ADVERTISEMENT

‘‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’’. ആരോഗ്യാവസ്ഥ മോശമായപ്പോൾ തന്നെ കലാഭവൻ ഹനീഫ് മകൻ ഷാരൂഖിനെ പറഞ്ഞേൽപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഷാരൂഖിന്റെ ഫോൺ ദിലീപിനെത്തേടിയെത്തിയപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ ദിലീപ് തരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കൾക്കു പോലും നടൻ കലാഭവൻ ഹനീഫിന്റെ വിയോഗവാർത്ത അപ്രതീക്ഷിതമായിരുന്നു. സ്ക്രീനിൽ എപ്പോഴും ചിരിപ്പിച്ചുകൊണ്ടിരുന്ന ചിരപരിചിതമായ മുഖം. കലയുടെ വേരുകൾ പടർന്നു കിടക്കുന്ന കൊച്ചിക്ക് ഒരു കലാകാരനെക്കൂടി നഷ്ടമായിരിക്കുന്നു.

∙ഹനീഫ് ഭായ്

കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്രവേദിയിൽ ഇടംപിടിച്ച ഹനീഫ് കൊച്ചിക്കാർക്ക് ഹനീഫ് ഭായ് ആണ്. മലയാളത്തിലെ പ്രമുഖതാരങ്ങളുടെ സൗഹൃദവലയത്തിനകത്തുണ്ടെങ്കിലും സിനിമയുടെ ആൾക്കൂട്ട ആരവങ്ങളിലൊന്നും ഹനീഫിനെ കണ്ടിട്ടില്ല. അഭിനയ ജീവിതത്തിന്റെ 30 വർഷങ്ങൾ പൂർത്തിയാക്കിയ ഹനീഫ് സിനിമയിൽ നിന്ന് നേടിയതും സൗഹൃദങ്ങൾ മാത്രം.

∙മോണോ ആക്ട്

കൊച്ചിയിലെ സ്റ്റാർ തിയറ്ററിൽ ഹിന്ദി സിനിമ കണ്ടാണ് ഹനീഫ് മിമിക്രിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്.സിനിമ കണ്ട് പിറ്റേന്ന് സ്കൂളിലെ ക്ലാസിലെത്തി താരങ്ങളെ അനുകരിക്കുന്ന പരിപാടി ഹനീഫിനുണ്ട്. ഒരു ദിവസം  സുഹൃത്ത് സലാഹുദ്ദീൻ ചോദിച്ചു,  ഇതെല്ലാം ഒന്നു ക്രോഡീകരിച്ച് സ്കൂൾ യൂത്ത് ഫെസ്റ്റിവലിന് സ്റ്റേജിൽ അവതരിപ്പിച്ചാലോ. ആ വർഷം സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ചു. അന്ന് മിമിക്രി ഇല്ല. മോണോആക്ട് മാത്രമേ ഉള്ളൂ. ഒരാളുടെ തൊണ്ടയിൽ നിന്ന് വേറൊരാളുടെ ശബ്ദം വരുന്നത് അക്കാലത്ത് ഭയങ്കര സംഭവമായിരുന്നു.

മോണോ ആക്ടിലൂടെ കലാ രംഗത്ത് കൂടുതൽ സജീവമായി. മനോരമയുടെ ആസാദ് ബാലജനസഖ്യം മെംബറായിരുന്നു. 78 - 79 കാലഘട്ടത്തിൽ തിരുവനന്തപുരത്തു നടന്ന സഖ്യം  സംസ്ഥാന കലോത്സവത്തിൽ മോണോആക്ടിൽ ഫസ്റ്റ് കിട്ടിയതോടെ ആത്മവിശ്വാസം കൂടി.

