ADVERTISEMENT

യുകെയിലേക്കു കുടിയേറിയ ക്ഷീരകർഷകൻ അവിടുത്തെ ഫാമിലെ വിശേഷങ്ങൾ പങ്കുവച്ചത് പാലുൽപാദനമുള്ള പശുക്കളെ വളർത്താൻ ആഗ്രഹിക്കുന്ന ക്ഷീരകർഷകർക്ക് പുതിയ അറിവുകൾ ലഭിക്കുന്നതിന് കാരണമായി. പശുക്കളുടെ പരിപാലനവും ബ്രീഡിങ് രീതികളും കറവയുമെല്ലാം വിശദമായി പങ്കുവയ്ക്കാൻ ചെറിയാനെന്ന കർഷകനു സാധിച്ചു. അതുപോലെ യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും പുതിയൊരു സാധ്യതയാണ് ചെറിയാൻ തുറന്നുനൽകിയത്. അതുപോലെ പുളിപ്പിച്ച മഞ്ഞൾ, വട്ടവടയിലെ കുങ്കുമപ്പൂക്കൃഷി, ആകാശം മുട്ടുന്ന അതി സാന്ദ്രതാ കുരുമുളകുതോട്ടം എന്നിങ്ങനെ 2023ൽ കർഷകശ്രീയുടെ വായനക്കാർ വായിക്കാൻ തിരഞ്ഞെടുത്ത 10 പ്രധാന ലേഖനങ്ങൾ ഇവയാണ്...

1. 1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില്‍ ജോലിക്കു പോയ ക്ഷീരകര്‍ഷകന് പറയാനുള്ളത്
പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള ഒട്ടേറെ വൻകിട ഫാമുകൾ യുകെയിലുണ്ട്. പ്രധാനമായും ലാഭകരമായ പാലുൽപാദനമാണ് ലക്ഷ്യം. മികച്ച പാലുൽപാദനമുള്ള പശുക്കൾ, യന്ത്ര സഹായത്തോടെയുള്ള തീറ്റ നൽകൽ, യന്ത്രക്കറവ, റോബട്ടിക് കറവ എന്നുതുടങ്ങി പാലുൽപാദനത്തെ സഹായിക്കാൻ കാര്യങ്ങളേറെ. ചുരുക്കത്തിൽ ആയിരക്കണക്കിന് പശുക്കളെ പരിചരിക്കാനുണ്ടാവുക നാലോ അ‍ഞ്ചോ തൊഴിലാളികൾ മാത്രം. യുകെയിലെ ഡെവനിലെ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന കർഷകനാണ് കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു ഗ്രാജുവേറ്റ് ആണെങ്കിലും  ഡെയറി ഫാം ഉടമയെന്ന ലേബലിൽത്തന്നെയാണ് ചെറിയാന്റെ യുകെ കുടിയേറ്റം. ആറു മാസം കൂടുമ്പോൾ അവധിക്കു നാട്ടിലെത്തുന്ന ചെറിയാന് യുകെയിലെ ഡെയറി ഫാം വിശേഷങ്ങൾ പറയാനേറെയുണ്ട്.

വിശദമായി വായിക്കാം...

