ADVERTISEMENT

മലയാള കഥയെ ആധുനികതയിലേക്കു നയിച്ച ഒന്നിലധികം എഴുത്തുകാരുണ്ട്. അവരിൽ സക്കറിയയുമുണ്ട്. എന്നാൽ, ആധുനികത എന്ന പ്രസ്ഥാനത്തിൽ കുടുങ്ങിക്കിടന്നിട്ടില്ല അദ്ദേഹം. 

തനതായ ഭാവവും ഭാവുകത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥകൾക്ക്. ആധുനിതകതയുടെ ഭാഗമായപ്പോൾ തന്നെ അതിൽ നിന്ന് വിഘടിച്ചു നിൽക്കാനും പുതിയ പ്രസ്ഥാനങ്ങൾ വന്നപ്പോൾ അവയുടെ ഭാഗമാവാതെ തന്നെ സ്വയം നവീകരിക്കാനും കഴിഞ്ഞു. ഭാഷയിലും ശൈലിയിലും പ്രമേയത്തിലും സംവേദന ശേഷിയിലും പുലർത്തിയ മൗലികതയാണ് സക്കറിയ എന്ന എഴുത്തുകാരനെ വേറിട്ടു നിർത്തിയതും ഇന്നും ശ്രദ്ധിക്കപ്പെടുന്ന എഴുത്തടയാളമായി നിലനിർത്തുന്നതും. ഏറ്റവും പുതിയ കഥാസമാഹാരമായ പറക്കും സ്ത്രീ ഒരിക്കൽക്കൂടി സക്കറിയൻ മാജിക് ആവിഷ്ക്കരിക്കുന്നു. കഥയിലെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒറ്റയാനെ കാണിച്ചുതരുന്നു. 

കരുത്തും മൂർച്ചയും കൂടിയ ആക്ഷേപഹാസ്യം തന്നെയാണ് സക്കറിയ പുതിയ കഥകളിലും ആയുധമാക്കുന്നത്. ഒരു കഥയിൽ സ്വയം കഥാപാത്രമായി ആത്മവിമർശനത്തിന്റെ കൂരമ്പ് സ്വന്തം നെഞ്ചിനു നേരെ തിരിച്ചുവയ്ക്കാനും അദ്ദേഹം മടി കാണിച്ചിട്ടില്ല. ഭക്തിഗായകൻ എന്ന കഥയിൽ വി.കെ.മാധവൻകുട്ടി, ടി.എൻ.ഗോപകുമാർ എന്നിവരും കഥാപാത്രങ്ങളാണെങ്കിലും വില്ലനായി തന്നെത്തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 

രാഷ്ട്രീയത്തിലെ കപടനാട്യങ്ങളും സമൂഹത്തിലെ പുഴുക്കുത്തുകളും പ്രണയം ഉൾപ്പെടെ ബന്ധങ്ങളിൽ വന്ന മാറ്റവും സൂക്ഷ്മദൃഷ്ടിയോടെ ഒപ്പിയെടുക്കുന്ന കഥകളാണ് പറക്കും സ്ത്രീയിലേത്. അവ ആരെയും ചിരിപ്പിക്കുന്നില്ല. വേണ്ടുവോളം ചിന്തിപ്പിക്കുന്നുണ്ടു താനും. 

ഗാന്ധി മരിച്ചത് എങ്ങനെയാണ്: അമ്മാളു ചോദിക്കുന്നു. 

നീ എന്നെ മണ്ടനാക്കാതെ. നിനക്കറിഞ്ഞുകൂടേ ? 

ഇല്ലെടാ, സത്യമായും അറിഞ്ഞുകൂടാ. അറിയാമായിരുന്നിരിക്കാം. ഒരു വേശ്യ എന്തെല്ലാമാണ് ഓർത്തുവയ്ക്കുക. 

ഗാന്ധി വെടിയേറ്റാണു മരിച്ചത്. 

ആരാണു വെടിവച്ചത്. 

ഒരു മനുഷ്യൻ. 

അയ്യോ. അവൾ പറഞ്ഞു. എന്നിട്ടു കണ്ണുകളടച്ചു നിന്നു. 

അവളുടെ കവിളുകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. അയ്യോ എന്നു വീണ്ടും പറഞ്ഞുകൊണ്ട് അവൾ രണ്ടുകൈ കൊണ്ടും മുഖം പൊത്തി തലകുനിച്ചുനിന്നു. 

