ADVERTISEMENT

കുരുമുളകിനെ ഇനി പിടിച്ചാൽ കിട്ടില്ല, അതേ കൊക്കോയുടെ കുതിപ്പിനെ അനുസ്‌മരിക്കുന്ന പ്രകടനം സുഗന്‌ധരാജാവിൽ പ്രതിഫലിക്കുന്നു. എൽ‐ലിനോ കാലാവസ്ഥ പ്രതിഭാസം മൂലം മുഖ്യ ഉൽപാദകരാജ്യങ്ങളിൽ എല്ലാം തന്നെ വിളവ്‌ ചുരുങ്ങിയത്‌ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി ഇന്ത്യയിലേക്ക് തിരിയുമെന്ന്‌ ഏതാനും മാസങ്ങൾക്ക്‌ മുന്നേ `കർഷകശ്രീ` നൽകിയ വിലയിരുത്തൽ കയറ്റുമതി ലോബിയുടെ ചങ്കിലാണ്‌ ആദ്യ ആണി അടിച്ചത്‌. ചുളുവിലയ്‌ക്ക്‌ 2000-2500 ടൺ ചരക്ക്‌ കൂടി കൈക്കലാക്കാൻ ചില കേന്ദ്രങ്ങൾ കണക്കുകൂട്ടിയ അവസരത്തിലാണ്‌ വിദേശ സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തൽ പുറത്തുവിട്ടത്. ആ വിറയിൽ ഒരു പകർച്ചവ്യാധി കണക്കെ വിയറ്റ്‌നാമിലേക്കും ഇന്തോനീഷ്യയിലേക്കും വ്യാപിച്ചു. അധികം വൈകിയില്ല, ബ്രസീലും മലേഷ്യയും ശ്രീലങ്കയും കുരുമുളക്‌ വില ഉയർത്തിയതിൽനിന്ന് ഒന്ന്‌ വ്യക്തം, വിദേശ ബയ്യർമാർ കുരുമുളകിനായി ഇന്ത്യയെ ആശ്രയിക്കുമെന്ന്‌. ഫെബ്രുവരി അവസാനം ഇതേ കോളത്തിൽ വ്യക്തമാക്കി, അമേരിക്കൻ സ്‌പെസ്‌ ട്രേഡ്‌ അസോസിയേഷൻ നിഷ്‌കർഷിക്കുന്ന ഗുണനിലവാരം പുലർത്തുന്ന മുളകിനായി ന്യൂയോർക്ക്‌ ആസ്ഥാനമായി പ്രവത്തിക്കുന്ന ഇറക്കുമതിക്കാർ ഇന്ത്യയിലേക്ക് തിരിയുമെന്ന്‌. 

