ADVERTISEMENT

അധ്യായം: പത്തൊൻപത്

"നിർത്ത് മാഗി...!" മുഹാജിർ എഴുന്നേറ്റു. 

"ഇങ്ങനെ കിടന്ന് ബഹളം വെക്കാതിരിക്ക്. ആളുകൾ ശ്രദ്ധിക്കും. നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാൻ ആരോടും ഒരു വഞ്ചനയും കാട്ടിയിട്ടില്ല. ചെയ്യാത്ത കുറ്റമേൽക്കേണ്ട ഒരു കാര്യവും എനിക്കില്ല. സൂസൻ എഴുതി വെച്ച കഥ വായിച്ച് നീ വേറുതെ..." അയാൾ രോഷത്തോടെ പറഞ്ഞു. 

"ഈ ഡയറിയാണല്ലോ നിന്റെ പ്രശ്നം. ഇനിയിത് ഇവിടെ വേണ്ട..." 

ഇതും പറഞ്ഞ് അയാൾ ആ ഡയറിയുടെ താളുകൾ കീറയെറിഞ്ഞു. അത് കണ്ട് അലറി നിലവിളിച്ച്, പിന്നിൽ നിന്നും മാർഗരറ്റ് വെട്ടുകത്തികൊണ്ട് അയാളുടെ പുറത്ത് വെട്ടി! 

രക്തം ഒഴുകി. അയാൾ പരിഭ്രമത്തോടെയും വേദനയോടെയും കരഞ്ഞു കൊണ്ട് അകത്തേക്കോടി. കൈയിലിരുന്ന ഡയറിത്താളുകൾ തറയിൽ ചിതറി. 

"മാഗീ.. നീ എന്താ ഈ കാണിക്കുന്നത്? നിനക്കെന്താ ഭ്രാന്ത് പിടിച്ചോ...?" അയാൾ കിതച്ചു.

"അതേടാ... എനിക്ക് ഭ്രാന്താണ്... എന്റെ അനുജത്തിയോട് നീ കാണിച്ചത് ഭ്രാന്തല്ല... എല്ലാമറിഞ്ഞ സോമശേഖരനോട് ചെയ്തതും ഭ്രാന്തല്ല... ഞാൻ ചെയ്യുന്നതാണ് ഭ്രാന്ത്. അല്ലേ...? നീ മാത്രം ഭ്രാന്തില്ലാത്തവൻ. മറ്റുള്ളവരെല്ലാം സ്ഥിരതയില്ലാത്തവർ.. അല്ലേ...?"

"സോമശേഖരനോ...? മാഗീ..നീ എന്തൊക്കെയാണ് ഈ പറയുന്നത്?" അയാൾ കരച്ചിലോടെ ചോദിച്ചു. രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിന്റേതായ തളർച്ച അയാളെ ബാധിച്ചു തുടങ്ങിയിരുന്നു. എങ്കിലും അയാൾ എഴുന്നേറ്റോടി മാറാൻ ശ്രമിച്ചു.

മാർഗരറ്റ് അയാളെ പിന്തുടർന്ന് പിന്നെയും പിന്നെയും അയാളെ വെട്ടി. വെട്ടുകൾക്ക് ആഴമുണ്ടാകുന്നില്ല എന്ന് മനസ്സിലാക്കി അവർ സ്റ്റോർറൂമിൽ നിന്നും മഴുവെടുത്ത് അയാളെ തുരുതുരാ വെട്ടി. അയാൾ ഒഴിഞ്ഞു മാറാനും കുതറിയോടാനും തിരിച്ചാക്രമിക്കാനുമൊക്കെ ശ്രമിച്ചു. എന്നാൽ അവൾ പറഞ്ഞത് പോലെ അയാളുടെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. അതിൽ നിന്നും അയാൾക്ക് മോചനമില്ലായിരുന്നു. യാതൊരു തെറ്റും ചെയ്യാതിരുന്ന ആ മനുഷ്യൻ മാഗീസ് നെസ്റ്റിൽ ചോരവാർന്ന് മരിച്ചു...! 

