3 മണിക്കൂറിനുശേഷം തീ നിയന്ത്രണവിധേയം; നാവികസേനയും രംഗത്ത്
Mail This Article
കൊച്ചി∙ കൊച്ചി നഗരത്തിൽ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉൾപ്പെടുന്ന ആറു നില കെട്ടിടത്തില്‍ തീപിടിത്തം. 18 അഗ്നിശമനസേനാ യൂണിറ്റുകളും നാവികസേനയുടെ രണ്ടു യൂണിറ്റുകളും സ്ഥലത്തെത്തി. വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ കഴിയാതെ വന്നതോടെ ഫോം അടിച്ച് അതു നിയന്ത്രണ വിധേയമാക്കി. ആദ്യം നാലും പിന്നീട് പതിനെട്ടും അഗ്നിശമനസേനാ യൂണിറ്റുകളും ശ്രമിച്ചിട്ടും തീ നിയന്ത്രക്കാനായിരുന്നില്ല.
കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചെറിയ സ്‌ഫോടനങ്ങളും കെട്ടിടത്തില്‍ ഉണ്ടായി. റബറിനു തീപിടിച്ചതാണ് തീ അണയയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയായത്. കെട്ടിടത്തില്‍നിന്നു തീവ്രഗന്ധമാണുയരുന്നത്. ആദ്യം നാല് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണുമുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണു തീപിടിച്ചത്. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നു നിഗമനം. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. തൊട്ടടുത്തു തന്നെ അപാർട്മെന്റുകളും ഓഫിസ് കെട്ടിടങ്ങളുമുണ്ട്. ഇവരെ ഇവിടെനിന്ന് ഒഴിപ്പിച്ചു തീ കണ്ടതോടെ കെട്ടിടത്തിൽനിന്ന് ജീവനക്കാർ ഓടിമാറിയെന്ന് ദൃക്സാക്ഷി അറിയിച്ചു. 27 പേരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.