ADVERTISEMENT

അടുത്തുള്ള അമ്പലത്തിൽ ഉത്സവം, ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ് കിട്ടിയ അവധി ദിവസത്തിൽ മേളം കാണാനും ആസ്വദിക്കാനുമായി അവിടെയെത്തിയതാണവൻ. കൊതിച്ച് വന്ന ആറാട്ട് കടവിലെ മേളപ്പെരുക്കം പക്ഷേ അവിടെ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു, ആറാട്ടും മേളവും കഴിഞ്ഞ് ആനയും അമ്പാരിയും തിടമ്പും നീണ്ട് പരന്ന കൽപ്പടവുകളിലൂടെ തിരികെ കേറിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ചെറിയ നിരാശ തോന്നി. അപ്പോഴുണ്ട് ഫോൺ റിംഗ് ചെയ്യുന്നു. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി, പ്രതീക്ഷിച്ച ആള് തന്നെ. രണ്ട് മിനിറ്റ് മുമ്പ് വരെ സംസാരിച്ചതാണ്, മേളവും ബഹളവും ഉണ്ടാവും, ഇനിയത് കണ്ട് കഴിഞ്ഞ് വരുമ്പോൾ വിളിക്കാമെന്ന വാക്കിൽ ഇഷ്ടമില്ലെങ്കിലും തൽക്കാലം നിർത്തിയതായിരുന്നു സംസാരം. മേളവും പൂരവും ഇഷ്ടമാണെങ്കിലും ആൾക്കൂട്ടവും ബഹളവും ആൾക്കത്ര പഥ്യമല്ല. മനസ്സിലെ വിശ്വാസത്തിന് അമ്പല ദർശനവും പ്രാർഥനയും ആവശ്യത്തിനുണ്ടെങ്കിലും ആളൽപം പുരോഗമന വാദിയാണ് താനും.

സംസാരിച്ച് നടത്തം വേഗത കുറഞ്ഞതിനാൽ മേളം കാണാനാവാതെ പോയതിന്റെ അരിശം പക്ഷേ കാര്യം കണ്ടറിഞ്ഞ പോലെ ഇപ്പോഴെത്തിയ അവളുടെ വിളിയിൽ ഇല്ലാതായി. ന്താടീ പെണ്ണേ.. ന്നൂല്യാ.. ന്തായി, അവിടെയെത്തിയോ. ഹഹ, നിന്റെ മേളവും കേട്ടാസ്വദിച്ചെത്തിയപ്പോഴേക്ക് ഇവിടെ ആറാട്ടും മേളവും കഴിഞ്ഞ് അവര് കൊട്ടിക്കയറിക്കൊണ്ടിരിക്കുന്നു. സ്നേഹത്തിന് കണ്ണും മൂക്കും ഇല്ലെന്ന ചൊല്ല് ഇല്ലാത്തതല്ല, അതുമല്ല, സാഹചര്യവും ചുറ്റുപാടും ആൾക്കൂട്ടത്തിന്റെ ഒച്ചയും ബഹളവും ഒരു വിഷയമേ ആവില്ലെന്ന് കൂടിയാണ്. അവൾ അവനിലേക്ക് മാത്രമായി ചുരുങ്ങി ഒതുങ്ങും, അവൻ അവളിലേക്കും. സംസാരത്തിലും ചിന്തയിലും. അതേ പതിവ് ഇന്നും ആവർത്തിച്ചു. 

വിളിക്കുന്ന നേരം കടലലമാലകളുടെ ഇരമ്പം ചുറ്റിച്ചുഴറ്റി വരുന്നുണ്ടെങ്കിലും, കാറ്റിന്റെ മർമ്മരം വീശി വരുന്നുണ്ടെങ്കിലും.. അതെല്ലാം മറക്കുകയാണ് പതിവ്. വാക്കുകൾ, ചിരിയും സംസാരവും. കാതങ്ങളായിരം അകലെയാണെന്നാലും അടുത്തിരിക്കുന്ന പോലെയോ ചേർന്നടുത്ത് കിടക്കുന്നത് പോലെയോ ഒക്കെ.. കാമിനിയോടുള്ള സംസാരത്തിൽ ചേരുവയായി മോഹന വാഗ്ദാനങ്ങൾ അലിഞ്ഞ് ചേരുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും, ലോകമറിയുന്ന കാര്യമാണെങ്കിലും അവനപ്പോൾ അക്കാര്യം അറിയുകയേ ഇല്ലെന്നാണ് മട്ട്.