ഫെർമന്റഡ് ടർമറിക്. ഫോട്ടോ- കർഷകശ്രീ
ഫെർമന്റഡ് ടർമറിക്. ഫോട്ടോ- കർഷകശ്രീ

2. മഞ്ഞൾപ്പൊടി പുളിച്ചാൽ സ്വർണപ്പൊടി! കിലോയ്ക്ക് വില ഒരു ലക്ഷം
ദഹനരസങ്ങൾക്ക് തകർക്കാനാവാത്തത്ര ശക്തമാണ് മഞ്ഞളിന്റെ കോശഭിത്തി. കഴിച്ചാൽ ശരീരത്തിൽ പിടിക്കുന്ന മഞ്ഞളുമായാണ് പെരുമ്പാവൂർ മറ്റത്തിൽ ജോബി ജോൺസന്റെ സ്റ്റാർട്ടപ് സംരംഭം വരുന്നത്. വെറും മഞ്ഞളല്ല, ഫെർമന്റഡ് ടർമറിക് അഥവാ പുളിപ്പിച്ച മഞ്ഞൾപ്പൊടി. ഈ മഞ്ഞൾപൊടി കഴിച്ചാല്‍  പോഷക മികവുകൾ അത്രയും ശരീരത്തിലേക്കു ചെല്ലുമെന്ന്  ജോബി അവകാശപ്പെടുന്നു. ഒരു സ്പൂൺ സാദാ മഞ്ഞൾപ്പൊടിക്കു പകരം ഈ പൊടി ഒരു നുള്ള്  (30 മില്ലി) മതി. രാജ്യാന്തര വിപണിയിൽ വില കിലോയ്ക്ക് ഒരു ലക്ഷം രൂപ. സാദാ മഞ്ഞൾപ്പൊടിയിൽനിന്നു വ്യത്യസ്തമായി ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന രുചിയാണ് ഇതിനുള്ളത്. 20-40 ദിവസം നീളുന്ന സങ്കീർണമായ അഴുകൽപ്രക്രിയയിലൂടെയാണ് ഫെർമന്റഡ് ടർമറിക് രൂപപ്പെടുന്നത്. ചെലവുമേറിയതാണ് നിലവിലുള്ള ഈ പ്രക്രിയ. കുറഞ്ഞ ചെലവിൽ ഏതാനും ദിവസങ്ങൾക്കകം ഫെർമെന്റഡ് ടർമറിക് ലഭിക്കുന്നതാണ് ജോബി വികസിപ്പിച്ച രീതി.

വിശദമായി വായിക്കാം...

3. ആകാശം മുട്ടുന്ന കൊടി, ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ‌ പീറ്റർ മോഡൽ കൃഷി
ഒരു ഏക്കറിൽനിന്ന് 10 ടൺ (പതിനായിരം കിലോ) കുരുമുളക് കിട്ടിയാലോ? ഒരു കിലോ കുരുമുളകിന് 700–800 രൂപ വില കൂടിയുണ്ടെങ്കിൽ? സ്വപ്നതുല്യമായ അത്തരമൊരു നേട്ടം വൈകാതെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കിഴക്കമ്പലം സ്വദേശി പുഞ്ചപ്പുതുശേരിൽ പീറ്റർ ജോസഫ്. പ്രതീക്ഷ യാഥാർഥ്യമായാൽ പീറ്റിനൊപ്പം കേരളത്തിലെ എല്ലാ കുരുമുളകു കർഷകർക്കും സന്തോഷിക്കാം. അവരുടെകൂടി തിരിച്ചുവരവിനുള്ള ഏകവഴിയാണതെന്നതു തന്നെ കാരണം. ഇതിനകം പലരും പരീക്ഷിച്ചു തുടങ്ങിയ വിയറ്റ്നാം മോഡൽ അതിസാന്ദ്രതാ കുരുമുളകുകൃഷി തന്നെയാണ് ഇദ്ദേഹത്തിന്റേതെന്നു പറയാം. വിയറ്റ്നാമിൽ അത്ര പ്രചാരമില്ലാത്ത കോൺക്രീറ്റ് കാലുകളിലാണ് അദ്ദേഹം കുരുമുളക് പടർത്തിയതും. പക്ഷേ, മറ്റു പലരും ചെയ്തതിൽ നിന്നു വ്യത്യസ്തമായ ചില നടപടികൾ പീറ്ററിന്റെ കൃഷി വേറിട്ടതാക്കി. ഒരേക്കറിൽ 800 ചുവട് കുരുമുളകാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. ഒരു ചുവട്ടിൽ മൂന്നു വള്ളികൾ വീതമാണുള്ളത്. സ്കൂൾ അസംബ്ലിയിലെന്നപോലെ 6.5 x 7 അടി ഇടയകലത്തിൽ ഇത്രയേറെ കുരുമുളക് ഒരേ തോതിൽ വളർന്നുനിൽക്കുന്ന കാഴ്ച കേരളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. പീറ്ററിന്റെ തോട്ടത്തിലെ കോൺക്രീറ്റ് കാലുകളുടെ നീളം 9 മീറ്ററാണ്. ഒരു മീറ്റർ മണ്ണിനടിയിലും 8 മീറ്റർ മുകളിലേക്കും. ഇത്രയും ഉയരത്തിൽ കാലുകളുണ്ടാക്കാൻ ആരും ധൈര്യപ്പെട്ടു കണ്ടിട്ടില്ല. കൂടാതെ 12 വർഷത്തേക്കുള്ള വളവും നൽകിയിരിക്കുന്നു.

വിശദമായി വായിക്കാം...