"മാഡം, അവരെ കൊണ്ടുവന്നിട്ടുണ്ട്." ബോധത്തിലോ അബോധത്തിലോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിൽ നിന്നും തന്റെ സഹപ്രവർത്തകന്റെ പരിചിതശബ്ദം കീർത്തി സുധാകറിനെ ഉണർത്തി. അവൾ മെല്ലെ കണ്ണുകൾ തുറന്നു. ആ തളർന്ന കണ്ണുകൾ ഒരുതരം പകപ്പോടെ പലയിടത്തായി ഉഴറി ഒടുവിൽ മാർഗരറ്റിന്റെ മുഖത്ത് തറച്ചു. ലോറിയിടിച്ച് മറിഞ്ഞ പോലീസ് വണ്ടിയിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടതിന്റെ അത്ഭുതത്തിൽ നിന്നും കീർത്തി സുധാകർ അപ്പോഴും മുക്തയായിരുന്നില്ല. ആ അപകടം നേരിൽക്കണ്ട ഒരാളും അവൾ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതിയില്ല. അത്ര ഭീകരമായൊരു അപകടമായിരുന്നു അത്! യൂണിയനോഫീസിലുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളുടെയും, ഓട്ടോ ഡ്രൈവർമാരുടെയും അവസരോചിതമായ ഇടപെടലുകളാണ് അവളെ രക്ഷിച്ചത്. രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ കീർത്തി സുധാകർ എന്ന പോലീസ് ഓഫീസർ കേവലമൊരു ഓർമ്മ മാത്രമായേനെ. 

"ഇരിക്കൂ..." കീർത്തി സുധാകർ മാർഗരറ്റിനോട് പറഞ്ഞു. മാർഗരറ്റ് അനുസരിച്ചു. അവർ കീർത്തിയുടെ കിടക്കക്കരികിലുള്ള ഒരു സ്റ്റൂളിൽ ഇരുന്നു. 

"നിങ്ങൾ പുറത്ത് നിൽക്കൂ. അൽപ്പ സമയത്തേക്ക് ഇങ്ങോട്ട് ആരെയും കടത്തി വിടേണ്ട." കീർത്തി സഹപ്രവർത്തകരോടായി പറഞ്ഞു. അതോടെ അവളുടെ സഹപ്രവർത്തകർ മുറി വിട്ട് പോയി. ആ മുറിയിൽ മാർഗരറ്റും കീർത്തിയും മാത്രമായി. 

"മരിച്ചില്ലെന്നേ ഉള്ളൂ. സാധാരണ നിലയിലാവാൻ സമയമെടുക്കും. മോശം ഫ്രാക്‌ചേഴ്‌സാണ്. സാരമില്ല." കീർത്തി ചിരിക്കാൻ ശ്രമിച്ചു. മാർഗരറ്റ് തല കുനിച്ചിരിക്കുക മാത്രം ചെയ്തു. തന്നെ എന്തിനാണവിടെ കൊണ്ട് വന്നിരിക്കുന്നതെന്ന് അവർക്ക് അപ്പോഴും മനസ്സിലായിരുന്നില്ല. ഒരുപക്ഷേ, ചോദ്യം ചെയ്യൽ തുടരാനായിരിക്കും എന്ന് ചിന്തിക്കാതിരുന്നില്ല. ആശുപത്രിക്കിടക്കയിലുള്ള ഓഫീസറുടെ ചോദ്യം ചെയ്യൽ. അവർ പരിഹാസത്തോടെ ചുണ്ട് കോട്ടി. ഒരു പോലീസുകാരിക്ക് ഇത്ര ആത്മാർത്ഥത പാടില്ല! 


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"ഞാനെന്തിനാണ് മാർഗരറ്റിനെ ഇങ്ങോട്ട് വിളിപ്പിച്ചതെന്നറിയോ?" കീർത്തി ചോദിച്ചു. മാർഗരറ്റ് ഒന്നും പറഞ്ഞില്ല. എനിക്കെങ്ങനെ അറിയാം എന്ന ഭാവത്തിൽ ഇരുന്നു. കീർത്തിയുടെ പ്രഹരമേറ്റ കവിൾത്തടത്തിൽ നിന്നും നീര് ഇനിയും വറ്റിയിരുന്നില്ല. അത് കീർത്തിയുടെ ശ്രദ്ധയിൽ പെടാതെയുമിരുന്നില്ല. 

