മുഖം മാധവൻ കണ്ടു. "ബാലൻ...!!" അയാളുടെ നാവ് അറിയാതെ ഉച്ചരിച്ചു. "ബാലനല്ലാ.. കള്ളൻ ബാലൻ..." ഗുഹാമുഖത്ത് നിന്നും വരുന്ന ശബ്ദം പോലെ തോന്നി മാധവന്. ഇടിമുഴക്കത്തോടുള്ള മിന്നലിൽ ബാലന്റെ കൈയ്യിലെ വാൾത്തല തിളങ്ങി. കലപില ശബ്ദം കൂട്ടി ദീപാരാധനക്കായി ഒരു കൂട്ടം സ്ത്രീകൾ കടന്ന് പോയി. ബാലന്റെ കൈകൾ ആയുധത്തിലമർന്നു. "ആരാണ് ഈ ഇരുട്ടത്ത്..?" ചോദ്യത്തിനോടൊപ്പം ടോർച്ച് വെട്ടവും അവരുടെ മുഖത്ത് പതിഞ്ഞു. കരയോഗം സെക്രട്ടറി വേണുപിള്ള. ബാലൻ പെട്ടന്ന് അവിടെ നിന്നും നടന്ന് നീങ്ങി. "മേലേപ്പാടത്തെ കുട്ടിയാണോ.. ആരാ കൂടെ ഉണ്ടായിരുന്നത്?" ബാലൻ നടന്ന് പോയ വഴികളിലേക്ക് ദൃഷ്ടി ഊന്നി തളർന്ന സ്വരത്തിൽ മാധവൻ പറഞ്ഞു. "ബാലൻ..." "ബാലനോ? അവൻ ഇവിടെയും വന്നോ? കള്ളൻ ബാലൻ! നാട്ടുകാര് പൊറുതിമുട്ടിയിരിക്കയാ അവനെ കൊണ്ട്... പൊലീസിൽ പരാതി കൊടുത്തിട്ടും ഫലം ഇല്ല. തെളിവ് ഇല്ലാത്രേ... ലേശം ഒടിവിദ്യ ഉണ്ടെന്നാ കേൾക്കണത്.." താൻ നേടികൊടുത്തത്. 'കള്ളൻ ബാലൻ..' അതവനെ രാത്രിയുടെ യാമങ്ങളിലെ യാത്രക്കാരനാക്കി.

Read also: ഒളിഞ്ഞുനോട്ടം, മദ്യപാനം, മടി; ഫ്ലാറ്റിലെ സെക്യൂരിറ്റിമാരുടെ സ്വഭാവം കെങ്കേമം, താമസക്കാർക്ക് ടെൻഷൻ

രാത്രിയുടെ മറവ് പറ്റി മാധവൻ നടന്നു, ബാലനെ തേടി. എല്ലാം പറയണം. അവനോട് ചെയ്ത തെറ്റിന് മാപ്പിരക്കണം. ഒരു പക്ഷേ, അവന്റെ ആയുധമാവും തന്നോട് സംസാരിക്കുക. ഒരു നിഴൽ രൂപം മാധവന് നേരെ പാഞ്ഞ് അടുത്തു. നെഞ്ചോട് ചേർത്ത് പിടിച്ച് ഒരു ചാക്ക് കെട്ട് ഒരു മിന്നായം പോലെ അയാൾ കണ്ടു, 'ബാലൻ!!' "കള്ളൻ.. കള്ളൻ.." അലറി വിളിച്ചു കൊണ്ട് ആൾക്കൂട്ടം പുറകിൽ. പാറമടക്കടവിലേക്ക് ആണ് ബാലൻ ഓടിയത്. മാധവനും ആ ലക്ഷ്യസ്ഥാനം വെച്ച് പാഞ്ഞു. പാറക്കെട്ടുകളിൽ നിന്നും മാധവൻ താഴേക്ക് നോക്കി. താഴെ ശാന്തമായി ഒഴുകുന്ന മണിമലയാറ്.. ഒരു ഞരുക്കം കേട്ടുവോ! പാറക്കെട്ടിന് താഴെ ഒരു വലിയ ഗുഹയാണ്.. വീണ്ടും അതെ ശബ്ദം.. മാധവൻ ഊർന്ന് താഴെക്കിറങ്ങി. ഗുഹക്കുള്ളിൽ രണ്ട് കണ്ണുകൾ ജ്വലിക്കുന്നു! രണ്ട് കൈകൾ മാധവനെ ഗുഹക്കുള്ളിലേക്ക് വലിച്ചു. "ബാലാ.. എന്നെ നീ കൊന്നോളു.. പക്ഷെ അതിന് മുൻപ് എനിക്ക് പറയാനുള്ളത് നീ കേൾക്കണം." നെഞ്ചിന് നേരെ ഉയർന്ന കത്തി, ബാലന്റെ കൈകളിൽ നിശ്ചലമായി. സീതയോടുള്ള അടങ്ങാത്ത പ്രണയവും അതുവഴി ബാലനെ ചതിച്ചതും, എല്ലാം അറിഞ്ഞ സീത എടുത്ത തീരുമാനവും, ഒടുവിൽ ക്യാൻസർ എന്ന രോഗത്തിന് ചികിത്സ പോലും വേണ്ടാന്ന് വെച്ച് മരണത്തെ വരിച്ചതും. എല്ലാം ഒരു നിഴൽ ചിത്രം പോലെ ബാലന്റെ കൺമുൻപിൻ തെളിയുകയായിരുന്നു. ബാലന്റെ കണ്ണിൽ നിന്ന് അടർന്നു വീണ നീർമണികൾ കത്തിയുടെ വാൾത്തലയിൽ വീണ് ചിന്നിച്ചിതറിയത് മാധവൻ കണ്ടുവോ?