ഡോ. ജയദേവൻ നമ്പൂതിരി, ഡോ. ഏബ്രഹാം മാത്യു, ഗ്രീൻലാൻഡ് ഫാം ഉടമ ജോജോ, നവ്യ ഫാം ഉടമകളായ ജിജി, ബിജു എന്നിവർ ഇസ്രയേലിലെ ഫാമിൽ
ഡോ. ജയദേവൻ നമ്പൂതിരി, ഡോ. ഏബ്രഹാം മാത്യു, ഗ്രീൻലാൻഡ് ഫാം ഉടമ ജോജോ, നവ്യ ഫാം ഉടമകളായ ജിജി, ബിജു എന്നിവർ ഇസ്രയേലിലെ ഫാമിൽ

4. കോഴിക്കാഷ്ഠം ചേർത്ത കാലിത്തീറ്റ കഴിക്കുന്ന പശുക്കൾ; ഇസ്രയേലിലെ പാലാഴിയിൽ കണ്ടത്
അവരെപ്പോലെ അവർ മാത്രമേയുള്ളൂ. അവർ വികസിപ്പിച്ച കൃഷിരീതികൾ കണ്ടുപഠിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ആളുകളെത്തുന്നു. കാർഷികമേഖലയിൽ പുതിയ പാതകൾ വെട്ടിത്തുറന്ന അവർക്കൊപ്പം സഞ്ചരിക്കാൻ  നിർബന്ധിതമാണിന്നു ലോകജനത. ഡെയറിമേഖലയിലെ പല പരിഷ്കാരങ്ങളുടെയും തുടക്കക്കാരെന്ന നിലയിൽ ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ  അവരെ കണ്ടു പഠിക്കുകതന്നേ വേണം. കേരളത്തിന്റെ അത്രയുംപോലും ഭൂവിസ്തൃതിയില്ലാത്ത ഇസ്രയേലിന്റെ പകുതിയിലേറെയും മരുഭൂമിയാണ്. കേരളത്തിൽ പെയ്യുന്നതിന്റെ ആറിലൊന്നു മാത്രമാണ് ഇവിടെ മഴ. പല വ്യവസായങ്ങളിലും സാങ്കേതികവിദ്യകളിലും  മുൻനിരക്കാരായ ഈ രാജ്യം സ്റ്റാർട്ടപ് സംരംഭങ്ങളുടെ പറുദീസയാണ്. മഴവെള്ളസംഭരണം, കൃത്യതാക്കൃഷി തുടങ്ങിയ ആശയങ്ങളുടെ തുടക്കവും ഇവിടെത്തന്നെ. ഇസ്രയേലിലെ ആകെ കാർഷികോൽപാദനത്തിന്റെ 40 ശതമാനം മൃഗസംരക്ഷണമേഖലയിൽനിന്നാണ്. അതിൽ പകുതിയോളം ക്ഷീരോൽപാദനത്തിലൂടെയും. ഒരു വർഷം 11,772 കിലോ പാലാണ് ഒരു ഇസ്രയേലി പശുവിന്റെ ശരാശരി ഉൽപാദനക്ഷമത. തനതു പരമ്പരാഗത ഇനങ്ങൾ ഇല്ലാതിരുന്ന അവർ സ്വന്തമായി രാജ്യം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഇറക്കുമതി ചെയ്ത ഉരുക്കളെ ഉപയോഗിച്ച് ബ്രീഡിങ് ആരംഭിച്ചു എന്നാണ് ചരിത്രം.

വിശദമായി വായിക്കാം...

5. 1000 പശുക്കൾക്ക് 10 പേർ, 10000 കോഴികൾക്ക് 2 പേർ; ഇസ്രയേൽ യാത്രയിൽ കണ്ടതും അറിഞ്ഞതും; യാത്രാവിശേഷങ്ങളുമായി യുവ കർഷകൻ മാത്തുക്കുട്ടി
ബിഎംഡബ്ലുവിലെ ജോലി മതിയാക്കി മുഴുവൻ സമയ കർഷകനായും കാർഷിക സംരംഭകനായും മാറിയപ്പോൾ ഇസ്രയേൽ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നെങ്കിലും അവിടുത്തെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ പോകണമെന്നും മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ അവസരമൊരുക്കിയപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു. എന്റെ പഞ്ചായത്തായ മരങ്ങാട്ടുപിള്ളിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശങ്ങൾ അനുസരിച്ച് എയിംസ് പോർട്ടലിലൂടെ അപേക്ഷ നൽകി. യാത്രയ്ക്കു പോകുന്നതിനു മുൻപ് എന്റെ കൃഷിയിടത്തിന്റെയും മാംസ സംസ്കരണ ശാലയുടെയും അതുപോലെ പന്നിഫാം ഉൾപ്പെടെയുള്ള ഫാമുകളുടെയും മേൽനോട്ടം ഓരോരുത്തരെയും കൃത്യമായി പറഞ്ഞേൽപ്പിച്ചു. അങ്ങനെ ഫെബ്രുവരി 12ന് ഇവിടെനിന്ന് 27 അംഗ കർഷകരിൽ ഒരാളായി യാത്രതിരിച്ചു.