∙കലാഭവൻ

നടൻ സൈനുദീൻ ഹനീഫിന്റെ അയൽവാസിയാണ്. സൈനുദീനാണ് കലാഭവനിലേക്ക് ഹനീഫിനെ കൊണ്ടുപോയത്. കലാഭവന്റെ  ഗാനമേളയുടെ ഇന്റർവെൽ  സമയത്ത് ഹരിശ്രീ അശോകനും ഹനീഫും ചേർന്ന് മുക്കാൽ മണിക്കൂർ മിമിക്രി അവതരിപ്പിച്ച് തുടങ്ങി. ഒരു മണിക്കൂർ പാട്ട് കേട്ട് കഴിയുമ്പോൾ ആളുകൾ ഒന്ന് ഇളകാൻ തുടങ്ങും. ഈ സമയത്താണ് ഇരുവരുടെയും ചിരിയരങ്ങ്. ആളുകൾ ഉഷാറായി ചിരിച്ചു രസിച്ചു അങ്ങനെയിരിക്കുമ്പോൾ ഗാനമേള വീണ്ടും തുടങ്ങും. കുറച്ചു കഴിഞ്ഞപ്പോൾ കലാഭവൻ മിമിക്സ് പരേഡ് ടീമിലേക്ക് പ്രമോഷൻ കിട്ടി. മിമിക്രിക്കാരനായി നടന്നാൽ അന്ന് കല്യാണം പോലും നടക്കില്ല. പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജോലിക്കാരനായും പാഴ്സൽ കമ്പനിയിൽ ക്ലർക്കായും കുറച്ചുനാൾ ജോലി ചെയ്തു. സ്ഥിരവരുമാനമുള്ള ജോലി തേടിയപ്പോൾ കിട്ടിയത് ഒരു ഹാർഡ്‌വെയർ ഷോപ്പിലെ ബിസിനസ് എക്സിക്യൂട്ടീവിന്റെ ജോലിയാണ്. ആബേലച്ചനോട് യാത്ര പറഞ്ഞ് കലാഭവന്റെ പടിയിറങ്ങി. എങ്കിലും ആ പേര് ജീവിതം മുഴുവൻ ഹനീഫിന്റെ മേൽവിലാസമായിരുന്നു.

∙സിനിമാപ്രവേശനം

കലാഭവനിൽ  കൂടെ ഉണ്ടായിരുന്ന പലരും സിനിമയിലെത്തി. ജയറാം സ്റ്റാർ ആയി. പിന്നാലെ സൈനുദ്ദീനും സിദ്ദീഖും ലാലും അശോകനുമൊക്കെ വന്നു. അങ്ങനെ ഓരോരുത്തരായി സിനിമയിൽ വന്നുകൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഹനീഫിന്റെ ഉള്ളിലും ഒരു മോഹം. ചെപ്പ് കിലുക്കണ ചങ്ങാതിയായിരുന്നു ആദ്യ ചിത്രം. പിന്നെ ചെറിയ ചെറിയ വേഷങ്ങൾ വന്നു തുടങ്ങി. ഓടുന്ന പടമാണെങ്കിൽ ഒരു സീൻ കിട്ടിയാലും ശ്രദ്ധിക്കപ്പെടും എന്ന പക്ഷക്കാരനായിരുന്നു ഹനീഫ്. ദിലീപിന്റെ ഭാഗ്യ നടൻ എന്ന പേര് വൈകാതെ ഹനീഫിന് ലഭിച്ചു. 

ദിലീപിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും ഒരു സീനിലെങ്കിലും ഹനീഫ് ഉണ്ടാകും. പാണ്ടിപ്പടയും ഈ പറക്കും തളികയും ഹനീഫിന്റെ മിന്നുന്ന കഥാപാത്രങ്ങളായി. പറക്കുംതളികയിൽ മേക്കപ്പിട്ട് മേക്കപ്പിട്ട് കോലം മാറിപ്പോകുന്ന നവവരന്റെ വേഷം മലയാളത്തിലെ എവർഗ്രീൻ കോമഡി സീനാണ്. മൂക്കിനു താഴെ ഹിറ്റ്ലർ മീശയുമായി തലവെട്ടിച്ചു നോക്കുന്ന ഹനീഫ് തിയറ്ററിൽ ചിരിപ്പൂരമൊരുക്കി. മമ്മൂട്ടിയായിരുന്നു ഹനീഫ് ഹൃദയബന്ധം സൂക്ഷിച്ച മറ്റൊരു നടൻ. മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളായ കമ്മത്ത് ആൻഡ് കമ്മത്ത് സിനിമയിൽ കൊങ്ങിണിസംഭാഷണ ശൈലിയൊക്കെ പറഞ്ഞുകൊടുത്ത് ഒപ്പം നിന്നിരുന്നത് ഹനീഫായിരുന്നു.

∙മികച്ചവേഷം

ഓർത്തിരിക്കുന്ന വേഷമേതെന്ന് ചോദിച്ച പത്രലേഖകന് പണ്ട് ഹനീഫ് പഴ്സിൽ നിന്ന്  മുഷിഞ്ഞ പത്രക്കടലാസ് കഷണം എടുത്തു കൊടുത്തു. കമലിന്റെ ഗ്രാമഫോൺ എന്ന ചിത്രത്തിൽ തൊഴിലാളി നേതാവിനെ അവതരിപ്പിച്ച നടൻ രണ്ട് സീനേ ഉള്ളുവെങ്കിലും മികച്ച അഭിനയമായിരുന്നുവെന്ന് പത്രത്തിൽ വന്ന നിരൂപണമായിരുന്നു ആ പേപ്പറിലുണ്ടായിരുന്നത്. ‘‘ഒരുവർഷത്തെ കണക്കെടുക്കുമ്പോൾ പത്തോ ഇരുപതോ പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ടാകും. അതൊരു കുറവോ നഷ്ടമോ ആയി എനിക്ക് തോന്നിയിട്ടില്ല. എനിക്കൊപ്പം വേഷം ചെയ്തിരുന്ന പലരും നിർത്തിപോവുകയോ ഔട്ടാകുകയോ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാൻ ഇവിടെ നിൽക്കുന്നു. 30 വർഷമായി ഈ യാത്ര തുടങ്ങിയിട്ട്. ’’. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ തിരികെ നടന്ന് ഹനീഫ് പറയുമായിരുന്നു.

∙കെ.എസ്. പ്രസാദ്:  ഹനീഫിനെക്കുറിച്ച് ആദ്യം പറയേണ്ടത് അദ്ദേഹം ഒരു നിരുപദ്രവകാരിയായ മനുഷ്യനായിരുന്നു എന്നതാണ്. കലാരംഗത്തെ വർത്തമാനങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് ആരും ഒരു നെഗറ്റീവ് പോലും പറഞ്ഞുകേട്ടിട്ടില്ല. ഞങ്ങൾ ഒന്നിച്ച് ഏറെയും പ്രവർത്തിച്ചത് ഓഡിയോ കസെറ്റുകളിലാണ്. നടൻ സൈനുദ്ദീനും ഹനീഫും ഞാനും കൂടി ചേർന്നു പ്രവർത്തിച്ച കുറെ കസെറ്റുകളുണ്ട്. 1990കളുടെ മധ്യത്തിലാണു ഹനീഫ് കലാഭവനിൽ വരുന്നത്. അന്നു കലാഭവന്റെ ഗാനമേളയുടെ ഇടവേളയിൽ രണ്ടു പേർ ചേർന്നു മിമിക്രി അവതരിപ്പിക്കും. അതിനുള്ള അവസരമാണ് ഹനീഫിന് അന്നു കൂടുതൽ കിട്ടിയത്. രണ്ടാഴ്ച മുൻപാണ് ശ്വാസതടസ്സവും ചുമയുമായി ആശുപത്രിയിലായത്. പെട്ടെന്നാണു വിട പറഞ്ഞുപോയത്.

English Summary:

Kalabhavan Haneef Special Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com