ADVERTISEMENT

ഇന്ന് കണക്കെടുപ്പ് തുടങ്ങുന്നു. പോകേണ്ട വീടുകളുടെ എല്ലാം വിലാസം എഴുതിയ പേപ്പറുകൾ ഒന്നൊന്നായി എടുത്തു നോക്കി. അതുപോലെ തിരിച്ച് ബാഗിലേക്ക് ഇട്ടു. അതിൽ ഒരെണ്ണം വീണ്ടും എടുത്ത് മടക്ക് നിവർത്തി വായിച്ചു. പുതിയ ജോലിയുടെ തുടക്കം. ഒന്നും വിട്ടുപോകരുത്. വൈകുന്നേരം ഓഫിസിലും എത്തേണ്ടതാണ്. അവിടുന്ന് അത് രാജ്യത്തിന്റെ രേഖയായി മാറും. സർക്കാര്‍ കാര്യം മുറപോലെ എന്നു പറഞ്ഞിരുന്ന സമയം കഴിഞ്ഞു. പൗരന് മീതെ നിയമങ്ങൾ രാഷ്ട്രമാകുന്നു. ഇന്നലെവരെ ഓഫിസിൽ. ഇന്ന് വീടുകയറ്റം. കത്തുന്ന വേനൽ ചൂടിന്റെ വഴികളിലൂടെ ഞാൻ ആദ്യം കണ്ട വീട്ടിലേക്ക് കയറി.

"ഗോകുൽദാസ് വലിയ വീട്" - എന്റെ ശബ്ദം കേട്ട് ഗൃഹനാഥൻ വീടിന് പുറത്തേക്ക് ഇറങ്ങിവന്നു. പ്രായം ഒരറുപത്തഞ്ച് കടന്നിട്ടുണ്ടാകില്ല. തടിച്ച് കുറുകിയ ദേഹം. നര കയറിയ മുടി പറ്റെ വെട്ടിനിർത്തിയിരിക്കുന്നു. ഏതോ പൂർവസ്മൃതികളുടെ അടയാളങ്ങൾ പോലെ തന്റെ കാതുകളിൽ എഴുന്നുനിൽക്കുന്ന ചെമ്പിച്ച മുടികളെ അയാൾ വളരാൻ അനുവദിച്ചു. മേൽപ്പോട്ട് കയറ്റിയുടുത്ത വെള്ളമുണ്ടും ചുമലിൽ ഒരു തോർത്തുമാണ് വേഷം. "ആരാ.." സംശയത്തിന്റെ അകലങ്ങളിൽ നിന്ന് അയാൾ തിരക്കി. കനമുള്ള ശബ്ദം. വീട്ടിലേക്ക് കയറിയ സമയം മുതൽ വളർത്തു നായയും എന്റെ വരവ് അറിഞ്ഞിരുന്നു. മുറ്റത്തെ കൂട്ടിൽ കിടന്ന് അവൻ അത്യുച്ചത്തിൽ കുരച്ചു ചാടി. കൂടിന്റെ അഴികളിൽ ക്രൗര്യത്തോട് പല്ലിറുമി, തീപാറുന്ന കണ്ണുകൾ. ആഗതർക്കുള്ള മുന്നറിയിപ്പ്. 

"ബ്ലോക്കീന്നാ. വിവരശേഖരണം.." ആഗമനോദ്യേശം അറിയിച്ചു. എന്റെ ജോലി തുടങ്ങുന്നു. കൈയ്യിലിരിക്കുന്ന കടലാസുകളിലേക്ക് അയാൾ ഒന്ന് തറപ്പിച്ചു നോക്കി. ആരോടോ കരുതിവച്ച പക അയാളുടെ മുഖം നിറയെ. ശബ്ദവും അതിനോട് ചേരുന്നു. "സർവ്വേ.." ആത്മഗതം പോലെ അയാൾ മന്ത്രിച്ചു. ചുമലിൽ കിടന്ന തോർത്ത് എടുത്ത് അയാൾ തന്റെ ദേഹം അമർത്തിത്തുടച്ചു. എന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞ്, നനവ് കണ്ണിലേക്ക് ഇറങ്ങി. ഉപ്പിന്റെ നീറ്റൽ. "നല്ല ചൂട്.!" കഠിനമായ സമയത്തെ ഒരുമിച്ചു പങ്കുവയ്ക്കുവാൻ, ഞാനെന്റെ അനുഭാവമറിയിച്ചു. വീടിനുള്ളിലും ചൂടാണെല്ലോ. അത് അയാൾക്കും ഇഷ്ടമാകും എന്ന് കരുതി. "ചൂടിനല്ല കുഴപ്പം. മനുഷ്യനാണ്." അയാൾ മനുഷ്യനെയാകെ തെറ്റിന്റെ പക്ഷത്ത് നിർവചിക്കുന്നു. അതിൽ താൻ മാത്രം ശരിയും! അവനവനോട് പക്ഷം പിടിക്കുന്ന നീതിബോധം! അയാളും അത് കാട്ടിത്തരുന്നു.