വിശദമായി വായിക്കാം...

6. ഒരു വർഷത്തിനിടെ വെടിവച്ചിട്ടത് 473 കാട്ടുപന്നികളെ; സഹായത്തിന് നാടൻ നായ്ക്കൾ: കാട്ടുപന്നിയെ തട്ടാന്‍ മലപ്പുറം ഷൂട്ടേഴ്സ് 
വിപുലമായ ബിസിനസും തോട്ടങ്ങളുമുള്ള ഷാനിനും ഒപ്പമുള്ള മറ്റു ഷൂട്ടർമാർക്കും വാസ്തവത്തിൽ, കാൽക്കാശിന്റെ മെച്ചമില്ലാത്ത കാട്ടുപന്നിവേട്ടയ്ക്കു പോകേണ്ട കാര്യമില്ല. എങ്കിലും മലയോര മേഖലയിലെ കർഷകരുടെ ജീവിതദുരിതങ്ങൾ കേൾക്കുമ്പോൾ തോക്കെടുത്തു പോകുമെന്ന് ഷാൻ. മക്കളുടെ പഠിത്തം, വിവാഹം, വീടുപണി തുടങ്ങി പല പല ആവശ്യങ്ങൾക്കുള്ള പണം മുന്നിൽക്കണ്ടാണ് ഓരോ കർഷകനും കൃഷിയിറക്കുന്നത്. ഈ പ്രതീക്ഷകളെയാണ് ഓർക്കാപ്പുറത്ത് കാട്ടുപന്നികൾ ചവിട്ടിമെതിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ചങ്കു തകർന്നു വിളിക്കുന്ന ഒട്ടേറെ കർഷകരുണ്ടെന്ന് ഷാൻ. പന്നിവേട്ടയ്ക്കിടെ പല തവണ പരുക്കു പറ്റിയിട്ടും ഷാനും, സംഘത്തിലെ മുതിർന്ന ഷൂട്ടറും റിട്ടയേർഡ് ബിഡിഒയുമായ അലി നെല്ലേങ്കരയുമെല്ലാം വനാതിർത്തികളിലെ കൃഷിയിടങ്ങളിലേക്കു പോകാൻ മനസ്സുവയ്ക്കുന്നത് ഈ കർഷക ദുരിതം നിത്യേന അറിയുന്നതുകൊണ്ടുതന്നെ.

വിശദമായി വായിക്കാം...