"ആ അടി വേണ്ടായിരുന്നു. അല്ലേ? സൂസന്റെ ആത്മഹത്യയുടെ പേരിലാണ് മുഹാജിർ കൊല്ലപ്പെട്ടതെന്ന സത്യം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു." മാർഗരറ്റ് കീർത്തിയെ നോക്കി. ദുർബലമായ ശബ്ദവും കരച്ചിലിന്റെ വക്കോളമെത്തിയ മുഖവും ആ കരുത്തയായ പോലീസ് ഓഫീസർക്ക് യോജിക്കുന്നില്ലെന്ന് മാർഗരറ്റിന് തോന്നി. 

'മാർഗരറ്റ് അറിയാത്ത ചില കാര്യങ്ങളുണ്ട്. അത് മാർഗരറ്റ് മാത്രം അറിയേണ്ട കാര്യങ്ങളായതിനാലാണ് മറ്റുള്ളവരെ പുറത്ത് നിർത്തിയത്. ഞാൻ അപകടനില തരണം ചെയ്തു എന്നത് നേരാണ്. എന്നുകരുതി മരണം സംഭവിച്ചു കൂടായ്കയില്ലല്ലോ. ഉള്ളിലങ്ങനെ ഒരു ചിന്ത. വേണ്ടാത്ത കുറേ തോന്നലുകൾ. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് മാർഗരറ്റിനെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടത്." 

മാർഗരറ്റിന് അപ്പോഴും എന്താണവൾ പറഞ്ഞു വരുന്നതെന്ന് മനസ്സിലായിരുന്നില്ല. അവർ കാത് കൂർപ്പിച്ചു. വളരെ നേർത്ത ശബ്ദത്തിലാണ് കീർത്തി സംസാരിക്കുന്നത്. എന്തോ കാര്യമുള്ള കാര്യമാണെന്ന് തോന്നിയതിനാൽ അവൾ പറയുന്ന ഒരു വാക്ക് പോലും താൻ കേൾക്കാതെ പോകരുതെന്ന് മാർഗരറ്റ് ഉറപ്പിച്ചു. അവർ അൽപ്പം കൂടി കീർത്തി സുധാകറിനോട് അടുത്തിരുന്നു.

"സത്യത്തിൽ സൂസന്റെ ആത്മഹത്യക്ക് പിന്നിൽ ഞാനാണ് മാർഗരറ്റ്...!" ഒരു ഞെട്ടലോടെ മാർഗരറ്റ് കീർത്തിയെ നോക്കി. ആ കണ്ണുകളിൽ അവിശ്വസനീയത പടരുന്നത് കീർത്തി ശ്രദ്ധിച്ചു. അവൾ തുടർന്നു, "എന്റെ ഓർമ്മക്ക് യാതൊരു വിധ തകരാറുമില്ല. ബുദ്ധിസ്ഥിരതയോടു കൂടി തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ആ കുട്ടി ആത്മഹത്യ ചെയ്തത് ഞാൻ കാരണമാണ്. അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്നതാകട്ടെ, പാവം മുഹാജിറിനും." 

