ADVERTISEMENT

പത്തു വർഷത്തിനുശേഷവും ഉപയോഗശൂന്യമാകാത്ത ഗ്രോബാഗുകളിൽ പച്ചക്കറി നടണോ? വർണശബളമായ, സുഗന്ധം പ്രസരിപ്പിക്കുന്ന അകത്തളച്ചട്ടികൾ വേണോ? അകത്തളത്തിൽ മാത്രമല്ല, വാതിൽ പുറത്തേക്കും യോജിച്ച റബർ ചട്ടികളും ഗ്രോബാഗുകളും അവതരിപ്പിക്കുകയാണ് പാലായിലെ റബ്‌ഫാം  ഉൽപാദക കമ്പനി. ഉരഞ്ഞാലും തട്ടിയാലും കാറിനു പോറലുണ്ടാക്കാത്ത, താഴെ വീണാൽ ഉടയാത്ത ഈ ചട്ടികൾ വെയിലത്തിരുന്നാലും നിറം മങ്ങാത്തവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രകൃതിദത്ത റബർനിർമിത ഉല്‍പന്നങ്ങള്‍ ചെറുകിട കർഷകർക്ക് അധിക വരുമാനം നല്‍കുമെന്ന മെച്ചവുമുണ്ട്.  

പരിസ്ഥിതിബോധവും സമൂഹ്യബോധവുമുള്ള ഒരാൾക്കും നോ പറയാനാവാത്ത ഉൽപന്നം! നാട്ടിലെ കൃഷിക്കാർക്ക് പിന്തുണ നൽകണം, പരിസ്ഥിതിക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണം, മണ്ണില്‍ പ്ലാസ്റ്റിക് മാലിന്യം അരുത്– എന്നൊക്കെ ചിന്തിക്കുന്ന ആർക്കും ഇവ വാങ്ങാം. ഗ്രോബാഗിന്റെയും പടുതക്കുളത്തിന്റെയും പേരിൽ പ്ലാസ്റ്റിക് മലിനീകരണത്തിനു സബ്സിഡി നൽകുന്ന നാട്ടിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണ തേടുകയാണ് ഈ കർഷക കമ്പനി.

റബർകൃഷിയിലും ഉൽപാദനത്തിലും കേരളത്തിനു കുത്തകയുണ്ടെങ്കിലും റബർ ഉൽപന്ന നിർമാണത്തിൽ കേരളം ഏറെ പിന്നിലാണ്. ലോകനിലവാരമുള്ള റബർഷീറ്റ് ഉൽപാദിപ്പിക്കുന്ന കർഷകർക്ക്  വിവിധ റബർ ഉൽപന്നങ്ങളിലൂടെ അധികവരുമാനം നേടാനാവില്ലേ എന്ന ചോദ്യമാണ് റബ് ഫാമിനു പ്രചോദനമായത്. ടയർ നിർമാണത്തിനു മാത്രമല്ല, റബർ ഉപയോഗപ്പെടുത്താവുന്നത്. നാൽപതിനായിരത്തോളം റബർ ഉൽപന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്നുണ്ടത്രെ. അതിനുള്ള സാങ്കേതികവിദ്യയും ലഭ്യമാണ്. ഈ സാധ്യത പ്രയോജനപ്പെടുത്താൻ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒരു കൂട്ടം കൃഷിക്കാർ മുന്നോട്ടുവരികയായിരുന്നു. ഈ ജില്ലകളിലെ റബർ ഉൽപാദകസംഘം (ആർപിഎസ്) അംഗങ്ങളാണ് ഓഹരിയുടമകളിലേറെയും. കൂടാതെ, സജീവമായ 25 ആർപിഎസുകളെ ഫാർമർ ഇൻട്രസ്റ്റ് ഗ്രൂപ്പുകളായി പരിഗണിച്ച് കമ്പനിയിൽ ഓഹരിപങ്കാളിത്തം നൽകാനും തീരുമാനമുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾക്കായുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ റബർ അധിഷ്ഠിത പൂച്ചട്ടികളും ഗ്രോബാഗുകളുമാണു കണ്ടെത്തിയതെന്ന് കമ്പനി ചെയർമാൻ ഡോ. ജേക്കബ് മാത്യു പറഞ്ഞു. ‌

rub-farm-2
റബ് ഫാം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൽപന്നങ്ങളുമായി