saffron-1

7. ഹെക്ടറിന് 3–5 കിലോ മാത്രം വിളവ്; കിലോയ്ക്ക് 3 ലക്ഷം രൂപ! കേരളത്തിലും വിജയിച്ച് കുങ്കുമക്കൃഷി
കശ്മീരിൽ വിളയുന്ന കുങ്കുമം കേരളത്തിൽ കൃഷി ചെയ്താലോ? തമാശയല്ല, സംഗതി നടക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ കുങ്കുമക്കൃഷിക്കു യോജ്യമെന്നു പഠനങ്ങളിൽ തെളിഞ്ഞുകഴിഞ്ഞു. തീർന്നില്ല, പരീക്ഷണാടിസ്ഥാനത്തിൽ  കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂർ പെരുമലയിലും വട്ടവട പഴത്തോട്ടത്തും ഇക്കഴിഞ്ഞ വർഷമാണ് ശാന്തൻപാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്. ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം ഇതുവരെയും തികഞ്ഞ പ്രതീക്ഷയാണ് നൽകുന്നതെന്ന് കൃഷിക്കു നേതൃത്വം നൽകുന്ന കൃഷിവിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (പ്ലാന്റ് പ്രൊട്ടക്‌ഷൻ) സുധാകർ സൗന്ധരാജൻ പറയുന്നു. സമുദ്രനിരപ്പിൽനിന്ന് 2000–2500 മീറ്റർ ഉയർന്ന സ്ഥലങ്ങളിലാണ് കുങ്കുമപ്പൂവ് വളരുന്നത്. പൂവിടുന്ന കാലത്ത് പകൽ താപനില 25 മുതൽ 27 ഡിഗ്രി ആയിരിക്കണം. രാത്രി താപനില –5 മുതൽ 5 ഡിഗ്രി വരെയും. തണുപ്പേറിയ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ചേരുന്ന കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ ഈ ഗണത്തിൽ വരും. ഈ പ്രദേശങ്ങളിൽ ഡിസംബർ മാസം കുങ്കുമക്കൃഷിക്കു യോജ്യമായ കാലാവസ്ഥ ലഭിക്കുമെന്നു സുധാകർ. കുങ്കുമത്തിന്റെ കൃഷിരീതി ലളിതമാണ്. കിഴങ്ങു(corms)കളാണ് നടീൽവസ്തു. നിലം തയാറാക്കി 12 സെ.മീറ്റർ അകലം കണക്കാക്കി ‌15 സെ.മീറ്റർ ആഴത്തിൽ കുഴിയെടുത്തു കിഴങ്ങു നട്ടാൽ മതി. എന്നാൽ, പൂക്കളുടെ ഉൽപാദനം, വിളവെടുപ്പിന്റെ ഇടവേള, തുടർക്കൃഷിക്കുള്ള പിള്ളക്കിഴങ്ങുകളുടെ ഉൽപാദനം, പൂവിടൽ കഴിഞ്ഞ കിഴങ്ങുകളുടെ നിദ്രാവസ്ഥ എന്നിങ്ങനെ ഓരോ ഘട്ടത്തെ യും നിയന്ത്രിക്കുന്ന കാലാവസ്ഥാഭേദങ്ങൾ ഒത്തുകിട്ടണം. കിഴങ്ങു നട്ട് 20 ദിവസം മുതൽ പൂവിട്ടു തുടങ്ങും. എങ്കിലും നട്ട് ഒന്നര–രണ്ടു വർഷം പിന്നിടുന്നതോടെയാണ് മികച്ച വരുമാനം നൽകുന്ന തോതിൽ പൂക്കൾ ലഭിച്ചു തുടങ്ങുക. ഒരു കിഴങ്ങിൽനിന്ന് ശരാശരി 3 പൂക്കൾ ലഭിക്കും. ഒരു സീസൺ വിളവെടുപ്പിനു ശേഷം ചെടിയുടെ കിഴങ്ങുകൾ നിദ്രാവസ്ഥയിലേക്ക് പോകും. 4 മാസം ഇടവേളയ്ക്കു ശേഷം വീണ്ടും പൂക്കാലം.

വിശദമായി വായിക്കാം...

8. തയാറാക്കാൻ 15 ദിവസം; തൊടിയിലെ മാമ്പഴങ്ങൾ പാഴാക്കാതെ തയാറാക്കി, ആരും കൊതിക്കും മാമ്പഴത്തെര
സ്വന്തം കൃഷിയിടത്തിലെ കാർഷികോൽപന്നങ്ങൾ മൂല്യവർധന നടത്തി മികച്ച വരുമാനം നേടുന്ന വീട്ടമ്മയാണ് കോട്ടയം മരങ്ങാട്ടുപിള്ളി ചമ്പകമറ്റം ബീന ടോം. തെങ്ങും ജാതിയും മാവും പ്ലാവുമെല്ലാം മികച്ച വിളവേകി നിൽക്കുന്ന കൃഷിയിടത്തിലെ വിഭവങ്ങൾ വെറുതെ പാഴായിപ്പോകുന്നതിനോട് ബീനയ്ക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെയാണ് മൂല്യവർധന നടത്തി ആവശ്യക്കാരിലേക്കെത്തിക്കുന്നത്. ഇതിന് സഹായിക്കുന്നത് സമൂഹമാധ്യമ കൂട്ടായ്മകളും.  ബീനയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രധാനിയാണ് മാമ്പഴത്തെര.

വിശദമായി വായിക്കാം...