Read also: ' കൊറോണ പോസിറ്റീവ് ആയെങ്കിലും ഉപ്പ രക്ഷപ്പെടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ, പക്ഷേ...'; ഒരു മകളുടെ ഓർമക്കുറിപ്പ്

പാറക്കൂട്ടത്തിന് മുകളിൽ ആരവം മുഴങ്ങി. കത്തിച്ച പന്തങ്ങളുടെ വെട്ടം ഗുഹാമുഖത്തേക്ക് വീണു. ചാക്ക് കെട്ടിലെ കീറിയ ഭാഗത്തുകൂടി മാധവൻ കണ്ടു ദേവി വിഗ്രഹം..! കല്ലൂർക്കരയമ്മയുടെ തേജസ്സാർന്ന മുഖം! "അവൻ.. ബാലൻ ഇതിനുള്ളിൽ കാണും." ഗുഹാമുഖത്തേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു തുടങ്ങി. "ബാലാ... ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും എനിക്ക് ജയിക്കണം." പതിഞ്ഞ പതറിയ ശബ്ദത്തിൽ പറഞ്ഞ മാധവൻ സർവ ശക്തിയും ഉപയോഗിച്ച് ബാലനെ താഴേക്ക് തള്ളി. ബാലൻ താഴെ മണിമലയാറ്റിലേക്ക് പതിച്ചു!! ഗുഹയിലേക്ക് പാഞ്ഞ് കയറിയ പന്തങ്ങൾ കണ്ട കാഴ്ച ദേവീ വിഗ്രഹവുമായി നിൽക്കുന്ന മാധവനെയാണ്!! അമ്പലത്തിലെ തെളിവെടുപ്പിന് ശേഷം കൈവിലങ്ങുമായി പൊലീസ് ജീപ്പിലേക്ക് നടന്ന് നീങ്ങിയ മാധവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ബാലനെ തിരയുകയായിരുന്നു. ദൂരെ ആൽമരച്ചോട്ടിൽ അയാളുടെ കണ്ണുകൾ നിശ്ചലമായി. കണ്ണുകൾ നിറഞ്ഞ് കൈകൾ കൂപ്പി ബാലൻ..!! തന്റെ പിഴവുകൾ മൂലം സംഭവിച്ച തെറ്റുകൾക്ക് പ്രായശ്ചിത്തം ഇങ്ങനെയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞ ആശ്വാസത്തോടെ മാധവൻ കണ്ണുകൾ പതിയെ അടച്ച് ജീപ്പിൽ ചാരിയിരുന്നു. ആ കണ്ണുകളിൽ നിന്ന് നീർമണികൾ കവിളിലേക്ക് പതിച്ച് തിളങ്ങുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Pizhavukal ' Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com