മികച്ചയിനം ചരക്ക്‌ കേരളത്തിലും കർണാടകത്തിലും സ്‌റ്റോക്കുണ്ട്‌. എന്നാൽ അത്‌ ഒരിക്കലും ഒരു ഭീമൻ സ്‌റ്റോക്ക്‌ അല്ലതാനും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തോട്ടങ്ങളിൽ നേരിട്ടിറങ്ങി നടത്തിയ പഠനങ്ങളിൽ ഉൽപാദനം കുറയുമെന്ന്‌ മനസിയാക്കിയ വിവരങ്ങൾ കഴിഞ്ഞവർഷം അവസാനത്തിൽ തന്നെ കർഷകരിലേക്ക് നമ്മൾ ‌എത്തിച്ചിരുന്നു.  ഉൽപാദനം കുറഞ്ഞതിനാൽ കാർഷിക മേഖലയിൽ ഇനി നീക്കിയിരിപ്പ്‌ 25 ശതമാനത്തിൽ ഒതുങ്ങും. ലോക സുഗന്ധവ്യഞ്‌ജന വിപണി വിയറ്റ്‌നാമിൽ നിന്നുള്ള പുതിയ ക്വട്ടേഷനുകളെ തിങ്കളാഴ്‌ച്ച രാവിലെ ആകാംക്ഷയോടെയാണ്‌ ഉറ്റു നോക്കിയത്‌. ഇന്ന്‌ ടണ്ണിന്‌ 8000 ഡോളറിന്‌ മുകളിലാണ്‌ വിയറ്റ്‌നാമിൽ നിന്നും പുതിയ ഓഫറുകൾ ഇറങ്ങിയത്‌. കഴിഞ്ഞവാരത്തിലെ വിലയിലും ടണ്ണിന്‌ 1700 ഡോളർ ഒറ്റയടിക്ക്‌ ഉയർത്തി. പിന്നിട്ട 25 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇത്തരം ഒരു കുതിച്ചുചാട്ടം അവിടെ സംഭവിച്ചിട്ടില്ല.  കുരുമുളകുക്ഷാമം വിയറ്റ്‌നാമിൽ അത്രയ്‌ക്ക്‌ രൂക്ഷമാണ്‌. ചരക്കുള്ളവർ അത്‌ പൂഴ്‌ത്തിവച്ചത്‌ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ കിലോ 1,15,000 വിയറ്റ്‌നാം ഡോംഗിൽ വ്യാപാരം നടന്ന കുരുമുളക്‌ വെളളിയാഴ്‌ച്ച 1,64,000ലായിരുന്നത്‌ ഇന്ന്‌ രാവിലെ 1,65,000 ഡോംഗിലേക്കു കുതിച്ചു. പ്രദേശിക മാർക്കറ്റിലെ ചരക്ക്‌ ക്ഷാമം കയറ്റുമതിക്കാരെ വട്ടംകറക്കുന്നു. 

2023 ജൂണിനെ അപേക്ഷിച്ച്‌ മുളകുവില 125 ശതമാനം ഉയർന്നു. 2017നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌ അവിടെ ഇടപാടുകൾ നടക്കുന്നത്‌. 2020ൽ ഉൽപ്പന്ന വില 34,000 ഡോംഗിലേക്ക് ഇടിഞ്ഞത്‌ കാർഷിക മേഖലയ്‌ക്ക്‌ കനത്ത ആഘാതം സൃഷ്‌ടിച്ചതോടെ കർഷകർ മുളകിനെ തഴഞ്ഞ്‌ കാപ്പിയിലേക്കും കൊക്കോയിലേക്കും ചുവടുമാറ്റി. ഇതുമൂലം നാലു വർഷമായി അവിടെ മൊത്തം ഉൽപാദനം അടിക്കടി കുറയുകയാണ്‌. പിന്നിട്ട വർഷത്തെ കാലാവസ്ഥ വ്യതിയാനം കൂടിയായപ്പോൾ വിളവ്‌ കുത്തനെ കുറഞ്ഞു. വിയറ്റ്‌നാമിലെ ഒരു പ്രമുഖ കയറ്റുമതിക്കാരന്റെ വിലയിരുത്തൽ അടുത്ത മൂന്ന്‌ മുതൽ അഞ്ച്‌ വർഷങ്ങളിൽ ഉൽപന്ന ഡിമാൻ‍ഡ് ഇരട്ടിക്കുമെന്നാണ്‌. ആഗോള വിപണിയിൽ മുളകിന്‌ അനുഭവപ്പെടാൻ ഇടയുള്ള ആവശ്യം അത്തരമെന്ന്‌ അവർ കണക്കുകൂട്ടുന്നു. കുരുമുളകുവില അവിടെ മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിലേയ്‌ക്കു കുതിക്കാം. അതായത്‌ നിലവിലെ 1,65,000 ലക്ഷം ഡോംഗിൽ നിന്നും 3,50,000നു മുകളിൽ സഞ്ചരിക്കുമെന്ന്‌ സാരം. 