സ്വച്ഛമായ തടാകത്തിൽ കുഞ്ഞു തോണിയുടെ ഇരുവശങ്ങളിലായി ഇരുന്ന് സംസാരിച്ചും കണ്ണിൽ കണ്ണിൽ നോക്കിയും പതിയെ തുഴഞ്ഞ് പോകുമ്പോൾ ദിശമാറിപ്പോകുന്നത് അവനോ അവളോ അറിയില്ലെന്നാലും കരയിലെ പാറയിൽ ചെന്നിടിക്കാൻ നേരമെങ്കിലും അവളത് കാണും, പെട്ടെന്ന് വെപ്രാളത്തിൽ പറയും, സ്വബോധത്തിലേക്കെത്തിയ ഞൊടിയിടയിൽ നിയന്ത്രിക്കാനുള്ള ബദ്ധപ്പാടിൽ തോണിയുലയും, പ്രണയ സംസാരത്തിന്റെ രസച്ചരട് മുറിഞ്ഞ് വെള്ളത്തിൻ നടുവിലാണെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തും. നിയന്ത്രണ വിധേയമായ തോണിയെ വരുതിയിലാക്കി പതിയെ നീങ്ങും. സ്നേഹ ധാരക്ക് കുറുകെ അപ്രതീക്ഷിതമായി എത്തിയ സംഭ്രമത്തെ ചെറുതമാശകളുടെ ഓളങ്ങൾക്കൊപ്പം തടാകത്തിലെ ചെറുപുളിനങ്ങളെ തുഴഞ്ഞ് വകഞ്ഞവർ പിന്നെ കരപറ്റുകയും ചെയ്യും.

കൊട്ടിക്കയറുമ്പോൾ മുറുകുന്ന മേളപ്പെരുക്കത്തിന് ജനക്കൂട്ടത്തിന്റെ കലപില കൂട്ടായി, കുഞ്ഞു കുട്ടികളുടെ പേടിക്കരച്ചിൽ കുഴൽ വിളി നാദത്തിൽ അലിഞ്ഞ് പോയി, ഉച്ചിയിൽ കത്തി ജ്വലിക്കുന്ന സൂര്യൻ വിയർപ്പിന്റെ ചാലുകൾ തീർത്തു, ജനങ്ങളിൽ. മനസ്സകം ഭക്തിയാൽ തൂവിത്തിളച്ച ഭക്തകളുടെ ദേവീ വിളിയാളം അന്തരീക്ഷത്തെ മുഖരിതമാക്കി. നെറ്റിയിൽ ചോരച്ചാലിന്റെ കിങ്കിരച്ചിത്രം പതിഞ്ഞ വെളിച്ചപ്പാടിന്റെ കൈ വാൾ പകൽ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി, അരയിൽ ചെമ്പട്ട് ചുറ്റിയുടുത്ത് ഇളകിയാടുന്ന കോമരങ്ങളുടെ കാൽത്തളകൾ വാദ്യക്കാരുടെ കൈമണിക്കിലുക്കത്തിന് അകമ്പടിയായി.. ഉണർന്നുയരുന്ന താള മേള ബഹളം, വായുവിൽ കലർന്നുയരുന്ന ധൂളിപ്പരപ്പ്.. എന്നാലോ അതൊന്നുമറിയാതെ കിന്നാരത്തിന്റെ പാരമ്യതയിലാണവർ രണ്ടാളും. പതഞ്ഞൊഴുകുന്ന സ്നേഹ സാഗരത്തിലാവണവർ രണ്ടാത്മാക്കൾ. പന്തലിച്ച അരയാൽ മരത്തിലെ അനേകായിരം കുഞ്ഞിലകൾ ഇളകിയാടി കുഞ്ഞലകളൊരുക്കി തഴുകുന്നത് അവരറിയുന്നില്ല പ്രണയക്കുരുവികൾ.

ഇടക്കൊന്ന് മുറിഞ്ഞു സംസാരം, മനഃപൂർവ്വം മുറിച്ചവൻ സംസാര ലയത്തെ.. 'ന്താ ഡാ.. ന്താ മിണ്ടാത്തതെന്താ..' കാത്തിരുന്നിട്ടും കേൾക്കാത്ത ശബ്ദം കാതിലെത്താതെയായപ്പോൾ ആവർത്തിച്ച ആന്തലോടെയുള്ള ചോദ്യത്തിന് മറുപടിയായി അവളുടെ ചെവിത്തുണ്ടിൽ ചുണ്ടുരസിയെന്നോണമാണവൻ ചോദിച്ചത്. 'ഞാനൊരു താലി വാങ്ങട്ടേ പെണ്ണേ..' 'ങ്ഹേ.. എന്ത്..' ആവർത്തിച്ചാവർത്തിച്ച് കേൾക്കാൻ ഉള്ളം തുടിക്കുന്ന കാര്യങ്ങൾ പിന്നെയും കേൾക്കാനായി ആഗ്രഹിച്ച് ചോദിക്കുമല്ലോ അവിശ്വസനീയ സാഹചര്യത്തിലാണെങ്കിൽ. 'ഞാനൊരു താലി വാങ്ങി വരട്ടെ പെണ്ണേ ന്ന്.. ന്തേ..' അവിശ്വസനീയതയിൽ നിന്ന് പക്വതയിലേക്കെത്താൻ പെണ്ണിന് സെക്കന്റുകൾ മതി, 'ദേ..മനുഷ്യാ.. ദേവീ നടയിലാണ് കേട്ടോ. തമാശ പറയാൻ കണ്ട സ്ഥലം. ഹാാ..' സ്നേഹത്തിന് മുകളിൽ ശുണ്ഠിയുടെ മധുരം ചേർത്തവൾ പറഞ്ഞതിലും കേൾക്കാൻ കൊതിച്ച കാര്യം തേൻമഴ പോലെ വന്നതിന്റെ ആസ്വാദനത്തിലായിരുന്നു അവളപ്പോൾ.