"ഇല്ല... ഞാനിത് വിശ്വസിക്കില്ല. അവൻ അർഹിച്ച ശിക്ഷയാണ് അവന് ലഭിച്ചത്. അക്കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിയിട്ടില്ല. സൂസന്റെ ഡയറിക്കുറിപ്പുകൾ ഞാൻ ശ്രദ്ധയോടെ വായിച്ചതാണ്. മുഹാജിറിന്റെ ഒരു കൂട്ടുകാരി വഴി സൂസൻ അവനോട് പ്രണയാഭ്യർത്ഥന നടത്തി. അവനത് സ്വീകരിച്ചു. കാമ്പസിന്റെ അകത്ത് പകൽ വെളിച്ചത്തിൽ രണ്ടുപേരും പരിചയഭാവം നടിച്ചില്ല. എന്നാൽ രാത്രികളിൽ ഫോണിൽ യഥേഷ്ടം സംസാരിച്ചു. അതീവ രഹസ്യമായ അനുരാഗത്തിലേക്കവർ വഴുതുകയായിരുന്നു. ഒരു രാത്രി മുഹാജിറിന്റെ കൂട്ടുകാരിയുടെ ഹോസ്റ്റൽ മുറിയിൽ മുഹാജിറും സൂസനും സന്ധിച്ചു. കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ കൈയൊഴിഞ്ഞു. സൂസൻ ഗർഭിണിയായി. അവനെ കാണാൻ അവൾ പരമാവധി ശ്രമിച്ചു. എന്നാൽ സമർത്ഥമായി അവളെ കബളിപ്പിച്ചു കൊണ്ട് അവൻ കടന്നു കളഞ്ഞു. തുടർന്നങ്ങോട്ടുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ചിന്തിച്ച് സൂസൻ ജീവനൊടുക്കാൻ തീരുമാനിച്ചു. ഇതാണുണ്ടായത്."

"എന്റെ അനുജത്തി കുറിച്ചിട്ട വരികളിലാണെനിക്ക് വിശ്വാസം. അന്നത്തെ ഹോസ്റ്റൽ സെക്യൂരിറ്റി സോമശേഖരന് എല്ലാമറിയാമായിരുന്നു. അയാളെ കൊല്ലാൻ അവൻ ആളെ വിട്ടു. എന്നാൽ സോമശേഖരൻ മരിച്ചില്ല. എന്നാൽ കിടപ്പിലായി. വർഷങ്ങൾക്കിപ്പുറം സംസാരശേഷി തിരികെ കിട്ടിയപ്പോൾ സോമശേഖരൻ എന്നെ വിളിച്ച് സകലതും പറഞ്ഞു. അതും എനിക്ക് അവിശ്വസിക്കേണ്ട കാര്യമില്ല." 

"നല്ലത്. എന്നാൽ ഞാനൊന്ന് പറയട്ടെ. മുഹാജിറിനോടുള്ള പ്രണയം സൂസൻ വെളിപ്പെടുത്തിയത് അവന്റെ ഒരു കൂട്ടുകാരിയോടാണെന്ന് പറഞ്ഞല്ലോ. ആ കൂട്ടുകാരിയുടെ ഹോസ്റ്റൽ മുറിയിൽ വെച്ചാണ് അവർ സന്ധിച്ചതെന്നും പറഞ്ഞു. ഞാനാണ് മാർഗരറ്റ് ആ കൂട്ടുകാരി!" കീർത്തി ഇത് പറഞ്ഞപ്പോൾ ഞെട്ടലോടെ മാർഗരറ്റ് അവളെ നോക്കി. 

"മാർഗരറ്റ്, യാഥാർഥ്യം എന്താണെന്ന് സൂസന് പോലുമറിയില്ല എന്നതാണ് സത്യം. അതൊരു വഞ്ചനയുടെ കഥയാണ്. ആ പ്രായത്തിൽ മുഹാജിർ അറിയാതെ അയാളെ മുൻനിർത്തി ഞാനും മൈക്കിളും കളിച്ച ക്രൂരമായ കുസൃതിയുടെ കഥ! ഒരിക്കൽ എല്ലാം മുഹാജിറിനോട് തുറന്ന് പറയണമെന്ന് കരുതിയിരുന്നതാണ്. അവധിവെച്ചവധിവെച്ച് ഒടുവിൽ അത് നടക്കാതെ പോയി..." കീർത്തി ഒന്ന് നിർത്തി മിഴികൾ പൂട്ടി ദീർഘമായ ശ്വാസമെടുത്തു.

(തുടരും)

English Summary:

Charamakolangalude Vyakaranam Chapter 19 - Muhajir and Susan meet in Muhajir's friend's hostel room.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com