ഗാന്ധിവധം പ്രമേയമാകുന്ന അമ്മാളു എന്ന കഥ ഒരു വേശ്യയെ ചുറ്റിപ്പറ്റിയാണു പുരോഗമിക്കുന്നത്. 1948 ൽ മാത്രമല്ല, പിന്നീടും പലവട്ടം വെടിയേറ്റു കൊല്ലപ്പെടുകയും എല്ലാത്തവണയും ഇരട്ടിശക്തിയോടെ ഉയിർത്തെണീക്കുകയും ചെയ്ത ഗാന്ധിയൻ ആദർശങ്ങളുടെ നവകാല പ്രസക്തി ഗൗരവത്തിന്റെ പരിവേഷമില്ലാതെയാണ് സക്കറിയ കൈകാര്യം ചെയ്യുന്നത്. നിസ്സാരമെന്നു തോന്നുന്ന അന്തരീക്ഷം സൃഷ്ടിച്ച്, നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രങ്ങളുടെ പുറമേ കാണാത്ത നൻമ സമർഥമായി ആവിഷ്ക്കരിച്ച് കഥയുടെ പതിവു രീതികളെ തലതിരിച്ചിടുകയാണ് ഇവിടെ. 

ഇതേ തന്ത്രം തന്നെയാണ് മറ്റു കഥകളിലും അദ്ദേഹം പ്രയോഗിക്കുന്നത്. കരുണൻ പൂച്ചയിൽ ജാതിയുടെ മിഥ്യാഭിമാനമാണ് രൂക്ഷമായി പരിഹസിക്കപ്പെടുന്നത്. രാജേഷും മറിയയും കമ്മ്യൂണിസത്തെ പുനർവായനയ്ക്കു വിധേയമാക്കുന്നു. എന്നാൽ, ഒരിക്കൽപ്പോലും ആശയത്തിന്റെ ആധിക്യമോ പ്രമേയത്തിന്റെ ഭാരമോ സക്കറിയുടെ കഥകളെ തളർത്തുന്നില്ല. വായനാക്ഷമതയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഈ കഥകളിൽ അദ്ദേഹം വരയ്ക്കുന്ന വാങ്മയ ചിത്രങ്ങൾക്ക് മിഴിവേറെയാണ്. 

രാജേഷിന്റെ കൈ വീണ്ടും അനങ്ങാതായപ്പോൾ അമ്മിണിക്ക് അൽപം ദേഷ്യം വന്നു. അവൾ ഒരു കാലുയർത്തി കറവക്കാര്യം അവനെ ചെറുതായൊന്നോർമിപ്പിച്ചു. രാജേഷിന്റെ മുട്ടുകൾക്കിടയിലിരുന്ന പാൽപ്പാത്രം മറിഞ്ഞ് പാൽ തൊഴുത്തിന്റെ തറയിലൂടെ പാതകൾ തേടിയലഞ്ഞു. 

തൊഴുത്തിന്റെ തറയിൽ അവളുടെ പാൽ പുരണ്ട കാൽപ്പാടുകൾ പതിഞ്ഞുകിടന്നു. അവയിലേക്കു നോക്കിക്കൊണ്ട് രാജേഷ് സ്വയം പറഞ്ഞു: എനിക്കു മതിയായി. ഇന്നു ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ കമ്മ്യൂണിസ്റ്റായി മരിക്കും. പഴയ ചുമരെഴുത്ത്– പോസ്റ്റർ ഒട്ടിക്കൽ– മുദ്രാവാക്യ–കമ്മ്യൂണിസ്റ്റ്. അവൾ പ്രേമം പുനർവായന നടത്തി വരുമ്പോൾ ഞാനുണ്ടാകില്ല. 

ഏറ്റവും സമർഥമായ കുറച്ചുവാക്കുകളിൽ സക്കറിയ കഥാപാത്രങ്ങളെ മജ്ജയും മാംസവുമുള്ളവരായി സൃഷ്ടിക്കുന്നു. സൂക്ഷ്മാംശങ്ങളെപ്പോലും ഒപ്പിയെടുത്ത് മിഴിവുള്ള ചിത്രം വരയ്ക്കുന്നു. ഒട്ടും വൈകാതെ, കഥ പ്രമേയത്തിന്റെ പരിസമാപ്തിയിലേക്കു കടക്കുന്നു. തനിക്കു പറയാനുള്ളതൊക്കെ ഏറ്റവും ലളിതമായി എന്നാൽ തീവ്രമായി പറഞ്ഞ് അദ്ദേഹം പിൻവാങ്ങുന്നു. വാനയക്കാർക്ക് കൃത്യമായ ആഘാതങ്ങളേൽപിച്ച്. കഥയുടെ മർമം ഗ്രഹിച്ച സക്കറിയയുടെ കൃതഹസ്തതയുടെ തെളിവാണ് പറക്കും സ്ത്രീയിലെ കഥകളെ ഒന്നിനൊന്ന് മെച്ചപ്പെട്ടതാക്കുന്നത്. പുതിയ കഥാകൃത്തുക്കളെപ്പോലും അസൂയപ്പെടുത്തുന്നത്. 

ഭാഷയെയും സാഹിത്യത്തെയും ഒരു പടി കൂടി മുന്നിൽ നിർത്തുകയാണ് സക്കറിയ; പറക്കും സ്ത്രീയെയും.  

English Summary:

Parakkum Sthree :A Soaring New Collection by Malayalam’s Literary Gem, Zacharia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com