നായ ഇടയ്ക്കിടെ തന്റെ യജമാനനെ സന്തോഷിപ്പിക്കാൻ ഒച്ചയൊട്ടും കുറയാതെ കുരച്ചും കുതറിയും കൂട് നിറഞ്ഞു. അതൊരു ശാസനപോലെ എന്നെ അസ്വസ്ഥനാക്കുന്നു. അയാൾ അരുത് എന്നു പറഞ്ഞാൽ നായ കേൾക്കും. എന്നിട്ടും.. ഈ ശബ്ദം നിത്യവും കേൾക്കുന്ന അയൽക്കാരേക്കുറിച്ച് ഒരു നിമിഷം ഓർത്തുപോയി. തൊഴുത്തിൽ എവിടെയോ ഒരു പശുവിന്റെ ദൈന്യതയാർന്ന കരച്ചിൽ. വേനലാളുന്ന വെയിൽ വഴികളെ ഞാൻ മറന്നു. എത്രയും പെട്ടെന്ന് ഇവിടുന്ന് ഇറങ്ങണം. ചോദ്യാവലിയുടെ ചതുരക്കള്ളികൾ നിറയുന്നു. പേര്, വയസ്സ്, ജോലി, ജാതി, മതം, തൊഴിൽ, അച്ഛനമ്മമാർ, വീട്ടിലെ മറ്റ് അംഗങ്ങൾ, വസ്തുവകകൾ.. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതെളുപ്പമായി. ഒരു മകനെയുള്ളു. വിദേശത്ത് ജോലി. അമ്മ മകനോടൊപ്പം. "ഗോകുൽദാസ് ഒറ്റയ്ക്കൊരു വീട്.!" പറഞ്ഞുകഴിഞ്ഞപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. "ഏയ്..യ് ഞാനല്ല, വീടെന്നാൽ അനന്തനാണ്" ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി. "അനന്തനോ.!" ആശ്ചര്യത്തോടെയുള്ള എന്റെ നോട്ടം കണ്ട് അയാൾ നായുടെ കൂട്ടിലേക്ക് വിരൽ ചൂണ്ടി.

ഇവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ മകനോടൊപ്പം പോയേനെ. ഒരു മൗനത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും കണക്കെടുപ്പിന്റെ വിവരശേഖരണത്തിലേക്ക് വന്നു. "സാർ, ഏറ്റവും വേണ്ടപ്പെട്ട ഒരയൽക്കാരന്റെ പേര്, ഒരു ബന്ധു. ഇത്രയും കൂടി വേണമായിരുന്നു. എങ്കിലേ എന്റെ ജോലി തീരുകയുള്ളു." "ഓ.! നല്ല അയൽക്കാരൻ.. ബന്ധു.!" ഒരു തമാശ കേട്ടതുപോലെ അയാൾ ചിരിച്ചു. മുഖത്തിന്റെ ഒരു പാതിയിൽ ആ ചിരി ചുളിവുകൾ തീർത്തു. "ഇല്ലാത്തതൊന്നും ദയവു ചെയ്ത് ചോദിക്കരുത്." അയാൾ തിടുക്കത്തിൽ തന്റെ നായയ്ക്കുള്ള ഭക്ഷണവുമായി അതിന്റെ കൂടിനടുത്തേക്ക് നടന്നു. അരുമയോട് അയാൾ നീട്ടി വിളിച്ചു - "മോനെ, അനന്താ.." എല്ലാ കണക്കുകളും മാഞ്ഞുപോകുന്നതാണ് മനുഷ്യൻ! ഞാൻ അടുത്തവീട്ടിലേക്ക് നടന്നു..

English Summary:

Malayalam Short Story ' Veyilvazhikal ' Written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com