9. പ്രായം 230+ വർഷം! ഈ പ്രായത്തിലും ടൺ കണക്കിന് മാമ്പഴം നൽകി മാവുമുത്തശ്ശി 
രണ്ടു നൂറ്റാണ്ടിലധികം പ്രായമുണ്ടെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ടൺ കണക്കിന് മാമ്പഴം നൽകി ഒരു മുത്തശ്ശിമാവ്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം എടക്കരയിലെ വള്ളിക്കാപ്പിൽ വീടിനു മുറ്റത്തുള്ള മാവാണ് വളർന്നു പന്തലിച്ചു പ്രായത്തിൽ ഇരട്ട സെഞ്ചുറിയടിച്ച് നിൽക്കുന്നത്. വർഷങ്ങൾക്കു മുൻപ് തേയിലത്തോട്ടമായിരുന്ന അതായത് വള്ളിക്കാപ്പിൽ കുടുംബത്തിന്റെ മാവടി എസ്റ്റേറ്റ് എന്ന തേയിലത്തോട്ടത്തിന്റെ ഒരു ഭാഗമാണ് ഈ പ്രദേശമെന്ന് സ്ഥലമുടമ തോമസ് വള്ളിക്കാപ്പിൽ പറയുന്നു. ഇപ്പോൾ തേയില മാറി റബറാണുള്ളത്.  5 പേർ കൈകോർത്ത് നിൽക്കുന്നത്രയും വണ്ണമുണ്ട് മാവിന്. തേയിലയുണ്ടായിരുന്ന കാലത്ത് തോട്ടത്തിലെ തമിഴ് തൊഴിലാളികൾ മാവിന് ചുറ്റും കൈകോർത്തുപിടിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. മാവിനോട് പറയുന്ന ആഗ്രഹങ്ങൾ ഫലപ്രാപ്തയിൽ എത്തുമെന്നാണ് അവരുടെ വിശ്വാസം. അവരുടെ രീതി സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെ എത്തുമ്പോൾ തങ്ങളും സ്വീകരിക്കാറുണ്ടെന്നും തോമസ് പറയുന്നു.

വിശദമായി വായിക്കാം...

10 . കൊച്ചിയിലിറങ്ങി ‘ചെന്നാ‌യ്‌’ക്കളും ‘കരടി’യും, ഒപ്പം പ്രസവിക്കാതെ പാലൂട്ടുന്ന നായയും: ഇത് എൻജിനീയറുടെ അരുമകൾ
എൻജിനീയറിങ് പഠിക്കാൻ പോയവൻ മെലിഞ്ഞുണങ്ങിയ ഒരു നായയുമായി വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചൂലെടുത്തു. അവരെ കുറ്റം പറയാൻ കഴിയില്ല. ലാബ്രഡോർ എന്ന പേരും പറഞ്ഞ് എല്ലും തോലുമായ നായയെ വീട്ടിലെത്തിച്ചാൽ ആരാണെങ്കിലും പറയും ഇവന് ഭ്രാന്താണെന്ന്. എന്നാൽ, ഡിറ്റോ ജോർജ് അതൊന്നും കാര്യമാക്കിയില്ല. അവളെ നന്നായി നോക്കി. അതുകൊണ്ടുതന്നെ മെലിഞ്ഞുണങ്ങിയ നായയിൽനിന്ന് സുന്ദരിയായ ടെസയായി അവൾ മാറി. പിൽക്കാലത്ത് സൈബീരിയൻ ഹസ്കിയും അകീറ്റയും ഡിറ്റോയുടെ വീട്ടിൽ സ്ഥാനം പിടിച്ചപ്പോഴും ടെസതന്നെയാണ് കൊച്ചി കടവന്ത്രയിലെ പുല്ലോശേരി വീട്ടിലെ റാണി. ആലപ്പുഴയിൽ എൻജിനീയറിങ് പഠിക്കുന്ന സമയത്താണ് ഒരു സുഹൃത്തുവഴി ടെസയെ ഏറ്റെടുക്കുന്നത്. ഉടമയ്ക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു കാരണം. വാട്സാപ്പിൽ വിഡിയോ ലഭിച്ചപ്പോൾ താൻ ഞെട്ടിയെന്ന് ഡിറ്റോ. ലാബ്രഡോർ ആണെന്നു പറഞ്ഞാണ് വിഡിയോ അയച്ചത്. എന്നാൽ, കണ്ടപ്പോൾ ലാബ്രഡോറിന്റെ യാതൊരുവിധ രൂപവുമില്ല. കുരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ലാബ് ആണെന്ന് ഉറപ്പിക്കാനായത്. കണ്ടപ്പോൾത്തന്നെ വിഷമം തോന്നിയതിനാൽ ഉടൻതന്നെ അതിനെ ഏറ്റെടുത്തു. തീരെ അവശയായിരുന്ന അവളെ ആലപ്പുഴയിലെ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ മരുന്നുകളും സപ്ലിമെന്റുകളും ഭക്ഷണവും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. 2018ലായിരുന്നു ടെസ വീട്ടിലെത്തിയത്. 

വിശദമായി വായിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com