കൃഷി വ്യാപിപ്പിക്കൽ മാത്രമേ അതിന്‌ ശാശ്വാത പരിഹരമെന്ന്‌ വ്യക്തമായി മനസിലാക്കിയ അവർ വീണ്ടും തോട്ടങ്ങളിൽ പിടിമുറുക്കും. ഏതാനും വർഷം മുൻപ്‌ രണ്ട്‌ ലക്ഷം ടണ്ണിന്‌ മുകളിൽ വിളയിച്ച അവർ പിന്നീട്‌ കുരുമുളകിനെ തഴഞ്ഞു. ഈ വർഷം 1.70 ലക്ഷം ടൺ ഉൽപാദനം നേരത്തെ കണക്കുകൂട്ടിയെങ്കിലും അതിലും കുറയുമെന്നാണ്‌ പുതിയ വിലയിരുത്തൽ. ജനുവരി‐മേയ്‌ 31 കാലയളവിൽ അവർ 1,14,424 ടൺ കുരുമുളക്‌ കയറ്റുമതി നടത്തി. അതായത്‌ ശേഷിക്കുന്നത്‌ 50,000 അല്ലെങ്കിൽ 55,000 ടൺ ചരക്ക്‌ മാത്രം. പുതിയ സീസൺ ആരംഭിക്കാൻ ഇനിയും എട്ടു മാസം കാത്തിരിക്കണം. മേയിൽ അവർ 31,357 ടൺ ചരക്ക്‌ ഷിപ്പ്‌മെ‌ന്റ് നടത്തി. 30,000 വെച്ചാണെങ്കിൽ പോലും രണ്ടു മാസത്തെ ആവശ്യത്തിനുള്ള മുളക്‌ മാത്രമേ അവിടെയുള്ളു. ആ നിലയ്‌ക്ക്‌ നോക്കിയാൽ ജൂലൈ അവസാനതോടെ മുളകു വില രണ്ടു ലക്ഷം ഡോംഗിലേക്ക്‌ ഉയർന്നാലും അദ്ഭുതപ്പെടാനില്ല. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ക്രിസ്‌മസ്‌‐ന്യൂ ഇയർ വരെയുള്ള ആവശ്യങ്ങൾക്ക്‌ മുൻകൂർ കച്ചവടങ്ങൾ ഉറപ്പിക്കാൻ പരക്കം പായുന്നു. നാലു മാസം മുന്നേ കുരുമുളക്‌ വില 50,000 രൂപയിൽ നീങ്ങിയ അവസരത്തിലാണ്‌ ക്ഷാമം രൂക്ഷമാകുമെന്ന്‌ നമ്മൾ വ്യക്തമാക്കിയത്‌. ആ സൂചന മുഖവിലയ്‌ക്ക്‌ എടുത്ത ഹൈറേഞ്ചിലെയും വയനാട്ടിലെയും മറ്റു ഭാഗങ്ങളിലെയും നമ്മുടെ കർഷകരെ കാത്തിരിക്കുന്നത്‌ ഓണം ബംബറാണ്‌. 

കൊച്ചിയിൽ ഗാർബിൾഡ്‌ കുരുമുളക്‌ 66,000 രൂപയിലെത്തി. ചരിത്ര നേട്ടങ്ങൾ തിരുത്താനുള്ളതാണ്‌, ഇക്കുറി മലബാർ മുളക്‌ അത്‌ തിരുത്തുക തന്നെ ചെയ്യും. അതിന്റെ സൂചനയായി വേണം ഇന്ത്യൻ നിരക്ക്‌ 8200 ഡോളറിലേക്ക് ഉയർന്നത്‌. രണ്ടാഴ്‌ച്ച മുന്നേ 5000 ഡോളർ രേഖപ്പെടുത്തിയ ഇന്താനീഷ്യയുടെ പുതിയ വില 8200 ഡോളറായി. ബ്രസീലും വിയറ്റ്‌നാമും 8000 ഡോളറിൽ ഒപ്പത്തിന്‌ ഒപ്പമാണ്‌. അതേ, മത്സരം ശക്തമാകുന്നു, പന്ത്‌ കർഷകരുടെ പൂർണ നിയന്ത്രണത്തിലും. 10,000-12,000 ഡോളറിനെയാണ്‌ ആഗോള കുരുമുളക്‌ വിപണി ഉറ്റുനോക്കുന്നത്‌. ഇന്ത്യയ്‌ക്കു മുന്നിൽ ഇറക്കുമതി ഭീഷണിയില്ല, കയറ്റുമതി സാധ്യതകൾ മാത്രം. 

English Summary:

Pepper Market Heats Up: Prices Rise in India and Vietnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com