പറമ്പിലോ മുറ്റത്തോ ടെറസിലോ എന്ന ഭേദമില്ലാതെ എന്തെങ്കിലുമൊക്കെ നട്ടുവളർത്തുന്ന എല്ലാവർ ക്കും വാങ്ങി ഉപയോഗിക്കാവുന്ന ഈ ഉൽപന്നത്തെ പൊതുസമൂഹം സർവാത്മനാ പിന്തുണയ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

റബർ ഉൽപന്ന നിർമാണത്തിൽ പരിചയസമ്പത്തുള്ളവരുമായി കൈകോർത്താണ് ഇപ്പോൾ പ്രവർത്തനം. റബർ ഗ്രോബാഗിനും പൂച്ചട്ടികൾക്കും പുറമേ റബർ ബാൻഡ്, ചൂലുകൾക്കുള്ള റബർ കൈപ്പിടി, ഇൻഡസ്ട്രിയൽ ഗ്ലൗസുകൾ, വിരലുറകൾ എന്നിവ  റബ്ഫാം ബ്രാൻഡിൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ കേരൾ അഗ്രോ ബ്രാ‍ൻഡിനു കീഴിൽ ആമസോൺപോലുള്ള ഓൺലൈൻ വിപണികളിലും ഇവ വിൽക്കാൻ നടപടിയായി.  

വ്യാപകമായി ഉപയോഗിക്കാവുന്ന പല പ്ലാസ്റ്റിക് ഉൽപന്നങ്ങളും റബർ കൊണ്ട് നിർമിക്കാമെന്ന് ഡോ. ജേക്കബ് മാത്യു ചൂണ്ടിക്കാട്ടി. അടുത്ത കാലത്ത് സംസ്ഥാന സർക്കാർ വിലക്കിയ പ്ലാസ്റ്റിക് ഗ്രോബാഗുകൾക്കു പകരക്കാരനായി റബ്ഫാം അവതരിപ്പിക്കുന്ന റബർ ഗ്രോബാഗ് താരതമ്യേന കൂടുതൽ കാലം ഈടുനിൽക്കും. സാധാരണ ഗ്രോബാഗുകൾ ഒരു വർഷത്തിനകം ഉപയോഗരഹിതമാവുകയും കാലക്രമത്തിൽ ചെറുകഷണങ്ങളായും തരികളായും മണ്ണിനെ മലിനമാക്കുകയം ചെയ്യും. ഈ പ്ലാസ്റ്റിക് ഗ്രോബാഗുകൾക്കു പകരം അവതരിപ്പിച്ച എച്ച്ഡിപിഇ ചട്ടികളും പ്ലാസ്റ്റിക് തന്നെയാണെന്ന് കമ്പനി സിഇഒ ജോമോൻ ജോസഫ് ചൂണ്ടിക്കാട്ടി. ഭാവിയിൽ അവയും പരിസ്ഥിതിക്കു ഭീഷണിയാകും. എന്നാൽ റബ്ഫാം ഗ്രോബാഗുകൾ വിഘടിച്ചു മണ്ണിൽ ചേരുന്നതിനാൽ മലിനീകരണമുണ്ടാക്കുന്നില്ല. കറുത്ത നിറത്തിലുള്ള ഇവയിൽ എല്ലാത്തരം പച്ചക്കറികളും നട്ടുവളർത്താം. പൂച്ചട്ടിയായും പ്രയോജനപ്പെടുത്താം.