'പെണ്ണേ..,' 'ങ്ഹുംം.. ന്തേ ഡാാ..' 'ഇവിടെ വച്ച് തന്നെയല്ലേ പറയേണ്ടത്, ഇവിടെ വെച്ച് ഇക്കാര്യം തന്നെയല്ലേ നിന്നോട് ചൊല്ലേണ്ടത്.' 'ദേ, മനസ്സിൽ കരുതിയാൽ പോലും കാര്യം ഗൗരവമാകുന്ന സ്ഥലമാണ് കെട്ടോ.. കളിക്കല്ലേ ട്ടോ..' മനസ്സിൽ തുടിച്ചുയർന്ന ആശപ്പൂത്തിരിയിലും സാഹചര്യത്തിന്റെ മതിൽക്കെട്ടുകൾ അവളിൽ തീർത്ത നിരാശയുടെ നിശ്വാസ ഗതി വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. 'സാരമില്ലെടീ, ഞാനൊരു തമാശ പറഞ്ഞതല്ലേ.. നമ്മുടെ ആശകളും ആഗ്രഹങ്ങളും ഇങ്ങനെ പറഞ്ഞെങ്കിലും തീർക്കണ്ടേ ഡാാ..' 'ഹും..' അവളുടെ മൂളൽ കേട്ടപ്പോൾ ഏതോ ആഴമേറിയ കിണറിന്റെ അടിത്തട്ടിലെ ചുറ്റു ഭിത്തിയിൽ കറങ്ങിത്തിരിഞ്ഞ് വരുന്നത് പോലെ തോന്നി അവന്. സ്നേഹപ്പൂങ്കാവനത്തിൽ ഉല്ലസിക്കുന്നതിനിടെ കാലിടറിയപ്പോഴുള്ള ചെറിയൊരു മൗനം.

പരസ്പരമുള്ള സാഹചര്യം രണ്ടാൾക്കും വ്യക്തമായി അറിയാമെന്നതിനാൽ ഇത്തരത്തിലെ ചെറിയ വലിയ കാര്യങ്ങളൊന്നും മനസ്സിനെ വല്ലാതെ മഥിക്കാറില്ല. കേൾക്കുന്ന മാത്രയിലുണ്ടാവുന്ന ഭാവമാറ്റം ഒരു ദീർഘ നിശ്വാസത്തിൽ അവസാനിച്ച് പിന്നെയും പതിവ് പോലെ സംസാരം തുടരുന്നതാണ് പതിവ്. കാണേണ്ടിയിരുന്ന കാലത്ത് കാണാനായില്ല, കണ്ടിരുന്നെങ്കിലും ഒരു പക്ഷേ ഇത്തരത്തിൽ മനസ്സുരുകി ചേരുന്നതായിരിക്കണമെന്നില്ല. കാണരുതാത്ത കാലത്ത് മനസ്സുകൾ ബന്ധിതമായെങ്കിലും പരസ്പരം കണ്ട് മുട്ടാനുമായില്ല. അല്ലെങ്കിൽ തമ്മിൽ കാണാനാവാത്ത ചുറ്റുപാടാണ് കാലം കാത്ത് വെച്ചത്. കൊട്ടിക്കയറുകയാണ് മേളപ്പെരുക്കം, കൊട്ടിയിറക്കത്തിന്റെ അത്ര ആയാസമല്ല അത്. കൊട്ടിത്തുടങ്ങി പടവുകളിൽ നടന്നിറങ്ങിയതാണ്, ഇപ്പോൾ ആറാട്ടും കഴിഞ്ഞീറനായ ഭഗവതിയെ കൊട്ടിത്തന്നെ പടവുകളേറ്റുകയാണ്. ഭക്തി പാരവശ്യതയുടെ മൂർദ്ധന്യതയിലും വിയർപ്പ് ചാലിട്ടൊഴുകുന്ന അർദ്ധ നഗ്നരായ മേളക്കാരും തിടമ്പേറ്റിയ കൊമ്പനും പിന്നെ ആബാലവൃന്ദം ജനവും. ആനയിച്ച് ആറാട്ടിനിറക്കിയവരിൽ ചിലരെങ്കിലും കൊട്ടിക്കയറ്റത്തിന്റെ പാതി വഴിയിൽ പിരിഞ്ഞ് പോയി.