കർഷകനും പരിസ്ഥിതിക്കും ഒരേപോലെ ഗുണകരമായ റബ് ഫാം ഗ്രോബാഗുകൾ കർഷകരിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകയ്യെടക്കുമെന്നാണ് കമ്പനി ഉടമകളായ കൃഷിക്കാരുടെ പ്രതീക്ഷ. പ്ലാസ്റ്റിക്കിനെതിരെ പോരാടുന്ന നമ്മുടെ പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന്  ജോമോൻ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച പദ്ധതി നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്.  

റബർ ഗ്രോബാഗുകൾക്കു പുറമേ, വിവിധ വർണങ്ങളിലുള്ള പൂച്ചട്ടികളും റബ്ഫാം വിപണിയിലെത്തിക്കും. കൂടുതൽ ദൃഢതയുള്ള ഇവ ഇൻഡാർ– ഔട്ട്‌ഡോർ അലങ്കാരച്ചെടികൾക്ക് ഒരേപോലെ യോജ്യം. വീടിന്റെ അകത്തളങ്ങളിൽ പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ മാത്രമല്ല, സുഗന്ധം പരത്താനും കഴിയുന്ന മനോഹരമായ ഡിസൈനോടു കൂടിയ ഇൻഡോർ ചട്ടികൾ റബ്ഫാമിനുണ്ട്. രണ്ടു തരം ചട്ടികളാണ് തുടക്കത്തിൽ വിപണിയിലെത്തിക്കുക– 4 ഇഞ്ച് വലുപ്പമുള്ളവയും ഏഴര ഇഞ്ച് വലുപ്പമുള്ളവയും. സിറാമിക് ചട്ടികളോടു കിടപിടിക്കുമെങ്കിലും റബർചട്ടികൾക്ക് താരതമ്യേന വില കുറവാണ്. ഇടത്തരം അകത്തളച്ചട്ടികളോടൊപ്പം  മുറികളിൽ അവ വയ്ക്കുന്നതിനുള്ള റബർ തളികയും കിട്ടും. എല്ലായിനം അകത്തളച്ചെടികളും ഇവയിൽ വളർത്താം. വേരുകൾ വളർന്ന് ഉൾഭിത്തിയിൽ മുട്ടിയാലും  ക്ഷതമുണ്ടാകില്ലെന്നത് റബർ ചട്ടികളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം കുറവായിതിനാൽ റബർ ചട്ടികൾക്ക് നന കുറച്ചുമതിയാകും. മറ്റു ചെടിച്ചട്ടികളെ അപേക്ഷിച്ച് മണ്ണ് / നടീൽ മിശ്രിതം മാറ്റി നിറയ്ക്കാൻ എളുപ്പമാണെന്നതും റബർചട്ടികളെ വീട്ടമ്മമാർക്കു പ്രിയപ്പെട്ടതാക്കുന്നു.

സംസ്ഥാനത്തെ ചെറുകിട റബർ ഉൽപാദകർ ഓഹരിയുടമകളായുള്ള റബ്ഫാം കൃഷിവകുപ്പിനു കീഴില്‍ എസ്എഫ്എസിയുടെ പിന്തുണയോടെ രൂപീകരിച്ച എഫ്പിഒയാണ്. പുതുപ്പള്ളിയിലെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോ. ജേക്കബ് മാത്യുവാണ് കമ്പനി ചെയർമാൻ. ജോമോൻ ജോസഫ് (സിഇഒ), സെസിൽ വർക്കി, ഷീബാ ബാലഗോപാലൻ നായർ, ആർ.കെ.ബിജു, തോമസ് പാസ്കൽ, ഷിജോമോൻ മാത്യു, പ്രാൺ ബി.ഏർത്തയിൽ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. റബർമേഖലയിലെ സംരംഭകർക്ക് പ്രോത്സാഹനം നൽകാനായി രൂപീകരിക്കപ്പെട്ട കേരള റബർ ലിമിറ്റഡും റബർ പാർക്കുമൊക്കെ നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഉൽപന്ന നിർമാണം വർധിപ്പിക്കാനുള്ള ആലോചനയിലാണിവർ. 

ഫോൺ: 8547378156

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com