'ദേ, ആനയും അമ്പാരിയും അകമ്പടിയായി ഭഗവതിത്തമ്പുരാട്ടി പടവുകളേറി ശ്രീകോവിലിലേക്ക് പോവുകയാണ് ട്ടോ.' 'അല്ലാ, ന്റെ ദേവിയെവിടെ. ശ്രീകോവിലിലെത്തി ആളും അകമ്പടിയുമില്ലാതെ വിരൽത്തുമ്പിൽ പിടിച്ചിറക്കി പരന്നൊഴുകുന്ന നിലാവത്ത് ആറാട്ട് കടവിലെത്തിക്കാനാവുന്നതെന്നാ പെണ്ണേ..' കൊട്ടും കുഴലുമുയർത്തുന്ന ശബ്ദതാളത്തിലലിഞ്ഞത് പോലെയുള്ള ചോദ്യം അവളുടെ കാതിൽ സ്നേഹ താളമായി അലയടിച്ചു. 'ഹാാ.. എന്നേലും ഒക്കെ പറ്റുമായിരിക്കും.. ല്ലേ..' പടവുകളേറി അകന്ന് പോകുന്ന മേളത്തിന്റെ താളത്തിലും മറുപടിക്കിടെ അവളുടെ ശ്വാസഗതി ഉയരുന്നത് അവനറിഞ്ഞു. 'പെണ്ണേ..' 'ന്തോ..' വിളിക്കും വിളി കേൾക്കലിനും ഒരു പ്രത്യേക താളമായിരുന്നു. വെയിലും ബഹളവും ചൂടും ആനച്ചൂരുമൊക്കെ മറന്ന് നിൽക്കുകയായിരുന്നു. 'ദേ മാഷേ, ആലിന്റെ ചുവട്ടിൽ ഇങ്ങനെ അനങ്ങാതെ നിന്നാലേ വല്ല പ്രതിമയുമാണെന്ന് വിചാരിച്ച് കാക്ക വന്നിരുന്ന് തൂറിപ്പോകും ട്ടോ. ഹഹ' 'നീ പോടീ കുറുമ്പീീ.. നിന്നെ കണ്ടാലാണ് പ്രതിമയാണെന്ന് തോന്നുക, എന്നെയല്ല. കാക്കക്ക് മാത്രമല്ല, മനുഷ്യന്മാർക്കും.'

'മേളം കൂടി ഭഗവതിയുടെ ആറാട്ടും കാണാൻ വന്ന ഞാൻ നിന്റെ കത്തിയിൽ പെട്ട് പോയല്ലോ, ഇപ്പൊ ദാ മേളവും കഴിഞ്ഞു, ആളും പിരിഞ്ഞു. ഞാൻ പോവാണ് ട്ടോ..' 'ഞാനല്ലേ പൊന്നേ നിന്റെ ദേവി, ഞാനല്ലേ ഭക്താ നിന്റെ ഭഗവതി.. ങ്ഹുംം... അല്ലേടാാ.' കാതരമായി കാതിൽ മുഴങ്ങിയ അവളുടെ വാക്കുകൾ വെടിപ്പുരക്കരികിൽ നിന്ന് അപ്പോൾ മുഴങ്ങിയ കതിനയുടെ വലിയ ശബ്ദത്തിൽ മുങ്ങിപ്പോയി. അത് കേട്ട് അരയാൽ കൊമ്പുകളിൽ കിന്നാരമോതിക്കൊണ്ടിരുന്ന കുഞ്ഞു പക്ഷികളപ്പോൾ ചിറകടിച്ച് അകലേക്ക് പറന്നു, അവയുടെ ചിറകുകൾക്കുള്ളിലായി അവരുടെ രണ്ടാളുടെയും മനസ്സുകളുണ്ടായിരുന്നു. ഇഴ ചേർത്ത പട്ട് പോലെ പരസ്പരം കൂട്ടിച്ചേർത്ത്.. ആരാലും വേർപിരിക്കാനാവാത്ത അവരുടെ മാത്രം സ്വർഗ്ഗാരാമത്തിലേക്ക്..

English Summary:

Malayalam Short Story ' Snehathoni ' Written by Saleem Mihran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com